Thursday, September 24, 2009

ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ് | An Epilogue from Doha Blogger's Meet

എല്ലാവരും ബ്ലോഗ് മീറ്റിനെപ്പറ്റിയും അവിടെ നടന്ന കലാപരിപാടികളെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു നില്‍‍ക്കുകയായിരുന്നു ഇതു വരെ. എനിക്കുണ്ടായ (ദുര്‍)അനുഭവങ്ങള്‍ കൂടി കേട്ടോളൂ... എന്നാലേ സംഗതിയുടെ കോറം തികയൂ.


നൈറ്റ്ഡ്യൂട്ടിക്കിടയില്‍ സ്വന്തം ബ്ലോഗായ എഴുതാപ്പുറത്തില്‍ അനോണി ഐഡിയിലൂടെ കയറി ഹിറ്റ് കൂട്ടുന്ന നിര്‍ദ്ദോഷമായ വിനോദത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ പുതിയോരു കമന്റ് കണ്ടത്‌. കമന്റന്‍ മുഹമ്മദ് സഗീറെന്ന സഹൃദയന്‍. ബ്ലോഗിനെപ്പറ്റി നല്ലതൊന്നുമെഴുതിയില്ലെങ്കിലും (അതല്ലേലും അങ്ങനെയല്ലേ.. ഒരു ഡോഗിന്‌ മറ്റൊന്നിനെ അക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല.. ലീവിറ്റ്..)ഒരു ബ്ലോഗ് മീറ്റ് നടത്താനുദ്ദേശിക്കുന്നെന്നും താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാമെന്നുമൊക്കെ ടെലഫോണ്‍ നംബര്‍ സഹിതമുള്ള അറിയിപ്പ്. പിറ്റേദിവസം അവധിയായിരുന്നതുകൊണ്ട് ഞാനും തല്‍പരകക്ഷിയായി. ഉടന്‍ തന്നെ ഫോണെടുത്തു ഞെക്കിപ്പറിച്ച് സഹൃദയനെ വിളിച്ചു. ദോഹയില്‍ നിന്നും പത്തറുപത് കിലോമീറ്റര്‍ മാറി അല്‍-ഖോറെന്ന ഒരറ്റത്തു കിടക്കുന്ന ഞാന്‍ ദൂരത്തെക്കുറിച്ച് വ്യാകുലനായപ്പോള്‍ വന്ന മറുപടി ഇങ്ങനെയായിരുന്നു

"സാരമില്ല, അല്‍-ഖോറില്‍ നിന്നും രണ്ടു പേര്‍ വേറെയുമുണ്ട്...."

ഈൗ‍ൗശ്വരാ... അല്‍-ഖോറില്‍ വേറെയും ബ്ലോഗേഴ്സോ..? അല്‍-ഖോറിലെ ഏക ബ്ലോഗന്‍ എന്ന ആ സ്വപ്നവും അവിടെ ഠമാര്‍..പഠാര്‍... എന്നു പൊട്ടി. നജീം, ശൈലേഷ് എന്നിങ്ങനെ രണ്ടു പേരാണ്‌ ആ മഹാന്മാര്‍ എന്നും സഗീര്‍ പറഞ്ഞ് നജീമിന്റെ നംബര്‍ കൂടി എനിക്കു തന്നു. അങ്ങനെ ഞാന്‍ നജീം എന്ന ഒന്നാം ബ്ലോഗറെ വിളിക്കുന്നു.. നാളെ നമുക്കൊന്നിച്ചു പോകാമെന്നു മറുപടി. എനിക്കാശ്വാസമായി... അങ്ങനെ ഞാന്‍ ബ്ലോഗ് മീറ്റ് സ്വപ്നം കണ്ട് നേരമൊന്നു വെളുത്തു കിട്ടാന്‍ ഓഫീസില്‍ കുത്തിപ്പിടിച്ചിരുന്നു.

രാവിലെ വില്ലയിലെത്തിയതും ആകെ ഒരുന്മേഷം... ഒന്നു മയങ്ങാമെന്നു ശരീരം പറയുന്നെങ്കിലും ബ്ലോഗ് മീറ്റ് എന്ന ബല്യ പെരുന്നാളിനു പോകാന്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ പോയാലോ എന്ന ഭയം കാരണം ഉറങ്ങാതെ കറങ്ങി നടന്നു. ഇടയ്ക്ക് ക്യാമറയും മറ്റുമെടുത്ത് തയാറാക്കി വെച്ചു... വെറുതേ ഓരോന്നാലോചിച്ചു കിടന്നു... ഈ ബ്ലോഗ് മീറ്റ് എന്നു പറഞ്ഞാല്‍ എങ്ങനെയായിരിക്കും... അലമ്പു കൂട്ടമായിരിക്കുമോ..? അതോ... ഇനി ഇഞ്ചിപ്പെണ്ണിനെപ്പോലെയുള്ള വല്ല കുരുമുളകു പെണ്ണുങ്ങളുമൊക്കെ വരുമോ ആവോ..? എന്തായാലും ഞാനായിട്ട് കുറയ്ക്കുന്നില്ല...

സമയം ഉച്ച പന്ത്രണ്ടര. ഞാന്‍ നജീമിനെ വിളിക്കുന്നു... ഇഷ്ടന്‍ ഫോണെടുക്കുന്നില്ല... ദൈവമേ.. എന്റെ കന്നി ബ്ലോഗ് മീറ്റ്... എല്ലാം ഇതോടെ തീരുമോ..? നടുക്കടലില്‍ ചവിട്ടിമുക്കാനാണോ ഈ വള്ളം ഞാന്‍ തുഴഞ്ഞത്..? ഏതായാലും ഇതിനെല്ലാമൊരു കൂട്ടുത്തരവാദി കൂടെയുണ്ടല്ലോ... സഗീറിനെ വിളിച്ചു... അപ്പോഴാണ്‌ മനസ്സിലായത് നജീമെന്ന ഒന്നാം ബ്ലോഗര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രംഗത്തു നിന്നും സ്കൂട്ടായി എന്ന്‌. കൊള്ളാം... ഓന്‍ ആണ്‍കുട്ടിയാ.. ബ്ലോഗറാവാനുള്ള മിനിമം യോഗ്യതകളെങ്കിലുമുള്ള ആണ്‍കുട്ടി... (അല്ലാതെ ദോഹയില്‍ ഒത്തുകൂടിയ ചളുക്കപ്പിള്ളേരെപ്പോലെയല്ല..) മനസ്സില്‍ വന്ന സരസ്വതീസ്തുതി ലീക്കായി വെളിയില്‍ വരുന്നതിനു മുന്‍പു തന്നെ സഗീര്‍ അടുത്ത ബ്ലോഗന്റെ നംബര്‍ തന്നു. അങ്ങനെ ശൈലേഷ് എന്ന രണ്ടാമനെ ഞാന്‍ വിളിച്ചു... എവിടൊക്കെയോ വഴി തെറ്റി കറങ്ങിത്തിരിഞ്ഞ് മൂപ്പര്‍ വരികയും ചെയ്തു. കണ്ടപാടെ ചമ്മലോടെ മൂപ്പര്‍ ഒരു രഹസ്യം പറഞ്ഞു...

"ആദ്യമായിട്ടാ.. ഞാനൊരു ബ്ലോഗറെ ജീവനോടെ കാണുന്നത്..."

ഞാനാകെ രോമാഞ്ചകഞ്ചുകകുഞ്ചനായി... ഹോ എന്റെയൊരു കാര്യമേ..

അങ്ങനെ ഞങ്ങള്‍ ദോഹാ നഗരത്തിലേക്കു യാത്രയായി.

വഴിയിലുടനീളം ശൈലേഷ് ബ്ലോഗ് ചരിതങ്ങള്‍ പാടിക്കൊണ്ടേയിരുന്നു. പല കഥാപാത്രങ്ങളും എനിക്ക് തികച്ചും അജ്ഞാതര്‍... ഞാന്‍ കൊച്ചുകുട്ടിയല്ലേ... അതുകൊണ്ടാവും.

അങ്ങനെ ഞങ്ങള്‍ ദോഹയിലെത്തി. അല്‍-‍ബിദ്ദാ പാര്‍ക്കിലേയ്ക്ക് കയറുന്നതിനു മുന്‍പു ഞാനൊന്നറച്ചു... കേറണോ..? കാരണം ഫാമിലിയായി നടക്കുന്ന തോന്ന്യാസികള്‍ക്കുള്ള സ്ഥലമാണത്. ഒറ്റത്തടിയായെങ്ങാനും അങ്ങോട്ടു ചെന്നാല്‍ ക്ലിപ്പിട്ടുപിടിച്ചു വെളിയിലേക്കിടും... (നാട്ടിലെന്തു കൊണ്ട് ഇത്തരം പാര്‍ക്കുകളില്ല..??? ശ്ശെ... ലജ്ജാവഹം). അങ്ങനെ നില്‍ക്കുമ്പോള്‍ ശൈലേഷ് സഗീറിനെ വിളിക്കുന്നു.

"നിങ്ങളിങ്ങ് വാ.. ന്നേ.."

സഗീറിന്റെ ആഹ്വാനം.

"എങ്ങോട്ട് വരാന്‍..? "

ഞങ്ങളുടെ സ്വാഭാവിക സംശയം.

"ഞങ്ങളീ പാര്‍ക്കിന്റെ 'ഇങ്ങേയറ്റത്ത്' നില്‍ക്കുവാ.. എല്ലാരുമുണ്ട്"

മൂപ്പര്‍ക്കാകെ ഉത്സാഹം...

"അതേയ്... ഈ പാര്‍ക്കില്‍ ഫാമിലിയെ മാത്രമേ കയറ്റൂ എന്നാണല്ലോ..."

ഞാന്‍ വീണ്ടും സംശയാലു...

"ഹേയ്.. അതൊന്നും പ്രശ്നല്ലാന്നേയ്... പള്ളീല്‌ നിസ്കരിക്കാന്‍ വന്നതാണെന്ന്‌ പറഞ്ഞാല്‍ മതി.."

അങ്ങനെ ഫോണിലൂടെ വാഗ്വാദങ്ങളും പ്രശ്നപരിഹാരങ്ങളുമൊക്കെ നടത്തി ഞാനാകെ കുഴഞ്ഞു. സഗീറാണെങ്കില്‍ ഫോണിലൂടെ തേങ്ങയുടെ വലിപ്പമൊക്കെ കാണിക്കുന്ന ടൈപ്പാണെന്ന്‌ ഏകദേശ ധാരണ എനിക്കു കിട്ടിക്കഴിഞ്ഞിരുന്നു, അതാണല്ലോ 'ഇങ്ങേയറ്റം' 'അങ്ങേയറ്റം' എന്നൊക്കെപ്പറഞ്ഞ് ഞങ്ങളെ ഓലക്കാല്‍ ശീലക്കാല്‍ കളിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അല്‍-ബിദ്ദാ പാര്‍ക്കിനു ചുറ്റും ഞങ്ങള്‍ നടന്ന നടപ്പ് നേരെ അല്‍-ഖോറിലേക്കു നടന്നിരുന്നെങ്കില്‍ വീട്ടിലെത്താമായിരുന്നു എന്ന സ്ഥിതിയായി. എന്റെ പുറത്താണെങ്കില്‍ സ്ഥാവരജംഗമസ്വത്തുക്കളടങ്ങിയ ഒരു മുട്ടന്‍ ബാഗുമുണ്ട്. പണ്ടാരത്തിനു ഭാരം കൂടിക്കൂടി വരുന്നതു പോലെ... ഒടുവില്‍ മുജ്ജന്മസുകൃതം കൊണ്ടോ എന്തോ ഞങ്ങള്‍ ബ്ലോഗ് നഗറിലെത്തി. അതാ നില്‍ക്കുന്നു ദോഹയുടെ ബ്ലോഗപുത്രന്മാര്‍... സഗീറിനെ ദൂരെ നിന്നേ ശൈലേഷ് തിരിച്ചറിഞ്ഞു. പിന്നെയുള്ളത് ശാരദനിലാവെന്ന സുനില്‍, ബ്ലോത്രാധിപന്‍ രാമചന്ദ്രന്‍, മുരളി നായര്‍ കൂടെ ഗുല്‍സാര്‍ എന്നിവരും. അല്‍പസമയത്തിനുള്ളില്‍ ശ്രദ്ധേയന്‍ അഥവാ കരിനാക്കെന്നറിയപ്പെടുന്ന ഷെഫീഖ്, കിരണ്‍സ്, ഹാരിസ് എടവന എന്നീ പുപ്പുലികളും വന്ന്‌ അണിനിരന്നു... ആഹഹ... അങ്ങനെ ബ്ലോഗന്മാരെല്ലാം ചേര്‍ന്നു കലപിലകൂട്ടാന്‍ തുടങ്ങിയപ്പോഴുണ്ട്‌ ഒരു സെക്യൂരിറ്റിച്ചേട്ടന്‍ കയറി വരുന്നു...! മലയാളിയാണ്‌ സാധനം... കൂടെ ഒരു ഖത്തറി സെക്യൂരിറ്റിയുമുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നതാണെങ്കില്‍ പക്കാ ഫാമിലി ഏരിയാ... എനിക്കാകെ അങ്കലാപ്പായി... വന്നപാടെ കൈചൂണ്ടി ഞങ്ങളോട് പുറത്തു പോകാനായിരുന്നു ആജ്ഞ. സഗീറും രാമചന്ദ്രനും തങ്ങളുടെ ഭാര്യമാരെ ചൂണ്ടിക്കാട്ടി

"ഫ്..ഫ്..ഫാമിലി.."

എന്നു പറയാന്‍ ശ്രമിച്ചപ്പോള്‍

"അതു രണ്ടു പേരുടെയല്ലേ... ബാക്കിയുള്ളവര്‍ പുറത്ത് പോകണം"

എന്നായി ആശാന്‍.

ക്രോണിക് ബാച്ചിലറായ ഞാന്‍ എന്റെ ഭാര്യ അവിടെയെവിടെയൊ ഉണ്ടെന്ന ഭാവത്തില്‍ ചുറ്റും നോക്കി. പിന്നെ സഗീറിന്റെ മുഖത്തേയ്ക്കൊന്നു നോക്കി. ബ്ലോഗര്‍പുലികള്‍ പരസ്പരം നോക്കി. പിന്നെ രണ്ടും കല്‍പ്പിച്ച് പുറത്തേയ്ക്കൊരൊറ്റയോട്ടമായിരുന്നു.

പാര്‍ക്കിനു പുറത്തെ പുല്‍ത്തകിടിയില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച ചിലരെ ഞാന്‍ പിന്തിരിപ്പിക്കുന്നതിനിടയില്‍ ആര്‍ക്കോ വെളിപാടുണ്ടായി.

"നമുക്ക് റോഡു ക്രോസ് ചെയ്തു പോകാം..കോര്‍ണീഷില്‍ ചെന്നിരിക്കാം.."

ഇതെന്തുകൊണ്ട് നേരത്തേ തോന്നിയില്ല..എന്നാലോചിച്ച് തലചൊറിഞ്ഞുകൊണ്ട് സഗീറും ഞങ്ങള്‍ക്കൊപ്പം റോഡു മുറിച്ചുകടന്നു. അതിനിടയില്‍ അസ്‌ലം, സുഹൃത്തുക്കളായ ഇസ്മയില്‍, സലിം എന്നിവരുമെത്തി. ദോഹാനിവാസികളിലെ ഭൂരിഭാഗവും സായാഹ്നങ്ങള്‍ ചെലവഴിക്കാനിഷ്ടപ്പെടുന്ന കോര്‍ണിഷിലെ അരമതിലുകളിലൊന്നില്‍ ദോഹാബ്ലോഗേഴ്സ് നിരന്നിരുന്നു. ഈയുള്ളവന്റെ 'പോട്ടം പിടിക്കുന്ന യന്ത്രം' പലതവണ മിഴിചിമ്മി.

ബ്ലോഗന്മാര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ തെല്ലു പേടിയോടെ കേട്ടിരുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. സുനില്‍, കിരണ്‍സ്, ഹാരിസ് എടവന, മുരളി നായര്‍ തുടങ്ങിയ യുവപ്രതിഭകളും ഒപ്പം നില്‍ക്കാനുതകുന്ന മറ്റെഴുത്തുകാരും. ആരും മോശമില്ല.

ഭൂമിയിലെയും ഇന്റര്‍നെറ്റിലെയും സ്ഥലം വെയ്സ്റ്റാക്കാനായി അവതാരമെടുത്ത എന്നെപ്പോലെ ഒരുത്തനുമില്ലവിടെ. എഴുതാന്‍ കഴിവില്ലാത്തവരുടെ പട്ടികയില്‍ സ്വയമുള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഞാന്‍ ഇക്കൂട്ടരുടെ മുന്‍പില്‍ തീരെച്ചെറുതാണെന്നു നേരത്തേ തിരിച്ചറിഞ്ഞിരുന്നു. വിമര്‍ശനവുമായി വരുന്നവരെ അവഗണിക്കുന്ന പതിവുള്ളതിനാല്‍ കമന്റുകള്‍ക്കു വേണ്ടിയല്ല മറിച്ച് ആത്മസംതൃപ്തിക്കു വേണ്ടിയാണ്‌ ഞാന്‍ ബ്ലോഗെഴുതുന്നതെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു... പക്ഷേ വേണ്ടെന്നു തോന്നി. ദാഹിച്ചു തൊണ്ടവരണ്ടു തുടങ്ങിയ എനിക്കു മടുത്തു തുടങ്ങിയിരുന്നു. പരദൂഷണചര്‍ച്ചകള്‍ സജീവമായി തുടരുന്നു... ബ്ലോഗ് ലോകത്തെ താപ്പാനകള്‍ മുതല്‍ വെറും പരട്ടകളെപ്പറ്റിപ്പോലും വായിട്ടലച്ച് ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത വിഴുപ്പലക്കലുകള്‍.

"ബ്ലോഗ് മീറ്റ്.. കോപ്പ്.." ഞാന്‍ മുറുമുറുത്തു... ക്യാമറ പായ്ക്കു ചെയ്ത് പതിയെ സ്ഥലം കാലിയാക്കാമെന്നു കരുതി. അപ്പോഴതാ ദോഹയിലെ പ്രഥമ ബ്ലോഗ് മീറ്റ് പിരിച്ചു വിട്ടതായി സംഘാടകന്റെ വഹ അറിയിപ്പ്. എന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച സഗീറിനോട് നന്ദി പറയണമെന്നു തോന്നി. ഞാനും കിരണ്‍സും ശൈലേഷുമൊന്നിച്ച് ഒരു കുതിപ്പിന്‌ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി. ഡീഹൈഡ്രേഷന്റെ വക്കിലെത്തിയിരുന്ന ഞാന്‍ അടുത്തു കണ്ട കടയില്‍ നിന്നും ഒരു ലിറ്റര്‍ വെള്ളം വാങ്ങി വായിലേക്കു കമിഴ്ത്തി. പരിപാടിയിലെ അടുത്ത അജണ്ടയെന്നത് എങ്ങനെയും വണ്ടികിടക്കുന്ന സ്ഥലം വരെ നടക്കുകയെന്നതാണ്‌. അങ്ങനെ ഞാനും ശൈലേഷും വണ്ടിയെടുത്ത്‌ ദോഹനഗരത്തിന്റെ തിരക്കുകള്‍ക്കിടയിലേക്കു മറഞ്ഞു. അനന്തരം ഞാന്‍ എന്റെ ചേറിയമ്മയുടെ വീട്ടിലേക്കു വിട്ടു. ഞാന്‍ അവിടെ ഡിന്നറിനെത്തുമെന്നറിയിച്ചിരുന്നു. അങ്ങനെ അതും കഴിഞ്ഞ് അല്‍-‍ഖോറിനു പോകാനായി സുഹൃത്തായ സിറാജിനെ വിളിച്ചു. അവന്‍ വണ്ടിയുമായെത്തി. വണ്ടിയില്‍ കയറിയതും ഞാന്‍ ഉറങ്ങാന്‍ തുടങ്ങി... തലേന്നു പകല്‍ ഉറങ്ങിയതാണ്‌... നല്ല ക്ഷീണമുണ്ട്. അല്‍-‍ഖോറിലേയ്ക്കുള്ള യാത്ര തുടങ്ങി അഞ്ചു മിനിറ്റായില്ല അതിനു മുമ്പായി സിറാജ് വിളിച്ചു. ഞാനുണര്‍ന്നു. വണ്ടി റോഡരികില്‍ നിറുത്തിയിരിക്കുകയാണ്.

"എന്താടാ...?"

ഉറക്കം പോയതിന്റെ ദേഷ്യം എന്റെ ശബ്ദത്തില്‍.

"അതേയ്... വണ്ടി പഞ്ചറായി... സ്റ്റെപ്പിനിയില്ല താനും.."

എന്റെ ഉറക്കം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി.

അന്നു രാവിലെ കണികണ്ടവനാരായാലും "അവന്‍ ആചന്ദ്രതാരം നീണാള്‍ വാഴട്ടെ.." എന്നു ഞാന്‍ 'ആസംസിച്ചു'.

അല്‍പം കഴിഞ്ഞ് മുന്നില്‍ വന്നു നിന്ന ഇളംപച്ചനിറമുള്ള സ്കോഡ സുപ്പര്‍ബില്‍ക്കയറി വീട്ടിലെത്തിയപ്പോഴേക്കും എന്റെ കയ്യിലിരുന്ന നൂറുറിയാല്‍ നോട്ടൊരെണ്ണം ഖത്തറിലെ രാജ്ഞിയും മോവാസലാത്ത് ട്രാന്‍സ്പോര്‍ട്സിന്റെ ഉടമയുമായ ഷൈഖാ മൂസയുടെ പെട്ടിയില്‍ വീണിരുന്നു.

"അര്‍ത്ഥനാശം, മാനഹാനി, ദേഹാസ്വാസ്ഥ്യം എന്നിവയ്ക്കു സാധ്യത..."

തളര്‍ച്ചയോടെ കിടക്കയിലേക്കു വീണപ്പോള്‍ എന്റെ ചുണ്ടുകള്‍ രാവിലെ വായിച്ച വാരഫലത്തിലെ വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. മാനഹാനി മാത്രമേ ഇനി ബാക്കിയുള്ളൂ... അതിപ്പോ ഈ പോസ്റ്റിലൂടെ വന്നോളും... ഞാനായിട്ട് തടയുന്നില്ല...

Monday, September 14, 2009

ഡ്രൈവിംഗ് പഠിപ്പിക്കാനുണ്ടോ..ഡ്രൈവിംഗ്...

അടുത്തത്.....2002 ല്‍ ഒരു..............നെ (ഒരു സുഹൃത്തിന്‍റെ പേരാണ് അവിടെ എഴുതാന്‍ വിചാരിച്ചത്) ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ ശ്രമിച്ചു സായൂജ്യമടയേണ്ടി വന്ന ഒരു ആശാന്‍റെ കഥയാണ്... ദുഖകരമായ മറ്റൊരു സത്യം കൂടി...- ആ ആശാന്‍ ഞാനായിരുന്നു. ഒരു ദിവസം കണ്ണാടിയില്‍ നോക്കി ഇളിച്ചുകാണിച്ചിട്ട് സ്വയം പേടിച്ചതിന്റെ പേരില്‍ ഡാര്‍വിന്‍ മുതലുള്ള സകല പരിണാമസിദ്ധാന്തവാദികളെയും തെറിപറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്‌ രംഗപ്രവേശം നടത്തിയ ഒരു മച്ചാന്റെ എളിയ അപേക്ഷ... സംഗതി വളരെ നിസ്സാരം... എന്‍റെ അയല്‍വാസിയായ ടിയാന് ഡ്രൈവിങ്ങ് പഠിക്കണം. automobile engineering പഠിച്ചതിന്റെ അഹങ്കാരമാണോ എന്തോ... ആ ഉദ്യമം ഞാന്‍ തലയിലേറ്റി. അതെനിക്കു മറക്കാനാവാത്ത ശുഭമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്തു... സംഭവം പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ ഒരു ബൈക്ക് വാടകയ്ക്കെടുക്കുന്നു...(എന്‍റെ ശകടം പണിയിലാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ വണ്ടിയെ രക്ഷപ്പെടുത്തിയിരുന്നു..) വാടക ബൈക്കുമായി ഞങ്ങള്‍ വിട്ടു..എവിടേലും ആളൊഴിഞ്ഞ കോണില്‍ കൊണ്ട് പോയിട്ട് വേണം ഇവനെ ഒന്നു ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍. ഞാനോര്‍ത്തു. അങ്ങനെ കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഒരിടത്ത്‌ നിര്‍ത്തിയിട്ട്‌ ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന്‌ നല്ലൊരു ക്ലാസ് കൊടുത്തു.. എല്ലാം മൂളിക്കേട്ടു അവന്‍...(സാമദ്രോഹി..) പുത്തന്‍ ഹീറോ ഹോണ്ടാ പാഷന്‍ തന്‍റെ കാലുകള്‍ക്കിടയില്‍ വച്ചിട്ട് എന്നെ നോക്കി അവന്‍ ചിരിച്ച (കൊല)ച്ചിരി ഞാനൊരിക്കലും മറക്കില്ല. കിക്കെറില്‍ കാലമര്‍ന്നു...പാഷന്‍ ഉണര്‍ന്നു...(ആ ഭോഷന്‍റെ മനസ്സിലെ കുടിലചിന്തകളും..) ഞാനാകട്ടെ കളരിയാശാനെപ്പോലെ ക്ലച്ച്..ഗിയര്‍..ത്രോട്ടില്‍...എന്നിങ്ങനെ വായ്ത്താരി മുഴക്കിക്കൊണ്ടിരുന്നു... അവന്‍ ക്ലച്ച് പിടിച്ചു..ഗിയര്‍ ഇട്ടു... ആക്സിലറേറ്റര്‍ പിടിച്ചു പൂര്‍വ്വജന്മ ശത്രുവിന്‍റെ പിടലിയെന്നോണം പിടിച്ചു തിരിച്ചു...ഒരു നിമിഷത്തെ അശ്രദ്ധ..ഞാനറിയാതെ പറഞ്ഞു... " ഡാ... ക്ലച്ച് വിടെടാ..." ആക്സിലറേറ്റര്‍ കുറയ്ക്കുന്ന കാര്യം പറയാന്‍ ഞാന്‍ വിട്ടു പോയി...(എല്ലാം അവന്‍ അറിഞ്ഞു ചെയ്തോളും എന്ന് കരുതിപ്പോയി.) പിന്നെ സംഭവിച്ചത്‌ പറയേണ്ടല്ലോ.. ഗീവര്‍ഗീസ് പുണ്യവാളന്‍റെ കുതിരയേപ്പോലെ മുന്‍കാല്(വീല്) ഉയര്‍ത്തി പാഷന്‍ കുതിച്ചു...എന്‍റെ കണ്ണില്‍ ഇരുട്ടു കയറി...സാരഥി കന്നിക്കാരനാണെന്ന് തെളിയിക്കുന്ന കാറിച്ചയും കൂവലും... വണ്ടിയുടെ ഇരമ്പവും എല്ലാം ചേര്‍ന്നു എന്‍റെ പ്രജ്ഞ നശിപ്പിച്ചു. വീഴാതിരിക്കാന്‍ ഞാന്‍ ആവുന്നത്ര അള്ളിപ്പിടിച്ചിരുന്നു... പക്ഷെ...എല്ലാം വളരെ പെട്ടെന്നായിരുന്നു. ആരുടെ കയ്യില്‍ ജീവന്‍ കൊടുക്കണം എന്ന ആശയക്കുഴപ്പത്തില്‍ നിന്നിരുന്ന ഒരു പഴയ വേലിയിലേക്ക് (പണ്ട് നമ്മുടെ നെടുമുടിവേണുവും മറ്റും പെമ്പിള്ളേരെയും കാത്ത് ചാരിനിന്നിരുന്ന ടൈപ്പ് സാധനം..) പാഷന്‍ ക്രാഷ് ലാന്‍ഡ് ചെയ്തു. അതോടെ എന്‍റെ കണ്ണില്‍ ഇരുട്ടു പൂര്‍ണമായി നിറഞ്ഞു. ആരൊക്കെയോ നല്ല ഉച്ചത്തില്‍ തെറിവിളിക്കുന്നത് കേട്ടാണ്‌ കണ്ണിലെ ഇരുട്ടു പതിയെ നീങ്ങിയത്... "വെള്ളമാണന്നാ തോന്നുന്നത്.." എന്നൊക്കെയുള്ള അനുമാനങ്ങളും ബാക്കി ഡയലോഗ്സും കേട്ടപ്പോള്‍ എനിക്ക് നിഷേധിക്കെണമെന്നു തോന്നി. ഒച്ച പൊങ്ങുന്നില്ല...താഴെക്കിടന്നു കൊണ്ട് ആംഗ്യഭാഷയില്‍ കാര്യമവതരിപ്പിക്കാന്‍ ശ്രമിച്ച ഞാന്‍ മറ്റൊന്ന് കണ്ടു വളരെ ഘോരമായോന്നു ഞെട്ടി... എന്‍റെ ശിഷ്യന്‍..അഥവാ കന്നിസാരഥി...അവനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്നു ശുശ്രൂഷിക്കുന്നു. സോഡാ, വിശറി, പ്രഥമ ശുശ്രൂഷ തുടങ്ങിയ സൌകര്യങ്ങളുടെ നടുവില്‍ രാജാവായിരുന്നു വിലസുകയാണ് മച്ചാന്‍. ഞാനാകട്ടെ വണ്ടിയില്‍ നിന്ന് വീണപ്പോള്‍ ആരോ എടുത്തു ഒരിടത്ത്‌ ചാരിയിരുത്തിയ നിലയിലും. എന്തോ പറയാനായി വാ തുറന്നപ്പോള്‍ ഒരു തടിമാടന്‍ അടുത്തു വന്നു പറഞ്ഞു (ഇവനിതെവിടുന്നു വന്നു...? പന്നി..) "പോലീസ് ഇപ്പൊ വരും വിഷമിക്കേണ്ട..." ഞാന്‍ ആ കാലമാടനെ വളരെ ദയനീയമായോന്നു നോക്കി. അപ്പോള്‍ വരുന്നു എവിടെ നിന്നോ അടുത്ത അശരീരി.. "എന്നാലും വെള്ളമടിച്ചിട്ടു ബൈക്കില്‍ കയറി അഭ്യാസം കാണിക്കുന്ന ഇവനെയൊക്കെ സമ്മതിക്കണം.." ധൈര്യത്തിനു വേണ്ടി എന്‍റെ ശിഷ്യന്‍ രണ്ടു 'ചെറുത്' അടിച്ചിട്ടുണ്ടായിരുന്നു എന്ന കാര്യം ആശാനായ ഞാന്‍ പോലും അറിഞ്ഞിരുന്നില്ല... പക്ഷെ നാട്ടുകാര്‍ അതറിഞ്ഞു എന്ന് മാത്രമല്ല എന്നെക്കൂടി പ്രതിചേര്‍ക്കുകയും ചെയ്തു. സമയം പോയതെങ്ങനെയെന്നറിയില്ല. ആ കാത്തിരുപ്പിനൊടുവില്‍ (കുത്തിയിരുപ്പിന് എന്ന് വേണേലും പറയാം...) പോലീസ് എത്തി. ശേഷം ചിന്ത്യം.

Sunday, September 6, 2009

ഒരു ശ്വാനന്‍റെ ദുരന്തം

ഒരു കാര്യം നേരത്തെ പറഞ്ഞുകൊള്ളട്ടെ..
ഈ കഥയിലെ നായകന്‍ ഞാനല്ല..തല്‍ക്കാലം ഞാന്‍ ചാക്യാരോ...കഥാകാരനോ ആണ്..
ഇനി കഥയിലേക്ക്‌..
ഒരു ക്രിസ്മസ് ദിനം.. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുന്നു... അത്തരം ഒരു കടത്തിണ്ണ ബാര്‍ ആക്കി മാറ്റിയ ഒരു സംഘം സഹൃദയന്മാര്‍ ആള്‍ ഒന്നുക്ക് ആറ് എന്ന കണക്കില്‍ കു‌പ്പികളും ടചിങ്ങ്സും ഒക്കെയായി ക്രിസ്മസ് ആഘോഷിക്കുന്നു. സംഭവം പൊടിപൊടിക്കാന്‍ ചിക്കന്‍, ബീഫ് ഇത്യാദി ഫ്രയ്കളും കൊട്ടപ്പടി രംഗത്തുണ്ട്. അങ്ങനെ സംഭവം നല്ല ഫുള്‍സ്വിങ്ങില്‍ നടന്നു വരവെയാണ് യഥാര്‍ത്ഥ നായകന്‍റെ വരവ്... കക്ഷി മറ്റാരുമല്ലായിരുന്നു... ഒരു ചൊക്ലിപ്പട്ടി...!
തളര്‍ന്നു തൂങ്ങിയ വാല്‍ 250 ആര്‍ പി എമ്മില്‍ കറക്കിയുള്ള വരവും അനന്തരം അത്യന്തം ദയനീയമായ നോട്ടവും. പ്രസ്തുത പ്രകടനം പെരുത്തിഷ്ടപ്പെട്ട ഒരു മൃഗസ്നേഹി തന്‍റെ കയ്യിലുണ്ടായിരുന്ന ഏതാനും ഇറച്ചിക്കഷണങ്ങള്‍ നായയ്ക്ക് നേരെയിട്ടു. ക്ഷണനേരം കൊണ്ട് അവിടം വെളുപ്പിച്ച പട്ടി ഈ സീസണിലെ തന്‍റെ യജമാനനെ ഭക്ത്യാടരപൂര്‍വ്വം ഒന്നു നോക്കി. ശ്വാനനയനങ്ങളിലെ ദൈന്യത അദ്ദേഹത്തെ പിടിച്ചുലച്ചു. പെട്ടെന്നാണ്‌ യജമാനാണ് ഒരു ഐഡിയ...ഇവനു ഒരു സ്മാള്‍ കൊടുത്താലോ...?
അദ്ദേഹം ഉടന്‍ തന്നെ അലറുന്നു...
"ആരവിടെ..."
നിമിഷാര്‍ദ്ധം കൊണ്ട് ഒരു കിങ്കരന്‍ കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു...
അങ്ങനെ ആ പാവംപിടിച്ച പട്ടിയെ സംഘാംഗങ്ങള്‍ ചേര്‍ന്നു പിടിച്ചു നിര്‍ത്തി വായ ബലമായി തുറന്നു
ഒരു പൈന്റ്റ് അങ്ങട് ഒഴിച്ചു... തുള്ളി പോലും താഴെപ്പോയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അനന്തരം എല്ലാവരും ചാരിതാര്‍ഥത്യത്തോടെ പരസ്പരം നോക്കുന്നു...
പതിയെ വേച്ചുവേച്ചു നടന്നതല്ലാതെ നായ ഉപദ്രവങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നു തന്നെ പറയാം. (മുജ്ജന്മത്തില്‍ മര്യാദക്കാരനായ നല്ല ഒരു കുടിയനായിരുന്നു അവനെന്നു തോന്നിപ്പോകുന്നു..)
അപ്പോഴാണ് ടിയാന്‍റെ യജമാനന് വീണ്ടും ഒരു ചിന്ത.
"ഇവനു കൊടുത്തത് തികഞ്ഞില്ലാ..എന്നുണ്ടോ...ആവോ..?"
അദ്ദേഹം തന്‍റെ സംശയം കൂടെയുള്ള ദുരാത്മാക്കളായ കിങ്കരന്‍മാരോട് അറിയിച്ചു. അവരും അതിനെ പിന്താങ്ങി... കിങ്കരന്‍മാരിലോരാള്‍ കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു....
എല്ലാരും ചേര്‍ന്നു വീണ്ടും പട്ടിയെ പിടിക്കുന്നു... വായ തുറക്കാന്‍ ശ്രമിക്കുന്നു.
പെട്ടെന്നാണതു സംഭവിച്ചത്...ആ നായിന്റെ മോന്‍ വയലന്റായി...!
മുന്നില്‍ കുപ്പിയുമായി നില്‍ക്കുന്ന കിങ്കരനെ അവന്‍ കടന്നാക്രമിച്ചു...കൈത്തണ്ടയില്‍ കടിച്ചു തൂങ്ങി...
കടിവിടുവിക്കാന്‍ ശ്രമിച്ച എല്ലാര്‍ക്കും കിട്ടി നല്ല ഒന്നാന്തരം കടി. ആകെ ബഹളമയം...ഇതിനിടെ പട്ടിയുടെ യജമാനനായി സ്വയം അവരോധിച്ച മാന്യദേഹത്തിനും കിട്ടി അഞ്ചാറ് കടി...
പട്ടി തികച്ചും അക്രമാസക്തന്‍ ആന്നെന്നു അറിഞ്ഞപ്പോഴെയ്ക്കും എല്ലാവരും കടിക്കിരയായിരുന്നു...അതിനെ ശാന്തനാക്കാനോ വിരട്ടിയോടിക്കാനോ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു... അവസാനം ഒരു അറ്റകൈ പ്രയോഗിക്കാന്‍ ഒരു ധൈര്യശാലി മുതിര്‍ന്നു... അദ്ദേഹം പട്ടിയുടെ കാലില്‍ തൂക്കിയെടുത്ത് നിലത്തോട്ടൊരടി... "ഇഹലോകസുഖങ്ങളെല്ലാം ക്ഷണികം.." എന്ന പ്രപഞ്ചസത്യം ഉരുവിട്ട് കൊണ്ട് ആ ശ്വാനശ്രേഷ്ടന്‍ കണ്ണുകളടച്ചു...

പിറ്റേന്നു ദേഹമാസകലം മുറിവുകളുമായി പേവിഷ പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ ജാഥയായി പോകുന്നവരെ കണ്ടു ചിരിക്കുമ്പോഴും... ദുരന്തനായകനായ ആ നായുടെ കാര്യം ഓര്‍ത്തു നെടുവീര്‍പ്പിട്ടു. കഥാകൃത്ത്.. 

Thursday, September 3, 2009

ഓണം ഗ്രഹപ്പിഴകള്‍.

പോസ്റ്റിന്റെ പേരു വായിച്ചിട്ടു വെറുതേ ബേജാറാവണ്ട. ഒരു ഹതഭാഗ്യന്റെ (ഞാന്‍ തന്നെ...) വിലാപമാണതെന്നു കരുതിയാല്‍ മാത്രം മതി. നൈറ്റ്ഡ്യൂട്ടിയും കഴിഞ്ഞ് നേരേ റൂമിലെത്തി കമ്പ്യൂട്ടറില്‍ കുത്തിക്കളിക്കുമ്പോളാണ് ഇന്നു തിരുവോണമാണല്ലോ ദൈവേ...മറന്നുപോയല്ലോ എന്നൊക്കെയുള്ള ആത്മഗതത്തോടു കൂടിയ ഞെട്ടല്‍ ഉണ്ടായത്. ഇന്നലെ വൈകിട്ടെപ്പോഴോ അല്‍പ്പം ചോറുണ്ടതാണ്. വിശന്നിട്ടാണേല്‍ കണ്ണും മൂക്കുമൊന്നും കാണുന്നില്ല. എന്തെങ്കിലും വാങ്ങാമെന്നു വെച്ചാലോ റമസാന്‍ കാരണം ഹോട്ടലെല്ലാം അടവ്. "ഈസരാ... പെട്ടല്ലോ.." വേറേ വഴിയില്ലാതെ വന്നപ്പോള്‍ അവിടെയിരുന്ന് എന്നെ നോക്കി പല്ലിളിച്ച 'ഏഴിന്റെ വെള്ളം'(7-അപ്പ് തന്നെ പുള്ളേ..)എടുത്ത് ജെയിംസ് ബോണ്ട് വോഡ്ക മാര്‍ട്ടിനി കുടിക്കുന്ന ഗമയില്‍ തൊള്ളയിലേക്കൊഴിച്ചു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഓണാശംസകള്‍ കാണാനുള്ള മനക്കട്ടി തല്‍ക്കാലമില്ലാത്തതു കൊണ്ട് (ഓരോരോ സാമദ്രോഹികള്‍ നല്ല കിടിലന്‍ സദ്യയുടെ പടമുള്ള മെയിലൊക്കെ അയക്കുമെന്നേ...മനുഷ്യന്റെ മനസ്സമാധാനം കളയാന്‍..) ഏസിയുടെ തണുപ്പു കൂട്ടിയിട്ട് തലവഴി പുതച്ചു മൂടി ഒറ്റക്കിടപ്പങ്ങ് കിടന്നു... ഒരു പത്തു മണിയായപ്പോള്‍ മൊബൈലിന്റെ നിലവിളി. ഉറക്കം പോയ അരിശത്തില്‍ ശബ്ദതാരാവലിയില്‍പ്പോലുമില്ലാത്ത എന്തൊക്കെയോ പറഞ്ഞ് എഴുന്നേറ്റു നോക്കിയപ്പോള്‍ സഹപ്രവര്‍ത്തകനായ പാലാക്കാരന്‍ ജയേട്ടനാണ്. ഓഫീസിലെ എന്തേലും ഗുലുമാലു പണിയുടെ വിവരമറിയാനാവും. "എന്തിനാ വെറുതേ കണ്ട ബലായെല്ലാം വലിച്ചു വെക്കുന്നേ..?" എന്ന് എന്നോടു തന്നെ ചോദിച്ച ഞാന്‍ ഫോണ്‍ സൈലെന്റിലാക്കിയിട്ട് തിരിഞു കിടന്നു. എന്നോടാ കളി... (ഓണമുണ്ണാത്ത വയറേ...ചുരുണ്ടുകൂടിക്കിട... എന്നു പുതുമൊഴി..)
          ഉറക്കക്ഷീണവും വിശപ്പുമെല്ലാം കൂടി എനിക്കു സുഖനിദ്ര തന്നു. വൈകിട്ടെഴുന്നേറ്റ് കുളിയും കഴിഞ്ഞ് 'ഭക്ഷണമുസ്തഫ' (പഴയ ഭക്ഷ്യഅ മന്ത്രി ടി.എച്ച്. മുസ്തഫ അല്ല.. ഇതു ഞങ്ങളുടെ മെസ്സ് മുസ്തഫ)കൊണ്ടു വന്ന ചോറിന്‍പൊതിയഴിച്ച് കപ്പുകുപ്പെന്നു വെട്ടിവിഴുങ്ങിയിട്ട് പുറത്തേക്കിറങ്ങി "ഹ്രാം.." എന്നൊരു ഏമ്പക്കം വിട്ടതു കേട്ട് വഴിയേ പോയ പാക്കിസ്ഥാനികള്‍ പോലും പേടിച്ചു നോക്കുന്നതു ഞാന്‍ കണ്ടു. വൈകിട്ട് ആറുമണിക്കു കിട്ടിയ ഈ ചോറാണ് എന്റെ ഇക്കൊല്ലത്തെ ഓണസദ്യ. "ങ്ഹാ... ഗള്‍ഫില്‍ വന്നാല്‍ ഇതൊക്കെയാ അവസ്ഥ.." ഞാന്‍ മുറുമുറുത്തു. പെട്ടെന്നാണ് മറ്റൊരു കാര്യം ഞാന്‍ ഓര്‍ത്തത്. അല്ലാ ഇതിനു മുന്‍പെപ്പൊഴാണ് ഞാന്‍ തിരുവോണനാളില്‍ സമയത്തു ഭക്ഷണം കഴിച്ചിട്ടുള്ളത്..? ഒന്നു പിന്നിലേക്കു നോക്കട്ടെ. (പിന്നില്‍ ഭിത്തി... )
              അതേ... എല്ലാ ഓണത്തിനും ഞാന്‍ വീട്ടില്‍ നിന്നും അകലെയെവിടെയെങ്കിലുമായിരിക്കും. അതല്ലെങ്കില്‍ ഉച്ചയ്ക്കു തന്നെ എങ്ങോട്ടെങ്കിലും പോകേണ്ടിവരും ഏന്നുള്ളതു കോണ്ട് സമയത്തൊന്നും കഴിക്കാന്‍ കിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 1994ലാണ് എന്റെ ഓര്‍മ്മയിലാകെ ഞാന്‍ സ്വന്തം വീട്ടില്‍ നിന്നു കൃത്യസമയത്ത് തിരുവോണസദ്യ കഴിച്ചത് (അന്നു നല്ല വെള്ളപ്പൊക്കമായിരുന്നു.. പപ്പടവും ബീഫ്കറിയും മോരുമായിരുന്നു പ്രധാന വിഭവങ്ങള്‍. ഞാന്‍ നിറഞ്ഞ മനസ്സോടെ എന്നുമോര്‍ക്കുന്ന ഓണവും അതു തന്നെ). ബാക്കിയൊക്കെ സമയം തെറ്റിയും ചിലപ്പോള്‍ കഴിക്കാന്‍ തന്നെ സാധിക്കാതെയുമൊക്കെയായി കടന്നു പോയ ഓണങ്ങളായിരുന്നു. എറണാകുളത്തുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന 1995ലെ തിരുവോണദിനം വിശപ്പിന്റെ മണമുള്ള ഒരു യാത്രയുടെ ഓര്‍മ്മകള്‍ തരുന്നു. ഇങ്ങനെയൊക്കെയായാലും ഞാന്‍ വരുമ്പോള്‍ അത് എതു പാതിരാത്രിക്കായാലും ഞങ്ങളുടെ സ്നേഹധനയായ അമ്മ എനിക്കു പ്രത്യേകതാല്‍പര്യത്തോടെ ഊണുവിളമ്പിത്തരുമെന്നത് ഓണസദ്യ നഷ്ടപ്പെട്ടതിന്റെ കോമ്പന്‍സേഷനായി എനിക്കു തോന്നിയിരുന്നുതാനും. 1996 ലാകട്ടെ വീട്ടില്‍ വരുന്ന ഏതോ വിരുന്നുകാരെ വഴികാണിക്കാനായി ചാടിക്കയറിപ്പോയ എനിക്ക് സൈക്കിള്‍ പണിമുടക്കിയതു മൂലം വര്‍ക് ഷോപ്പില്‍ കുത്തിയിരിക്കാനായിരുന്നു നിയോഗം. അതിനിടയില്‍ വിരുന്നുകാര്‍ വഴിതെറ്റാതെ വീട്ടില്‍ വന്ന് ഓണമുണ്ടു മടങ്ങിപ്പോയെന്നതും അവശനായി സൈക്കിളിലേറിച്ചെന്ന എന്നെ പിതാശ്രീ ചീത്തപറഞ്ഞെന്നതും ചരിത്രം. പിന്നീട് 1999ല്‍ വീട്ടില്‍ക്കിടന്ന ഓട്ടോറിക്ഷയുമെടുത്ത് ഓണദിവസം രാവിലെ ഇറങ്ങിപ്പോയ പതിനാറുകാരനായ ഞാന്‍ അന്ന് ഓട്ടോ ഓടിച്ച് ആയിരം രൂപയ്ക്ക് മേല്‍ സമ്പാദിച്ചെങ്കിലും ഉച്ചയ്ക്കൊന്നും കഴിക്കാനും പറ്റിയില്ല, പോരാഞ്ഞ് വൈകിട്ട് തിരികെ വരുമ്പോള്‍ വണ്ടി പഞ്ചറായതു കൊണ്ട് നടന്നു കാലു കുഴയുകയും ചെയ്തു. 2000 ലെ തിരുവോണനാള്‍ ഇതേ വണ്ടി എന്റെ ഡ്രൈവറായിരുന്ന ഒരുത്തന്‍ എവിടെയോ കൊണ്ടുപോയി മറിച്ച് അപകടമുണ്ടാക്കിയെന്ന വാര്‍ത്ത കേട്ട് ജലപാനം പോലുമില്ലാതെ അതിന്റെ പിന്നാലെ അലയാന്‍ പോയ എനിക്ക് ആ ഓണവും കൈവിട്ടുപോയി.2001 മുതല്‍ 2004 വരെയുള്ള ഓണദിവസങ്ങളില്‍ ഏതെങ്കിലും വര്‍ക് ഷോപ്പിലോ കിടക്കുന്ന വണ്ടികളില്‍ പേരും നമ്പറുമൊക്കെ എഴുതുന്ന തിരക്കിലായിരുന്നു ഞാന്‍.(അക്കാലത്ത് എന്റെ പ്രധാന വരുമാനമാര്‍ഗ്ഗവും അതൊക്കെയായിരുന്നു) 2005 ലാകട്ടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതു കാരണം ബാനര്‍, ചുവരെഴുത്ത്, കട്ടൗട്ട് ഇത്യാദികളുടെ ജോലിയുമായി ഞാന്‍ കൊണ്ടു പിടിച്ച പാച്ചിലായിരുന്നു. കൈനിറയെ കാശ് കിട്ടുന്ന സന്തോഷത്തില്‍ വീട്ടില്‍ നിന്നുള്ള ഒരുപിടിച്ചോറു നഷ്ടപ്പെടുത്തിയതില്‍ ഇപ്പോഴും കുറ്റബോധമുണ്ടെനിക്ക്. 2006 ല്‍ സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ ചില അത്യാവശ്യജോലികള്‍ ചെയ്യേണ്ടി വന്നതിനാല്‍ തിരുവോണനാളില്‍ രാത്രി പത്തരയ്ക്കാണ് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത്. അങ്ങനെ ആ ഓണവും സ്വാഹ!.
         2007ല്‍ ഗള്‍ഫിലെത്തിയപ്പോളാണ് ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ ഓണസദ്യകളെക്കുറിച്ചുള്ള നഷ്ടബോധം എന്നില്‍ തീവ്രമായത്. അങ്ങനെ മലയാളികളായ ചിലസുഹൃത്തുക്കളൊത്ത് ഞങ്ങള്‍ ജോലിസ്ഥലത്ത് സംഘടിപ്പിച്ച ഓണസദ്യ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വിജയമായി. തമിഴര്‍ മുതല്‍ ഉത്തരേന്ത്യക്കാര്‍ എന്നു മാത്രമല്ല അമേരിക്ക, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ബ്രിട്ടന്‍ എന്നീ രാജ്യക്കാരായ ഏതാനും സഹപ്രവര്‍ത്തകരും ഞങ്ങള്‍ക്കു മുന്നില്‍ നിരന്നിരുന്നു. (ഞങ്ങളുടെ സൂപ്രണ്ടായ ബ്രാഡ്‌ലി സായിപ്പാകട്ടെ‍ അതിനിടയില്‍ സൂപ്പാണെന്നു കരുതി എരിവുള്ള രസം എടുത്തു മോന്തിയിട്ട് കണ്ണുകാണാന്‍ വയ്യാത്ത പരുവത്തില്‍ ഇരിക്കുന്നതു കണ്ട് ഞങ്ങളില്‍ ചിലരെങ്കിലും ഊറിച്ചിരിക്കുന്നതു കണ്ട് ആ ദൃശ്യം ഞാന്‍ ക്യാമറയില്‍ പകര്‍ത്തുകയുമുണ്ടായി. ആ ഫോട്ടോ ഇടയ്ക്കൊക്കെ ഒരു ചിരിക്കു വകനല്‍കാറുണ്ട്)എല്ലാവര്‍ക്കും വിളമ്പിക്കഴിഞ്ഞ് കഴിക്കാനിരുന്നപ്പോള്‍ എനിക്ക് വിശപ്പ് തീരെത്തോന്നിയില്ല. ഇടയ്ക്കെങ്കിലും വീടിനെയോര്‍ത്ത് കണ്ണുകള്‍ സജലമായി. 2008ലെ ഓണക്കാലത്ത് ഖത്തറില്‍ നിന്നും പറന്നെത്തുമ്പോള്‍ വീട്ടിലെല്ലാരും ചേര്‍ന്നുള്ള ഒരോണസദ്യയും എന്റെയൊരു ‍ആഗ്രഹമായിരുന്നു. എന്നാല്‍ തിരുവോണത്തിന്റെ രണ്ടു നാള്‍ മുന്‍പ് എന്റെ അളിയന്‍ ഏതാനും ദിവസം മുന്‍പു വാങ്ങിയ പുതുപുത്തന്‍ ടോയോട്ട ഇന്നോവയുമായെത്തി. എക്സ്ട്രാഫിറ്റിംഗ്സിനെപ്പറ്റി ചര്‍ച്ച അവസാനിച്ചത് "കോയമ്പത്തൂരിനു പോകാം.." എന്ന ഡയലോഗിലായിരുന്നു. അങ്ങനെ തിരുവോണത്തലേന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോയമ്പത്തൂരിലേക്കു വിട്ട ഞങ്ങള്‍ അന്നു വൈകിട്ടു തന്നെ തിരികെയെത്താമെന്നാണ് കണക്കുകൂട്ടിയിരുന്നത് (മണ്ടന്മാര്‍... ഞാന്‍ പണ്ടേ കണക്കിനു പിന്നോട്ടാ.. അളിയനും അങ്ങനെയാണോ എന്നെനിക്കറിയില്ല.. ചോദിച്ചിട്ട് പറയാം ട്ടൊ..)ഏതായാലും ഞങ്ങള്‍ കോയമ്പത്തൂരില്‍ നിന്നും യാത്രതിരിക്കുമ്പോള്‍ തിരുവോണനാള്‍ രാത്രി പത്തുമണിയായിരുന്നു. അതോടെ വീട്ടില്‍ നിന്നുള്ള ഓണസദ്യ ഇനിയുള്ള ജീവിതത്തിലും എനിക്കു വിധിച്ചിട്ടില്ല എന്നൊരു തോന്നല്‍ എന്റെ മനസ്സില്‍ ബലപ്പെട്ടു തുടങ്ങിയിരുന്നു.
         ഇക്കൊല്ലം ഏതായാലും ഓണത്തിനു നാട്ടില്‍പ്പോകാന്‍ കഴിയില്ലെന്നറിഞ്ഞതു കൊണ്ട് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തിയിരുന്നു. ഒരാഴ്ച വീട്ടില്‍ താമസിച്ചിട്ട് ഉടന്‍ തന്നെ മടങ്ങേണ്ടി വന്നതിന്റെ ചെറിയൊരു നൊമ്പരം മനസ്സിലുണ്ടെങ്കിലും ഞാന്‍ തല്‍ക്കാലം അതു മറക്കുകയാണ്. അല്ലാ.. ഞാനീപ്പറഞ്ഞതൊക്കെ പഴയകാര്യങ്ങളല്ലേ... പുതിയതു കേള്‍ക്കൂ... ഓണപ്പിറ്റേന്ന് ജോലി കഴിഞ്ഞ് ഉറക്കച്ചടവോടെ വീട്ടിലേക്കു പോകാന്‍ നില്‍ക്കുമ്പോളാണ് ഓഫീസിലേക്കു വരികയായിരുന്ന ജയേട്ടനെക്കണ്ടത്. കണ്ടപാടെ മൂപ്പര്‍ തട്ടിക്കയറി... കാര്യമെന്താണെന്നല്ലേ... എന്റെ വില്ലയില്‍ നിന്നും ഒരു വിളിപ്പാടകലെത്താമസിക്കുന്ന ജയേട്ടനും കുടുംബവും ഓണസദ്യയുണ്ണാനായിരുന്നു എന്നെ വിളിച്ചത്. ഞാന്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ഉറക്കമായിരിക്കുമെന്നു കരുതി അദ്ദേഹം വീട്ടിലേക്കു വന്നുമില്ല. ഇത്രയും സംഗതികളറിഞ്ഞ് ഷോക്കായി നിന്ന ഞാന്‍ ഓരോന്നോര്‍ത്തോര്‍ത്ത് വീണ്ടും വീണ്ടും ഞെട്ടി. മുന്നിലെത്തുന്നതുപോലും തട്ടിത്തെറിപ്പിച്ചു കളയുന്ന വിധിയെ വീട്ടിലേക്കു പോകും വഴി ഞാന്‍ ശപിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ഓണമുണ്ണാതിരിക്കാനായി കൂടോത്രം ചെയ്തിരിക്കാന്‍ സാധ്യതയുള്ള സകലശത്രുക്കളെയും അറഞ്ഞുകുത്തി പ്‌രാകുകയും കൂടി ചെയ്തപ്പോള്‍ അല്‍പം സമാധാനം തോന്നുന്നുണ്ടെന്ന വിവരവും സസന്തോഷം അറിയിക്കട്ടെ.



ദുരാഗ്രഹം: അടുത്ത ഓണമൊന്നായിക്കോട്ടെ... കാണിച്ചുതരാം..

നാടകമേ ഉലകം (അടുത്ത ബെല്ലോടു കൂടി അമ്മാവന്‍ ഓടുന്നു...)

(ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു 1993 ല്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാമതെത്തിയ കഥയുടെ പുനരാവിഷ്ക്കാരം)
പള്ളിപ്പെരുന്നാളിനു നാടകം കണ്ടപ്പോഴേ ഞാന്‍ തീരുമാനിച്ചതാണ് ഒരു നാടകം തട്ടിക്കൂട്ടണമെന്ന്. തീരുമാനം ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന കുട്ടിശെയ്ത്താന്‍മാരോട് അറിയിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടിയതോടെ സംഗതി എങ്ങനെ നടപ്പിലാക്കാം എന്നായി ഞങ്ങളുടെ ചിന്ത. പറ്റിയ ഒരു കഥ വേണം. അതാണ്‌ ആദ്യത്തെ കടമ്പ. അങ്ങനെ ഞാനൊരു കഥ ഒരിടത്തു നിന്നും പൊക്കി.സംഭവമിതാണ്. മാത്തു എന്ന പയ്യന്‍ രണ്ടാനമ്മയുടെ ശല്യം സഹിക്കവയ്യാതെ നാടുവിടുന്നു. അവന്റെ സ്നേഹധനനായ അച്ച്ഛന്‍ ആകെ തളരുന്നു... വര്‍ഷങ്ങള്‍ ടപ്പ് ടപ്പേന്നു നീങ്ങുന്നു... കുടുംബം കടക്കെണിയിലാവുന്നു. ബാങ്കുകാരും വില്ലേജ് ഓഫീസറും ഒക്കെ ചേര്‍ന്ന് ജപ്തി നടപടികള്‍ക്കായി വരുന്നു... ചട്ടി..കലം ഇത്യാദി സ്ഥാവര ജംഗമ സ്വത്തുക്കള്‍ പുറത്തേയ്ക്കെറിയുന്ന നിഷ്ക്കളങ്കമായ കായികവിനോദത്തിലേര്‍പ്പെട്ടിരിക്കെ, ആകാശത്തു നിന്നെന്നപോലെ രംഗത്ത് പൊട്ടിവീഴുന്ന മാത്തു എല്ലാ ബാധ്യതയും തീര്‍ത്തു കുടുംബത്തെ കരകയറ്റുന്നു.ശുഭം എന്ന് സ്ക്രീനില്‍ തെളിഞ്ഞു വരുന്നിടത്ത് കഥ തീരുന്നു. (നാടകത്തില്‍ ടൈറ്റില്‍ ഇല്ലാത്തതു കൊണ്ടു 'ശുഭം' എന്ന് പറഞ്ഞു തന്നെ നിര്‍ത്തണം..)'ത്രെഡ്' പറഞ്ഞു തീര്‍ത്തപ്പോള്‍ തന്നെ കൂട്ടത്തില്‍ എല്ലുമൂപ്പുള്ളവന്മാരെല്ലാം ചേര്‍ന്ന് കൊള്ളാവുന്ന വേഷങ്ങള്‍ വീതിച്ചെടുത്തു. ഞാന്‍ പെരുവഴിയിലായി... ശ്ശെടാ ഇതു നല്ല കച്ചോടം... എനിക്കാണേല്‍ സ്റ്റേജില്‍ കയറുക എന്നത് ഒരു ദീര്‍ഘകാലസ്വപ്നമാണ്. ഞാന്‍ ഇതിനൊരു പരിഹാരം കാണാന്‍ തന്നെ തീരുമാനിച്ചു. തലപുകഞ്ഞാലോചിച്ചു... (ആ പുക കണ്ട ചില സാമദ്രോഹികള്‍ എന്‍റെ പുക പൊങ്ങിയെന്നു വരെ പറഞ്ഞുണ്ടാക്കി..)അങ്ങനെ എനിക്കൊരു പിടിവള്ളി കിട്ടി. മാത്തു എന്ന കഥാപാത്രം നാടുവിട്ടു കഴിയുമ്പോള്‍ എന്തു ചെയ്തു, എങ്ങനെ ജീവിച്ചു എന്നൊന്നും യഥാര്‍ത്ഥ കഥയില്‍ പ്രതിപാദിക്കുന്നില്ല. അവിടെ എനിക്കൊരു നക്ഷത്രം മിന്നി. മാത്തുവിനു അകന്ന ബന്ധത്തില്‍ അഥവാ 'വഹയില്‍' ഒരു അമ്മാവനുണ്ടായിരുന്നു. മക്കളില്ലാതെ ദുഃഖത്തിലാണ്ടിരുന്ന അമ്മാവനെ മാത്തു ദൂരദേശത്തു വെച്ചു കണ്ടുമുട്ടുന്നു. അമ്മാവന്‍റെ പൊന്നുമോനായി അവന്‍ വളരുന്നു..വലിയ ആളാവുന്നു.സംഭവത്തിന്റെ ട്വിസ്റ്റ് എല്ലാര്‍ക്കും പെരുത്തു ബോധിച്ചു. പക്ഷെ അമ്മാവന്‍ വേഷം ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല....( അതു തന്നെയാണല്ലോ എന്റെ ആവശ്യവും..) അങ്ങനെ 'അഭിനയപ്രാധാന്യമുള്ള' ഒരു വേഷം ഞാന്‍ ചുളുവില്‍ നേടിയെടുത്തു.അടുത്തമാസം നടക്കുന്ന അരങ്ങേറ്റത്തിനു വേണ്ടി ഞങ്ങള്‍ ഘോരഘോരം റിഹേഴ്സല്‍ നടത്തി….സ്ഥലത്തെ പ്രധാന തൊഴിലില്ലാക്കമ്പനിയായ 'ഈഗിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്' ന്‍റെ വാര്‍ഷികാഘോഷമാണന്ന്. (പിരിവെന്ന പേരില്‍ നാട്ടുകാരുടെ കയ്യിലിരിക്കുന്ന പണം പരുന്തിനെപ്പോലെ വന്നു റാഞ്ചിക്കൊണ്ടു പോകുന്നത് കൊണ്ട് ആരോ അറിഞ്ഞിട്ട പേരാണ് ഈഗിള്‍ എന്നത്.)റിഹേഴ്സല്‍ തകര്‍ത്തു നടക്കുന്നു. സ്ഥലത്തെ പ്രധാന ബുദ്ധിജീവികളില്‍ ചിലര്‍ ബീഡിയും കട്ടന്‍ചായയും മാത്രം പ്രതിഫലമായി വാങ്ങിക്കൊണ്ട് ഞങ്ങള്‍ക്ക് സാങ്കേതികോപദേശങ്ങള്‍ നല്‍കിവരുന്നു.അങ്ങനെ ആ (സു/ദുര്‍) ദിനം വന്നു ചേര്‍ന്നു. രാത്രിയില്‍ പ്രൊഫഷണല്‍ നാടകസമിതിയുടെ നാടകമുള്ളതിനാല്‍ ഞങ്ങളുടെ പരിപാടി സമയത്തില്‍ മാറ്റം മാറ്റം വരുമെന്ന് ക്ലബ് ഭാരവാഹികളിലൊരാളായ 'വിസ്കി മോനിച്ചന്‍' അറിയിച്ചു. സന്ധ്യക്കാവാമെന്നു പറഞ്ഞപ്പോള്‍ ഗാനമേളക്കാര്‍ പിന്നെ എവിടെപ്പോകുമെന്നു മറുചോദ്യം എന്നെ നിശബ്ദനാക്കി."കര്‍ത്താവേ...കഷ്ട്ടപ്പെട്ടൊരു നാടകമുണ്ടാക്കിയപ്പോള്‍ അതു ദേ...പരുന്തുംകാലെ പോകുമെന്നായിരിക്കുന്നു..." അപ്പോഴാണ്‌ ക്ലബ് കമ്മിറ്റിയുടെ അടുത്ത തീരുമാനം... ഞങ്ങളുടെ നാടകത്തിനു 'സ്ലോട്ട്' കിട്ടിയിരിക്കുന്നു... ഞായറാഴ്ച രാവിലെ 10 മണിക്ക്. അതായത് ഉദ്ഘാടനയോഗം കഴിയുമ്പോള്‍ തന്നെ ഞങ്ങള്‍ തുടങ്ങണം... ഗത്യന്തരമില്ലാതെ എല്ലാരും തലകുലുക്കി. സത്യക്രിസ്ത്യാനിയായ ഞാന്‍ അന്നേദിവസം പള്ളിയില്‍ പോകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു. മൂക്കില്‍ പല്ലുവേദന,മുട്ടേല്‍ പനി എന്നൊക്കെപ്പറഞ്ഞു ഞാന്‍ പള്ളിയില്‍ പോകുന്നതില്‍ നിന്നും എങ്ങനെയോ ഒഴിവായി."എങ്ങും പോയേക്കരുത്‌...അടങ്ങിയൊതുങ്ങിക്കിടന്നോണം...." എന്ന ശാസനാരൂപത്തിലുള്ള നിര്‍ദ്ദേശം തലകുലുക്കി സമ്മതിച്ച ഞാന്‍, അപ്പനുമമ്മയും പോയ ഉടനെ പിന്നിലെ വാതിലിലൂടെ നാടകവേദി ഉന്നം പിടിച്ചു കാലുകൊടുത്തു. സ്ഥലത്തെത്തിയപ്പോള്‍ ബാക്കി എല്ലാവരും റെഡിയാണ്. ഞാന്‍ 'മേക്കപ്പ്' നടത്താനായി പാഞ്ഞു. യശശരീരനായ എന്‍റെ വല്യപ്പച്ചന്‍ ഉപയോഗിച്ചിരുന്ന വെള്ളെഴുത്ത് കണ്ണാടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തിട്ട് തലയില്‍ കുറെ ടാല്‍ക്കം പൌഡറും കുടഞ്ഞിട്ടു കഴിഞ്ഞപ്പോള്‍ അത്രയും ഭാഗം ക്ലീന്‍ ക്ലീന്‍... പഴയ ഒരു ജുബ്ബ ആരോ കൊണ്ടുതന്നു. അതും പിന്നെയൊരു വെള്ളമുണ്ടും. അമ്മാവന്‍ റെഡി.അങ്ങനെ നാടകം തുടങ്ങി, രംഗങ്ങള്‍ ഓരോന്നോരോന്നായി മാറിമറഞ്ഞു. എല്ലാവരും തകര്‍ത്തഭിനയിക്കുകയാണ്. ഒടുവില്‍ എന്‍റെ രംഗം വന്നു. അമ്മാവന്‍ മാത്തുവിനെ ചേര്‍ത്തുപിടിച്ചു ഡയലോഗ് പറയുകയാണ്‌. അപ്പോഴതാ കാണികള്‍ക്കിടയില്‍ നിന്നും തീക്ഷ്ണമായ ചില നോട്ടങ്ങള്‍.... അന്ന് പള്ളിയില്‍ പോകാത്തവരായ ഞാനടക്കമുള്ള അവിശ്വാസികളുടെ മാതാപിതാക്കളാണതെന്നു മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. അമ്മാവന്‍ ഡയലോഗ് മറന്നു... ഗദ്ഗദകണ്ഠനായി നിലകൊള്ളുന്ന ഞാന്‍ മറ്റൊന്നുകൂടി കണ്ടു ശരിക്കും ഞെട്ടി. മാതാപിതാക്കള്‍ ഓരോരുത്തരായി വേദിയിലേക്ക് കുതിക്കുന്നു. കയ്യില്‍ കടലാവണക്കിന്‍റെയും മറ്റും എടുത്താല്‍ പൊങ്ങാത്ത വലിയ പത്തലാണുള്ളത്... എന്‍റെ കണ്ണില്‍ ഇരുട്ട് കയറി... മാത്തുവായി അഭിനയിക്കുന്ന ജിതിനെ ഞാന്‍ കുടഞ്ഞെറിഞ്ഞു... തിരിഞ്ഞോടാന്‍ തുടങ്ങുമ്പോഴേക്കും വൈകിപ്പോയിരുന്നു. അമ്മാവന്‍റെ ഒത്ത നടുവിന് തന്നെ ഒരു വീക്ക് കിട്ടി. പെരുത്തുകയറുന്ന ഒരുതരം അനുഭൂതി... ഞാനോടി... പിന്നിലുണ്ടായിരുന്ന കര്‍ട്ടന്‍ എനിക്കുമുന്‍പേ ഓടിയ ഏതോ ധൈര്യശാലി കീറിയിട്ടിട്ടുണ്ടായിരുന്നു. ആ കീറലിലൂടെ പറന്നിറങ്ങിയ ഞാനും കാറിക്കൊണ്ടോടി. പിന്നില്‍ ആക്രോശങ്ങളും ഗോഗ്വാ വിളികളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു.ഞാനിപ്പോള്‍ ഓടുന്നത് പഞ്ചായത്ത് വക ഗ്രൌണ്ടിലൂടെയാണ്. അവിടമാകെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി... എവിടെയും അപ്പനമ്മമാരുടെ ക്രൂരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമകാലികരായ കൂട്ടുകാര്‍.ക്രൂരയായ രണ്ടാനമ്മയെ അവതരിപ്പിച്ച എന്റെ അയല്‍ക്കാരി സുബി അവളുടെ അമ്മയുടെ കയ്യിലെ കവിളംമടല് കൊണ്ടുള്ള അടിയേറ്റ് എട്ടുനാടും പോട്ടെ കാറുന്ന ദയനീയ കാഴ്ചയും പാഞ്ഞു പോകുന്ന പോക്കില്‍ ഞാന്‍ കണ്ടു. ഒരെണ്ണം മുതുകത്തു കിട്ടിയതിന്‍റെ വേദന മെല്ലെ അരിച്ചുകയറുന്നുണ്ട്. ഇനി പിടികൊടുത്താല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു പോയ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്റെ അവസ്ഥയായിരിക്കുമെനിക്ക്.- തല്ലിക്കൊന്നു ഉപ്പിലിടും... അപ്പോഴാണ്‌ ആ ദുരന്തം സംഭവിച്ചത്... എന്‍റെ മുണ്ടഴിഞ്ഞു കാലില്‍ക്കുരുങ്ങി... പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയും അസാമാന്യ ഭാരവുമുള്ള ഞാന്‍ സപ്ലൈകോയുടെ വണ്ടിയില്‍ നിന്നും അരിച്ചാക്കു വീഴുന്നത് പോലെ 'ഇട്ട പൊധിനോ' ന്ന് വീണു നിലംപരിശായി.വീണത്‌ മാത്രമേ ഈയുള്ളവനോര്‍മ്മയുള്ളൂ... പിന്നെ കണ്ണുതുറക്കുമ്പോള്‍ മേലാകെ വേദന... "ഇനി ഞായറാഴ്ച പള്ളിയില്‍ പോകാതെങ്ങാനും തെണ്ടിത്തിരിയാന്‍ പോയാല്‍ അന്ന് നിന്നെ കൊന്നു കുഴിച്ചുമൂടും..." എന്ന് മുഴങ്ങിക്കേട്ട ഭീഷണിയുടെ അശരീരി പിതാശ്രീയുടെതാണ് എന്ന് ഞാന്‍ തെല്ലു ഭീതിയോടെ തിരിച്ചറിഞ്ഞു... (ഇനിയെന്നാ കുഴിച്ചുമൂടാനാ... എന്ന എന്‍റെ ആത്മഗതം കേട്ടു പിടിവിട്ടു ചിരിക്കുന്ന അനിയന്മാരെ നോക്കി പല്ലുകടിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. )എപിലോഗ്: മാത്തുവായി വേഷമിട്ട ജിതിന്‍ ഇന്ന് എഞ്ജിനീയറാണ്. അടുത്തിടെ കണ്ടപ്പോള്‍ കക്ഷി എന്നെ ഈ കഥ ഓര്‍മ്മിപ്പിച്ചു. അറിയാതെ ഞാന്‍ പുറം തടവിപ്പോയി

ചെളി പുരണ്ട ജീവിതം... (ഒരു ദുരന്തത്തിന്റെ ബാക്കിപത്രം)

അന്നൊരു ശനിയാഴ്ചയായിരുന്നു. ( കണ്ടകശനി എന്നൊക്കെ പറയാം). കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ പാടെ പിതാശ്രീയ്ക്ക് ഒരേ നിര്‍ബന്ധം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ജോയിച്ചായന്റെ വീട് വരെ ഒന്നു പോകണം. ഏത് യാത്രയ്ക്കും സാരഥിയാണല്ലോ ഞാന്‍. അതുകൊണ്ട് തന്നെ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. CPI(M) ന്റെ ആജ്ഞ CPI അനുസരിക്കുന്നതു പോലെ ഞാന്‍ മിണ്ടാതെ ക്രിമ്മാതെ എഴുനേറ്റു ചെന്നു പല്ലും തേച്ചു മുഖവും കഴുകിയ ശേഷം കണ്ണാടിക്ക് മുന്നില്‍ നിന്നു Mr.Bean കാണിക്കുന്നത് പോലെ കുറെ ഗോഷ്ട്ടിയൊക്കെ കാണിച്ചു മുഖവും അവിടുത്തെ എല്ലാ ഭാവങ്ങളും വര്‍ക്കിംഗ് കണ്ടീഷന്‍ ആണെന്ന് ഉറപ്പു വരുത്തി. ഉടനെ തന്നെ പോയി കുളിച്ചു കുട്ടപ്പനായി ഒരുങ്ങി സിംപ്ലനായി ചെന്നു എന്റെ ചേതക്കിന്റെ കിക്കറിനിട്ടു ചവിട്ടി, അവനെയും ഉണര്‍ത്തി. ഉറക്കം പോയതോര്‍ത്ത് എന്നേക്കാള്‍ മൂന്നു വയസ്സിനു മൂത്ത ശകടം എന്നെ അറഞ്ഞുകുത്തി പ്രാകിക്കാണും ( അത് വഴിയേ മനസ്സിലായി..).
വീട്ടില്‍ നിന്നും മെയിന്‍ റോഡിലൂടെ പത്തു പതിനഞ്ച് കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു ഞങ്ങള്‍ ജോയിച്ചായന്റെ സാമ്രാജ്യത്തിലേക്കുള്ള പഞ്ചായത്ത് വഴിയിലേക്കു തിരിഞ്ഞു. കുറെ നാളായി ആവഴിക്കെങ്ങും പോകാതിരുന്നത് കാരണം വഴിയുടെ ഭീകരാവസ്ഥ എനിക്കത്ര പിടിയില്ലായിരുന്നു. ഏകദേശം ഒരു മൂന്നു കിലോമീറ്റര്‍ മുന്നോട്ട് ചെന്നപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ഏതാണ്ട് ഒന്നരയടി താഴ്ചയില്‍ ചെളി മാത്രം പായസം പോലെ കുഴഞ്ഞു കിടക്കുന്ന വഴി. പിതാശ്രീയെ ഞാന്‍ പ്രതിഷേധം അറിയിച്ചു. പക്ഷെ അദ്ദേഹം പോളിറ്റ് ബ്യൂറോയെപ്പോലെ കടുംപിടുത്തം പിടിച്ചു നിന്നു. അപ്പോഴാണ്‌ ഞാന്‍ മറ്റൊരു സുന്ദര ദൃശ്യം കണ്ടത്. ചെളിക്കുഴിയില്‍ ഇറങ്ങാതെ വഴിയുടെ ഇരുവശത്തുമായി തെളിഞ്ഞു നില്ല്ക്കുന്ന തുരുത്തുകളിലൂടെ സര്‍ക്കസ്സുകാരെപ്പോലെ ശ്രദ്ധാപൂര്‍വ്വം ചുവടു വെച്ചു നീങ്ങുന്ന സ്കൂള്‍/കോളേജ് 'കളേഴ്സ്'. ഇവരുടെ മുന്‍പില്‍ എന്റെ riding experience കാണിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ പ്രതിഷേധം പ്രഹസനമായി. ഞങ്ങള്‍ രണ്ടു മനുഷ്യാത്മാക്കളെയും വഹിച്ചു കൊണ്ടു എന്റെ കിഴവന്‍ ചേതക് ചെളി കൊണ്ടുണ്ടാക്കിയ സ്വിമ്മിംഗ്പൂളിലേക്കിറങ്ങി. സൈലെന്സര്‍ പോലും ചെളിയില്‍ പൂണ്ടു പോകുന്ന രീതിയിലുള്ള ഒരു യാത്ര. എവിടെയെങ്കിലും കാലുകുത്തേണ്ടി വന്നാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അക്രമമായിപ്പോയില്ലേ... എന്നൊരു സംശയം എന്റെ തലച്ചോറിനെ മാന്തിപ്പറിച്ചു തിന്നാന്‍ ശ്രമിക്കുന്നു. അങ്ങനെ ഓട്ടോ പൈലെറ്റ് മോഡില്‍ നീങ്ങുമ്പോഴാണ് ടൈറ്റാനിക് മുങ്ങാനിടയാക്കിയ മഞ്ഞുമല പോലെ ഒരു വില്ലന്‍ എന്റെ ചേതക്കിനു മുന്നിലവതരിച്ചത്. ചെളിയില്‍ മുങ്ങിക്കിടന്നിരുന്ന ചെറിയൊരു പാറക്കഷണം... അത് ധാരാളം മതിയായിരുന്നു എന്റെ വിധി മറ്റൊന്നാക്കാന്‍... സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പുതന്നെ എന്റെ ശകടം ഒരുവശം കുത്തി മറിഞ്ഞു... ഞാന്‍ ചെളിയില്‍ പൂണ്ടു. കണ്ണിനു മുന്‍പില്‍ ചെളിമറ, മൂക്കില്‍ ചെളിമണം, വായില്‍ ചെളിയുടെ സ്വാദ്... വണ്ടി എന്റെ കാലിനു മുകളില്‍ കിടക്കുന്നതിനാല്‍ എഴുന്നേല്‍ക്കാനും പറ്റുന്നില്ല. പിതാജി എവിടെപ്പോയോ ആവോ... ചെളിയില്‍ വീണിട്ടില്ല എന്നുറപ്പാണ്. ഒരുതരത്തില്‍ ഞാന്‍ കാല് വലിച്ചൂരി... (ആയിനത്തില്‍ കാലില്‍ കിടന്ന ഹാഫ് ഷൂ നഷ്ട്ടപെട്ടു.) ആകെ മുങ്ങി നിവര്‍ന്ന ഞാന്‍ ചുറ്റുപാടുമൊന്നു നോക്കി. എവിടെനിന്നൊക്കെയോ അടക്കിപ്പിടിച്ച ചിരികള്‍... എന്റെ അഭ്യാസം കണ്ടു ഫാന്സാകും എന്ന് ഞാന്‍ കരുതിയ പെണ്‍കിടാങ്ങള്‍... എന്‍ജോയ് ചെയ്തു ചിരിക്കുകയാണ്... ( പന്നിക്കുഞ്ഞുങ്ങള്‍... ഇവര്‍ക്കൊക്കെ ഇപ്പൊ എന്താ വേണ്ടേ..? എന്ന് ഇന്നച്ചന്‍ സ്റ്റൈല്‍ ചോദ്യം വായില്‍ വന്നതാണ്... ചെളികാരണം ഔട്പുട്ട് കിട്ടിയില്ലെന്ന് മാത്രം.)
അടുത്തെവിടെയോ വെള്ളം കോരിയൊഴിക്കുന്ന ശബ്ദം... (ഹൊ.. ഭാഗ്യം... ചെവിയില്‍ മാത്രം ചെളി കേറിയിട്ടില്ല.)
ശബ്ദം കേട്ടിടത്തോട്ടു നോക്കിയപ്പോള്‍ കണ്ടത്... എന്റെ പിതാശ്രീയെ കുറെയാളുകള്‍ ചേര്ന്നു വഴിയരികിലെ ഒരു വീടിന്റെ മുന്നിലുള്ള കിണറ്റിന്‍കരയിലിരുത്തി വെള്ളമൊഴിച്ചു കൊടുക്കുന്നു... പുള്ളിക്കാരന്‍ തന്റെ ഡബിള്‍ മുണ്ടിലെ ചെളി കഴുകിക്കളയാന്‍ ശ്രമിക്കുന്നു. എനിക്ക് കലിയടക്കാനായില്ല... ഞാന്‍ എങ്ങനെയോ ചെളിയിലൂടെ കാലും വലിച്ചു അങ്ങോട്ട് ചെന്നു. കളിമണ്‍പ്രതിമ പോലെയുള്ള എന്റെ വരവ് കണ്ടു ആരോ കൊച്ചുകുട്ടികള്‍ കാറിക്കോണ്ടോടുന്നത് കണ്ടു ഞാന്‍ അമ്പരന്നു... ദൈവമേ.. ഇത്രയ്ക്ക് ഭീകരമാണോ എന്റെ രൂപം... പെട്ടെന്ന് ആ വീടിന്റെ മുന്‍ഭാഗത്തുള്ള ജനാലയുടെ ഗ്ലാസ്സില്‍ ഒരു മിന്നായം പോലെ ഞാനെന്റെ വിശ്വരൂപം കണ്ടു... ഉള്ളത് പറഞ്ഞാല്‍ ഞാനും പേടിച്ചു പോയി... (പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...) ഉടനെ നാട്ടുകാരില്‍ ഒരാള്‍ ഒരു ബക്കറ്റ് വെള്ളവുമായി വന്നു. രാജീവ് ഗാന്ധിയുടെ പൂര്‍ണ്ണകായപ്രതിമ പോലെ നിന്നിരുന്ന എന്റെ തലവഴി വെള്ളം കമഴ്ത്തി. അങ്ങനെ പത്തു പതിനഞ്ച് ബക്കറ്റ് വെള്ളം വേണ്ടി വന്നു എന്റെ യഥാര്ത്ഥ രൂപം തെളിഞ്ഞു തുടങ്ങാന്‍. ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ടു നിന്ന കഴുകല്‍ മഹാമഹത്തിനൊടുവില്‍ ഞാന്‍ ഏകദേശം സാധാരണ മനുഷ്യനായി രൂപാന്തരപ്പെട്ടു.
ഇതിനോടകം എന്റെ ഓഫ് വൈറ്റ് നിറമുള്ള പാന്റ്സ് കാവിമുണ്ട്‌ പോലെയായിക്കഴിഞ്ഞിരുന്നു. പോക്കറ്റിലുണ്ടായിരുന്ന നോക്കിയയ്ക്ക്‌ ഭാരം കൂടി. പഴ്സിലുണ്ടായിരുന്ന ഇന്ത്യന്‍ കറന്‍സി മറ്റേതോ രാജ്യത്തെ നോട്ടു പോലെയായി. (മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ മുടിവരച്ചു ചേര്‍ത്തതുപോലെ ചെളി ഒട്ടിപ്പിടിച്ചതാണ് അങ്ങനെ തോന്നാന്‍ കാരണം.)
ഒടുവില്‍ യാത്ര തുടരാന്‍ തീരുമാനിച്ച ഞങ്ങള്‍ ചേതക്കിനെ അന്വേഷിച്ചു ചെന്നപ്പോള്‍ റഷ്യയുടെ കുര്സ്ക് മുങ്ങിക്കപ്പല്‍ മുങ്ങിയത് പോലെ സംഗതി മുങ്ങിപ്പോയിരുന്നു. പിന്നെ അവനെയും പൊക്കിയെടുത്തു കുളിപ്പിച്ചു. കുറെനേരത്തെ അധ്വാനത്തിന് ശേഷം പുള്ളി സ്റ്റാര്‍ട്ട് ആയി. നല്ലവരായ നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞു നീങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു... "ഇനി അപ്പനല്ല അപ്പൂപ്പന്‍ പറഞ്ഞാലും ഈ വഴി ഞാന്‍ വരില്ല..."