Tuesday, May 28, 2013

ഉരുകിപ്പോയ കുടൽ..!

ഈ കഥയിലെ നായകന്‍ ജീവനോടെയുണ്ടോ... അതോ ആരുടെയെങ്കിലും കൈവീണു പണ്ടാരടങ്ങിയോ എന്നൊന്നും എനിക്കറിയില്ല. ഏതായാലും സഹനായകന്‍ ശ്രീമാന്‍ പൈങ്ങോട്ടൂരാന്‍ അഥവാ പൈങ്ങു എന്ന എന്‍റെ സഹപ്രവര്‍ത്തകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. സാജു എന്നു പേരുള്ള കഥാനായകനെ നാട്ടുകാര്‍ 'അണ്ടിയാപ്പീസര്‍' എന്നാണ്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. പുള്ളിക്കാരന്‍ ഒരു സാദാ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്നു താനും. സാജുവിനെക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തി ഞാന്‍ സമയം കളയുന്നില്ല... എല്ലാം വഴിയേ മനസ്സിലായിക്കോളും.
മദ്യപിക്കുമെങ്കിലും മറ്റു മദ്യപന്മാരെ കാണുന്നതേ അലര്‍ജിയാണ്‌ സാജുവിനും പൈങ്ങുവിനും... അടിച്ചു പാമ്പായി ആരെങ്കിലും ഇവരുടെ മുന്നില്‍ പെട്ടാല്‍ പിന്നെ അവന്‍റെ ജന്മം പട്ടിനക്കിയെന്നു കൂട്ടിയാല്‍ മതി. ഒരു ദിവസം വൈകുന്നേരം കവലയില്‍ നിന്നും വീട്ടിലേക്കു നടന്നു വരുന്ന വഴിയാണ്‌ പൈങ്ങുവിന്‍റെ പിന്നില്‍ ഒരു വിളി.
"ഡാ... നിക്കെടാ.. ഞാനൂടൊണ്ടെടാ..."
സാജുവാണ്‌... എവിടെ നിന്നോ പാഞ്ഞു വരുന്ന വരവാണ്‌. രണ്ടുപേരുമൊന്നിച്ച് നടന്നു നീങ്ങി.
"എന്നതാടാ കയ്യില്‍..?"
സാജുവിന്‍റെ കയ്യിലൊരു പൊതിയിരിക്കുന്നത് കണ്ട് ആകാംക്ഷാഭരിതനായ പൈങ്ങുവിന്‍റെ ചോദ്യം.
"പെയ്സ്റ്റാടാ... പല്ലുതേക്കാന്‍..."
സാജു പൊതിയഴിച്ചു... കോള്‍ഗേറ്റിന്‍റെ വലിയ ഒരു ട്യൂബ്. അത്രയും വലിയ പേസ്റ്റ് ആദ്യമായി കാണുന്നുവെന്ന്‌ പൈങ്ങു ഭാഷ്യം...
ഇരുവരും നടന്നു നടന്ന്‌ ടൗണ്‍ കഴിയാറായപ്പോള്‍ ഒരു കടത്തിണ്ണയില്‍ എന്തോ ഒരനക്കം. ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ സ്ഥലത്തെ പ്രധാന പാമ്പുകളിലൊന്നാണ്‌. 'ഇരയെടുത്തിട്ട്' കിടക്കുന്നതിനിടയില്‍ എന്തോ ശബ്ദമുണ്ടാക്കിയതാണ്‌. നല്ലൊരു കക്ഷിയെ കിട്ടിയ സന്തോഷത്തില്‍ സാജു പൈങ്ങുവിനെ ഒന്നു നോക്കി... പൈങ്ങു ഒരു ചിരിയും ചിരിച്ചു... രണ്ടു പേരും ചേര്‍ന്ന്‌ പാമ്പിനെ ഉണര്‍ത്താനുള്ള ശ്രമമാരംഭിച്ചു. ആദ്യം പേരുവിളിച്ചു... പിന്നെ അപ്പനും അമ്മക്കും എല്ലാം വിളിച്ചു. സൈലന്‍സറില്ലാത്ത ലോറി ലോഡും കൊണ്ട് കേറ്റം കേറുന്ന ശബ്ദത്തില്‍ രണ്ടു പേരുംകൂടി തെറിപ്പാട്ടു പാടി... ങേ ഹേ.. നോ രക്ഷ... പൈങ്ങുവിന്‍റെ കണ്ണില്‍ നേരിയ നിരാശ... പക്ഷേ സാജു തോല്‍ക്കാനൊരുക്കമായിരുന്നില്ല. കയ്യിലിരുന്ന പേസ്റ്റിന്‍റെ ട്യൂബെടുത്തു തുറന്നു.
"നീയെന്നാ കാണിക്കാന്‍ പോവ്വാ..?"
പൈങ്ങുവിന്‌ സംശയം
"ഇപ്പോ കാണിച്ചു തരാം.. കണ്ടു പഠിക്ക്.."
ഇതും പറഞ്ഞ് സാജു പാമ്പമ്മാവന്‍റെ മുണ്ട് ഒരു വശത്തേക്കു മാറ്റി. പുറം തിരിഞ്ഞു കിടക്കുകയായിരുന്ന ആ നിര്‍ഭാഗ്യവാന്‍റെ മൂലത്തിലേക്ക് ട്യൂബ് തിരുകി... ട്യൂബ് നല്ലോണം ഞെക്കി പേസ്റ്റ് നിര്‍ദ്ദാക്ഷിണ്യം അടിച്ചു കയറ്റി. പേസ്റ്റ് തീര്‍ന്നിട്ടും പാമ്പുണര്‍ന്നില്ല... ഇരുവരും പരസ്പരം നോക്കി... ഒഴിഞ്ഞ ട്യൂബ് ഒരു വശത്തേക്കെറിഞ്ഞിട്ട് എന്തോ വലിയകാര്യം സാധിച്ച ഭാവത്തില്‍ ഇരുവരും വീട്ടിലേക്കു വിട്ടു.
--------------------------------------------------------
പിറ്റേന്ന്‌ അതിരാവിലെ പൈങ്ങുവും സാജുവും എവിടെയോ പോകാനായി ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ്‌ ദൂരെ നിന്നൊരു ശബ്ദം കേട്ടത്. അതാ വരുന്നു തലേദിവസത്തെ താരം... ആകെ കാറിക്കൂവിയാണ്‌ വരവ്... നിലവിളിയോട് നിലവിളി... വരവ് തങ്ങളുടെ നേര്‍ക്കാണെന്നറിഞ്ഞ പൈങ്ങു ഒന്നു പരുങ്ങി. കര്‍ത്താവേ... ഈ സാമാനം രാവിലെ തന്നെ വന്നു തലേക്കേറുമോ..എന്തോ... പക്ഷേ സാജു കുലുങ്ങിയില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ തന്നോടെന്തോ സംശയം ചോദിക്കാനായിരിക്കും ആ വരവെന്ന്‌ സാജു മനസ്സിലാക്കിയിരുന്നു. അടുത്തെത്തിയതും തന്‍റെ നിലവിളിയുടെ ടോണ്‍ അല്‍പം ഹൈപിച്ചിലേക്കു മാറ്റിക്കൊണ്ട് അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു..
"മക്കളേ ആരും ............മോന്‍ ദാമോദരന്‍റെ ഷാപ്പീന്നു കള്ളു കുടിക്കല്ലേടാ... ആ കഴുവേര്‍ട മോന്‍ ഇന്നലെ എനിക്കെന്തോ കലക്കിത്തന്നു... ഞാനതടിച്ചിട്ടു വരുന്നവഴി നമ്മടെ വറീച്ചന്‍റെ കടേടെ തിണ്ണേല്‍ക്കേറിക്കിടന്നു..."
ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കിയിട്ട് ശബ്ദം താഴ്ത്തി മൂപ്പിലാന്‍ തുടര്‍ന്നു...
"ഉറക്കത്തില്‍ ഞാനറിയാതെ തൂറിപ്പോയെടാ മക്കളേ... ഇന്നു വെളുപ്പിനെ അതു കഴുകാന്‍ തോട്ടിലെറങ്ങിയപ്പൊ... എന്നാ മാതിരി നീറ്റലാ പണ്ടാരം... വെള്ളത്തിലാകെ പത... മീനൊക്കെ ചത്തുപൊങ്ങിയെടാ... എന്‍റെ കൊടലുരുകിപ്പോയെന്നാടാ തോന്നുന്നെ... കൊടലുരുകിപ്പോയെടാ മോനേ... ഞാനിനി എന്നാ ചെയ്യുവോ... നീറിയിട്ടു വയ്യായേ...!!"
നിലവിളി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.
സംഗതിയുടെ ടേണിംഗ് പോയിന്‍റ്‌‌ കണ്ട് പിടിവിട്ട് ചിരിക്കാനൊരുങ്ങിയ പൈങ്ങുവിന്‍റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തിട്ട് സാജു ഗൗരവത്തില്‍ പറഞ്ഞു
"ചേട്ടാ... ഇതു സംഗതി സീരിയസാ... വേഗം ദാ അങ്ങോട്ടു ചെല്ല്‌..."
സാജു കൈചൂണ്ടിക്കാണിച്ച ദിക്കില്‍ 'പ്രാഥമികാരോഗ്യകേന്ദ്രം' എന്നെഴുതിയിരിക്കുന്നതു കണ്ട് ഒറ്റക്കുതിപ്പിനു റോഡും കടന്ന്‌ ആശുപത്രിയിലേക്കു പാഞ്ഞ ടിയാന്‍റെ പിന്നാലെ പൈങ്ങുവും സാജുവും വിട്ടു. ഡോക്ടറുടെ മുറിയിലേക്ക് കയറിയതിനേക്കാള്‍ സ്പീഡില്‍ മൂപ്പര്‍ പറന്നിറങ്ങുന്നതു കണ്ട് അന്തംവിട്ട സാമദ്രോഹികള്‍ രണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഡോക്ടറുടെ മുഖം കണ്ട് ചിരിയടക്കാന്‍ പാടുപെട്ടു. ഇതിനിടയില്‍ പാവം പാമ്പ് അടുത്ത ആശ്രയവും തേടി എങ്ങോട്ടോ ഓടി മറഞ്ഞിരുന്നു....