Monday, September 20, 2010

ഐസ് വേണോ ഐസ്....

 കുറച്ചുനാൾ മുമ്പ് ഞാനൊന്നു ചാകേണ്ടതായിരുന്നു; എന്റെ പഴയ ചേതക്കും കൊണ്ട്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിരക്കേറിയ റോഡിൽ ഒരു ഓട്ടോറിക്ഷയുടെ റിയർവ്യൂ മിറർ എന്റെ തോളിലാണു കൊണ്ടത്... അതിനു കാരണക്കാരനായ ഒരു ഓട്ടോക്കാരൻ എന്നെ തെറിയും വിളിച്ച് സംഭവസ്ഥലത്തു നിന്നും തലയൂരി. ഞാനാകട്ടെ പട്ടാപ്പകൽ നഗ്നനായവനെപ്പോലെ പകച്ചുനിന്നു. ശരിക്കും തെറ്റ് അവന്റെ ഭാഗത്താണ്‌.. പക്ഷേ എന്നിട്ടും... ഞാനാകെ വല്ലാതായിപ്പോയി. അന്ന് ഞങ്ങളുടെ പ്രദേശത്ത് കറന്റ് പോയതിനാൽ അല്പം ദൂരെയുള്ള ഒരു സുഹൃത്തായ ബിനുവിന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ ചില അടിയന്തിര വർക്കുകൾ ചെയ്യാൻ പോകുന്ന വഴിയായിരുന്നു ഞാൻ. അവിടെച്ചെന്ന് പി.സിയുടെ മുന്നിലിരിക്കുമ്പോഴും ആ അഹങ്കാരിയായ ഓട്ടോക്കാരന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ. തിരിച്ചൊന്നും പറയാൻ പോലും പറ്റാഞ്ഞതിന്റെ വിഷമം വേറെയും. ഏതായാലും പോട്ടെ... അവനു കിട്ടാനുള്ളത് കിട്ടിക്കോളും... ഞാൻ സമാധാനിക്കാൻ ശ്രമിച്ചു. ഞാൻ വർക്ക് തുടങ്ങി.
* * * *
സമയം രാത്രി രണ്ടര. ഇപ്പോഴാണ്‌ പണിയെല്ലാമൊന്നൊതുങ്ങിയത്. ബിനുവിന്‌ ചില നിർദ്ദേശങ്ങളും നൽകി ഞാൻ ഇറങ്ങാനൊരുങ്ങുമ്പോൾ വാതിലിൽ ഒരു മുട്ട്... ഇതാരപ്പാ ഈ നേരത്ത്..? ഞങ്ങൾ മുഖത്തോടു മുഖം നോക്കി... അവൻ പതിയെ പീപ്‌ഹോളിലൂടെ പുറത്തേക്കു നോക്കി... പെട്ടെന്ന് അത്ഭുതത്തോടെ വാതിൽ തുറന്നു...
“ആഹാ... ടീച്ചറമ്മയായിരുന്നോ... എന്നാ ഈ നേരത്ത്...?”
വാതിൽക്കൽ നിന്നിരുന്ന വൃദ്ധയോടവൻ ചോദിച്ചു.
“ശ്ശ്ശ്ശ്...”
അവർ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി... അവർ വീടിനുള്ളിലേക്കു കയറി. എന്നിട്ട് പറഞ്ഞു.
“മോനേ ഞാൻ ഇന്നാളു പറഞ്ഞില്ലായിരുന്നോ എന്റെ മരുമോളുടെ കാര്യം..? മറ്റവൻ വന്നിട്ടുണ്ട്...”
പാവം ടീച്ചറമ്മയുടെ ഏകമകൻ ഗൾഫിലാണ്‌. മകന്റെ ഭാര്യ നാട്ടിലുണ്ട്. നല്ല പെൺകുട്ടിയാണ്‌, പക്ഷേ ഈയിടെയായി എന്തൊക്കെയോ ചുറ്റിക്കളികളുണ്ടോ എന്നൊരു സംശയം ടീച്ചറമ്മ ബിനുവിനോടു പറഞ്ഞിരുന്നു. എങ്കിലും സംശയത്തിനിട നൽകുന്ന ഒന്നും തന്നെ അവളിൽ കാണാതിരുന്നതിനാൽ എല്ലാവരും ടീച്ചറമ്മയുടെ ആശങ്കയെ തള്ളിക്കളഞ്ഞു. അങ്ങനെയിരിക്കെയാണ്‌ ഇപ്പോൾ പ്രതി ഞങ്ങളുടെ മുന്നിലുണ്ടെന്ന് ടീച്ചറമ്മ പറയുന്നത്.
“അങ്ങനെയാണെങ്കിൽ ഇന്നവനെ പിടികൂടണം... നീ വാ...”
ബിനു ആവേശഭരിതനായി... പക്ഷേ എനിക്കെന്തോ ഒരു മടി... എങ്കിലും മനസ്സിലിരുന്ന് ആരോ പറയുന്നു അവന്റെ കൂടെച്ചെല്ലാൻ... ഞാൻ അവരുടെയൊപ്പം നടന്നു.. ബിനുവിന്റെ വീടിനെതിർവശത്തായി അൽപ്പം മാറിയാണ്‌ ടീച്ചറമ്മയുടെ വീട്. ഞാൻ പരിസരമാകെ ഒന്നു നിരീക്ഷിച്ചു. രണ്ടാം നിലയിൽ വെളിച്ചം കാണുന്നുണ്ട്. വീടിന്റെ മുന്നിൽ നിന്നും അൽപ്പം മാറി ഒരു ഓട്ടോറിക്ഷ കിടക്കുന്നു... ജനാലച്ചില്ലിൽ നിഴലുകളനങ്ങുന്നു. ബിനു ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ച് പതിഞ്ഞസ്വരത്തിൽ സംസാരിക്കുന്നു. മിനിട്ടുകൾക്കുള്ളിൽ അവിടേക്ക് ഞങ്ങളുടെ കൂട്ടുകാർ ഓരോരുത്തരായെത്തിത്തുടങ്ങി. ബിനു എല്ലാവരെയും ടീച്ചറമ്മയുടെ വീടിനു ചൂറ്റും പലഭാഗങ്ങളിലായി വിന്യസിച്ചു. മിനിറ്റുകൾ ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് കാർഷെഡ്ഡിലെ ലൈറ്റ് തെളിഞ്ഞു. വാതിൽക്കൽ ഒരാൾരൂപം പ്രത്യക്ഷപ്പെട്ടു. അയാൾ പുറത്തേക്കിറങ്ങിയതും ഒരു സ്ത്രീരൂപം കൂടി വാതിൽക്കലെത്തി. പുരുഷകേസരിയെ യാത്രയാക്കി അവൾ അകത്തേക്കു കയറി. നായകൻ നടന്നു റോഡിനടുത്തെത്തിയതും പിടലിക്കൊരു ക്ളിപ്പു വീണതും പെട്ടെന്നായിരുന്നു...
“യ്യോ... ന്റമ്മേ...”
അവന്റെ നിലവിളി... ബിനുവാണ്‌ ടിയാനെ പിടികൂടിയിരിക്കുന്നത്. നല്ല പരിചയമുള്ള ശബ്ദം... ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഞാനൊന്നാലോചിച്ചു. പെട്ടെന്നെനിക്കോർമ്മ വന്നു... ഇതവനാണല്ലോ....രാവിലത്തെ തെറിക്കുട്ടൻ..! അപ്പോഴേക്കും നാട്ടുക്കൂട്ടത്തിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു.
“ആരാ നീ..? എന്തിനിവിടെ വന്നു..? നീയും ഇവളുമായെന്താ ബന്ധം..?..?”
ഇങ്ങനെ ഫ്രെയിം ചെയ്ത എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി അവൻ പറഞ്ഞു.
“ഞാനേയ്... ഐസു വാങ്ങിക്കാൻ വന്നതാ...”
“ങേ..”
ജനക്കൂട്ടത്തിന്‌ കൂട്ട ഞെട്ടൽ...
“ഐസോ... എന്നാത്തിന്‌..? നിന്റെ ................???”
ബാക്കി ഡയലോഗ് അൺപാർലമെന്ററിയായിരുന്നു... അവന്റെ തന്തയും തള്ളയും കുഴിയിലുള്ളവരുമെല്ലാം ഉറക്കമുണർന്നു തുമ്മാൻ പാകത്തിനുള്ളത്. അവന്റെ മുഖത്തു ചോരമയമില്ല...
“അത്... ഒരു സ്മോൾ... അടിക്കാൻ...ഐസ്...“
അവൻ വിക്കി... ഞാൻ മുന്നോട്ടു ചെന്നു.. ഇനി എന്റെ വഹയാകട്ടെ വെടിവഴിപാട്..
”നീ ഈ വീട്ടിൽക്കേറി സ്മോളല്ല ഡബിൾ ലാർജാ അടിച്ചോണ്ടിരുന്നതെന്നു ഞങ്ങൾക്കറിയാം... നാണമില്ലേടാ തെണ്ടീ.... കണ്ടവന്റെ ഭാര്യേടെ കൂടെ... നിന്റെയൊക്കെ സ്മോളടിക്കുന്ന യന്ത്രം പ്രവർത്തിക്കാതാക്കുന്നതു കാണണോടാ..? നീയെന്തോന്നാ എന്നെ രാവിലെ വിളിച്ചത്..? എല്ലാത്തിനും കൂടി ഞാനങ്ങു തരാൻ പോവ്വാ....“
ഞാൻ ഫോമിലായി... ഇത്രയും നേരത്തിനകം അവനെ ആരും കൈവെച്ചിരുന്നില്ല.... അതിന്റെ ആവശ്യമില്ലായിരുന്നു... അവൻ പാതി ചത്തിരുന്നു. ഇതിനിടെ ടീച്ചറമ്മ മരുമോളെയും കൂട്ടി രംഗത്തെത്തി ഉറക്കെ പ്രഖ്യാപിച്ചു...
”കാര്യങ്ങളൊക്കെ ഇവിടം വരെയായ സ്ഥിതിക്ക് ഇനി ഇവൾ നിന്റെ കൂടെക്കഴിയട്ടെ... എന്റെ മോനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം...“
അവർ അവളെ പിടിച്ചൊരു തള്ളും കൊടുത്തു. കുറേ നേരത്തെ വാഗ്വാദത്തിനു ശേഷം (കട്ടു തിന്നുന്നതു പതിവാക്കിയവരെ പിടികൂടിയാൽ വാഗ്വാദം ഉറപ്പാ...) അവൾ അവന്റെ കൂടെ ഓട്ടോയ്ക്കു നേരേ നടന്നു... ഏയ് ഓട്ടോ എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ... വണ്ടിയിൽ കയറി സ്റ്റാർട് ചെയ്തപ്പോഴാണു മറ്റൊരു ചതി.... മൂന്നു വീലുകളും ആരോ അഴിച്ചു മാറ്റിയിരിക്കുന്നു... അതു ഞങ്ങളുടെ കൂട്ടത്തിലെ ഏതോ കുരുത്തംകെട്ടവന്മാരുടെ പണിയായിരുന്നു.

* * * *
പിറ്റേന്നു രാവിലെ വീണ്ടും ഞാൻ നമ്മുടെ ഓട്ടോക്കാരനെ കണ്ടു. ചുമ്മാ ചോദിച്ചു
”ഐസു വേണോടാ... ഒരു സ്മോളടിക്കാൻ...????“
അവൻ ഐസായി കൈ കൂപ്പി.

* * * *
പിറ്റേ ആഴ്ച ടീച്ചറമ്മയുടെ മകനെത്തി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.
അധികം വൈകാതെ നിയമപരമായി ആ ബന്ധം പിരിഞ്ഞു.

* * * *
ഓട്ടോക്കാരൻ വല്യകാര്യത്തിൽ കൂട്ടിക്കൊണ്ടു പോയ പെൺകിളി ഒരു വർഷത്തിനകം മറ്റൊരുത്തനൊപ്പം മറ്റൊരുത്തനൊപ്പം ഒളിച്ചോടി.. അവിടെനിന്നും ഈയിടെ വീണ്ടും വേലിചാടിയ ലവളിപ്പോ ഒരു പൊലീസുകാരന്റെ കഴുത്തിൽ ചുറ്റിയിരിക്കുകയാണെന്നാ കുട്ടനാടന്റെ കിങ്കരന്മാരുടെ റിപ്പോർട്ട്.

Tuesday, September 14, 2010

ഒരു ബാംഗ്ളൂർ ബ്ളോഗ് ജനിക്കുന്നു..

“അനൂപ്... നീയെന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. പ്ളീസ്... ഐ കാണ്ട് ടോളറേറ്റ് ദാറ്റ്..”
അനൂപ് ഫോണും പിടിച്ചിരുന്നു വിയർത്തു. കേരളത്തിന്റെ ശാലീനസൗന്ദര്യം തുളുമ്പുന്ന മുഖം... കോപ്പ്... അത്യാവശ്യം കൊള്ളാവുന്ന പീസാണല്ലൊന്നു കരുതിയാണ്‌ ഒന്നു മുട്ടിയത്.. ഇപ്പോ മുട്ടി നിൽക്കുന്നത് അവൾക്കും... ശ്ശെടാ...
“ഹൂസ് ദാറ്റ് അനൂ..?”
പ്രീതിക്ക് സംശയം...
“ഹേയ്... ആരുമല്ല...ഒരു ഫ്രണ്ട്..”
അനൂപ് ഒഴിഞ്ഞുമാറി.
“നോ... ഇറ്റ്സ് ബിന്ദു.. ദാറ്റ് ഷെയിംലെസ്സ് ബിച്ച്... ആൻഡ് യൂ ആർ ട്രൈയിംഗ് റ്റു ഹൈഡ് ഇറ്റ്... ലയർ..”
പ്രീതിയുടെ മുഖം ചുവന്നു. അവൾ ചാടിയെണീറ്റു. ടോപ് നേരെയാക്കിയിട്ടിട്ട് കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. അനൂപ് തരിച്ചിരുന്നു പോയി. വഴിയേ പോയ വയ്യാവേലി കാരണം ഇപ്പൊ മുറപ്പെണ്ണു കൂടി പിണങ്ങി. അവൻ സീറ്റ് നേരെയാക്കിയിട്ടു സ്വിച്ച് കീ തിരിച്ചു. കറുത്ത കുതിരയെപ്പോലെ ഹോണ്ടാ സിറ്റി ബാംഗ്ളൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് പാഞ്ഞു.
ജാലഹള്ളി ക്രോസ് റോഡിനടുത്തുള്ള അപ്പാർട്മെന്റിന്റെ വാതിൽ തുറന്ന് അകത്തു കടന്നപ്പോഴേക്കും അനൂപിന്റെ ഫോൺ ബെല്ലടിച്ചു. ബിന്ദുവാണ്‌...
“എവിടെയാ ചെക്കാ..?”
“ഞാൻ ജാലഹള്ളിയിൽ... എന്റെ ഫ്ളാറ്റിൽ.”
“അതെയോ.. ഞാനിതാ എത്തിപ്പോയ്..”
ഫോൺ കട്ടായി. അനൂപ് ഒരു മാൾബറോ എടുത്തു തീ കൊളുത്തി.
പത്തു മിനിറ്റ് കഴിഞ്ഞതും ഡോർബെൽ മുഴങ്ങി. ബിന്ദു അകത്തു വന്നതും അനൂപ് വാതിലടച്ച് ബോൾട്ടിട്ടു.
“നീയെന്താ എന്നെ റേപ്പ് ചെയ്യാൻ പോവ്വാ..?”
അനൂപ് ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു. ബിന്ദു തന്റെ വാനിറ്റിബാഗ് സോഫയിലേക്കെറിഞ്ഞു. അനൂപിന്റെ കഴുത്തിൽ ഒരു വള്ളി പോലെ അവൾ പടർന്നുകയറി... അനൂപ് അവളെയും കൊണ്ട് കിടക്കയിലേക്കു മറിഞ്ഞു.
* * *
പ്രഭാതം.. നഗരമുണർന്നു തുടങ്ങുന്നു... ബാൽക്കണിയിലിരുന്ന് അനൂപ് ഒരു സിഗററ്റിനു ജീവനേകി. മൂടൽമഞ്ഞിന്റെ നേർത്ത ആവരണത്തിലൂടെ നഗരക്കാഴ്ചകളാസ്വദിക്കുകയായിരുന്നു ബിന്ദു അപ്പോൾ... ബാൽക്കണിയിലൂടെ അകത്തേയ്ക്കൊഴുകിയെത്തിയ കാറ്റിൽ തന്റെ നഗ്നമേനി കുളിർന്നു തുടങ്ങിയപ്പോൾ അവൾ തന്റെ വസ്ത്രങ്ങളോരോന്നായി എടുത്തണിഞ്ഞു. അവയ്ക്കിടയിൽ നിന്നും താഴേയ്ക്കൂർന്നു വീണ ഒരു ചെറിയ പ്ളാസ്റ്റിക് കവർ അവൾ കുനിഞ്ഞെടുത്തു. വാനിലാ ഫ്ളേവർ...റിബ്ഡ് കോൺഡം.
“വാനില... കുന്തം.. ഇപ്പോ ഇതിനും ഡ്യൂപ്ളിക്കേറ്റുണ്ട് ...”
അവൾ മുറുമുറുത്തു.
അനൂപ് തിരിഞ്ഞു നോക്കി... പുകച്ചുരുളുകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ ബിന്ദുവിന്റെ മുഖത്തു തറച്ചു.
“ഞാനിറങ്ങുന്നു... വൈകിട്ട് സ്റ്റെക്സിയിലുണ്ടാവും ഞാൻ... ബ്രിഗേഡ് റോഡിലെത്തുമ്പോൾ വിളിച്ചാ മതി. അവൾ പുറത്തേക്കിറങ്ങി. അനൂപ് അവിടെത്തന്നെയിരുന്നു. പെട്ടെന്ന് ഫോണിലൊരു മെസ്സേജ്. പ്രീതിയാണ്‌.
”നമ്മളിനി കാണില്ല... ഒരിക്കലും.. ബൈ... ബൈ ഫോറെവർ..“
* * *
കുളികഴിഞ്ഞിറങ്ങിയ ഉടനെ ബിന്ദു ചെയ്തത് ലാപ്ടോപ്പുമായി കിടക്കയിലേക്ക് വീഴുകയായിരുന്നു. തലേന്നത്തെ സാഹസങ്ങളോരോന്നായി ഓർമ്മയിൽ നിന്നും ചികഞ്ഞ് അവൾ തന്റെ കമ്പ്യൂട്ടറിലേക്കിട്ടു, കമ്യൂണിറ്റി സൈറ്റുകളിൽ പുതുതായി ഫേക്ക് ഐഡിയിൽ അവൾ ഒരു ബ്ളോഗ് തുടങ്ങി. വീരകൃത്യങ്ങളെല്ലാം അതിലേക്കു ചൊരിഞ്ഞു. കമന്റ്സിനായി അവൾ കാത്തിരുന്നു. ഇതേസമയം അവളുടെ ബ്ളോഗിലെ നായകൻ എട്ടാം നിലയിൽ നിന്നും വീണ്‌ തലചിതറിക്കിടപ്പുണ്ടയിരുന്നു. അവന്റെ ആത്മഹത്യാക്കുറിപ്പെഴുതിയ കടലാസുകഷണത്തെ ധനുമാസക്കാറ്റ് പറത്തിക്കൊണ്ടുപോയി ഏതോ അഴുക്കുചാലിൽ വീഴ്ത്തിക്കളഞ്ഞു. ബിന്ദുവിന്റെ ബ്ളോഗ് മെഗാഹിറ്റായി മാറിയത് കാണാൻ അനൂപ് ബാക്കിയില്ലാതെ പൊയ ദു:ഖം ആരെയും അലട്ടിയില്ല.... ബിന്ദുവിനെപ്പോലും.

Friday, September 10, 2010

ഇങ്ങനെയും ഒരു കണ്ടുമുട്ടൽ...

പതിവു പോലെ പഴങ്കഥയല്ല, പക്ഷേ ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്.
എന്നാൽപ്പിന്നെ അതിനു ക്ളാപ്പടിച്ചേക്കാം അല്ലേ.

2006 ഡിസംബർ അവസാനവാരം... ആ ഇലപൊഴിയും ശിശിരത്തിൽ ആകെയുണ്ടായിരുന്ന ഒരു കിളി പിണങ്ങിപ്പറന്നു പോയതിന്റെ വേദനയിൽ കുട്ടനാടൻ താടിരോമങ്ങളെ ഫാക്ടംഫോസിട്ടു വളർത്തിക്കൊണ്ടിരിക്കുന്നു. (അക്കഥ പിന്നെപ്പറയാം.)
ലൊക്കേഷൻ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ. ഒരു പ്രമുഖ ക്രിസ്ത്യൻ സഭയുടെ യുവജനവിഭാഗത്തിന്റെ വാർഷികക്യാമ്പ് നടക്കുന്നു. കുട്ടനാടനും ഉറ്റസുഹൃത്ത് പള്ളിപ്പാടൻ സാമും ക്വയർ ആൻഡ് മ്യൂസിക് കോ ഓർഡിനേറ്റേഴ്സ്. രണ്ടുപേരും പ്രായത്തിൽക്കവിഞ്ഞ ശബ്ദവും ശരീരവും അതിലുപരി ജാഡയുമായി കിളികൾക്കിടയിലൂടെ നടക്കുന്നു. ആയിടെ പുറത്തിറങ്ങിയ ഒരു മ്യൂസിക് ആൽബത്തിന്റെ സംഗീതസംവിധായകനെന്ന ലേബൽ കുട്ടനാടന്‌ കിളിമനസ്സുകളിൽ ഫ്രീപാസ് നേടിക്കൊടുത്തപ്പോൾ പള്ളിപ്പാടൻ ഗാനരചയിതാവിന്റെ നേര്യതെടുത്ത് തലയിൽ കെട്ടി അതിൽ കഴുക്കോലും നാട്ടി അതേലൊരു കൊടിക്കൂറയും പാറിച്ചു നടക്കുന്നു.
പെട്ടെന്ന് കുട്ടനാടന്റെ ഫോണിലൊരു കോൾ. പരിചയമില്ലാത്ത നമ്പർ. എടുത്തു.
ഒരു കിളിശബ്ദം....!
കുട്ടനാടൻ: ഹലോ...
കിളി: ഹലോ ജുബിൻ ജേക്കബല്ലേ..?
കുട്ടനാടൻ: അതേ ആരാ...??
കിളി: ഞാൻ ഷൈനി. (തൽക്കാലം ആ പേരു മതി) ഒന്നു പരിചയപ്പെടാൻ വിളിച്ചതാ...
കുട്ടനാടൻ:...................
കിളി:............................
കുട്ടനാടൻ:................................
അങ്ങനെ ഫോണിലൂടെ പരിചയപ്പെടലും കുശലവുമെല്ലാം നടന്നു. കിളിയുടെ സ്വരത്തിലൊരു പ്രണയത്തിന്റെ മണം. പക്ഷേ ആയിടെ അനച്ചവെള്ളത്തിൽ നീരാട്ടുനടത്തിയ കുട്ടനാടന്‌ തൽക്കാലം അത്തരമൊരങ്കത്തിനു മനസ്സില്ലായിരുന്നു. തൽഫലമായി ഷൈനിക്കിളിയെ പള്ളിപ്പാടൻ ഏറ്റെടുത്തു, പക്ഷേ ആളെ നേരിട്ടുകാണാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഒന്നുരണ്ടു മാസത്തേക്ക് ഷൈനിക്കിളിയുടെ കോളുകൾ ഇരുവരുടെയും ഫോണുകളിൽ പാറിനടന്നു. പക്ഷേ അവളുടെ വീട്ടിൽ അധികം താമസിയാതെ സംഗതി അറിഞ്ഞു. അതൊടെ ഫോൺവിളിയും നിന്നു. 2007 ഏപ്രിൽ മാസം കുട്ടനാടൻ ഖത്തറിലേക്കു പറന്നു. ഷൈനിക്കിളി ഓർമ്മയിൽ നിന്നും ടെമ്പററിലി ഡിലീറ്റഡ്.
ഫ്ളാഷ്ബ്ളാക്ക്... ച്ഛെ.. ഫ്ളാഷ്ബാക്ക് കട്ട്.
* * * *
കഴിഞ്ഞ ഏപ്രിലിൽ ഓർക്കുട്ടിന്റെ വരാന്തയിലൂടെ ഊണും കഴിഞ്ഞുലാത്തുമ്പോൾ കുട്ടനാടന്റെ മനസ്സിലേക്ക് മേൽപ്രസ്താവിച്ച ഫ്ളാഷ്ബാക്ക് സീൻ ബൈ സീനായി കടന്നു വന്നു. അറിയാവുന്ന വിവരങ്ങൾ വെച്ച് ഒരു സെർച്ച് കൊടുത്തു. കിട്ടിയ കിളികളുടെ പ്രൊഫൈലുകളിൽ നിന്നു ഷോർട്‌ലിസ്റ്റു ചെയ്യപ്പെട്ട മൂന്നെണ്ണത്തിലൊരെണ്ണം അവളായിരുന്നു.
“ഹൈ.. ഓർമ്മയുണ്ടോ..? എവിടെയാ ഇപ്പോൾ..? എന്തു ചെയ്യുന്നു.”
എന്നൊക്കെ മധുരതരമായി സ്ക്രാപ്പടിച്ചു വിട്ടു. രണ്ടുമൂന്നു ദിവസമായി... അനക്കമൊന്നും കാണുന്നില്ല. ഡെഡ് പ്രൊഫൈലായിരിക്കും. ഹരിശ്രീ സംഗമത്തിന്റെ പിറ്റേന്ന് അതിന്റെ ഹാങ്ങോവറിൽ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ദാ വരുന്നു ഒരു അൺനോൺ നമ്പർ കോൾ... എടുത്തു.
“ഹലോ...”
കുട്ടനാടൻ മൊത്തമായും ചില്ലറയായും തരിച്ചു പോയി... ഹെന്റമ്മച്യോ....ഷൈനിക്കിളി..!!!
പിന്നെ ഒരൊന്നൊന്നര മണിക്കൂർ പോയതു കുട്ടനാടറിഞ്ഞില്ല. പഴയതുപോലെ തന്നെ വാചാലയായ അവളുടെ കോൾ അവസാനിക്കുമ്പോൾ കുട്ടനാടന്റെ വലത്തേ ചെവിയുടെ മാംസം വെന്തു തുടങ്ങിയിരുന്നു. നോക്കിയ എൻ-85 ന്റെ നവദ്വാരങ്ങളിലൂടെയും പുകപറക്കുന്നു. ചെവിയിൽ വെള്ളം പുരട്ടി തണുപ്പിച്ചിട്ട് കുട്ടനാടൻ ഒരു ദീർഘശ്വാസം വിട്ടു... അങ്ങനെ അവൾ കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ബി ടെക് ചെയ്യുന്നു. പിന്നെ എസ്.എം.എസ്സിന്റെ അയ്യരുകളിയായിരുന്നു. നീയാണെന്റെ ബെസ്റ്റ് ഫ്രണ്ടെന്നും ബായ്ക്കെന്നുമൊക്കെ അരുളിച്ചെയ്യുന്ന കുറേ മേഘസന്ദേശങ്ങൾ. ഇങ്ങനെയുള്ള ഫ്രണ്ട്സാണല്ലോ കുറച്ചുകഴിയുമ്പോൾ തലയിലാകുന്നത്. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ടിയാളെ കാണാനുള്ള ആഗ്രഹം കലശലായി കുട്ടനാടന്‌. ആഗ്രഹം അവതരിപ്പിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി.
“അതിനെന്താ ഇങ്ങോട്ടു പോന്നോളൂ... പക്ഷേ ഞാൻ അടുത്ത ദിവസം വീട്ടിലേക്ക് പോവ്വാണ്‌...”
അവളുടെ വീട് നിലമ്പൂരാണ്‌. അമൃത എക്സ്പ്രസിന്‌ കയറും ഷൊർണൂരിൽ നിന്ന് നിലമ്പൂർ പാസ്സെഞ്ചറിൽ പോകും. കുട്ടനാടൻ ഉടൻ തന്നെ തന്റെ ഒട്ടനവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന തടിയൻ നിനോയെ വിളിച്ചു. അവനും വരട്ടെ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒരു സപ്പോർട്ടാവുമല്ലോ. പള്ളിപ്പാടനെ വിവരമറിയിച്ചു ഷൈനിക്കിളിയുടെ പുതിയ നമ്പർ വേണമെന്ന പള്ളിപ്പാടന്റെ ആവശ്യം കുട്ടനാടൻ നിഷ്കരുണം നിഷേധിച്ചു. അവനിപ്പം അങ്ങനെ സുഖിക്കേണ്ട. കഷ്ടപ്പെട്ട് തപ്പിയെടുത്തോണ്ട് വന്നപ്പോൾ വീതം ചോദിക്കുന്നോ.. അഹങ്കാരി.. അഭ്യുദയകാംക്ഷികളും ദോഷൈകദൃക്കുകളുമായ ഒരു കൂട്ടം കൂട്ടുകാരെയും സംഗമവാർത്ത അറിയിച്ചു.
ലൊക്കേഷൻ: തിരുവല്ല റെയിൽവേ സ്റ്റേഷൻ
സമയം രാത്രി ഒന്നര.
പ്ളാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് കുട്ടനാടനും തടിയനും തങ്ങളുടെ ശരീരത്തിൽ നിന്ന് ഏ പോസിറ്റീവും ഏബീ നെഗറ്റീവും ഊറ്റുന്ന രക്തദാഹികളായ കൊതുകുകളെ തുരത്തുന്ന ജോലിയിൽ വ്യാപൃതരായിരിക്കുന്നു. കുട്ടനാടൻ മുടി ചീകിയൊതുക്കി മുഖത്തെ വിയർപ്പുമയം കർചീഫ് കൊണ്ട് ഒപ്പി.
ട്രെയിൻ വരാറായി. കുട്ടനാടന്റെ ചങ്കിന്റെ ആർപി എം ഉയർന്നു. ഷൈനിക്കിളിയെ കണ്ടാൽ എങ്ങനെയിരിക്കുമോ ആവോ... ശബ്ദം കേട്ടിട്ട് വെളുത്തുതുടുത്ത ഒരു സുന്ദരിക്കുട്ടിയാണെന്നു തോന്നുന്നു. ട്രെയിനിന്റെ വെളിച്ചം തെക്കേയറ്റത്തു കാണായി... കുട്ടനാടന്റെ ബി.പി ഉയർന്നു. നിനോ ബാഗെടുത്തു തയ്യാറായി. ട്രെയിൻ അടുത്തെത്തി. പിന്നിലെ ലേഡീസ് കമ്പാർട്മെന്റിന്റെ വാതിൽക്കലൊരു പെണ്ണുണ്ട്. കുട്ടനാടൻ ട്രെയിനൊപ്പം മെല്ലെ ഓടി. ട്രെയിൻ നിന്നു... വാതിൽക്കലെ പെൺകുട്ടി മെല്ലെ പുറത്തേക്കു വന്നു. ആ ഭാഗത്തെ ലൈറ്റ് പണിമുടക്കിയിരുന്നതിനാൽ ആളിനെ കാണാൻ വയ്യ.
“ജുബിൻചേട്ടൻ..??”
ഇരുട്ടിൽ നിന്ന് അവളുടെ ശബ്ദം..
കുട്ടനാടന്റെ തൊണ്ടയുണങ്ങി...നിനോ അവളുടെ പിന്നിലാണിപ്പോൾ..
പെട്ടെന്ന് അവിടുത്തെ ട്യൂബ്‌ലൈറ്റ് തെളിഞ്ഞു. അവളുടെ രൂപം മുന്നിൽ വിളങ്ങി നിന്നു..
“ന്റമ്മോ..”
കുട്ടനാടന്റെ കണ്ണിൽ ഇരുട്ടുകയറി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. നിനോ കുട്ടനാടനെ വലിച്ച് അകത്തേക്കിട്ടു. അവളും ഒപ്പം കയറിയിരുന്നു. കുട്ടനാടൻ അവളുടെ യഥാർത്ഥ രൂപം മനസ്സിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു. കൃത്യം മുപ്പത്തിയൊൻപതു കിലോ ഭാരമുള്ള കിലുമ്പിയ ശരീരം... ഒട്ടിയ കവിളുകൾക്ക് മുകളിൽ എങ്ങനെയോ നിലകൊള്ളുന്ന എടുത്താൽ പൊങ്ങാത്ത ഒരു കണ്ണാടി. ഭീകരം എന്നൊന്നും പറഞ്ഞാൽ മതിയാവില്ല... വീട്ടിലെ ചിരട്ടത്തവിക്ക് ഇതിലും ഗ്ളാമറുണ്ട്. (താരതമ്യത്തിന്‌ തവി ക്ഷമിക്കട്ടെ..)
 അവൾ എന്തൊക്കെയോ ചോദിച്ചു.കുട്ടനാടൻ എന്തൊക്കെയോ പറഞ്ഞു. ട്രെയിൻ എങ്ങനെയോ ഓടി ഷൊർണ്ണൂരെത്തി. നിനോയാണ്‌ കുട്ടനാടനെ തല്ലിയുണർത്തിയത്. അവൾ പോയിക്കഴിഞ്ഞിരുന്നു.
 നിനോ കുട്ടനാടനെ തൃശൂർക്കുള്ള ഒരു പ്രൈവറ്റ് ബസ്സിൽ കയറ്റിവിട്ടിട്ട് ചെന്നൈക്ക് ട്രെയിൻ കയറി.
പാവം കുട്ടനാടൻ....
ഇടയ്ക്ക് വിവരമറിയാൻ വിളിച്ച കൂട്ടുകാർ ശരിക്കും വിവരമറിഞ്ഞു....
ഈ ദുരന്തമറിഞ്ഞ പള്ളിപ്പാടൻ ആർത്തു ചിരിച്ചു കൊണ്ട് മുംബൈയിലെ തെരുവുകളിലൂടെ ഓടിനടന്നു. എങ്ങനെയോ തത്തിപ്പൊത്തി വീട്ടിലെത്തിയ കുട്ടനാടനാവട്ടെ പനിയും കുളിരും കിടുകിടുപ്പും...
ശേഷം ചിന്ത്യം...

Tuesday, June 15, 2010

വെടിയും പുകയും...


ബോംബ്സ്ഫോടനം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നത്ര നടുക്കം വേറെയാർക്കുമുണ്ടാകാൻ വഴിയില്ല, അതിനു കാരണം പണ്ട് നടന്നൊരു സംഭവമാണ്‌.
ഏകദേശം പന്ത്രണ്ടു വർഷം മുൻപുള്ള പുഞ്ചക്കൃഷിക്കാലം. വിത കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നതേയുള്ളൂ. ഇളംപച്ച നിറത്തിൽ പാടത്താകെ നെൽച്ചെടിനാമ്പുകൾ തലനീട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പാടമാകെ പച്ചവിരിച്ച് മനോഹരമാകും. ഇതിനിടയിലാണ്‌ ഞങ്ങൾ കുട്ടനാട്ടുകാർക്ക് ചില ശത്രുക്കളുണ്ടാവുന്നത്. പ്രാവ്, മാടത്ത, കൊക്ക്, പകലുണ്ണാൻ, പൊട്ടൻമുണ്ടി എന്നു വേണ്ട അയൽവക്കത്തെ ചില സാമദ്രോഹികളുടെ കോഴികൾ വരെ പാടത്തേക്കിറങ്ങും; കാശുമുടക്കി വിതച്ചിരിക്കുന്ന നെല്ലു തിന്നാൻ...
പിന്നേയ്.. നിന്റെ തന്ത കണ്ട വകയല്ലേ... പോ​‍ാ​‍ാ കോഴീ...
എന്നു പറഞ്ഞ് ഞങ്ങൾ കോഴിയെ ഓടിച്ചാലും കയ്യെത്താദൂരത്തിരിക്കുന്ന മറ്റു സാധനങ്ങളുടെ (മുണ്ടി, പ്രാവ് മുതലായവ) കാര്യത്തിൽ മേൽപ്പറഞ്ഞ തന്തയ്ക്കുവിളി അപ്രായോഗികമായിരുന്നു. പ്രാവ് നെല്ലുതിന്നാനാണു വരുന്നതെങ്കിൽ കൊക്കും മറ്റും വരുന്നത് അതിനിടയിലെ ചെറുമീനുകളെ പിടിച്ചുതിന്നാനാണ്‌. എന്നാലും വളർന്നുവരുന്ന നെൽച്ചെടിയെ ചവിട്ടിയൊടിച്ചാണ്‌ ഈ അഭ്യാസമെന്നത് ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇവറ്റയെ എങ്ങനെയും ഓടിക്കാൻ പാട്ട കൊട്ടുക, പടക്കം പൊട്ടിക്കുക, അറ്റകൈക്ക് എയർഗൺ അല്ലെങ്കിൽ മസിൽലോഡ് റൈഫിൾ (നാടൻതോക്ക്) ഉപയോഗിച്ച് വെടിവെക്കുക (ചെവിയും പോളയുമൊന്നും കേൾക്കാത്ത പൊട്ടൻമുണ്ടിക്ക് എന്തോന്നു പാട്ടകൊട്ട്, എന്തോന്നു പടക്കം) തുടങ്ങിയ മാർഗ്ഗങ്ങളാണ്‌ സ്വീകരിച്ചിരുന്നത്. 
ഈ സംഭവം നടക്കുന്നതിനു ഒരു വർഷം മുമ്പേ പപ്പയുടെ ചേട്ടൻ വീട്ടിൽ വന്നു തന്റെ ലൈസൻസിനു കീഴിലുള്ള മസിൽലോഡും ഉപയോഗിക്കാതെ എണ്ണപുരട്ടി വെച്ചിരിക്കുകയായിരുന്ന ട്വൽവ്ബോറും എടുത്ത് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. അതു കൊണ്ട് വീട്ടിലാകെയുള്ളത് മേൽപ്പറഞ്ഞ തോക്കുകളുടെ ബിനാമിയായ ബാരലു വളഞ്ഞ ഒരു മസിൽ-ലോഡും എന്റെ സ്വത്തായ സ്പ്രിങ്ങൊടിഞ്ഞ ഒരു എയർഗണ്ണുമാണ്‌. രണ്ടും വകയ്ക്കു കൊള്ളില്ല.
അപ്പോൾ ഇനി ആകെയുള്ള രക്ഷ പടക്കമാണ്‌. എടത്വാച്ചന്തയിൽ നല്ല ഓലപ്പടക്കം കിട്ടും. പോയി ഒരു പാക്കറ്റ് വാങ്ങി. 
അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂളില്ല. ഈയുള്ളവനും രണ്ടാം മുറിയും മൂന്നാം മുറിയുമായ അനിയന്മാരും ചേർന്ന് പടക്കം പൊട്ടിക്കൽ ചടങ്ങു നടത്താൻ തീരുമാനിച്ചു. എന്റെ അനിയന്മാരെന്നു പേരു മാത്രമേയുള്ളൂ... എന്തിലും എന്റെ ചേട്ടന്മാരാണവൻമാർ... സർവ്വലോക പോക്രികളാണു രണ്ടും. (പാവം ഞാൻ...) ഇതിനിടയിൽ ഞങ്ങളുടെ അയൽക്കാരനും എന്റെ ഏറ്റവുമിളയ അനിയൻ ജോസിന്റെ വാലുമായ ശ്രീമാൻ ടോണിയും സംഭവസ്ഥലത്തെത്തിച്ചേർന്നു. ആൾ ഒരു പ്രത്യേക കഥാപാത്രമാണ്‌. ജന്മനാ തലയുടെ ഷേപ്പ് അൽപം തിരിഞ്ഞാണിരിക്കുന്നത്.. വളർന്നു വന്നപ്പോ കയ്യിലിരുപ്പും അതുപോലെ തന്നെ തിരിഞ്ഞുപോയി. വായിൽ ഒറ്റ പല്ലില്ലാതെ എല്ലാം പുഴുവിനു തിന്നാൻ കൊടുത്ത മഹാനുഭാവൻ... എന്നാലും ആ വാതുറന്നാൽ നമ്മുടെ സംസ്ഥാനം ഭരിക്കുന്ന ബഹു. മന്ത്രിമാരൊക്കെ മാറിനിൽക്കും... അമ്മാതിരി വെടലത്തരം മാത്രമേ അവൻ പറയൂ..
വീടിനു തെക്കുവശത്തുള്ള കളത്തിൽ പടർന്നു പന്തലിച്ച കിളിച്ചുണ്ടൻ മാവിനു കീഴിൽ ഞങ്ങളിരുന്നു. നടുക്കൊരു വിളക്കും കത്തിച്ചുവെച്ചു.
പാടത്തേക്കു നോക്കിയപ്പോൾ ഒരൊറ്റ കിളിയില്ല... ശ്ശെടാ.. ഇതു പണ്ടാരാണ്ടു പറഞ്ഞപോലായല്ലോ...
ഇത്രേം പാടുപെട്ട് പടക്കവും വാങ്ങിവെച്ച് ഞങ്ങൾ നാലു വീരൻമാരിവിടെ കാത്തിരുന്നിട്ട് അതിന്റെ ശബ്ദം കേൾക്കാനെങ്കിലും ഒരു കാക്കപോലും വരുന്നില്ല...
അങ്ങനെ കിളിയെ നോക്കിയിരുന്നു കണ്ണുകഴച്ച ഞങ്ങൾ ഓരോരോ കഥകൾ പറയാൻ തുടങ്ങി. നല്ല കാറ്റുണ്ടെങ്കിലും ഞങ്ങൾ വട്ടം കൂടിയിരിക്കുന്നതു കാരണം വിളക്കു കെട്ടിരുന്നില്ല.
സമയം കടന്നുപോയി...  തിരിനീളം കുറവായിരുന്ന ഏതാനും പടക്കങ്ങൾ വിളക്കിനു ചുറ്റും ചിതറിക്കിടന്നിരുന്നു. കത്തിക്കുമ്പോഴുണ്ടായേക്കാവുന്ന അപകടമൊഴിവാക്കാൻ ഞാനാണവ മാറ്റിയിട്ടത്; കാരണം നല്ല തീരുവയുള്ള പടക്കങ്ങളാണ്‌ ഇത്തവണ കിട്ടിയത്. പൊട്ടിയാൽ വിവരമറിയും...
ഇതിനിടയിൽ എന്റെ രണ്ടാമത്തെ അനിയൻ ജെസ്വിന്റെ കയിലൊരു ഓലക്കാൽ പ്രത്യക്ഷപ്പെട്ടു. കക്ഷി അതുമായി എന്തൊക്കെയോ ചെയ്യുകയാണ്‌. മൊത്തത്തിലൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തെങ്കിലും ഏതോ സ്വപ്നലോകത്താണു മൂപ്പരെന്നറിയാവുന്നതു കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. എന്നാൽ എന്റെ ആ നിഷ്ക്രിയത്വം മുതലെടുത്തുകൊണ്ട് അവന്റെ കൈയിലെ ഓലക്കാൽ വിളക്കിനു നേരേ നീണ്ടു... ജോസിനും ടോണിയുമൊന്നും ഇതു ശ്രദ്ധിക്കുന്നതേയില്ല. അവന്മാർ എന്തോ കട്ടുതിന്നുന്ന കാര്യം പറയുകയാണ്‌. അപ്പോഴതാ ജെസ്വിന്റെ കയ്യിലെ ഓലക്കാലിനു തീ പിടിക്കുന്നു... അവനത് നേരേ താഴെക്കിടക്കുന്ന പടക്കങ്ങളിലൊന്നിന്റെ തിരിയിലേക്കു തൊടുവിക്കുന്നു....
എടാ ദ്രോഹീ...!!!
ഞാനലറി... കിംഫലം... അപ്പോഴേക്കും തീ പടക്കത്തിന്റെ തിരിയിലേക്കു പടർന്നുകയറിക്കഴിഞ്ഞിരുന്നു പെട്ടെന്നു തന്നെ എല്ലാരും വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നുവെങ്കിലും താമസിച്ചു പോയിരുന്നു.
ഭ്ഠോം....ഠമാർ.. പഠാർ
ദിഗന്തങ്ങളെന്നല്ല ഏഴുലോകവും കിടുങ്ങുമാറൊരു സ്ഫോടനപരമ്പരയാണു പിന്നെ നടന്നത്. ഞങ്ങൾ നാലും നാലു ദിക്കിലേക്കു മറിഞ്ഞു... എങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ ചാടിയെഴുന്നേറ്റു. ഒന്നും കാണാൻ വയ്യ... ആകെ പുകയും പൊടിപടലവും വെടിമരുന്നിന്റെ മണവും... കാലിലൊക്കെ എന്തോ കുത്തിക്കയറിയിരിക്കുന്നു... മുഖത്തുമുണ്ടൊരു നീറ്റൽ... എന്താണോ സംഭവിച്ചത്... ഒന്നും മനസ്സിലാകുന്നില്ല...
പിന്നൊരു കാറിച്ചയായിരുന്നു... കാറലിനു കോറസായി അവന്മാരുമുണ്ട്... ആകെയൊരു കോലാഹലം... പുകയടങ്ങി... താഴേക്കു നോക്കിയപ്പോൾ ഞങ്ങളിരുന്നിടത്ത് ഏതാണ്ട് ഒരു മീറ്റർ വ്യാസത്തിൽ പുല്ലു പോലുമില്ലാതെ ക്ളീനായിരിക്കുന്നു. കുറച്ചുമാറി വിളക്കും പടക്കത്തിന്റെ പായ്ക്കറ്റും കിടപ്പുണ്ട്... ജെസ്വിൻ കരച്ചിലിനിടയിൽ തന്റെ തലയിൽ നിന്നും പുല്ലും പടലുമൊക്കെ വലിച്ചുമാറ്റുന്നു... ജോസിന്റെയും എന്റെയുമൊക്കെ മുഖത്തും തലയിലുമൊക്കെ മണ്ണു വീണിട്ട് ആകെ തേച്ചുപിടിപ്പിച്ചിരിക്കുന്നതു പോലെ...
ടോണിയുടെ കാര്യമാണു രസം... കൂട്ടക്കരച്ചിലിനിടയിൽ ഞാൻ നോക്കുമ്പോഴുണ്ട് ടോണിയുടെ വായിൽ നിന്നും കുമുകുമാന്നു പുക ചാടുന്നു... കാറലിന്റെ ശക്തിയനുസരിച്ച് പുകയുടെ വരവിനും ഏറ്റക്കുറച്ചിലുണ്ട്...
ഇവനെന്താ ഡീസൽ എൻജിനാണോ..?”
അതുകണ്ട് ഞാൻ മനസിൽ ചോദിച്ചു. ഇരുപത്തിനാലു മണിക്കൂറും  ഉടച്ച തേങ്ങാമുറിപോലെ തുറന്നു പിടിച്ച ആ വായിലൂടെ ഒരു മെട്രിക് ടൺ പുകയെങ്കിലും അകത്തു കയറിയിട്ടുണ്ടാവും. അതാണു ഓട്ടുകമ്പനിയുടെ പുകക്കുഴലിലൂടെയെന്നോണം പുറത്തേക്കു തള്ളുന്നത്. സിനിമയിലും കാർട്ടൂണിലും മാത്രം കണ്ടിട്ടുള്ള ഇത്തരമൊരു രംഗം കണ്ടതും ഞാൻ വേദനയും പേടിയുമെല്ലാം മറന്നു പൊട്ടിച്ചിരിച്ചുപോയി.
എന്നാലും ഇങ്ങനെയൊരു ചതിചെയ്യാൻ ജെസ്വിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്ന് ഞങ്ങൾക്ക് അന്നുമിന്നുമറിയില്ല.

റിവേഴ്സ് ഗിയർ:
ഈയിടെ ക്രിസ്മസിനു ഞാൻ പടക്കം പൊട്ടിക്കുന്നതു കണ്ടപ്പോൾ ടോണി വളരെ പാടുപെട്ട് ഇരുകൈകൊണ്ടും തന്റെ വായടച്ചുപിടിക്കുന്നതും കണ്ടു. പണ്ടത്തെപ്പോലെങ്ങാനും പൊട്ടിത്തെറിച്ചാൽ പുക തുപ്പി താമരാക്ഷൻപിള്ളയായി പേരുദോഷമുണ്ടാകരുതല്ലോ...ചൂടുവെള്ളത്തിൽ വീണ ടോണി......

Saturday, June 5, 2010

എന്റെ നോക്കിയയുടെ ഒൻപതാം ചരമവാർഷികം



തലക്കെട്ട് കണ്ടു ഞെട്ടെണ്ടാ. എനിക്കുമുണ്ടായിരുന്നു ഒരു മൊബൈൽ. ഇപ്പോഴൊന്നുമല്ല; ഒമ്പതു കൊല്ലം മുമ്പ്. 2001 ൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പഠനകാലത്താണ്‌ ആദ്യമായി ഒരു മൊബൈൽ ഫോൺ കയ്യിലെത്തുന്നത്. സീമെൻസിന്റെ എ35 എന്ന മാങ്ങാണ്ടി പോലുള്ള സാധനമായിരുന്നു അത്. പഠനത്തോടൊപ്പം ചില്ലറ ‘എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്’ നടത്തിയുണ്ടാക്കിയ സമ്പാദ്യമായിരുന്നു ഇത്തരം ‘ആഡംബരവസ്തുക്കൾ’ക്കുള്ള മൂലധനം. കേരളത്തിൽ രണ്ടേ രണ്ട് ഓപ്പറേറ്റേഴ്സ്. ഇന്നത്തെ ഐഡിയ-അന്നത്തെ എസ്കോടെൽ. പിന്നെ ബി പി എൽ മൊബൈൽ എന്ന ഇന്നത്തെ വൊഡാഫോൺ. (വാണിഭക്കാരുടെ കയ്യിലകപ്പെട്ട പെണ്ണിന്റെ അവസ്ഥയാണാ കമ്പനിക്ക്-ആദ്യം ബി.പി.എൽ. പിന്നെ ഹച്ച് പിന്നെയിതാ വൊഡാഫോൺ) ഒടുക്കത്തെ നിരക്കാണല്ലൊ അന്നൊക്കെ, അതുകൊണ്ട് ഫോൺ വിളിക്കാതെ കയ്യിൽ കൊണ്ടുനടക്കാൻ ശ്രദ്ധിച്ചു. നാട്ടിലൊരിടത്തും മര്യാദയ്ക്ക് റെയ്ഞ്ചില്ല. ഉണ്ടെങ്കിൽ തന്നെ എന്റെ സീമെൻസ് എന്നെ പരമാവധി നാണംകെടുത്തിയിരുന്നു. ടവറിനടിയിൽ നിന്നാലും ങേ..ഹേ...
അങ്ങനെ ആ മാങ്ങാണ്ടിയെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ സുഹൃത്തിന്റെ ജ്യേഷ്ഠൻ ദുബായിൽ നിന്നെത്തിയത്. എല്ലാ വരവിനും മൂപ്പരുടെ കയ്യിൽ കുറെ ലൊട്ടുലൊഡുക്ക് കിട്ടുകിടിലു സാധനങ്ങളൊക്കെയുണ്ടാവും. അതൊക്കെ ഏതെങ്കിലും ഹതഭാഗ്യരായ ബന്ധുക്കൾക്കോ തദ്ദേശവാസികളായ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകാർക്കോ കഴുത്തറപ്പൻ വിലയ്ക്കു കൊടുക്കും. അങ്ങേരുടെ കയ്യിൽ ഇത്തവണ പുതിയൊരു മോഡൽ മൊബൈലുണ്ടെന്നു ഞാനറിഞ്ഞു. അങ്ങോട്ടു പാഞ്ഞു.
* * *
“ഇതാണു സാധനം...”
സ്യൂട്കെയ്സിൽ നിന്നും എടുത്ത ഒരു കാർഡ്ബോർഡ് പെട്ടി തുറന്ന് അദ്ദേഹം അവനെ പുറത്തെടുത്തു. ചാരകലർന്ന മങ്ങിയ നീലനിറവും അലുമിനിയത്തിന്റെ ഫിനിഷുള്ള ബട്ടണുകളും. ഡിസ്പ്ളേയ്ക്ക് തെളിമയുള്ള ഇളം പച്ച നിറം.
നോക്കിയ 3310 പുതിയ റിലീസാ, മെയ്ഡ് ഇൻ ഫിൻലൻഡ്. എടുത്തെറിഞ്ഞാ പോവാത്ത സാധനമാ.”
അദ്ദേഹം പറഞ്ഞു
വെലഭാഗം പറ...”
എനിക്കു വിലയറിയാൻ തിടുക്കമായി; കാരണം  എനിക്കവനെ വല്ലാതെ ഇഷ്ടമായി ത്തുടങ്ങി രുന്നു. ആദ്യമായാണ്‌ അത്രയും പൗരുഷമുള്ള ഒരു സെൽ ഫോൺ കാണുന്നത്.
ഇരുന്നൂറ്റമ്പത് ദിർഹംസ് എണ്ണിക്കൊടുത്തതാ, മൂവായിരത്തഞ്ഞൂറെങ്കിലും കിട്ടിയാലേ എനിക്കു മൊതലാവൂ.”
അച്ചായൻ പറഞ്ഞു നിറുത്തി
മൂന്നിനൊറപ്പിക്ക് റോയിച്ചായാ...”
ഞാൻ പഴ്സ് തുറന്നു അഞ്ഞൂറിന്റെ ആറു നോട്ടുകൾ എണ്ണി അച്ചായന്റെ നേരെ നീട്ടി.
ഇതങ്ങോട്ട് വാങ്ങിച്ചാട്ട്...”
ഒന്നു മടിച്ചെങ്കിലും പുള്ളിക്കാരൻ പണം വാങ്ങി.
ഡാ മോനേ... എനിക്കു മൊതലാവത്തില്ല, എന്നാലും വേണ്ടില്ല റോണിമോന്റെ കൂട്ടുകാരനല്ലേ...” അങ്ങനെ ഞാനും ഒരു നോക്കിയാ മുതലാളിയായി.
* * *
സീമെൻസിന്റെ മാങ്ങാണ്ടിയെ ഉടുതുണിയുരിഞ്ഞ് സിംകാർഡ് പുറത്തെടുത്ത് നോക്കിയയുടെ സ്ലോട്ടിലിട്ട് സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോഴാണ്‌ സമാധാനമായത്. മഹത്തായ സേവനം കഴിഞ്ഞ് പെൻഷൻ പറ്റിയ സീമെൻസിനെ പാന്റ്സിന്റെ പോക്കറ്റിലിട്ട് ഞാൻ നടന്നു. നേരേ വീട്ടിലേക്കു പോകാനായി തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി. എടത്വാ വഴി തകഴിക്കു പോകുന്ന ഒരു വണ്ടി വിടാനൊരുങ്ങുന്നു. ഫുട്ബോർഡിൽ നിറയെ ആളുണ്ട്. ഞാൻ വണ്ടിക്കു നേരേ ഓടാനൊരുങ്ങുമ്പോഴാണ്‌ എന്റെ ഫോണിലേക്കോരു കോൾ... ഇന്നൊക്കെ മോബൈലിൽ ഒരു കോൾ വരുന്നത് ശല്യമാണെങ്കിൽ അന്നതൊരു അസുലഭ സംഗതിയായിരുന്നു. ഇതാണെങ്കിൽ എന്റെ ‘നോക്കിയാ ജീവിതത്തിലെ ആദ്യ കോളും.. ദൈവമേ... ആകെ ഒരങ്കലാപ്പായിരുന്നു എനിക്ക്. നേരിയൊരു വിറയലോടെ ഞാൻ ഫോൺ കയ്യിലെടുത്തതും എവിടെനിന്നോ ഓടിവന്ന ഒരുത്തൻ എന്റെ മേൽ വന്നിടിച്ചതും ഒന്നിച്ചായിരുന്നു. (അവനെ ഇപ്പോ കയ്യിൽ കിട്ടിയാലും കൊന്നിട്ട് ഒരു ജീവപര്യന്തം വാങ്ങാൻ ഞാനൊരുക്കമാണ്‌) ഇടിയുടെ ആഘാതത്തിൽ ഫോൺ എന്റെ കയ്യിൽ നിന്നും തെറിച്ചു പോയി വീണതാവട്ടെ പതിയെ നീങ്ങിത്തുടങ്ങിയിരുന്ന തകഴി ബസ്സിന്റെ പിൻഭാഗത്തെ ടയറുകളുടെ മുന്നിലേക്കും. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മുട്ടത്തോടു പൊട്ടുന്നതു പോലെയൊരു ശബ്ദം... അത്ര തന്നെ നിമിഷാർധം കൊണ്ട് എല്ലാം കഴിഞ്ഞിരുന്നു. ഞാൻ പകപ്പോടെ നോക്കി നിന്നു. അല്പം മുമ്പ് ഞാൻ അഭിമാനത്തോടെ സ്വന്തമാക്കിയ എന്റെ നോക്കിയാ 3310 കണ്മുന്നിൽ വെച്ചു തന്നെ തകർക്കപ്പെട്ടിരിക്കുന്നു. എന്റെ സ്വപ്നങ്ങൾക്കു മേലേ ആനവണ്ടിയുടെ വിളയാട്ടം..പരിസരബോധം വീണ്ടുകിട്ടിയ ഉടനെ ഞാനോടിച്ചെന്ന് ഒരു ഭ്രാന്തനെപ്പോലെ നാശാവശിഷ്ടങ്ങൾക്കിടയിൽ പരതി. പ്ളാസ്റ്റിക്കിന്റെയും ലോഹത്തിന്റെയും ചീളുകൾക്കിടയിൽ നിന്നും കേടുപാടുകളൊന്നും കൂടാതെ ഒരു സാധനം മാത്രം എനിക്കു കിട്ടി... എസ്കോടെൽ എന്നെഴുതിയ വെളുത്ത സിംകാർഡ്..! അതുമാത്രം കയ്യിലെടുത്ത് ബാക്കിയുള്ളവ ഉപേക്ഷിച്ച് ഞാൻ നടന്നു. പോക്കറ്റിൽ നിന്നും സീമെൻസിനെ പുറത്തെടുത്തു. സിം അതിലേക്കിട്ട് ഓൺ ചെയ്തു. ചെറിയ, മങ്ങിയ ഡിസ്പ്ളേയിൽ തെളിഞ്ഞുവന്ന ESCOTEL എന്ന ആറക്ഷരങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നതു പോലെ തോന്നി.



Tuesday, April 13, 2010

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്..

വര്‍ഷം 1997, ഞാനന്ന്‌ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്നു. പഠനത്തോട്‌ പറയത്തക്ക താല്‍പര്യമൊന്നുമില്ലെങ്കിലും എന്തിനെന്നില്ലാതെ ഞാനും സ്കൂളില്‍ പോയിരുന്നു. മിക്ക ദിവസങ്ങളിലും ക്ളാസ്സില്‍ കയറാറില്ല. ടാക്സി സ്റ്റാന്‍ഡിലോ ബസ്‌ സ്റ്റേഷനിലോ കറങ്ങി നടക്കും. അങ്ങനെ എട്ടാം ക്ളാസ്സെത്തും മുന്‍പു തന്നെ ഞാന്‍ കാറും ജീപ്പുമൊക്കെ നന്നായി ഓടിക്കുന്ന നല്ലൊരു ഡ്രൈവറായിക്കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ അന്നും ഇന്നും എനിക്കു ജീവനാണ്‌. എനിക്കു പറ്റിയ ഒന്നു രണ്ടു കൂട്ടുകാര്‍ കൂടിയായപ്പോള്‍ എല്ലാം ഞാന്‍ ഉദ്ദേശിക്കുന്നതിലും ഉഷാറായിത്തന്നെ നടന്നു. അവരിലൊരാളെ ഇന്നലെ കണ്ടിരുന്നു. അതാണീ സംഭവം ഓര്‍ക്കാനിടയായത്‌. ഒരു ദിവസം രാവിലെ ക്ളാസ്സില്‍ കയറണോ വേണ്ടയോ എന്നങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോഴാണു മേല്‍പ്പറഞ്ഞ കൂട്ടുകാരിലൊരാളായ ഷിനോദ്‌* ഒരു കോളുമായി വന്നത്‌. (തിരുവല്ലയിലെ ഒരു ഹോട്ടലുടമയാണ്‌ അവന്റെ അപ്പന്‍)
(*പേരുകള്‍ സാങ്കല്‍പികമാണ്‌)
"ഡാ... വരുന്നോ... എര്‍ണാകുളം വരെ പോകാം... പേരപ്പന്റെ വണ്ടി സ്ഥലത്തുണ്ട്‌, ആരുമറിയാതെ അതുമെടുത്തു പോയിട്ടു വൈകുന്നതിനു മുന്നേ നമുക്കിങ്ങു വരാം"
ഞാനൊന്നു നിന്നു... സമയം എട്ടര. സംഗതി കൊള്ളാം. അവന്റെ പേരപ്പനും, കുടുംബവും കുവൈത്തിലാണ്‌. അവരുടെ മഹീന്ദ്ര എംഎം 540 ജീപ്പ്‌ ഇവനാണ്‌ ഇടയ്ക്കൊക്കെ സ്റ്റാര്‍ട്ടാക്കിയിടുന്നതും മറ്റും. (അതിലാണു ഞാന്‍ 'കൈ തെളിഞ്ഞതും')
"എന്തിനാടാ പോകുന്നത്‌..? എന്തെങ്കിലും പരിപാടിയുണ്ടോ.. ?"
"ഒരു കസിന്റെ വീട്ടില്‍ ഗള്‍ഫീന്നു വന്ന ഒരു പാഴ്സലുണ്ട്‌, അതും വാങ്ങി വരണം... അത്രേയുള്ളൂ... "
"കയ്യില്‍ കാശുണ്ടോടാ.. ?
"ആയിരം രൂപയുണ്ട്‌, ഹോട്ടലീന്നു പലപ്പോഴായി മുക്കിയതാ... അഞ്ഞൂറിനു ഡീസലടിക്കാം... ബാക്കി കയ്യിലിരിക്കട്ടെ.."
"നിനക്കു വീടറിയാമോ.. ?"
"അറിയാം വൈറ്റിലയ്ക്കിപ്പുറത്താണ്‌... "
"എന്നാപ്പിന്നെ പോയേക്കാം... "
സമയം കളയാതെ ഞങ്ങള്‍ വണ്ടി കിടക്കുന്നിടത്തെത്തി. സ്കൂള്‍ യൂണിഫോമിന്റെ വെള്ള ഷര്‍ട്ടഴിച്ച്‌ ബാഗില്‍ കരുതിയിരുന്ന ക്രോക്കോഡൈലിന്റെ ടി-ഷര്‍ട്ടിട്ട്‌ ഞാന്‍ മുന്‍ സീറ്റിലേറി. ഡ്രൈവിംഗ്‌ സീറ്റില്‍ അവനും. വലിയൊരു സാഹസമാണു ഞങ്ങള്‍ കാണിക്കാന്‍ പോകുന്നതെന്ന ചിന്തയൊന്നും മനസ്സിലുണ്ടായിരുന്നില്ല. ആലപ്പുഴയ്ക്കും കോട്ടയത്തിനുമൊക്കെ മിക്കവാറും പോയിരുന്ന ഞങ്ങള്‍ക്ക്‌ ഇതേ വണ്ടിയില്‍ എറണാകുളം വരെ പോകുക എന്നത്‌ ഒരു അപൂര്‍വ്വ സംഭവമെന്നതിലുപരി ഒരു അസുലഭസൌഭാഗ്യമായിരുന്നു. പ്രായത്തില്‍ കവിഞ്ഞ ആകാരവും ശബ്ദവും പോലീസുകാരുടെ നോട്ടത്തില്‍ നിന്നു പോലും ഞങ്ങളെ രക്ഷിച്ചു പോന്നിരുന്നു താനും.
ഞാനീ യാത്രയ്ക്കു സമ്മതം മൂളാന്‍ വേറെയും കാരണമുണ്ട്‌. എന്റെ ഇഷ്ടവാഹനങ്ങളിലൊന്നാണു മഹീന്ദ്ര. പ്രത്യേകിച്ചും എംഎം540. പ്യൂഷൊ എന്‍ജിന്‍ മറ്റു ഡീസല്‍ വാഹനങ്ങളില്‍ നിന്നും വ്യതസ്തമായി അല്‍പം സൌമ്യനായിരിക്കാന്‍ അവനെ സഹായിച്ചിരുന്നു. താളാത്മകമായാണ്‌ ഷിനോദ്‌ വണ്ടിയോടിക്കുക... ഇടയ്ക്കു പാടുന്ന മൂളിപ്പാട്ടില്‍ പോലും വാഹനത്തോടു സംവദിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളാണവന്റെ ഡ്രൈവിംഗ്‌.
രണ്ടു മണിക്കൂറ്‍ കൊണ്ട്‌ ഞങ്ങള്‍ എറണാകുളത്തെത്തി. ബസ്സിലാണു വന്നതെന്ന ഭാവത്തില്‍ അവിടേക്ക് ചെല്ലാന്‍ ഷിനോദ്‌ കുറെ ദൂരെ മാറി വണ്ടി നിറുത്തി. ഞാന്‍ സ്റ്റീയറിംഗ്‌ വീല്‍ ഏറ്റെടുത്തു. ഞാന്‍ വഴിയോരത്ത്‌ വണ്ടിയൊതുക്കി അരമണിക്കൂറ്‍ കാത്തു കിടന്നു. അവന്‍ പാഴ്സലും വാങ്ങി തിരിച്ചെത്തിയതും ഞാന്‍ സ്വിച്ച്കീ തിരിച്ചു. ഡീസല്‍ എന്‍ജിന്‍ മുരള്‍ച്ചയോടെ ഉണര്‍ന്നു. പവര്‍ സ്റ്റീയറിംഗ്‌ അല്ലാതിരുന്നിട്ടും വളരെ ആസ്വദിച്ചാണെന്റെ ഡ്രൈവിംഗ്‌.
അരൂര്‍-ചേര്‍ത്തല നാലുവരിപ്പാതയുടെ പണികള്‍ പുരോഗമിക്കുന്നതേയുള്ളൂ. അന്താരാഷ്ട്ര നിലവാരമുള്ള ടാറിംഗിനെ ജീപ്പിന്റെ ചക്രങ്ങള്‍ പ്രണയിക്കുന്നുവെന്നു പോലും തോന്നിപ്പോയി.
"നാഥാ.. നീവരും കാലൊച്ച കേള്‍ക്കുവാന്‍.. "
പയനിയറിന്റെ സ്റ്റീരിയോയില്‍ ജാനകിയമ്മയുടെ മധുരസ്വരം. എന്റെയും അവന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണത്‌. പെട്ടെന്ന്‌ റിയര്‍വ്യൂ മിററില്‍ ഒരു ചുവന്ന പൊട്ടു പ്രത്യക്ഷപ്പെട്ടു, ഒരു ചുവന്ന മാരുതി സെന്‍... പാഞ്ഞു വരികയാണ്‌. ഞാന്‍ 40-50 കിമീ. വേഗതയിലാണു വന്നിരുന്നത്‌. പ്രായത്തിന്റെ വിവരക്കേടോ എന്തോ; എന്റെ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്നു. പക്ഷേ ജീപ്പ്‌ കുതിക്കാനൊരുങ്ങിയപ്പോഴേക്കും സെന്‍ ഞങ്ങളെ കടന്നു പാഞ്ഞുപോയി.
"പെട്രോളു വണ്ടിയാ അളിയാ.. പിടിക്കാന്‍ പോകണ്ടാ... "
ഷിനോദിന്റെ ഉപദേശം. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാനൊരുക്കമായിരുന്നില്ല. പുറകെ വെച്ചു പിടിച്ചു. സെന്നിന്റെ തൊട്ടുപിന്നിലെത്തി. കൊല്ലം റെജിസ്ട്രേഷനാണ്‌, എറണാകുളത്തു വന്നിട്ടു മടങ്ങുകയാവും
"കൊള്ളാമളിയാ, സമ്മതിച്ചിരിക്കുന്നു..."
(ഇന്നലെ എന്റെ പള്‍സറും കൊണ്ട്‌ അവന്റെ യമഹ ഫെയ്സറിനെ പച്ച തൊടീക്കാതെ തോല്‍പ്പിച്ചപ്പോഴും ഇതേ ഡയലോഗ്‌ കേട്ടു... )അവനങ്ങനെയാണ്‌ ആപത്തിലും അഭിനന്ദിക്കും.... നല്ല കൂട്ടുകാരന്‍.. !
അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം കണ്ടത്‌... ആ പുത്തന്‍ സെന്നിന്റെ പിന്‍ഭാഗത്തെ സണ്‍ഫിലിമൊട്ടിക്കാത്ത സുതാര്യമായ ഗ്ളാസ്സിലൂടെ ഞങ്ങളുടെ നേരെ നോക്കി പുഞ്ചിരി പൊഴിക്കുന്ന രണ്ട്‌ ഓമനക്കുരുന്നുകള്‍. എന്റെ നേരേ ഇളയ അനിയന്റെ പ്രായം കാണും അതില്‍ മൂത്തവള്‍ക്ക്‌. രണ്ടാമത്തെ കുട്ടി ആണാണ്‌... മൂന്നോ നാലോ വയസ്സു വരും
"രണ്ടു പേരും ഒന്നിനൊന്നു സ്മാര്‍ട്ട്‌.. അല്ലേടാ... ?"
എന്റെ മനസ്സു വായിച്ചെന്നോണം ഷിനോദിന്റെ ചോദ്യം
"അതെയതേ.. "
ഞാനുമത്‌ സമ്മതിച്ചു. കുട്ടികള്‍ രണ്ടും പിന്‍സീറ്റില്‍ മുട്ടുകുത്തി നിന്നാണ്‌ ഞങ്ങളെ നോക്കി ചിരിക്കുകയും കൊഞ്ഞനംകാട്ടുകയുമൊക്കെ ചെയ്യുന്നത്‌. കുസൃതിക്കുടുക്കകളെ അച്‌'നമ്മമാര്‍ ശല്യം സഹിക്കവയ്യാതെ പിന്നിലിരുത്തിയതാവാം. ഞാനാകട്ടെ ഹെഡ്‌ലൈറ്റടിച്ചും മറ്റും അവരെ പ്രോത്സാഹിപ്പിച്ചും പോന്നു. മറ്റൊരു വാഹനവും ഞങ്ങള്‍ക്കിടയില്‍ വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി. ആ കുഞ്ഞുങ്ങളെ ഞാന്‍ അത്രയ്ക്കിഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
ദാ വരുന്നു എനിക്കു നേരെ ഒരു ഫ്ളയിംഗ്‌ കിസ്സ്‌... അതു തിരിച്ചു കൊടുത്തതു ഷിനോദായിരുന്നു. അവള്‍ ഷിനോദിനെ നോക്കി പിന്നെയും എന്തൊക്കെയോ കോക്രി കാണിച്ചു. ഞാന്‍ ചിരിച്ചു വശംകെട്ടു. അങ്ങനെ ചേര്‍ത്തലയായി. സെന്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ തന്നെയുണ്ട്‌.
"അളിയാ, വിശക്കുന്നില്ലേടാ.... ?"
ഷിനോദിനു വിശപ്പിന്റെ വിളി...
നടി മോനിഷയുടെ ജീവന്‍ പൊലിഞ്ഞ എക്സ്‌റേ കവല കഴിഞ്ഞിരുന്നു അപ്പോള്‍.
"വേ സൈഡ്‌ ഇന്നില്‍ കയറാമെടാ... "
കുറെക്കൂടി ഓടിയാല്‍ അത്രയും നേരം കൂടി കുഞ്ഞുങ്ങളോട്‌ കൂട്ടുകൂടാമല്ലോ..
ഹോട്ടല്‍ വേ സൈഡ്‌ ഇന്‍- പണ്ടു മുതലേ എറണാകുളം യാത്രയ്ക്കിടയില്‍ പപ്പ ഞങ്ങളെയും കൊണ്ട്‌ കയറാറുള്ള ഹോട്ടല്‍. .. അത്‌ ഞങ്ങളുടെ നാട്ടുകാരാരോ ആണു നടത്തിയിരുന്നത്‌.
റെസ്റ്റോറന്റെത്തിയതും ഞാന്‍ വണ്ടി ഇടത്തേക്കു തിരിച്ചു, ആ ചുവന്ന സെന്‍ കണ്ണില്‍ നിന്നും മാഞ്ഞുപോയി... നേരിയ വേദന മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ട്‌.
ചൂടു പാലപ്പവും താറാവുകറിയും കഴിക്കുമ്പോഴും ആ കുഞ്ഞുങ്ങളായിരുന്നു മനസ്സു നിറയെ.
ഇനി അവരെ കാണുമോ എന്തോ...
കഴിച്ചു കഴിഞ്ഞ്‌ ഷിനോദ്‌ ബില്ലടയ്ക്കാനായി കൌണ്ടറിലേക്ക്‌ ചെന്നു. ഞാന്‍ ഒരു ടൂത്പിക്കുമെടുത്ത്‌ പുറത്തേക്കുമിറങ്ങി. അവന്‍ രണ്ട്‌ വില്‍സുമായി വന്നു. ഒരെണ്ണം എന്റെ നേരെ നീട്ടി. സിഗരറ്റ്‌ പുകയ്ക്കൊപ്പം ഞങ്ങളുടെ ഭ്രാന്തന്‍ സ്വപ്നങ്ങളും അന്തരീക്ഷത്തില്‍ ചിത്രങ്ങളെഴുതി.
"ഓരോന്നു കൂടി വലിക്കാം.. അല്ലേടാ... ?"
ഷിനോദ്‌ രണ്ടു വിത്സ്‌ കൂടി വാങ്ങി വന്നു. ഏഴാം ക്ളാസ്സില്‍ തുടങ്ങിയ വലിയാണ്‌, ഇപ്പോഴിതാ ചെയിന്‍സ്മോക്കറെന്ന പദവി കൂടി ലഭിക്കുന്നു. രണ്ടു സിഗരറ്റുകള്‍ കൂടി എരിഞ്ഞു തീര്‍ന്നു. കയ്യിലിരുന്ന ഒരു ച്യൂയിംഗ്ഗം വായിലേക്കിട്ട്‌ ഞാന്‍ ജീപ്പിന്റെ താക്കോല്‍ തിരിച്ചു. തെല്ല് നേരത്തെ മയക്കത്തില്‍ നിന്നും അവനുണര്‍ന്നു. വണ്ടി നീങ്ങിത്തുടങ്ങി. ഞാന്‍ വളരെ സാവധാനമാണ്‌ പിന്നീട്‌ വണ്ടിയോടിച്ചത്‌... എന്തോ മനസ്സിലൊരു അസ്വസ്ഥത.
"ഡാ.. ദാ ആ പമ്പിലോട്ട്‌ കേറ്റ്‌ ഡീസലടിക്കാം.. "
ഫ്യുവല്‍ ഗേജില്‍ നോക്കിയപ്പോള്‍ ഡീസല്‍ കുറവാണ്‌, ഞാന്‍ അനുസരിച്ചു, വണ്ടി നേരെ പമ്പിലേക്ക്‌. ഡീസലടിക്കാന്‍ തുടങ്ങിയതും കറണ്ട് പോയി... ആകെ അപശകുനമാണല്ലോ. കുറെ പണിപ്പെട്ടിട്ടാണ്‌ ജനറേറ്റര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിഞ്ഞതും. ഇരുപതു മിനിറ്റോളം ആ പമ്പില്‍ തന്നെ നഷ്ടപ്പെട്ടു. ഇന്ധനം നിറച്ച്‌ വീണ്ടും യാത്ര തുടര്‍ന്നു. തന്റെ വായില്‍ക്കിടക്കുന്ന ബബിള്‍ഗം വീര്‍പ്പിച്ച്‌ ബലൂണുണ്ടാക്കിക്കളിക്കുകയാണ്‌ ഷിനോദ്‌. എനിക്കു കലി വന്നു.
"ഹ.. നാണമില്ലേടാ.. കൊച്ചുപിള്ളേരെപ്പോലെ.. "
ഞാന്‍ പെട്ടെന്നു മുതിര്‍ന്നവനായി..
"പിന്നേയ്‌.. നീയങ്ങ്‌ പെണ്ണും കെട്ടി മൂന്നാലു പിള്ളേരുമായ അച്ചായനല്ലേ.... ഒന്നു പോടാ... "
അവന്റെ മറുപടി എന്നെ നിശ്ശബ്ദനാക്കി. ഞാന്‍ ഡ്രൈവിംഗ്‌ തുടര്‍ന്നു, അവന്‍ ബബിള്‍ഗം കൊണ്ട്‌ കുമിളയുണ്ടാക്കുന്നതും... ആലപ്പുഴയടുക്കാറായിക്കാണും, വഴിയാകെ ബ്ലോക്ക്‌... എന്തോ അപകടം സംഭവിച്ചിട്ടുണ്ട്‌. എന്‍എച്ചില്‍ അതൊന്നും പുതുമയല്ലല്ലോ. പൊലീസുകാര്‍ വാഹനങ്ങളെ നിയന്ത്രിച്ചു കടത്തിവിടുന്നു.
"ആരാണ്ടടെ വിളക്കൂതിയെന്നാ തോന്നുന്നത്‌... "
ഷിനോദിന്റെ ആത്മഗതം.
"വഴിമുടക്കി ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറി കിടപ്പുണ്ട്‌. അവനായിരിക്കും പണിയൊപ്പിച്ചത്‌.. "
ഞാന്‍ പറഞ്ഞു. ലോറിക്കരികിലൂടെ ഒരു വാഹനത്തിനു മാത്രം കഷ്ടിച്ചു പോകാവുന്ന സ്ഥലമുണ്ട്‌. ഞാന്‍ പതിയെ ജീപ്പ്‌ അങ്ങോട്ടു നീക്കി. ആംബുലന്‍സ്‌ സംഭവസ്ഥലത്തു നിന്നും സൈറണ്‍ മുഴക്കി പായുന്നു. ലോറിയെ മറികടന്നതും സംഭവമെന്താണെന്നറിയാന്‍ ഞാനൊന്നു പാളി നോക്കി. ലോറിക്കു മുന്‍പില്‍ ചുരുണ്ടുകൂടിയ ഒരു ചുവപ്പു നിറം... കാല്‍ ബ്രേക്കിലമര്‍ന്നു. പാണ്ടിലോറി കയറി നില്‍ക്കുന്നത്‌ ഒരു ചുവന്ന സെന്നിന്റെ മുകളില്‍..! മുന്‍ഭാഗത്തിനു കാര്യമായ കേടു പാടില്ല, നമ്പര്‍പ്ളേറ്റ്‌ നോക്കി... ദൈവമേ...! അതേ കാര്‍ തന്നെ... സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. പിന്നിലാരോ അക്ഷമരുടെ ഹോണടി...പൊലീസുകാരന്റെ ചീത്തവിളി.
"കാഴ്ച കാണാണ്ട്‌ എടുത്തോണ്ടു പോടാ..... "
അല്‍പം മുന്നോട്ടു മാറ്റി ഞാന്‍ വണ്ടിയൊതുക്കി.
"ആര്‍ക്കെങ്കിലും എന്തേലും പറ്റിയോ ചേട്ടാ.. ???"
അവിടെ കൂടിനില്‍ക്കുന്ന നാട്ടുകാരിലൊരാളോട്‌ ഞാന്‍ ചോദിച്ചു. എന്റെ ശബ്ദം വല്ലാതെ വിറയാര്‍ന്നിരുന്നു.
"പൊറകില്‍ രണ്ട്‌ കൊച്ചുങ്ങളായിരുന്നു... അതുങ്ങളു രണ്ടും അപ്പൊഴേ തീര്‍ന്നു... തന്തയ്ക്കും തള്ളയ്ക്കും നല്ല പരുക്കുണ്ട്‌.... സീരിയസ്സാ... വെട്ടിപ്പൊളിച്ചെടുത്ത്‌ ഇപ്പൊ അങ്ങോട്ട്‌ കൊണ്ടുപോയതേയുള്ളൂ... "
"വാ, നമുക്കു പോകാം... "
അസ്വസ്ഥനായ ഷിനോദിന്റെ ശബ്ദം. എന്റെ കൈ യാന്ത്രികമായി ഗിയര്‍ലിവറിലേക്കു നീണ്ടു. വന്യമായ മുരള്‍ച്ചയോടെ ജീപ്പ്‌ മുന്നോട്ടുരുണ്ടു. എന്തിനായിരുന്നു ഞാനിന്നാ കുട്ടികളെ കണ്ടത്‌..? മരണത്തിലേക്കു യാത്രയയ്ക്കാനോ..? മറുപടിയില്ലാതെ മനസ്സു തേങ്ങി. കണ്ണുനീരില്‍ മുങ്ങി എന്റെ കാഴ്ച മങ്ങി. അടുത്തു കണ്ട ഒരു കടയില്‍ നിന്നും ഒരു സോഡ വാങ്ങി മുഖം കഴുകിയിട്ടു യാത്ര തുടരവേ ഞങ്ങളിരുവരും മൂകരായിരുന്നു.
"കാറ്റടിച്ചു.. കൊടും കാറ്റടിച്ചു... "
സ്റ്റീരിയോയില്‍ ദാസേട്ടന്‍ പാടിക്കൊണ്ടിരുന്നു. ഒന്നൊന്നര മണിക്കൂറ്‍ കഴിഞ്ഞ്‌ ആ യാത്രയവസാനിച്ചെങ്കിലും പിന്നീടൊരു യാത്രയിലും ഞാനാ കുട്ടികളെ കണ്ടിട്ടില്ല,
അവരിപ്പോള്‍ വളര്‍ന്നു വലുതായിട്ടുണ്ടാവും... എന്നെങ്കിലും എന്റെ മുന്നിലൂടെ പോകുന്ന ഒരു കാറില്‍ അവരുണ്ടാവും... എപ്പോഴെങ്കിലും ഞാനോടിക്കുന്ന വണ്ടിയെ ഓവര്‍ടേക്ക്‌ ചെയ്തു മുന്നില്‍ കയറുന്ന കാറില്‍ അവരുണ്ടാവും, ആ കാറിനെ മാത്രം ഞാന്‍ എന്റെ മുന്നില്‍ പോകാനനുവദിക്കും. ഇന്നും ആ പ്രതീക്ഷയിലാണെന്റെ യാത്ര.