Sunday, October 18, 2009

ഔത അലിയാസ് കുട്ടിയുടെ ഭീകരകൃത്യങ്ങള്‍ ....! HORRIBLE..!

ഔത അഥവാ കുട്ടി ഒരു ലെജന്‍ഡായിരുന്നു. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ മണ്മറഞ്ഞു പോയിട്ടും കേട്ടറിവുകള്‍ ധാരാളം മതിയായിരുന്നു ആ മഹാനെ മനസ്സിലാക്കാന്‍. സ്ഥലത്തെ പ്രമാണിമാരും എന്‍റെ വല്യമ്മച്ചിയുടെ കുടുംബത്തിന്‍റെ ഒരു ശാഖയുമായ അഞ്ചില്‍ വീട്ടിലെ കാര്യസ്ഥനായിരുന്നു ശ്രീമാന്‍ കുട്ടി. വിവിധതരം ഉഡായിപ്പുകള്‍ ഒരേസമയം തലയ്ക്കുള്ളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള സ്കില്‍ അപാരമായിരുന്നുവെന്ന്‌ ഇന്നും നാട്ടിലെ മുതിര്‍ന്നവരുടെ സാക്‌ഷ്യം. ഏതാനും സംഭവങ്ങള്‍ (സെന്‍സറിംഗ് കഴിഞ്ഞവ മാത്രം)

സീന്‍ ഒന്ന്‌:

1970കളിലെന്നോ ഒരു വേനല്‍ക്കാലം ... പുറക്കരി പാടത്തിന്റെ ബണ്ടിന്മേലുള്ള ഒരു താല്‍ക്കാലിക ചായക്കട. ആ ഭാഗത്തെ കൊയ്ത്തു പ്രമാണിച്ചു തുടങ്ങിയതാണ്‌. കൊയ്ത്തും മെതിയും പതിരുപിടുത്തവും പതമളക്കലുമെല്ലാം കഴിഞ്ഞ് അഞ്ചില്‍ വീട്ടിലേക്കു നെല്ലു കൊണ്ടു പോകാനുള്ള വള്ളങ്ങള്‍ കടവില്‍ നിരന്നു കിടക്കുന്നു. വലിയ ഒരു വളപ്പു മുഴുവന്‍ അഞ്ചില്‍ക്കാരുടേതാണ്‌. നെല്ലു മുഴുവനും വള്ളങ്ങളില്‍ കയറ്റിക്കഴിഞ്ഞ് ശ്രീമാന്‍ കുട്ടി ചായക്കടയിലെ അക്കൗണ്ട് സെറ്റില്‍മെന്‍റ്‌ നടത്താനെത്തി. കഴിഞ്ഞ ഒരു മാസത്തോളമായി ടിയാന്‍ അവിടെ പറ്റുപറയുന്നു. തീറ്റിക്കാണെങ്കില്‍ ഒരു ദാക്ഷണ്യവുമില്ല താനും. മൂന്നു നേരവും ഇവിടുന്നാണ്‌ ലോഡിംഗ്.

"അമ്പത്തിമൂന്നു രൂപ എഴുപത്തഞ്ച് പൈസാ..."

കടക്കാരന്‍ പ്രഖ്യാപിച്ചു... (ഇന്നത്തെ അമ്പതു രൂപയല്ല അന്ന്‌ എന്നോര്‍ക്കുക... ഇന്നത്തെ അയ്യായിരം രൂപയുടെ വിലയുണ്ട് എഴുപതുകളുടെ തുടക്കത്തില്‍ അമ്പതു രൂപയ്ക്ക്)

സംഗതി കേട്ടയുടനെ കുട്ടി ഒന്നു ചിരിച്ചു. ചായക്കടക്കാരന്‍റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു

"ഇങ്ങോട്ടു വാ..."

അഞ്ചില്‍ക്കാരുടെ കളത്തിലേക്കു കടക്കാരനെയും കൂട്ടിയെത്തിയ കുട്ടി അവിടെ നെല്ലു നിറച്ച് നിരത്തി വെച്ചിരിക്കുന്ന കുറെ പഴയ കുട്ടകള്‍ കാണിച്ചിട്ടു പറഞ്ഞു

"ഇതങ്ങോട്ടെടുത്തോ...."

കടക്കാരനു വിശ്വസിക്കാനായില്ല... അഞ്ചില്‍ക്കാരുടെ ആ വര്‍ഷത്തെ നെല്ലില്‍ കുറച്ചു കിട്ടിയാല്‍ കൊള്ളാമെന്നു ആയാളാഗ്രഹിച്ചിരിക്കുകയായിരുന്നു.

"നല്ല മണിത്തൂക്കമുള്ള നെല്ല്‌... പവന്‍റെ നിറവും... മണമടിച്ചാല്‍ വയറു നിറയും"

അയാള്‍ മനസ്സില്‍ പറഞ്ഞു... എങ്ങനെ പോയാലും പത്തുനൂറു രൂപയ്ക്കുള്ള വകുപ്പുണ്ട്... ഇതിനിപ്പോ കാശങ്ങോട്ടു കൊടുക്കേണ്ടി വരുമല്ലോ...

"ഇതു മുഴുവനും അങ്ങോട്ടെടുത്തോ... ബാക്കിയും നിങ്ങളു വെച്ചോ...."

കടക്കാരന്‍റെ മനസ്സു വായിച്ചിട്ടെന്നോണം കുട്ടിയുടെ ഔദാര്യം... ആനന്ദലബ്ധിക്കിനിയെന്തു വേണം.

കടക്കാരന്‍റെ കണ്ണു നിറഞ്ഞു.. ഔട്ട് ഓഫ് ഫോക്കസ് ആയ ദൃഷ്ടിയില്‍ നിന്നും കുട്ടിയുടെ കൊച്ചുവള്ളവും അകന്നു പോയി.

അയാള്‍ ഒരു പടുതാ എടുത്ത് നെല്ലിന്‍ കുട്ടകളെല്ലാം മൂടിയിട്ടു.

രണ്ടുമൂന്നു ദിവസം കഴിഞ്ഞുകാണും, ടി കടക്കാരന്‍ ഒരു കൊച്ചുവള്ളവും തുഴഞ്ഞ് ഞങ്ങളുടെ തോട്ടിലൂടെ വന്നു. കണ്ടവരോടെല്ലാം അയാള്‍ കുട്ടിയെപ്പറ്റി അന്വേഷിച്ചു. പക്ഷേ ആര്‍ക്കും ഒന്നും മനസ്സിലായില്ല; കാരണം കുട്ടി അയാള്‍ക്കു കൊടുത്തിരുന്ന വിലാസം ഇങ്ങനെയായിരുന്നു.

"പിടികിട്ടാമണ്ണില്‍ കുട്ടി, കളങ്ങര ദേശം"

ഇതില്‍ നിന്നും ആളെ മനസ്സിലാക്കിയ നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു ചതിയുടെ കഥ പുറത്തു വന്നത്. കുട്ടി പോയതിന്‍റെ രണ്ടാം ദിവസം അഞ്ചില്‍ വീട്ടിലെ ഒരു പണിക്കാരനായ മത്തന്‍ വന്ന്‌ കടയുടമയോട് തന്‍റെ കുട്ടകള്‍ കളത്തില്‍ നിന്നും എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് കളമൊഴിക്കണമത്രേ... കടക്കാരനാവട്ടെ കട പൊളിക്കുന്ന തിരക്കിലായിരുന്നു... ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഒന്നുരണ്ട് സില്‍ബന്തികളെയും കൂട്ടിച്ചെന്ന്‌ കുട്ടകളോരോന്നുമെടുത്ത് കടവിലുണ്ടായിരുന്ന തന്‍റെ വള്ളത്തിലേക്ക് മാറ്റാനൊരുമ്പെട്ടു. നെല്ലല്ലേ.. വള്ളത്തിലേക്ക് നേരേ കുടഞ്ഞിട്ടാല്‍ മതിയല്ലോ.... ആദ്യത്തെ കുട്ട വള്ളത്തിലേക്ക് കുടഞ്ഞിട്ടതും ഷോക്കടിച്ച ഞെട്ടിയ പോലെ കടക്കാരന്‍ അലറി..

"എന്‍റെ എടത്വാപ്പള്ളി പുണ്യാളച്ചാ...."

വള്ളത്തില്‍ വീണതു കുറെ മണ്ണും പതിരും... അയാളോടിച്ചെന്നു ബാക്കിയുള്ളവരോട് കുട്ടകള്‍ താഴെ വെക്കാന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്നു കുട്ടകള്‍ പരിശോധിച്ചു... കുട്ട നിറച്ചിരിക്കുന്നത് മണ്ണും പതിരും ചപ്പുചവറുമൊക്കെക്കൊണ്ടാണ്‌. മുകളില്‍ ആളെ പറ്റിക്കാന്‍ ഒരിഞ്ച് കനത്തില്‍ നല്ല നെല്ലു തൂവിയിരിക്കുന്നു. അങ്ങനെ കൊടും ചതി മനസ്സിലാക്കിയ ഉടന്‍ തന്നെ കുട്ടിയെ തേടിയിറങ്ങിയതാണു പാവം... കേട്ടവര്‍ കേട്ടവര്‍ നെഞ്ചത്തു കൈ വെക്കുന്ന തരത്തിലുള്ള ഈ മറ്റേ പണി ചെയ്ത കുട്ടിയുടെ വീട്ടിലേക്ക് നാട്ടുകാരും കടക്കാരനൊപ്പം ചെന്നപ്പോള്‍ അവിടെ മറ്റൊരു കൂട്ടര്‍ കുട്ടിയെയും തേടി വന്നിട്ടുണ്ടായിരുന്നു... കരുമാടിയിലെവിടെയോ ഒരിടത്തു നിന്നും പത്തുപന്ത്രണ്ട് താറാവിനെ വാങ്ങി കാശു കൊടുക്കാതെ മുങ്ങിയ കേസാണ്‌... അവരുടെ കയ്യിലുള്ള കുട്ടിയുടെ വിലാസമെഴുതിയ പേപ്പര്‍ കണ്ട് നാട്ടുകാരൊന്നടങ്കം പൊട്ടിച്ചിരിച്ചു.. അതിലെഴുതിയിരിക്കുന്നു...

"ഊമ്പന്തറ പെശകന്‍... കളങ്ങര ദേശം.."

ഏറെ വിഷമിച്ചു വന്ന കടക്കാരന്‍ പോലും സ്വയം മറന്നു ചിരിച്ചു... എന്നിട്ടു മടങ്ങുന്ന വഴിക്കൊരു ആത്മഗതവും

"നീയാളു പെശകാണല്ലോടാ കുട്ടീ.."
നാട്ടുകാര്‍ വായും പൊളിച്ചു നിന്നു...


സീന്‍ രണ്ട്

കുട്ടിയുടെ വീടിനു മുന്നില്‍ ഒരു കൂട്ടമാളുകള്‍ നിന്നു തെറിവിളിക്കുന്നു... കുട്ടിയുടെ പെമ്പ്രന്നോത്തി മറിയ ആളുകളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ പാടുപെടുന്നു... കുട്ടി സ്ഥലത്തില്ലെന്നുറപ്പ്. പുതിയ കേസെന്താണെന്നറിയാന്‍ പാഞ്ഞു ചെന്ന നാട്ടുകാരോട് അവര്‍ തട്ടിക്കയറി.. മുറ്റത്ത് കുത്തിയിരിക്കുന്ന കരിങ്കുരങ്ങു പോലെയുള്ള രണ്ട് പിള്ളേരെ ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു...

"ഇതു കണ്ടോ ഈ നാറി ഒരുത്തന്‍ കാരണം ഞങ്ങടെ പിള്ളേര്‍ടെ കോലം..."

നാട്ടുകാര്‍ അതുങ്ങളുടെ മുഖത്തേയ്ക്കൊന്നു നോക്കി... പത്തു പതിനെട്ടു വയസ്സു പ്രായം വരുന്ന രണ്ട് ആണ്‍കുട്ടികള്‍.. അവറ്റകളുടെ മുഖമാണേല്‍ ഒരുമാതിരി ടാറില്‍ വീണ കുരങ്ങനെപ്പോലെ നീരുവെച്ച് വീര്‍ത്തിരിക്കുന്നു.

"ഇവര്‍ക്കെന്തു പറ്റിയതാ...."
നാട്ടുകാരിലൊരാള്‍..

"മുടി ചുരുളാന്‍ മരുന്നു കൊടുത്തതാ..... കുട്ടി...!"

പിള്ളേരുടെ കൂട്ടര്‍...

"ങ്ഹേ... മരുന്നോ... എന്തു മരുന്ന്‌...????"

നാട്ടുകാര്‍ക്ക് വീണ്ടും സംശയം...

"അതവനോടു തന്നെ ചോദിച്ചിട്ടേ ഞങ്ങളിന്നു പോവുന്നുള്ളൂ..."

ഒടുവില്‍ കുട്ടിയുടെ യശമാന്മാരായ അഞ്ചില്‍ വീട്ടിലെ ആരൊക്കെയോ വന്ന്‌ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച് അവരെ തിരിച്ചയച്ചു... അല്‍പം കഴിഞ്ഞപ്പോളതാ കുട്ടി വരുന്നു... കണ്ട പാടേ നാട്ടുകാര്‍ കുട്ടിയെ പൊതിഞ്ഞു... അവര്‍ക്ക് മരുന്നിന്‍റെ ഡീറ്റെയ്ല്‍സ് വേണം...കുട്ടി ഒന്നു പരുങ്ങി... എന്നിട്ട് പതിയെ ആ രഹസ്യം പുറത്തുവിട്ടു. പാടത്തിന്‍റെ ചിറയിലുള്ള വലിയ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിനടുത്തുകൂടി പോയപ്പോഴാണ്‌ അതില്‍ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നതു കണ്ടത്. ഉടന്‍ തന്നെ എവിടെ നിന്നൊ ഒരു കുപ്പി സംഘടിപ്പിച്ച് സാധനം ശേഖരിച്ചു. അങ്ങനെ ട്രാന്‍സ്ഫോര്‍മര്‍ ഓയിലുമായി നടന്നു വരുമ്പോഴാണ്‌ കുറേപ്പിള്ളേര്‍ കൂടി നിന്ന്‌ മുടിചുരുട്ടുന്നതിനെപ്പറ്റി കൂലങ്കഷമായി സംസാരിക്കുന്നത്. ചുരുണ്ട മുടി എന്നത് ഒരു പുതിയ ട്രെന്‍ഡാണെന്നും മുടി ചുരുണ്ടു കിട്ടാന്‍ ചെറുപ്പക്കാര്‍ എന്തും ചെയ്യുമെന്നും അവരുടെ സംഭാഷണം ശ്രദ്ധിച്ച കുട്ടിക്കു മനസ്സിലായി. കുട്ടിയുടെ തലയ്ക്കുള്ളില്‍ സാമാന്യം വലിയൊരു ബള്‍ബ് മിന്നി പൊട്ടിത്തെറിച്ചു കുപ്പിച്ചില്ല്‌ ചിതറി. നേരേ നടന്നു... വഴിക്കു നിന്നും കിട്ടിയ ഒരു ഇഷ്ടികക്കഷണം കുട്ടിയുടെ ഐഡിയയ്ക്കു പവര്‍ കൂട്ടി... ആരും കാണാത്ത ഒരിടത്തു ചെന്നിരുന്നു ആ ഇഷ്ടികക്കഷണം പൊടിച്ചു നല്ല സൂപ്പര്‍ഫൈന്‍ ക്വാളിറ്റിയില്‍ പൗഡറാക്കി... എന്നിട്ട് നിര്‍ദ്ദിഷ്ട ഔഷധക്കുപ്പിയിലേക്കിട്ടു നന്നായി കുലുക്കി... സംഗതി കലങ്ങി. തിരികെ നടന്നു പഴയ സ്പോട്ടിലെത്തിയപ്പോഴേക്കും രണ്ടു പേര്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഒന്നുമറിയാത്തതു പോലെ അവരോട് കാര്യം തിരക്കി... പാടത്തു പണിയും മണ്ണുവാരലുമൊക്കെയായി നടന്ന പിള്ളേര്‍ തങ്ങളുടെ ആവശ്യമറിയിച്ചു. കുട്ടി ഉടന്‍ തന്നെ സഹായവാഗ്ദാനവും നടത്തി. താനൊരു സിദ്ധവൈദ്യനാണെന്നും കയ്യിലിരിക്കുന്നത് മുടിചുരുട്ടാനുള്ള അതിശക്തവും അത്യപൂര്‍വ്വവുമായ എണ്ണയാണെന്നുമൊക്കെ അടിച്ചുവിട്ടു. പിള്ളേരുടെ മേലാകെ കുളിരും മണ്ണാങ്കട്ടയുമൊക്കെ കോരി...

"അണ്ണാ... എത്ര രൂപാ വേണം അതിന്‌...എത്ര വേണേലും തരാം... അതിങ്ങു താ..."
അവര്‍ കെഞ്ചി. പക്ഷേ കുട്ടി സമ്മതിച്ചില്ല.

"ഏയ്... ഇതു തരാനൊന്നും പറ്റില്ല... ഞാനിതു നമ്മടെ അഞ്ചിലെ കൊച്ചമ്പ്രാന്‍റെ മുടിചുരുട്ടാനായിട്ട് പ്രത്യേകം ഉണ്ടാക്കിയ പെഷ്യലാ.. പെഷ്യല്‌..."
പിള്ളേരാകട്ടെ കരഞ്ഞും കാലു പിടിച്ചുമൊക്കെ അപേക്ഷിച്ചു... അങ്ങനെ കുട്ടി ഒരു വില പറഞ്ഞു (അതിന്നും രഹസ്യം..) പിള്ളേരത് സസന്തോഷം സമ്മതിച്ചു. എണ്ണയുടെ കൂട്ടത്തില്‍ ഡയറക്ഷന്‍സ് ഫോര്‍ യൂസ് കൂടി കൊടുക്കാന്‍ കുട്ടി മറന്നില്ല... (എന്നാലല്ലേ വൈദ്യനാണെന്ന ക്ലെയിമിന്‌ ഒരു ആധികാരികതയൊക്കെ വരൂ..)

"ഇത് കാല്‍ തുടമെടുത്ത് തലേല്‍ തേക്കുക... പിന്നെ രണ്ടു ദിവസത്തേയ്ക്കു കുളിക്കരുത്..."

പിള്ളേര്‍ക്കു വീണ്ടും സമ്മതം. കയ്യിലുണ്ടായിരുന്ന തുട്ടും കൊടുത്ത് കുപ്പിയും വാങ്ങി പിള്ളേര്‍ കിഴക്കോട്ടു പാഞ്ഞു. അതിന്‍റെ പരിണിതഫലമായിരുന്നു തലനീരിറങ്ങി മുഖമാകെ വീര്‍ത്ത് കരിമന്തി നാണിക്കുന്ന കോലത്തില്‍ കുട്ടിയുടെ മുറ്റത്ത് കുത്തിയിരുന്ന പിള്ളേര്‍.
കുട്ടി ഈ ചരിത്രമൊക്കെ പറഞ്ഞു തീര്‍ന്നപ്പോഴും നാട്ടുകാരുടെ വാ പൊളിഞ്ഞു തന്നെയിരുന്നു.



സീന്‍ മൂന്ന്‌

ഇതൊന്നുമായിരുന്നില്ല കുട്ടിയുടെ യഥാര്‍ത്ഥ അക്രമം... അതുകൂടി പറഞ്ഞാലേ കുട്ടി ആരാണെന്നു മനസ്സിലാവൂ.
അഞ്ചില്‍ വീട്ടിലെ മക്കളിലൊരാളുടെ കല്യാണം. കല്യാണവീട്ടില്‍ എന്തിനും ഏതിനും കുട്ടി വേണം. 'അച്ചുവിന്‍റെ അമ്മ' സിനിമയിലെ ഒടുവിലാനെപ്പോലെ കുട്ടി അങ്ങുമിങ്ങും പാഞ്ഞു നടന്ന്‌ തിരക്കിട്ടെന്തൊക്കേയോ ചെയ്യുന്നു. അതിനിടയിലാണ്‌ പുതിയൊരു പ്രശ്നം... ആകെ മൂന്നു കക്കൂസാണ്‌ വീട്ടിലുള്ളത്. അന്നാണെങ്കില്‍ പൈപ്പ്‌ലൈനൊന്നും ഇല്ല. കക്കൂസിനുള്ളില്‍ പണിതിരിക്കുന്ന സിമന്‍റ്‌ ടാങ്കില്‍ വെള്ളം കോരി നിറയ്ക്കണം. കല്യാണം കൂടാനെത്തിയിരിക്കുന്ന വല്യവീട്ടിലെ കൊച്ചമ്മമാരെല്ലാം ചേര്‍ന്ന്‌ തീറ്റയും ശേഷം അണ്‍ലോഡിംഗും പ്രമാദമായിത്തന്നെ നടത്തുന്നു... ഫലമോ.. കുട്ടിക്കിരിക്കാന്‍ നേരമില്ല... എപ്പോഴും കക്കൂസുകളില്‍ വെള്ളത്തിനു ഷോര്‍ട്ടേജില്ലാതെ നോക്കണം. വെള്ളം കോരിക്കോരി ഉരം പറിയാറായ കുട്ടി അന്നു രാത്രി എന്തോ പണിയൊപ്പിച്ചു. ഏതായാലും കല്യാണദിവസം രാവിലെ ചെറുക്കന്‍ ഇറങ്ങാന്‍ നേരമായിട്ടും ബന്ധുക്കളില്‍ പലരെയും കാണാതായത് എല്ലാവരെയും വിഷമിപ്പിച്ചു. ഒടുവില്‍ ആരോ തിരക്കിയിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഒരേസമയം പരിതാപകരവും ചിരിപ്പിക്കുന്നതുമായിരുന്നു. വീടിനു മുന്നിലെ കടവിലും പിന്നിലെ കുളത്തിലുമൊക്കെ വെള്ളത്തിലിറങ്ങിക്കിടന്ന്‌ ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്ന കൊച്ചമ്മമാര്‍..!! കാര്യം തിരക്കിയിട്ടാണേല്‍ ആരുമൊട്ട് പറയുന്നില്ല താനും... ഒടുവില്‍ പ്രായമുള്ളൊരു വല്യമ്മ സഹികെട്ടു പറഞ്ഞു.

"ആസനം പുകഞ്ഞിട്ടു വയ്യെടാ മക്കളേ... കക്കൂസില്‍ പോയപ്പോ മൊതല്‌ തൊടങ്ങിയതാ..."

ആര്‍ക്കുമൊന്നും മനസ്സിലായില്ല... കക്കൂസില്‍ പോയാലെങ്ങനാ ഇതുപോലെ പണികിട്ടുന്നത്. അപ്പുറത്തുമിപ്പുറത്തുമൊക്കെയായി ജലവിശ്രമം കൊള്ളുന്ന ചേച്ചിമാരും അമ്മായിമാരുമൊക്കെ ഇതേ അവസ്ഥയിലാണ്‌. ആകെ ഒച്ചപ്പാടായി ബഹളമായി... കുട്ടിയെ മാത്രം കാണുന്നില്ല... കുട്ടി അബ്സ്കൗണ്ടിംഗ്..!!!

"ഇതവന്‍റെ പണിയാ... അവനെ മാത്രം നോക്കിയാ മതി..."

ആരൊക്കെയോ കുട്ടിയെ തിരക്കി പാഞ്ഞു. അവസാനം എവിടെയോ തളര്‍ന്നു കിടന്നുറങ്ങുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തി. കാര്യം തിരക്കി... ചെറിയൊരു ചിരിയോടെ വളരെ കൂളായിത്തന്നെ കുട്ടി അവരോടു പറഞ്ഞു...

"അതേ... ഇന്നലെ എന്നെ വെള്ളം കോരിച്ച് വശംകെടുത്തിയപ്പോഴേ ഞാന്‍ തീരുമാനിച്ചതാ ഒരു പണികൊടുക്കണമെന്ന്‌... അതു ഞാന്‍ ചെയ്യുവേം ചെയ്തു... ഇന്നലെ രാത്രി പറമ്പില്‍ നിക്കുന്ന സകല കാന്താരിച്ചെടിയേന്നും മൊളകു പറിച്ച് ഞാനാ ടാങ്കില്‌ കലക്കിയത്... എന്നാ... വല്ലോം അറിയാനൊണ്ടോ..?"

ഇതു കേട്ട യുവതുര്‍ക്കികളിലാരോ കുട്ടിയെ കൈവെക്കാന്‍ തുനിഞ്ഞെനിലും കാരണവന്മാരിടപെട്ട് തടഞ്ഞു... അങ്ങനെ കുട്ടി കാരണം ഒരിക്കല്‍ക്കൂടി നാട്ടുകാരുടെ വാ പൊളിഞ്ഞു.














Friday, October 9, 2009

"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...." -കഠാരി ഗോവിന്ദന്‍

വൈകി വായിക്കുന്നവര്‍ക്കു വേണ്ടി:
കഠാരി ആരെന്നറിയുവാന്‍ ഇവിടെ ഞെക്കുക: കഠാരി ഗോവിന്ദന്‍

           ഒരു വെള്ളിയാഴ്ച വൈകുന്നേരം. സൂര്യന്‍ കടയടച്ചു പടിഞ്ഞാട്ടു പോയിക്കഴിഞ്ഞു.... ദാ വരുന്നൂ നമ്മുടെ കഥാനായകന്‍. വഴിയിലെവിടെയൊക്കെയോ വെച്ചുണ്ടായ ചില്ലറ 'ക്രാഷ് ആന്‍ഡ് ക്ലാഷസ്' കാരണം ബോഡിയില്‍ അങ്ങിങ്ങായി പെയിന്റ് പോയിരിക്കുന്നു. ബട്ട് നെവെര്‍ മൈന്‍ഡ്, (സിരകളിലോടുന്ന ആന്റിസെപ്റ്റിക്സിന്റെ കാരുണ്യത്താല്‍ നാളെ നേരം പുലരുമ്പോള്‍ ബോഡി പഴയതു പോലെയാവും)
ഇന്നു പതിവിലേറെ 'അഡിറ്റീവ്സ്' അടിച്ചു കേറ്റിയിട്ടുണ്ടെന്നു തോന്നുന്നു... വീടിനടുത്തുള്ള ഒരു പറമ്പിന്റെ അതിരുകല്ലില്‍ പിടിച്ചു നിന്ന കക്ഷി ചുറ്റുപാടുമൊന്നു നോക്കി. എന്നിട്ട് പുല്‍ച്ചാടി വരുന്നതു പോലെ ചാടിച്ചാടി ഒരു വരവായിരുന്നു. എല്ലാരും വഴിയൊഴിഞ്ഞു കൊടുക്കുന്നു... ആശാന്‍ സ്വഭവനത്തിലേക്കു കയറിയതും കൊടുങ്ങല്ലൂരമ്മയ്ക്കുള്ള സ്തുതിഗീതികള്‍ ഉച്ചത്തില്‍ മുഴങ്ങി. പിന്നെന്തൊക്കെയൊ എടുത്തെറിയുന്ന ശബ്ദം. "ഠമാര്‍.. പഠാര്‍ര്‍ര്‍..." എന്നൊക്കെ കേള്‍ക്കുന്നു. എന്നതാണോ എന്തോ... "അയ്യോ കൊല്ലുന്നേ..." എന്നു ചെല്ലമ്മയുടെ നിലവിളി. കൂട്ടബഹളം. ഉഷയും കൊച്ചുമ്മിണിയുമെന്നു വേണ്ട മക്കളെല്ലാം കൂട്ടത്തിലുണ്ടെന്നു ബോധ്യപ്പെടുത്തുന്ന 'യുണീക് ഡയലോഗ്സ്'.
                   ഇവരുടെ ബന്ധുക്കളിലൊരാളും കഠാരിയുടെ ‘വഹ’യില്‍ ഒരു അനന്തരവനുമായ ഷിബു കാര്യമന്വേഷിച്ചു ചെന്നപ്പോളതാ സംഭവസ്ഥലത്തു നിന്നും ഒരു പ്ലേറ്റ്, ചോറും കറികളും സഹിതം അന്തരീക്ഷത്തിലൂടെ പറന്നു വരുന്നു. അത് ഷിബുവിന്റെ ചെവിക്കരികിലൂടെ മൂളിപ്പറന്നുപോയി അപ്പുറത്തെ പറമ്പില്‍ ക്രാഷ്‌ലാന്‍ഡ് ചെയ്തു.

 "പറക്കുംതളിക… പറക്കുംതളിക… എന്നൊക്കെ കേട്ടിട്ടേയുള്ളായിരുന്നു...ഇപ്പോ കണ്ടു.."
 എന്നും പറഞ്ഞ് പേടിച്ച് ഷിബു വീട്ടിലേക്കു തിരിച്ചു പാഞ്ഞു ചെന്ന്‌ കട്ടിലില്‍ കയറി പനിച്ചു കിടന്നുവെന്നു പറയപ്പെടുന്നു.
അതിനിടയില്‍ ആരൊക്കെയോ ഞങ്ങളുടെ വീട്ടിലേക്കു പാഞ്ഞു വന്നു ഒരു മെമ്മോ തരുന്നു. 

"തമ്പിച്ചായോ.. ഒന്നവിടം വരെ വാ...കഠാരി ബഹളമുണ്ടാക്കുന്നു.... ഇന്നെന്തെങ്കിലുമൊക്കെ നടക്കും..." 
ഇതു കേട്ട് ഒരു താല്‍പര്യവുമില്ലാത്ത ഭാവത്തില്‍ പിതാജി ടോര്‍ച്ചുമെടുത്ത് കഠാരിയുടെ വീട്ടിലേക്കു വിട്ടു; പിന്നാലെ ഞാനും അനിയന്മാരും... കഠാരിസദനം പൂര്‍ണ്ണമായും ഇരുട്ടിലാണ്‌... ബഹളം കാരണം ആരൊക്കെ എവിടൊക്കെയാണെന്നുള്ള ഏകദേശ ചിത്രം കിട്ടുന്നുണ്ട്. തൊട്ടപ്പുറത്ത് കഠാരിയുടെ അമ്മയും പെങ്ങളുമൊക്കെ താമസിക്കുന്ന വീട്ടില്‍ മാത്രം വെട്ടം കാണാം. അവിടെ ആരുമില്ല താനും. മുംബൈ താജില്‍ തീവ്രവാദികളും കമാന്‍ഡോസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കുറെയകലെ മാറി സൂം ലെന്‍സുകളുമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിന്ന മാധ്യമപ്രവര്‍ത്തകരെപ്പോലെ നാട്ടുകാരെല്ലാം ഒരു അകലം വിട്ടുനിന്ന്‌ പുതിയപുതിയ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പടച്ചുവിടുന്നു. ബഹളം നടക്കുന്ന സ്ഥലത്തേയ്ക്ക് പപ്പാ ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീരശൂരപരാക്രമിയായ സാക്ഷാല്‍ ശ്രീമാന്‍ കഠാരി കുനിഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പിടലി-വിത്ത്-തല സഹധര്‍മ്മിണിയാളുടെ ഇടതുകക്ഷത്തിലാണ്‌…! ഫ്രീയായി നില്‍ക്കുന്ന വലംകൈയ്ക്ക് ഒരു വ്യായാമം കൊടുക്കാനെന്നോണം ചെല്ലമ്മ ഒരു അലുമിനിയം കലമെടുത്ത് കണവന്റെ മുതുകില്‍ പതിനാറാം കാലത്തില്‍ മുത്തായ്പ്പ് വായിക്കുന്നു… ഇത്രയും സംഭവങ്ങളുടെ ബേസിക് സൗണ്ട്‌ട്രാക്കായി ചെല്ലമ്മ തന്നെയാണ്‌ "അയ്യോ പൊത്തോ.." എന്നു കാറിക്കൊണ്ടിരുന്നത്…! (വാട് ആന്‍ ഐഡിയ സര്‍ജീ....) എന്നത് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അനന്തരം കഠാരിയെ മോചിപ്പിച്ച ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ ആകെക്കൂടി ഒരു പന്തികേട്. കഴുത്തില്‍ പുതിയൊരുതരം ആഭരണം പോലെയൊരു വളയം…. സംഗതി സെറാമിക്കാണ്‌…! മക്കളിലാരോ (പ്രോബബ്ലി വിനോദ്) ഒരു മണ്‍കലമെടുത്ത് മൂപ്പരുടെ തലയില്‍ ഇടിച്ചു പൊട്ടിച്ചതിന്റെ വളയമാണ്‌ കലാപരമായി അങ്ങോരുടെ കണ്ഠാലങ്കാരമായി മാറിയത്. മുഖമാസകലം കഞ്ഞിയും കറികളും കൊണ്ട് ഫേഷ്യല്‍ ചെയ്യപ്പെട്ടിരിക്കുന്നു…ഇതൊക്കെ പോരാഞ്ഞ് മണ്ണെണ്ണയുടെ രൂക്ഷഗന്ധവും അവിടമാകെ നിറഞ്ഞു നിന്നിരുന്നു. കൊച്ചുമ്മിണിയുടെ കയ്യിലിരിക്കുന്ന ഒഴിഞ്ഞ മണ്ണെണ്ണപ്പാട്ട കണ്ടപ്പോഴേ അതും പിടികിട്ടി... ഇതിനിടയില്‍ കഠാരി മൂക്കുചീറ്റിയതില്‍ നിന്നും ഏകദേശം നൂറുമില്ലി മണ്ണെണ്ണ താഴേയ്ക്കു വീണു...!
"ഇതു കണ്ടോ...? ഇവരെല്ലാംകൂടി എന്റെ തലവഴിയൊഴിച്ച മണ്ണെണ്ണയാ..."
കഠാരി ചീറിക്കൊണ്ട് ചോദിച്ചു. എനിക്കതു കേട്ട് ചിരിവന്നു...
"അതുണ്ടായിരുന്നേല്‍ ഇവിടെ മൂന്നു ദിവസം വെളക്കു കത്തിക്കാമാരുന്നു..."
ചെല്ലമ്മയുടെ അലസമായ ആത്മഗതം.
"പ്ഭാ..........മോളേ, കഴുവേര്‍ടമോളേ. നിന്നെ കൊന്നു കൊത്തിക്കീറി കോഴിക്കിട്ടു കൊടുക്കും..."
കഠാരി വീണ്ടും ഫോമിലായി. ഇത്തവണ പപ്പാ ഇടപെട്ടു...
"ഡാ... ചെറുക്കാ, നീയിങ്ങ് വാ ചോദിക്കട്ടെ..."
                      കഠാരിയെ ചെറുക്കാ എന്നേ പപ്പാ വിളിക്കാറുള്ളൂ. കഠാരി ശാന്തനായി പടിയിറങ്ങി ഞങ്ങളോടൊപ്പം വീട്ടിലേയ്ക്കു വന്നു. അങ്ങനെ ഞങ്ങള്‍ക്കൊപ്പം വന്ന ‍കഠാരി പതിവുപോലെ മുറ്റത്ത് 'N' എഴുതിയതുപോലെ കുത്തിയിരുന്നു. ഇതിനിടയില്‍ ഞങ്ങളെ പിന്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ കഠാരി കുടുംബാംഗങ്ങളും നാട്ടുകാരില്‍ ഉറക്കമില്ലാത്ത കുറെ പിശാശുകുഞ്ഞുങ്ങളും അവിടെ അണിനിരന്നു. ഇനി നടക്കാന്‍ പോകുന്നതൊരു 'നാട്ടുക്കൂട്ട'മാണ്‌. വിചാരണ തുടങ്ങി. കഠാരിയുടെ അസഭ്യവര്‍ഷം സഹിക്കാന്‍ വയ്യാതെയാണ്‌ ഇങ്ങനെയൊക്കെ ചെയ്തതെന്ന്‌ ശ്രീമതിയുടെ വിശദീകരണം കഠാരിയെ ചൊടിപ്പിച്ചു... കക്ഷി അതു നിഷേധിച്ചെന്നു മാത്രമല്ല അളിഞ്ഞ രണ്ടു തെറികൂടി വിളിച്ച് ത്ന്റെ 'നിരപരാധിത്വം' തെളിയിക്കുകയും ചെയ്തു. കഠാരിയുടെ ചില തെറികള്‍ കേട്ടാല്‍ പിന്നെ ചെവിക്കുള്ളില്‍ അരമണിക്കൂര്‍ നേരത്തേയ്ക്ക് നേര്‍ത്തൊരു മൂളല്‍ മാത്രമേയുണ്ടാവൂ... (സ്റ്റേഷനും പൂട്ടി ആകാശവാണി സ്റ്റാഫ് വീടണയുന്ന സമയത്ത് റേഡിയോ തുറന്നാല്‍ കേള്‍ക്കുന്നതു പോലെ)
പപ്പ നിര്‍ദ്ദേശിച്ച കുറെ ഉപാധികള്‍ ഇരുകൂട്ടര്‍ക്കും ബോധിച്ചു. ബാക്കിയെല്ലാവരും പിരിഞ്ഞുപോയിട്ടും കഠാരി അവിടെയിരിപ്പുണ്ടായിരുന്നു... അല്‍പം കഴിഞ്ഞ് മൂപ്പരെഴുന്നേറ്റ് എളിയില്‍ നിന്നുമൊരു ബീഡിയെടുത്ത് കത്തിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ചാടിച്ചാടി നടന്നു പോകുന്നതു കണ്ട് ഞങ്ങളും അകത്തു കയറി വാതിലടച്ചു. അപ്പോഴേയ്ക്കും മണി പന്ത്രണ്ടായിരുന്നു.
                 പിറ്റേന്നു രാവിലെ ഞങ്ങളുടെ അയല്‍വാസി സാബുവിന്റെ വാമഭാഗവും സര്‍വ്വത്ര അലമ്പുമായ കൊച്ചുമോള്‍ എന്ന 'കതിനാക്കുറ്റി' പുതിയ പരദൂഷണകൃതികളിലൊരെണ്ണത്തില്‍ ഈയുള്ളവനെയും സഹനടനാക്കി കാസ്റ്റ് ചെയ്തു. (കഥയെന്തായിരുന്നുവെന്നത് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല... ഒന്നും രണ്ടുമൊന്നുമല്ലല്ലോ അവളുണ്ടാക്കിയിരുന്നത്...) അവരുടെ വീടിന്റെ മുന്നിലുള്ള വഴിയിലൂടെ ഞാന്‍ സ്കൂട്ടറും കൊണ്ടു പോകുന്നതിലുള്ള കൃമികടിയായിരുന്നു അതിന്റെ പിന്നില്‍... രാവിലെ കോളേജില്‍ പോകാനൊരുങ്ങി നിന്ന എനിക്കാകെ പ്‌രാന്തായി... വണ്ടി സ്റ്റാന്‍ഡില്‍ വെച്ച് ഇറങ്ങിച്ചെന്ന്‌ ചോദിച്ചു
"ഡീ...നിനക്കെന്തിന്റെ സോക്കേടാടീ കൂത്തിപ്പട്ടീ... പൊതു വഴിയെന്താ നിന്റെ തന്തേടെ വകയാന്നോ..??"
ഒന്നു രണ്ടു വര്‍ഷം പാര്‍ട് ടൈമായെങ്കിലും ഓട്ടോ ഓടിച്ചിട്ടുള്ളതിന്റെ പിന്‍ബലത്തില്‍ ഡ്രൈവേഴ്സ് സ്റ്റാന്‍ഡേര്‍ഡില്‍ ഞാന്‍ ഒന്നുരണ്ട് നല്ലവര്‍ത്തമാനം അവളെ പറഞ്ഞ് എന്റെ വൊക്കാബുലറിയുടെ ആഴം തെളിയിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഒരു മാലാഖയെപ്പോലെ കഠാരി രംഗപ്രവേശം ചെയ്തത്... വന്നപാടെ എന്റെ കൈക്കു പിടിച്ചിട്ടു പറഞ്ഞു...
"ജുബനെ...വേണ്ടാ.... പ്രതികാരം ...ഈഷ്ഷ്വരനുള്ളതാ..."
".............ങ്ഹേ...................???!!!"
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റക്കായിപ്പോയി.... ഇത് കഠാരി തന്നെയോ..?
"ഇങ്ങു വാ.... പറയട്ടെ...."
                  ഒന്നിനും കഴിയാതെ വാപൊളിച്ചു നിന്നു പോയ എന്നെ കഠാരി കൈക്കു പിടിച്ചുവലിച്ചു നേരെ വീട്ടിലേക്കു കൊണ്ട് കയറ്റി... മമ്മിയും പപ്പയുമെല്ലാം വന്ന്‌ എന്നെ ഓരോന്നു പറഞ്ഞ് തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. പക്ഷേ കഠാരിയുടെ വ്യതസ്തമായ അപ്രോച്ച് എന്നിലുണ്ടാക്കിയ ഷോക്കു കാരണം ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല... കഠാരി വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് ഒരു ബീഡിയുമെടുത്ത് കത്തിച്ച് ചാടിച്ചാടി നടന്നു പോയി... അപ്പുറത്ത് ഞാന്‍ നടത്തിക്കൊണ്ടിരുന്ന ഭരണിപ്പാട്ടിന്റെ രണ്ടാം റൗണ്ട് ആരോ ഏറ്റെടുത്തിരിക്കുന്നു. കഠാരിയുടെ പത്നീമണി ചെല്ലമ്മയാണെന്നു തോന്നുന്നു... ആ വകുപ്പില്‍ ചെല്ലമ്മയുടെ എടുത്താല്‍ പൊങ്ങാത്ത കൈമുട്ടു കൊണ്ട് കൊച്ചുമോളുടെ മുതുകത്ത് "ധകിന്‍.. ധകിന്‍.." എന്നു രണ്ടു കീറും കിട്ടി... കൊച്ചുമോള്‍ ഹാപ്പിയായി അകത്തു കയറി വാതിലടച്ചു എന്നെയും കുടുംബത്തെയും നാട്ടുകാരെ ഒന്നടങ്കവും ഇല്ലാതാക്കാനുള്ള പ്രാര്‍ത്ഥനയാരംഭിച്ചു... പ്രാര്‍ത്ഥനയ്ക്കിടയില്‍ കരഞ്ഞു ശല്യം ചെയ്താല്‍ എടുത്തു ഭിത്തിയിലേക്കെറിയുമെന്ന്‌ രണ്ടുവയസ്സുള്ള കൊച്ചിനെ ഭീഷണിപ്പെടുത്തുന്നതും കേട്ടു.
                   ഈ അലമ്പുകള്‍ കാരണം ഒരു ദിവസത്തെ കോളേജില്‍പോക്കു മുടങ്ങിയതിന്റെ സന്തോഷത്തില്‍ ഞാന്‍ വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ വേറെന്തോ ഒരു കശപിശ കേട്ടു. 'കഠാരിബാഗ്' ഭാഗത്തു നിന്നാണ്‌. പതിയെ ഒന്നെത്തിനോക്കി... ആരാണോ..എന്തോ.. നല്ല തെറിയും പ്‌രാക്കുമൊക്കെ ഉച്ചത്തില്‍ കേള്‍ക്കാം; നെഞ്ചത്തടിച്ചു കരയുന്നുമുണ്ട്... കഠാരിയുടെ കൂടപ്പിറപ്പും അവിവാഹിതയും വികലാംഗയുമായ കമലയാണത്. (വഴക്കുണ്ടാക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ വഴിക്കു കുറ്റി നാട്ടി അതിനോടു വഴക്കുണ്ടാക്കുന്ന ടൈപ്പൊരു സമാധാനപ്രിയ...)നാട്ടുകാരില്‍ ചിലരൊക്കെ അവിടെക്കൂടിയിരിക്കുന്നു... ഞാനവിടേയ്ക്കു ചെന്നു നോക്കിയപ്പോഴേ എന്റെ ഉള്ളൊന്നു പിടഞ്ഞു... കമലയുടെ ആകെ സമ്പാദ്യമായ ഒന്നരസെന്റ് സ്ഥലത്തെ വാഴക്കൃഷിയാകെ വെട്ടി നശിപ്പിച്ചിരിക്കുന്നു... നല്ല കരുത്തുള്ള വാഴകളായിരുന്നു അവ... കൂമ്പുവന്നു തുടങ്ങിയിരുന്നുതാനും... എന്നാലും ഇതാരപ്പാ ഈ കടുംകൈ ചെയ്തത്...? ഇനി അച്ചുമാമനെങ്ങാനും ഈവഴി വന്നോ..? (ആ കാലഘട്ടത്തിലായിരുന്നു മൂപ്പര്‍ക്കും ഇതേ അസുഖമുണ്ടായിരുന്നത്..) എന്റെ സംശയത്തിനുത്തരമെന്നോണം അതു ചെയ്തയാള്‍ എന്റെ മുന്നിലേക്കു വന്നു... ഞാന്‍ ഞെട്ടിപ്പോയി... കഠാരി..!!! കയ്യിലൊരു തുരുമ്പിച്ച വടിവാളുമുണ്ട്... രാവിലെ 'ടാങ്ക് നിറയ്ക്കാന്‍' കാശ് ചോദിച്ചിട്ടു കൊടുക്കാഞ്ഞതിലുള്ള വൈരാഗ്യമായിരുന്നത്രേ ഈ ക്രൂരകൃത്യത്തിനു പിന്നില്‍. എന്നെ ഗാന്ധിമാര്‍ഗ്ഗവും അഹിംസയുമെല്ലാം ഉപദേശിച്ച് ഒരു വഴക്കില്‍ ‍നിന്നും പിന്തിരിപ്പിച്ചതിന്റെ സന്തോഷത്തില്‍ പപ്പ എന്തോ ചില്ലറ കൊടുത്തിരുന്നു മൂപ്പര്‍ക്ക്. അതു ഡൗണ്‍ പേമെന്റാക്കി ബാക്കി ക്രെഡിറ്റ് പറഞ്ഞു ഫുള്‍ടാങ്കടിച്ചതിന്റെ ആഫ്ട്ര്‍ എഫെക്റ്റായിരുന്നു ഈ അക്രമം. ഇതെങ്ങനെയോ അറിഞ്ഞ കമലയുടെ കരച്ചിലിലെ പരാതിയും പരിഭവവും ഞങ്ങളുടെ നേര്‍ക്കായി... അങ്ങനെ വാഴകളുടെ നഷ്ടപരിഹാരവും എന്റപ്പന്റെ കയ്യീന്നു തന്നെ പോയിക്കിട്ടി... പപ്പയുടെ ടൈം ബെസ്റ്റ് ടൈം... താടിക്കു കയ്യും കൊടുത്ത് കിഴക്കോട്ടും നോക്കിയിരിക്കുമ്പോഴും കഠാരിസൂക്തമായിരുന്നു എന്റെയുള്ളില്‍ മുഴങ്ങിയിരുന്നത്...
"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...."














Sunday, October 4, 2009

ബിനോയിയുടെ ചക്കക്കച്ചവടം...ഒരു വ്യാപാരി നേരിട്ട തിരിച്ചടി

"ബിസിനസ്സില്‍ ബിനോയിയെ വെല്ലാനിവിടെ ഒരുത്തനും ജനിച്ചിട്ടില്ലെടാ..." ഈ ഡയലോഗ് കേട്ടവരാരും ഒന്നും മിണ്ടിയില്ല, കാരണം അവര്‍ക്കറിയാം ബിനോയി എന്നാല്‍ ഉഡായിപ്പിനു മനുഷ്യാകാരം കൈവന്ന പ്രതിഭാസമാണെന്ന്‌. കേരളത്തിലെ മലയോരഗ്രാമങ്ങളിലൊന്നാണ്‌ ഇദ്ദേഹത്തിന്റെ വിളയാട്ടം. രാവിലെ ചന്തയില്‍ ബിനോയി പ്രത്യക്ഷപ്പെട്ടാല്‍ കൈനിറയെ പണവുമായേ തിരിച്ചു പോകാറുള്ളൂ എന്നത് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ഒരു സാധനവും ബിനോയി സ്ഥിരമായി കച്ചവടം ചെയ്യാറില്ല, പക്ഷേ ബിനോയി എന്തു കച്ചവടം ചെയ്താലും ലാഭം ബിനോയിക്കു മാത്രമായിരിക്കും. അങ്ങനെ ലാഭങ്ങളുടെ കണക്കു മാത്രം അറിയാമായിരുന്ന ബിനോയിക്കും ഒരിക്കല്‍ ഒരു പണികിട്ടി... നല്ല അസ്സല്‌ പണി.. പണി കൊടുത്തതാകട്ടെ ചന്തപ്പിള്ളേരും... (ബിനോയിയുടെ ഭാഷയില്‍ 'മാര്‍ക്കെറ്റ് ബോയ്സ്')
             ബിനോയിയുടെ സകല അഹങ്കാരവും അസ്തമിച്ചു പോയ ആ സംഭവം നടന്നതിങ്ങനെ. ഒരു മെയ്മാസം ചന്തയിലെ തന്റെ സ്ഥിരം താവളങ്ങളിലൊന്നായ പഴയൊരു കടമുറിക്കുള്ളിലിരുന്നു കൂട്ടുകാരോടൊപ്പം അല്‍പ്പം 'മിനറല്‍ വാട്ടര്‍' കുടിച്ചു കൊണ്ടിരുന്ന ബിനോയിയോട് ഒരു കൂട്ടുകാരനാണ്‌ പറഞ്ഞത് വീട്ടില്‍ ചക്ക കാരണം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായെന്ന്‌.
" എടാ വ്വേ... എന്റെ വീട്ടില്‍ പത്തിരുപത്തഞ്ച് മുട്ടന്‍ പ്ലാവുണ്ട്. അതില്‍ നിന്നെല്ലാം കൂടി ഓരോ അരമണിക്കൂറിലും ഒരു ചക്കയെങ്കിലും വീഴുന്നുണ്ട്... പറമ്പെല്ലാം ആകെ വൃത്തികേടായിത്തുടങ്ങി... ഉടനെ എന്തേലും ചെയ്യണം... ഇല്ലേല്‍ ചക്ക കാരണം നാടു വിട്ടു പോകേണ്ടി വരുമെന്നാ തോന്നുന്നെ..."
കൂട്ടുകാരന്‍ തന്റെ പരാതി അവതരിപ്പിച്ചു. ഉടനെ തന്നെ കേട്ടിരുന്ന മറ്റൊരു കൂട്ടു പൂശകനും അതു ശരിവച്ചു.
അവന്റെ വീട്ടിലും ഇതേ പ്രശ്നം വളരെ മൈനര്‍ ആയി അനുഭവപ്പെടുന്നുണ്ടെന്നു കൂടി കേട്ടതോടെ ബിനോയിയുടെ കണ്ണില്‍ പൂത്തിരി കത്തി...
"അപ്പോ നാട്ടിലെങ്ങും ചക്കയ്ക്കൊരു വിലയുമില്ല അല്ലേ...?"
അതും പറഞ്ഞ് ലോകത്തു കാണാന്‍ കഴിയുന്നതിലേറ്റവും കള്ളത്തരം നിറഞ്ഞ ചിരിയോടെ ബിനോയി ഗ്ലാസ്സ് കാലിയാക്കി ചിറിതുടച്ചു. എന്നിട്ട് പതിയെ ആ മാളത്തില്‍ നിന്നുമിറങ്ങി ചന്തയിലേക്കു ചെന്ന്‌ അവിടവിടെയായി ഓരോരോ തെണ്ടിത്തരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാര്‍ക്കെറ്റ് ബോയ്സുമായി എന്തൊക്കെയോ സംസാരിച്ച ശേഷം ഇരുട്ടിലേക്കു മറഞ്ഞു.
                പിറ്റേന്ന്‌ അതിരാവിലെ ആ പ്രദേശത്തുള്ളവര്‍ കാണുന്നത് ഒരു ടാറ്റാ 1210SE  ലോറി നിറയെ ചക്കയുമായി ഓടിച്ചു വരുന്ന ബിനോയിയെയും വണ്ടിയുടെ പിന്നില്‍ ചക്കപ്പുറത്തിരുന്നു കാറ്റും കൊണ്ട് പോകുന്ന ചന്തപ്പിള്ളേരെയുമാണ്‌. ഉച്ചയോടടുത്ത സമയത്ത് കേരളാ-തമിഴ്നാട് അതിര്‍ത്തിയിലും നാട്ടുകാര്‍ ഈ സീന്‍ കണ്ടു. ഒരു ലോറി നിറയെ ചക്കയും ചക്കപ്പുറത്തിരുന്നു യാത്ര ചെയ്യുന്ന ആറേഴു പിള്ളേരും.
അങ്ങനെ തമിഴ്നാട്ടിലെത്തിയ ബിനോയി ആദ്യം ചെയ്തത് ഇരുപത്തഞ്ച് രൂപ ദിവസവാടകയുള്ള ഒരു ലോഡ്ജ് തരപ്പെടുത്തുകയായിരുന്നു. പിള്ളേരെയെല്ലാം വിളിച്ചു കൂട്ടിയ ബിനോയി എല്ലാവരുടെയും കയ്യിലുള്ള പഴ്സ്, വാച്ച്,മാല, മോതിരം തുടങ്ങിയ സ്ഥാവരവും ജംഗമവുമായ സകലമാന സാമാനവും ഊരി വാങ്ങി തന്റെ പെട്ടിക്കുള്ളില്‍ വച്ചു പൂട്ടി. ചെയ്യുന്ന ജോലിക്കുള്ള 'സെക്യൂരിറ്റി ഡിപ്പോസിറ്റെ'ന്നാണ്‌ ഇതിന്‌ ബിനോയി ഇതിനു നല്‍കിയ വിശദീകരണം. അനന്തരം ലോറി വീണ്ടും സ്റ്റാര്‍ട്ടായി... തമിഴ്നാട്ടിലെ റോഡുകളിലൂടെ സഞ്ചരിച്ച ലോറിയില്‍ നിന്നും എല്ലാ ജംക്‌ഷനിലും ഓരോ ചെക്കന്മാരും ഒരു കൂട്ടം ചക്കയും ഇറങ്ങി. പിള്ളേര്‍ക്കെല്ലാം ഓരോ കൊച്ചുപിച്ചാത്തിയും കൊടുത്തു. അങ്ങനെ ചക്കയെല്ലാം ഇറക്കിക്കഴിഞ്ഞപ്പോള്‍ ബിനോയി ഒരു ഓട്ടോറിക്ഷയില്‍ ഒരു പെട്ടി സോഡയും വാങ്ങി വന്നു. എല്ലാവര്‍ക്കും ഈരണ്ട് സോഡ വീതം നല്‍കി. പിള്ളേര്‍ കച്ചവടം തുടങ്ങി. ചുളയൊന്നിന്‌ ഒരു നിശ്ചിത വില വെച്ചാണ്‌ ചക്ക വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ പവന്റെ വില കൊടുത്തും ചക്ക വാങ്ങാനാളുണ്ടെന്ന്‌ ബിനോയിക്കറിയാമായിരുന്ന സത്യം പിള്ളേരും മനസ്സിലാക്കിത്തുടങ്ങി. അല്‍പ്പം കഴിഞ്ഞ് ബിനോയി വീണ്ടും ഓട്ടോയില്‍ വന്നു എല്ലാവര്‍ക്കും ഓരോ പൊതി നല്‍കി. അതു തുറന്നു നോക്കിയ പിള്ളേര്‍ ബിനോയിയെയും അവന്റെ പൂര്‍വ്വികന്മാരെയും അറഞ്ഞുകുത്തി പ്‌രാകിക്കൊണ്ട് അതിനുള്ളിലെ തണുത്തു വിറങ്ങലിച്ച ദോശയും വളിച്ച സാമ്പാറും തിന്നു പശിയടക്കി. ആര്‍ത്തി മൂത്ത് പിള്ളേരുടെ ചക്ക വാങ്ങിയ തമിഴന്മാര്‍ അതും കടിച്ചുപറിച്ച് കടവായിലൂടെ ചാറുമൊലിപ്പിച്ചു നടന്നു... ഈ തമിഴന്മാരുടെയൊരു ചക്കക്കൊതിയേ...
              അങ്ങനെ വൈകുന്നേരം ഒരു ആറു മണിയായപ്പോഴേക്കും ചക്കയെല്ലാം ഫിനിഷായി. ബിനോയി ഓരോരുത്തരെയായി ലോഡ്ജിനുള്ളിലേക്കു വിളിപ്പിച്ചു. കളക്ഷന്‍ വാങ്ങിയ ശേഷം എല്ലാവരുടെയും ദേഹപരിശോധന നടത്തിയെങ്കിലും അങ്ങേയറ്റം സത്യസന്ധരായ അവരുടെ ശരീരത്തു നിന്നും ഒരു ചില്ലിപ്പൈസാ കൂടി കണ്ടെത്തുവാന്‍ ബിനോയിക്കു കഴിഞ്ഞില്ല. കിട്ടിയ കളക്ഷന്‍ പോരല്ലോ... എന്നൊരു ഭാവവും ബിനോയിയുടെ മുഖത്ത് തെളിഞ്ഞു നിന്നു. എങ്കിലും സ്വന്തം ബുദ്ധിസാമര്‍ത്ഥ്യത്തെയും കരുതല്‍ നടപടികളെയുമോര്‍ത്ത് അവന്‍ ക്രൂരമായി പുഞ്ചിരിച്ചു. പിള്ളേര്‍ ദുഃഖഭാവത്തില്‍ കയ്യും കെട്ടി നില്‍ക്കവേ റൂം വെക്കേറ്റ് ചെയ്തു വന്ന ബിനോയി എല്ലാര്‍ക്കും നൂറ്റമ്പതു രൂപ വീതം നല്‍കി. പിന്നെ ലോറിയിലേറാന്‍ കല്‍പന... ഒരക്ഷരം മിണ്ടാതെ എല്ലാരും ലോറിക്കു നേരെ നീങ്ങി... ചക്കയൊഴിഞ്ഞെങ്കിലും പശയൊഴിയാത്ത കാലി പ്ലാറ്റ്ഫോമിലേക്ക് ഓരോരുത്തരും അവരവരുടെ ചന്തിയുറപ്പിച്ചു ഫിക്സ് ചെയ്തു. ഇനി ഗട്ടറില്‍ ചാടിയാലെന്നല്ല ലോറി മറിഞ്ഞാലും അനങ്ങില്ല.
നേരം വെളുക്കാറായപ്പോള്‍ തിരികെ നാട്ടിലെത്തിയ ലോറിയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് താഴെയിറങ്ങിയ മാര്‍ക്കെറ്റ് ബോയ്സ് ചക്കയരക്കുണങ്ങാത്ത ചന്തികളുമായി അവരവരുടെ മാളങ്ങളിലേക്കോടി മറഞ്ഞു.
അന്നേ ദിവസം പകല്‍ ബിനോയിയോ പിള്ളേരോ ചന്തയില്‍ പ്രത്യക്ഷപ്പെട്ടില്ല. കാരണം എല്ലാരും നന്നേ ക്ഷീണിച്ചിരുന്നു. എന്നാല്‍ അതിന്റെ പിറ്റേന്നു മുതല്‍ എല്ലാം സാധാരണനിലയിലേക്കു മടങ്ങിവന്നു. ബിനോയിയുടെ ക്രൂരതകളെപ്പറ്റി പിള്ളേര്‍ പറയുന്ന കരളലിയിക്കുന്ന കഥകള്‍ (പട്ടിണി കിടന്നതും വെയിലു കൊണ്ടതും ചന്തിക്കു ചക്കയരക്ക് പറ്റിയതുമൊക്കെ..) മാത്രം ചന്തയുടെ അന്തരീക്ഷത്തില്‍ ഒഴുകി നടന്നു.
          ഏകദേശം മൂന്നു ദിവസം കഴിഞ്ഞ് ഒരു പകല്‍... ബിനോയി പതിവു പോലെ ചന്തയില്‍ കടമുറിക്കുള്ളില്‍ കൂട്ടുകാരായ കുറെ കൂതറകളോട് തന്റെ വീരകൃത്യങ്ങള്‍ കൊട്ടിഘോഷിക്കുന്ന കര്‍ത്തവ്യത്തിലേര്‍പ്പെട്ടിരിക്കുന്നു. ഒരു പെഗ്ഗ് ഒഴിച്ചത് കുടിക്കാതെ ഗ്ലാസ്സ് കയ്യില്‍പ്പിടിച്ചാണ്‌ പ്രസംഗം. കുറെയകലെ മാര്‍ക്കെറ്റ് ബോയ്സ് ഏതെങ്കിലും അരിലോറിയോ ഏത്തക്കുല കയറ്റാനുള്ള വണ്ടിയോ വരുന്നതും കാത്തിരുന്നു ചീട്ടുകളിക്കുന്നു. അപ്പോളതാ പോസ്റ്റ്മാന്‍ വരുന്നു... ഓരോ പിള്ളേരെയും പേരെടുത്തു വിളിക്കുന്നു... 'അഡ്രസ്സില്ലാത്തവന്മാരായ' ഇവന്മാര്‍ക്കും കത്തയക്കുന്നതാരെടാ എന്ന സംശയത്തോടെ ബിനോയിയും കൂട്ടരും അങ്ങോട്ടേയ്ക്കു പാളി നോക്കി. അവന്മാര്‍ ഓരോരുത്തരും പോസ്റ്റ്മാന്റെ കയ്യിലിരിക്കുന്ന ഒരു പേപ്പറില്‍ ഒപ്പിടുന്നു, പണം വാങ്ങുന്നു...!!! കച്ചവടം കഴിഞ്ഞ മീന്‍കാരന്റെ കുട്ട പോലെ തുറന്നു പിടിച്ച വായില്‍ ഈച്ചകള്‍ കൂട്ടമായി കയറിത്തുടങ്ങിയപ്പോഴാണ്‌ ബിനോയിയുടെ കൂട്ടുകാര്‍ക്ക് സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമൊക്കെ പ്രസന്റ് ടെന്‍സിലേക്കു മടങ്ങിവന്നത്.
"പ്ധിം...ഛ്‌ലും."
ഒരു ശബ്ദം കേട്ടാണ് കൂട്ടുകാര്‍ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോഴതാ വീരശൂരപരാക്രമിയായ ബിനോയി ബോധവും പോയി കാലും വാരി താഴെക്കിടക്കുന്നു. കയ്യിലിരുന്ന ഗ്ലാസ്സ് തറയില്‍ വീണു ബ്രാണ്ടി സഹിതം ചിതറിയിരിക്കുന്നു... ബിനോയിയെ ഉണര്‍ത്താന്‍ ആരോ മുഖത്തു സോഡയൊഴിച്ചു കൊടുക്കുമ്പോള്‍ ദൂരെയൊരിടത്ത് കൂട്ടം കൂടിയ മാര്‍ക്കെറ്റ് ബോയ്സാകട്ടെ കയ്യില്‍ കിട്ടിയ കാശിന്‌ എന്തു വാങ്ങണമെന്ന ചര്‍ച്ചയുടെ തിരക്കിലായിരുന്നു.
.
.
മാര്‍ക്കെറ്റ് സോങ്ങ്: പിള്ളേര്‍ എങ്ങനെ കാശടിച്ചു മാറ്റിയെന്നോ, എങ്ങനെ മണിയോര്‍ഡര്‍ അയച്ചുവെന്നോ ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് ബിനോയി ഇന്നും ഉത്തരം കണ്ടുപിടിച്ചിട്ടില്ല








Thursday, October 1, 2009

കഠാരി ഗോവിന്ദന്‍ കഥകള്‍ - ഒന്നാം ഖണ്ഡം

കഠാരി എന്ന പേരു കേട്ടിട്ട് ആളൊരു ഗുണ്ടയോ ക്വൊട്ടേഷന്‍ ടീമിലെ അംഗമോ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കക്ഷി ബേസിക്കലി വളരെ പാവം. ('എസ് കത്തി' പോലുമല്ല.) ഉണക്കപ്പയറു പോലെയുള്ള അരോഗദൃഡഗാത്രനാണെങ്കിലും താനൊരു മിനി അര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറാണെന്നു കരുതാനുള്ള ഹൃദയവിശാലത. 'കോംപ്ലെക്ഷന്‍ ഡാര്‍ക്ക്' ആണെങ്കിലും 'ജെറ്റ് ബ്ലാക്ക്' അല്ല... ഒരുതരം 'ഗ്ലോസ്സി ഡാര്‍ക്ക് ബ്രൗണ്‍' എന്നു പറയാം. ആകെക്കൂടി ഒന്നരക്കിലോ തൂക്കം വരുന്ന കൂര്‍ത്ത തലയ്ക്കിരുവശവും എഴുന്നു നില്‍ക്കുന്ന എതാനും മുടിയിഴകള്‍ വിശാലമായ നെറ്റിത്തടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു… അണ്ണാന്‍ ചകിരി കടിച്ചുപിടിച്ചിരിക്കുന്നതു പോലെയുള്ള ലോകത്താരെയും അനുസരണമില്ലാത്ത മീശ… ഒട്ടിയ കവിളുകളും ഓഞ്ഞ താടിയെല്ലും. ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന നീണ്ട കഴുത്ത് വന്നു നില്‍ക്കുന്നതാവട്ടെ എല്ലുകള്‍ തെളിഞ്ഞ തോളുകള്‍ക്കു നടുവിലും. ഒടിഞ്ഞു തൂങ്ങിയമാതിരിയുള്ള മെലിഞ്ഞ കൈകള്‍. വാരിയെല്ലുകള്‍ വലനെയ്ത നെഞ്ചിനു താഴെയായി ഒരു കൊച്ചു കുടം കമഴ്ത്തിയതു പോലെയുള്ള തിളങ്ങുന്ന വയറിനു മീതെ മടക്കിക്കുത്തിയ നീല ലുങ്കി… പുറത്തുകാണാവുന്ന തരത്തില്‍ ധരിച്ചിരിക്കുന്ന വരയന്‍ അണ്ടര്‍വെയറിലൂടെ താഴേയ്ക്കു വരുന്ന കാലുകള്‍ കണ്ടാല്‍ അവ മനുഷ്യന്റേതല്ലെന്നു തോന്നിപ്പോകും. കയ്യിലെപ്പോഴും ഒരു കെട്ടു ബീഡിയുണ്ടാവും, ലൈവായി ഒരെണ്ണം ചുണ്ടത്തും… ചാടിച്ചാടിയുള്ള വരവു കണ്ടാല്‍ അന്തരീക്ഷത്തിലൂടെ ഒരു അദൃശ്യ സൈക്കിള്‍ ചവിട്ടി വരുന്നെന്നേ തോന്നൂ…
എന്നും ചെലുത്തുന്ന കള്‍സിന്റെ 'പാരാമീറ്റെര്‍ വേരിയേഷന്‍’ അനുസരിച്ച് വ്യത്യസ്തതയുള്ള കലാപരിപാടികള്‍ കാഴ്ചവയ്ക്കുന്ന പ്രതിഭ… അയ്യപ്പബൈജുവിനെപ്പോലെ പില്‍ക്കാലത്ത് പ്രശസ്തരായ പലരുടെയും ടെക്സ്റ്റ്ബുക്ക്. ഇതൊക്കെ അദ്ദേഹത്തിന്റെ ചില സ്പെസിഫിക്കേഷനുകള്‍ മാത്രം.

         കഠാരി ഗോവിന്ദന്‍ അഥവാ പൊടിയന്‍ ഗോവിന്ദന്‍ ഇരുപതാം നൂറ്റാണ്ടു കണ്ടതിലേറ്റവും വ്യതസ്തനായ ഒരു മഹദ്‌വ്യക്തിയായിരുന്നു. കുട്ടനാട്ടിലെ എടത്വായ്ക്കടുത്ത് കളങ്ങര എന്ന ഞങ്ങളുടെ കൊച്ചു (കു)ഗ്രാമം മുതല്‍ അങ്ങ് അമേരിക്കയിലെ ഹൂസ്റ്റണിലും ഫിലദെല്‍ഫിയയിലുമൊക്കെ വരെ ആരാധകരുള്ള ഒരു താരം.
               ഇദ്ദേഹത്തിന്‌ കഠാരി എന്ന വിളിപ്പേരു വരാനുണ്ടായ കാരണത്തെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ പല കഥകളുണ്ട്. അതില്‍ ജെനുവിന്‍ ആയ സംഭവമിതാണ്‌. ഏകദേശം നാലു പതിറ്റാണ്ടു മുന്‍പ് വിവാഹാനന്തര വിരുന്നുസല്‍ക്കാരങ്ങള്‍ക്കായി ഭാര്യവീട്ടിലേക്കു പോയ കക്ഷിക്കു സ്ഥലം പെരുത്തിഷ്ടപ്പെട്ടു. "ശ്വശുരഗ്രഹേ പരമസുഖം..." എന്നൊക്കെ അദ്ദേഹമവിടെയിരുന്നു ഇടയ്ക്കിടെ ആത്മഗതം ചെയ്തെങ്കിലും അതു മനസ്സിലാക്കാനാന്‍ തക്ക കപ്പാസിറ്റിയൊന്നും അക്ഷരവൈരികളായ അവര്‍ക്കില്ലായിരുന്നു. അങ്ങനെ വിരുന്നുവാസം വിജയകരമായ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചപ്പോഴാണ്‌. സ്ഥലത്തില്ലാതിരുന്ന ഏതാനും ചെറുപ്പക്കാര്‍ നവവരനെ പരിചയപ്പെടാനെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ തന്റെ യോഗ്യതകള്‍ വിശദീകരിച്ച് വരന്‍ നടത്തിയ ലഘുപ്രസംഗത്തില്‍ താനൊരു കുപ്രസിദ്ധ റൗഡിയാണെന്നും കളരി, മര്‍മ്മാണി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുമുണ്ടെന്നും വിനയപുരസ്സരം പ്രസ്താവിച്ചു. തന്റെ വട്ടപ്പേര്‌ "കഠാരി ഗോവിന്ദന്‍" എന്നാണെന്നുള്ള നിര്‍ദ്ദോഷമായ വസ്തുത കൂടി കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. (ഇങ്ങനെയൊക്കെപ്പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ്‌ എന്നത് ഇന്നും അജ്ഞാതമാണ്‌). യുവാക്കള്‍ക്ക് ഹരമായി. തങ്ങളുടെ പുതിയ ഹീറോ ആയ കഠാരിയെ സല്‍ക്കരിക്കാന്‍ അവര്‍ മത്സരിച്ചു. പിറ്റേന്ന് വൈകിട്ട് നല്ല പട്ടച്ചാരായവും കോഴിയിറച്ചിയുമൊന്നിച്ചു സമ്മേളിച്ച ഒരു ഈവ്നിംഗ് പാര്‍ട്ടിയില്‍ വെച്ച് ശ്രീമാന്‍ കഠാരി അടിച്ചു പൂസായി. കള്ളും ആക്സസ്സറീസുമൊക്കെ കൊണ്ടുവന്നവരുടെ തന്തയ്ക്കും തള്ളയ്ക്കും തരവഴിക്കുമെല്ലാം നിര്‍ലോഭം പുലഭ്യം പറഞ്ഞു. മര്‍മ്മാണിയല്ലേ... വല്ലതും മിണ്ടിക്കഴിഞ്ഞാല്‍ ഇങ്ങേരെങ്ങാനും മര്‍മ്മത്തു ചൂണ്ടിയാലോ... പിന്നെ ഫ്രോസണ്‍ ഇമേജായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമല്ലോ എന്നൊക്കെയുള്ള ഭയം കാരണം ആരുമൊന്നും മിണ്ടിയില്ല. എന്നാല്‍ കളി കൈവിട്ടുപോയിത്തുടങ്ങിയെന്ന്‌ സഹൃദയന്മാര്‍ക്കു മനസ്സിലായത് കഠാരി ശരീരോപദ്രവം തുടങ്ങിയപ്പോഴാണ്‌. ഒരുത്തനെ കുപ്പി കൊണ്ടെറിഞ്ഞ കഠാരി അടുത്തവന്റെ മുഖത്താകെ കോഴിക്കറിയുടെ ചാറു തേച്ചുപിടിപ്പിച്ചു. (നാടുവിട്ടുപോയ ആ നിര്‍ഭാഗ്യവാനെ കണ്ടെത്താന്‍ കുറെ അലയേണ്ടി വന്നെന്നും കേട്ടു) മൂന്നാമത്തവന്റെ മീശയില്‍ വിളക്കിന്റെ തിരിനാളം ചേര്‍ത്ത് അവിടമാകെ കരിച്ചു കളഞ്ഞപ്പോഴേക്കും കഠാരി ആകെക്കൂടി ഒരു സാച്ചുറേറ്റഡ് സാഡിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു. എന്തിനേറെപ്പറയുന്നു, അദ്ദേഹത്തിന്റെ പീഢനങ്ങള്‍ക്കിരയായവരും ഇരയാകാന്‍ കാത്തിരുന്നവരുമായ യുവാക്കള്‍ സഹികെട്ട് തിരിച്ചടിച്ചു…. മര്‍മ്മാണിഗുരുക്കളെ അവര്‍ ചവിട്ടിക്കൂട്ടി ഭിത്തിയില്‍ പറ്റിച്ചു..! എല്ലാരും പോയെന്നുറപ്പായപ്പോള്‍ കിടക്കുന്ന കിടപ്പില്‍ മൂപ്പര്‍ ഉറക്കെ വിളിച്ചുപറഞ്ഞു

"പിള്ളേരായിപ്പോയി...ഇല്ലേല്‍ കാണിച്ചു തരാമായിരുന്നു.. ങ്ഹാ..."
ശ്രീമാന്‍ കഠാരി ഈ വീരകൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ചു സ്വവസതിയില്‍ മടങ്ങിയെത്തുന്നതിനു മുമ്പേ ആ പേര്‌ ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നു. അങ്ങനെ പൊടിയന്‍ ഗോവിന്ദന്‍ കഠാരി ഗോവിന്ദനായി.
ഇങ്ങനെയൊക്കെയാണെങ്കിലും കഠാരി ഒരു 'മള്‍ട്ടിടാസ്ക്ക് പെര്‍ഫോമിംഗ്' സര്‍വ്വകലാവല്ലഭനായിരുന്നു. ഒരേ സമയം ഞങ്ങളുടേതടക്കം മൂന്നു വീടുകളുടെ പി.ആര്‍.ഓ. (ഗള്‍ഫുകാര്‍ക്കു വേണ്ടി മന്ദൂബ് എന്നും പറയാം.) ആയ കഠാരി ചില ദിവസങ്ങളില്‍ കാണിച്ചുകൂട്ടുന്ന വിക്രിയകള്‍ക്ക് ഞങ്ങള്‍ കനത്ത വില കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. കക്ഷി എന്റെ വീട്ടിലെയും കൂടി കാര്യസ്ഥനായിരുന്നെന്നു പറഞ്ഞല്ലോ. രാവിലെ ഞങ്ങളുണരുന്നതു തന്നെ പുള്ളിക്കാരന്റെ മുരടനക്കല്‍ കേട്ടുകൊണ്ടാവും. പിന്നെ പിതാശ്രീയും കക്ഷിയും അന്നത്തെ അജന്‍ഡ തയ്യാറാക്കല്‍, കട്ടന്‍കാപ്പി കുടിക്കല്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടി. ഇടയ്ക്ക് നാട്ടിലെവിടെയെങ്കിലുമുള്ള ഏതെങ്കിലുമൊരു വീട്ടിലെ ആരെയെങ്കിലും പരാമര്‍ശിക്കുന്നതോടെ ചര്‍ച്ച ആവഴിക്കു നീങ്ങുകയായി. പിന്നെ അവരുടെ കുടുംബചരിത്രമെഴുതാന്‍ പാകത്തിലുള്ള വിശേഷങ്ങള്‍. ഏന്റെ അപ്പനും കൂടെ ചര്‍ച്ചിക്കുന്ന ഈ മൊതലിനും നാട്ടുകാരുടെ ഇത്രയധികം വിപുലമായ ഒരു ഡേറ്റാബേസ് ഉണ്ടെന്നുള്ളത് ഈ ചര്‍ച്ചകളിലൂടെയാണെനിക്കു മനസ്സിലായത്.
ഇങ്ങനെയൊക്കെ തുടങ്ങുന്ന മിക്ക ദിവസങ്ങളിലും ഉച്ചയോടുകൂടി മിസ്റ്റര്‍ കഠാരി അപ്രത്യക്ഷനാവും. പിന്നെ പൊങ്ങുന്നത് ശശിയുടെ ഷാപ്പിലായിരിക്കും. ഇറങ്ങുമ്പോള്‍ തന്റെ അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്നും വിസാ/മാസ്റ്റര്‍/അമെക്സ് കാര്‍ഡുകളിലേതെങ്കിലുമൊരെണ്ണമെടുത്ത് നീട്ടുന്ന സ്റ്റൈലില്‍ ഒരു കൊച്ചു ഡയറി ശശിയുടെ മേശയിലേക്കു നിരക്കി വെക്കും. തനിക്കു തോന്നിയ ഏതെങ്കിലുമൊരു ത്രീ ഡിജിറ്റ് എമൗണ്ട് എഴുതി കടമ നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യത്തില്‍ ശശി സാധനം തിരിച്ചു കൊടുക്കുകയും ചെയ്യും. ഇനിയാണ്‌ യഥാര്‍ത്ഥ കഠാരി ആരാണെന്നു നമ്മള്‍ അറിയാന്‍ പോകുന്നത്. ഷാപ്പില്‍ നിന്നും സുമാര്‍ ഇരുന്നൂറ്‌ വാര നീങ്ങുമ്പോഴേക്കും 'ഓഫ്‌റോഡര്‍' (റോഡില്‍ നിന്നും മാറി വേലിയിലാവുന്ന അവസ്ഥ) ആയി മാറുന്ന കഠാരി അല്‍പം കൂടി കഴിയുമ്പോള്‍ 'ഫോര്‍വീല്‍ഡ്രൈവിലേക്ക്'(നാലുകാലില്‍ എന്നൊക്കെ വിവരമില്ലാത്ത ഫൂള്‍സ് പറയും)മാറും. പിന്നെ ഒടുക്കത്തെ റോഡ്ഗ്രിപ്പാണ്‌. അദ്ദേഹം സ്വവസതിയെ ലക്‌ഷ്യമാക്കി ഹിമാലയന്‍ റാലി നടത്തും. ഈ റാലിയില്‍ 'പിറ്റ്‌സ്റ്റോപ്പു'കളുണ്ടാവും.. പക്ഷേ 'ചെക്കേര്‍ഡ് ഫ്ലാഗ്' കാണുമ്പോഴേക്കും അതു ഞങ്ങള്‍ക്കു പണിയായിട്ടുണ്ടാവും...
               ഓരോ ദിവസത്തെയും കഥകള്‍ ഞാന്‍ എഴുതി വെച്ചിരുന്നെങ്കില്‍ എനിക്ക് ആയുഷ്കാലം മുഴുവനും ഓടിക്കാന്‍ പറ്റിയ ഒരു ടോപ്പ് റാങ്ക്‌ഡ് മെഗാസീരിയല്‍ നിര്‍മ്മിക്കാമായിരുന്നു എന്നത് ഇപ്പോളൊരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു. ഓര്‍മ്മയില്‍ നിന്നൊരിക്കലും മായാത്ത ചില അനുഭവങ്ങളുണ്ട്, പിന്നാലെ പറയാം. കാത്തിരിക്കുക... ഞാനും കാത്തിരിക്കും.. നിങ്ങളുടെ വാക്കുകള്‍ക്കായി..

അടുത്ത പോസ്റ്റ്: കഠാരി ഗോവിന്ദനും ഗാന്ധിമാര്‍ഗ്ഗവും അല്‍പം അഹിംസയും

Thursday, September 24, 2009

ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ് | An Epilogue from Doha Blogger's Meet

എല്ലാവരും ബ്ലോഗ് മീറ്റിനെപ്പറ്റിയും അവിടെ നടന്ന കലാപരിപാടികളെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു നില്‍‍ക്കുകയായിരുന്നു ഇതു വരെ. എനിക്കുണ്ടായ (ദുര്‍)അനുഭവങ്ങള്‍ കൂടി കേട്ടോളൂ... എന്നാലേ സംഗതിയുടെ കോറം തികയൂ.


നൈറ്റ്ഡ്യൂട്ടിക്കിടയില്‍ സ്വന്തം ബ്ലോഗായ എഴുതാപ്പുറത്തില്‍ അനോണി ഐഡിയിലൂടെ കയറി ഹിറ്റ് കൂട്ടുന്ന നിര്‍ദ്ദോഷമായ വിനോദത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ പുതിയോരു കമന്റ് കണ്ടത്‌. കമന്റന്‍ മുഹമ്മദ് സഗീറെന്ന സഹൃദയന്‍. ബ്ലോഗിനെപ്പറ്റി നല്ലതൊന്നുമെഴുതിയില്ലെങ്കിലും (അതല്ലേലും അങ്ങനെയല്ലേ.. ഒരു ഡോഗിന്‌ മറ്റൊന്നിനെ അക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല.. ലീവിറ്റ്..)ഒരു ബ്ലോഗ് മീറ്റ് നടത്താനുദ്ദേശിക്കുന്നെന്നും താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാമെന്നുമൊക്കെ ടെലഫോണ്‍ നംബര്‍ സഹിതമുള്ള അറിയിപ്പ്. പിറ്റേദിവസം അവധിയായിരുന്നതുകൊണ്ട് ഞാനും തല്‍പരകക്ഷിയായി. ഉടന്‍ തന്നെ ഫോണെടുത്തു ഞെക്കിപ്പറിച്ച് സഹൃദയനെ വിളിച്ചു. ദോഹയില്‍ നിന്നും പത്തറുപത് കിലോമീറ്റര്‍ മാറി അല്‍-ഖോറെന്ന ഒരറ്റത്തു കിടക്കുന്ന ഞാന്‍ ദൂരത്തെക്കുറിച്ച് വ്യാകുലനായപ്പോള്‍ വന്ന മറുപടി ഇങ്ങനെയായിരുന്നു

"സാരമില്ല, അല്‍-ഖോറില്‍ നിന്നും രണ്ടു പേര്‍ വേറെയുമുണ്ട്...."

ഈൗ‍ൗശ്വരാ... അല്‍-ഖോറില്‍ വേറെയും ബ്ലോഗേഴ്സോ..? അല്‍-ഖോറിലെ ഏക ബ്ലോഗന്‍ എന്ന ആ സ്വപ്നവും അവിടെ ഠമാര്‍..പഠാര്‍... എന്നു പൊട്ടി. നജീം, ശൈലേഷ് എന്നിങ്ങനെ രണ്ടു പേരാണ്‌ ആ മഹാന്മാര്‍ എന്നും സഗീര്‍ പറഞ്ഞ് നജീമിന്റെ നംബര്‍ കൂടി എനിക്കു തന്നു. അങ്ങനെ ഞാന്‍ നജീം എന്ന ഒന്നാം ബ്ലോഗറെ വിളിക്കുന്നു.. നാളെ നമുക്കൊന്നിച്ചു പോകാമെന്നു മറുപടി. എനിക്കാശ്വാസമായി... അങ്ങനെ ഞാന്‍ ബ്ലോഗ് മീറ്റ് സ്വപ്നം കണ്ട് നേരമൊന്നു വെളുത്തു കിട്ടാന്‍ ഓഫീസില്‍ കുത്തിപ്പിടിച്ചിരുന്നു.

രാവിലെ വില്ലയിലെത്തിയതും ആകെ ഒരുന്മേഷം... ഒന്നു മയങ്ങാമെന്നു ശരീരം പറയുന്നെങ്കിലും ബ്ലോഗ് മീറ്റ് എന്ന ബല്യ പെരുന്നാളിനു പോകാന്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ പോയാലോ എന്ന ഭയം കാരണം ഉറങ്ങാതെ കറങ്ങി നടന്നു. ഇടയ്ക്ക് ക്യാമറയും മറ്റുമെടുത്ത് തയാറാക്കി വെച്ചു... വെറുതേ ഓരോന്നാലോചിച്ചു കിടന്നു... ഈ ബ്ലോഗ് മീറ്റ് എന്നു പറഞ്ഞാല്‍ എങ്ങനെയായിരിക്കും... അലമ്പു കൂട്ടമായിരിക്കുമോ..? അതോ... ഇനി ഇഞ്ചിപ്പെണ്ണിനെപ്പോലെയുള്ള വല്ല കുരുമുളകു പെണ്ണുങ്ങളുമൊക്കെ വരുമോ ആവോ..? എന്തായാലും ഞാനായിട്ട് കുറയ്ക്കുന്നില്ല...

സമയം ഉച്ച പന്ത്രണ്ടര. ഞാന്‍ നജീമിനെ വിളിക്കുന്നു... ഇഷ്ടന്‍ ഫോണെടുക്കുന്നില്ല... ദൈവമേ.. എന്റെ കന്നി ബ്ലോഗ് മീറ്റ്... എല്ലാം ഇതോടെ തീരുമോ..? നടുക്കടലില്‍ ചവിട്ടിമുക്കാനാണോ ഈ വള്ളം ഞാന്‍ തുഴഞ്ഞത്..? ഏതായാലും ഇതിനെല്ലാമൊരു കൂട്ടുത്തരവാദി കൂടെയുണ്ടല്ലോ... സഗീറിനെ വിളിച്ചു... അപ്പോഴാണ്‌ മനസ്സിലായത് നജീമെന്ന ഒന്നാം ബ്ലോഗര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ രംഗത്തു നിന്നും സ്കൂട്ടായി എന്ന്‌. കൊള്ളാം... ഓന്‍ ആണ്‍കുട്ടിയാ.. ബ്ലോഗറാവാനുള്ള മിനിമം യോഗ്യതകളെങ്കിലുമുള്ള ആണ്‍കുട്ടി... (അല്ലാതെ ദോഹയില്‍ ഒത്തുകൂടിയ ചളുക്കപ്പിള്ളേരെപ്പോലെയല്ല..) മനസ്സില്‍ വന്ന സരസ്വതീസ്തുതി ലീക്കായി വെളിയില്‍ വരുന്നതിനു മുന്‍പു തന്നെ സഗീര്‍ അടുത്ത ബ്ലോഗന്റെ നംബര്‍ തന്നു. അങ്ങനെ ശൈലേഷ് എന്ന രണ്ടാമനെ ഞാന്‍ വിളിച്ചു... എവിടൊക്കെയോ വഴി തെറ്റി കറങ്ങിത്തിരിഞ്ഞ് മൂപ്പര്‍ വരികയും ചെയ്തു. കണ്ടപാടെ ചമ്മലോടെ മൂപ്പര്‍ ഒരു രഹസ്യം പറഞ്ഞു...

"ആദ്യമായിട്ടാ.. ഞാനൊരു ബ്ലോഗറെ ജീവനോടെ കാണുന്നത്..."

ഞാനാകെ രോമാഞ്ചകഞ്ചുകകുഞ്ചനായി... ഹോ എന്റെയൊരു കാര്യമേ..

അങ്ങനെ ഞങ്ങള്‍ ദോഹാ നഗരത്തിലേക്കു യാത്രയായി.

വഴിയിലുടനീളം ശൈലേഷ് ബ്ലോഗ് ചരിതങ്ങള്‍ പാടിക്കൊണ്ടേയിരുന്നു. പല കഥാപാത്രങ്ങളും എനിക്ക് തികച്ചും അജ്ഞാതര്‍... ഞാന്‍ കൊച്ചുകുട്ടിയല്ലേ... അതുകൊണ്ടാവും.

അങ്ങനെ ഞങ്ങള്‍ ദോഹയിലെത്തി. അല്‍-‍ബിദ്ദാ പാര്‍ക്കിലേയ്ക്ക് കയറുന്നതിനു മുന്‍പു ഞാനൊന്നറച്ചു... കേറണോ..? കാരണം ഫാമിലിയായി നടക്കുന്ന തോന്ന്യാസികള്‍ക്കുള്ള സ്ഥലമാണത്. ഒറ്റത്തടിയായെങ്ങാനും അങ്ങോട്ടു ചെന്നാല്‍ ക്ലിപ്പിട്ടുപിടിച്ചു വെളിയിലേക്കിടും... (നാട്ടിലെന്തു കൊണ്ട് ഇത്തരം പാര്‍ക്കുകളില്ല..??? ശ്ശെ... ലജ്ജാവഹം). അങ്ങനെ നില്‍ക്കുമ്പോള്‍ ശൈലേഷ് സഗീറിനെ വിളിക്കുന്നു.

"നിങ്ങളിങ്ങ് വാ.. ന്നേ.."

സഗീറിന്റെ ആഹ്വാനം.

"എങ്ങോട്ട് വരാന്‍..? "

ഞങ്ങളുടെ സ്വാഭാവിക സംശയം.

"ഞങ്ങളീ പാര്‍ക്കിന്റെ 'ഇങ്ങേയറ്റത്ത്' നില്‍ക്കുവാ.. എല്ലാരുമുണ്ട്"

മൂപ്പര്‍ക്കാകെ ഉത്സാഹം...

"അതേയ്... ഈ പാര്‍ക്കില്‍ ഫാമിലിയെ മാത്രമേ കയറ്റൂ എന്നാണല്ലോ..."

ഞാന്‍ വീണ്ടും സംശയാലു...

"ഹേയ്.. അതൊന്നും പ്രശ്നല്ലാന്നേയ്... പള്ളീല്‌ നിസ്കരിക്കാന്‍ വന്നതാണെന്ന്‌ പറഞ്ഞാല്‍ മതി.."

അങ്ങനെ ഫോണിലൂടെ വാഗ്വാദങ്ങളും പ്രശ്നപരിഹാരങ്ങളുമൊക്കെ നടത്തി ഞാനാകെ കുഴഞ്ഞു. സഗീറാണെങ്കില്‍ ഫോണിലൂടെ തേങ്ങയുടെ വലിപ്പമൊക്കെ കാണിക്കുന്ന ടൈപ്പാണെന്ന്‌ ഏകദേശ ധാരണ എനിക്കു കിട്ടിക്കഴിഞ്ഞിരുന്നു, അതാണല്ലോ 'ഇങ്ങേയറ്റം' 'അങ്ങേയറ്റം' എന്നൊക്കെപ്പറഞ്ഞ് ഞങ്ങളെ ഓലക്കാല്‍ ശീലക്കാല്‍ കളിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അല്‍-ബിദ്ദാ പാര്‍ക്കിനു ചുറ്റും ഞങ്ങള്‍ നടന്ന നടപ്പ് നേരെ അല്‍-ഖോറിലേക്കു നടന്നിരുന്നെങ്കില്‍ വീട്ടിലെത്താമായിരുന്നു എന്ന സ്ഥിതിയായി. എന്റെ പുറത്താണെങ്കില്‍ സ്ഥാവരജംഗമസ്വത്തുക്കളടങ്ങിയ ഒരു മുട്ടന്‍ ബാഗുമുണ്ട്. പണ്ടാരത്തിനു ഭാരം കൂടിക്കൂടി വരുന്നതു പോലെ... ഒടുവില്‍ മുജ്ജന്മസുകൃതം കൊണ്ടോ എന്തോ ഞങ്ങള്‍ ബ്ലോഗ് നഗറിലെത്തി. അതാ നില്‍ക്കുന്നു ദോഹയുടെ ബ്ലോഗപുത്രന്മാര്‍... സഗീറിനെ ദൂരെ നിന്നേ ശൈലേഷ് തിരിച്ചറിഞ്ഞു. പിന്നെയുള്ളത് ശാരദനിലാവെന്ന സുനില്‍, ബ്ലോത്രാധിപന്‍ രാമചന്ദ്രന്‍, മുരളി നായര്‍ കൂടെ ഗുല്‍സാര്‍ എന്നിവരും. അല്‍പസമയത്തിനുള്ളില്‍ ശ്രദ്ധേയന്‍ അഥവാ കരിനാക്കെന്നറിയപ്പെടുന്ന ഷെഫീഖ്, കിരണ്‍സ്, ഹാരിസ് എടവന എന്നീ പുപ്പുലികളും വന്ന്‌ അണിനിരന്നു... ആഹഹ... അങ്ങനെ ബ്ലോഗന്മാരെല്ലാം ചേര്‍ന്നു കലപിലകൂട്ടാന്‍ തുടങ്ങിയപ്പോഴുണ്ട്‌ ഒരു സെക്യൂരിറ്റിച്ചേട്ടന്‍ കയറി വരുന്നു...! മലയാളിയാണ്‌ സാധനം... കൂടെ ഒരു ഖത്തറി സെക്യൂരിറ്റിയുമുണ്ട്. ഞങ്ങള്‍ നില്‍ക്കുന്നതാണെങ്കില്‍ പക്കാ ഫാമിലി ഏരിയാ... എനിക്കാകെ അങ്കലാപ്പായി... വന്നപാടെ കൈചൂണ്ടി ഞങ്ങളോട് പുറത്തു പോകാനായിരുന്നു ആജ്ഞ. സഗീറും രാമചന്ദ്രനും തങ്ങളുടെ ഭാര്യമാരെ ചൂണ്ടിക്കാട്ടി

"ഫ്..ഫ്..ഫാമിലി.."

എന്നു പറയാന്‍ ശ്രമിച്ചപ്പോള്‍

"അതു രണ്ടു പേരുടെയല്ലേ... ബാക്കിയുള്ളവര്‍ പുറത്ത് പോകണം"

എന്നായി ആശാന്‍.

ക്രോണിക് ബാച്ചിലറായ ഞാന്‍ എന്റെ ഭാര്യ അവിടെയെവിടെയൊ ഉണ്ടെന്ന ഭാവത്തില്‍ ചുറ്റും നോക്കി. പിന്നെ സഗീറിന്റെ മുഖത്തേയ്ക്കൊന്നു നോക്കി. ബ്ലോഗര്‍പുലികള്‍ പരസ്പരം നോക്കി. പിന്നെ രണ്ടും കല്‍പ്പിച്ച് പുറത്തേയ്ക്കൊരൊറ്റയോട്ടമായിരുന്നു.

പാര്‍ക്കിനു പുറത്തെ പുല്‍ത്തകിടിയില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച ചിലരെ ഞാന്‍ പിന്തിരിപ്പിക്കുന്നതിനിടയില്‍ ആര്‍ക്കോ വെളിപാടുണ്ടായി.

"നമുക്ക് റോഡു ക്രോസ് ചെയ്തു പോകാം..കോര്‍ണീഷില്‍ ചെന്നിരിക്കാം.."

ഇതെന്തുകൊണ്ട് നേരത്തേ തോന്നിയില്ല..എന്നാലോചിച്ച് തലചൊറിഞ്ഞുകൊണ്ട് സഗീറും ഞങ്ങള്‍ക്കൊപ്പം റോഡു മുറിച്ചുകടന്നു. അതിനിടയില്‍ അസ്‌ലം, സുഹൃത്തുക്കളായ ഇസ്മയില്‍, സലിം എന്നിവരുമെത്തി. ദോഹാനിവാസികളിലെ ഭൂരിഭാഗവും സായാഹ്നങ്ങള്‍ ചെലവഴിക്കാനിഷ്ടപ്പെടുന്ന കോര്‍ണിഷിലെ അരമതിലുകളിലൊന്നില്‍ ദോഹാബ്ലോഗേഴ്സ് നിരന്നിരുന്നു. ഈയുള്ളവന്റെ 'പോട്ടം പിടിക്കുന്ന യന്ത്രം' പലതവണ മിഴിചിമ്മി.

ബ്ലോഗന്മാര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ തെല്ലു പേടിയോടെ കേട്ടിരുന്നു. എല്ലാവരും ഒന്നിനൊന്നു മെച്ചം. സുനില്‍, കിരണ്‍സ്, ഹാരിസ് എടവന, മുരളി നായര്‍ തുടങ്ങിയ യുവപ്രതിഭകളും ഒപ്പം നില്‍ക്കാനുതകുന്ന മറ്റെഴുത്തുകാരും. ആരും മോശമില്ല.

ഭൂമിയിലെയും ഇന്റര്‍നെറ്റിലെയും സ്ഥലം വെയ്സ്റ്റാക്കാനായി അവതാരമെടുത്ത എന്നെപ്പോലെ ഒരുത്തനുമില്ലവിടെ. എഴുതാന്‍ കഴിവില്ലാത്തവരുടെ പട്ടികയില്‍ സ്വയമുള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഞാന്‍ ഇക്കൂട്ടരുടെ മുന്‍പില്‍ തീരെച്ചെറുതാണെന്നു നേരത്തേ തിരിച്ചറിഞ്ഞിരുന്നു. വിമര്‍ശനവുമായി വരുന്നവരെ അവഗണിക്കുന്ന പതിവുള്ളതിനാല്‍ കമന്റുകള്‍ക്കു വേണ്ടിയല്ല മറിച്ച് ആത്മസംതൃപ്തിക്കു വേണ്ടിയാണ്‌ ഞാന്‍ ബ്ലോഗെഴുതുന്നതെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു... പക്ഷേ വേണ്ടെന്നു തോന്നി. ദാഹിച്ചു തൊണ്ടവരണ്ടു തുടങ്ങിയ എനിക്കു മടുത്തു തുടങ്ങിയിരുന്നു. പരദൂഷണചര്‍ച്ചകള്‍ സജീവമായി തുടരുന്നു... ബ്ലോഗ് ലോകത്തെ താപ്പാനകള്‍ മുതല്‍ വെറും പരട്ടകളെപ്പറ്റിപ്പോലും വായിട്ടലച്ച് ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത വിഴുപ്പലക്കലുകള്‍.

"ബ്ലോഗ് മീറ്റ്.. കോപ്പ്.." ഞാന്‍ മുറുമുറുത്തു... ക്യാമറ പായ്ക്കു ചെയ്ത് പതിയെ സ്ഥലം കാലിയാക്കാമെന്നു കരുതി. അപ്പോഴതാ ദോഹയിലെ പ്രഥമ ബ്ലോഗ് മീറ്റ് പിരിച്ചു വിട്ടതായി സംഘാടകന്റെ വഹ അറിയിപ്പ്. എന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച സഗീറിനോട് നന്ദി പറയണമെന്നു തോന്നി. ഞാനും കിരണ്‍സും ശൈലേഷുമൊന്നിച്ച് ഒരു കുതിപ്പിന്‌ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി. ഡീഹൈഡ്രേഷന്റെ വക്കിലെത്തിയിരുന്ന ഞാന്‍ അടുത്തു കണ്ട കടയില്‍ നിന്നും ഒരു ലിറ്റര്‍ വെള്ളം വാങ്ങി വായിലേക്കു കമിഴ്ത്തി. പരിപാടിയിലെ അടുത്ത അജണ്ടയെന്നത് എങ്ങനെയും വണ്ടികിടക്കുന്ന സ്ഥലം വരെ നടക്കുകയെന്നതാണ്‌. അങ്ങനെ ഞാനും ശൈലേഷും വണ്ടിയെടുത്ത്‌ ദോഹനഗരത്തിന്റെ തിരക്കുകള്‍ക്കിടയിലേക്കു മറഞ്ഞു. അനന്തരം ഞാന്‍ എന്റെ ചേറിയമ്മയുടെ വീട്ടിലേക്കു വിട്ടു. ഞാന്‍ അവിടെ ഡിന്നറിനെത്തുമെന്നറിയിച്ചിരുന്നു. അങ്ങനെ അതും കഴിഞ്ഞ് അല്‍-‍ഖോറിനു പോകാനായി സുഹൃത്തായ സിറാജിനെ വിളിച്ചു. അവന്‍ വണ്ടിയുമായെത്തി. വണ്ടിയില്‍ കയറിയതും ഞാന്‍ ഉറങ്ങാന്‍ തുടങ്ങി... തലേന്നു പകല്‍ ഉറങ്ങിയതാണ്‌... നല്ല ക്ഷീണമുണ്ട്. അല്‍-‍ഖോറിലേയ്ക്കുള്ള യാത്ര തുടങ്ങി അഞ്ചു മിനിറ്റായില്ല അതിനു മുമ്പായി സിറാജ് വിളിച്ചു. ഞാനുണര്‍ന്നു. വണ്ടി റോഡരികില്‍ നിറുത്തിയിരിക്കുകയാണ്.

"എന്താടാ...?"

ഉറക്കം പോയതിന്റെ ദേഷ്യം എന്റെ ശബ്ദത്തില്‍.

"അതേയ്... വണ്ടി പഞ്ചറായി... സ്റ്റെപ്പിനിയില്ല താനും.."

എന്റെ ഉറക്കം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി.

അന്നു രാവിലെ കണികണ്ടവനാരായാലും "അവന്‍ ആചന്ദ്രതാരം നീണാള്‍ വാഴട്ടെ.." എന്നു ഞാന്‍ 'ആസംസിച്ചു'.

അല്‍പം കഴിഞ്ഞ് മുന്നില്‍ വന്നു നിന്ന ഇളംപച്ചനിറമുള്ള സ്കോഡ സുപ്പര്‍ബില്‍ക്കയറി വീട്ടിലെത്തിയപ്പോഴേക്കും എന്റെ കയ്യിലിരുന്ന നൂറുറിയാല്‍ നോട്ടൊരെണ്ണം ഖത്തറിലെ രാജ്ഞിയും മോവാസലാത്ത് ട്രാന്‍സ്പോര്‍ട്സിന്റെ ഉടമയുമായ ഷൈഖാ മൂസയുടെ പെട്ടിയില്‍ വീണിരുന്നു.

"അര്‍ത്ഥനാശം, മാനഹാനി, ദേഹാസ്വാസ്ഥ്യം എന്നിവയ്ക്കു സാധ്യത..."

തളര്‍ച്ചയോടെ കിടക്കയിലേക്കു വീണപ്പോള്‍ എന്റെ ചുണ്ടുകള്‍ രാവിലെ വായിച്ച വാരഫലത്തിലെ വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. മാനഹാനി മാത്രമേ ഇനി ബാക്കിയുള്ളൂ... അതിപ്പോ ഈ പോസ്റ്റിലൂടെ വന്നോളും... ഞാനായിട്ട് തടയുന്നില്ല...

Monday, September 14, 2009

ഡ്രൈവിംഗ് പഠിപ്പിക്കാനുണ്ടോ..ഡ്രൈവിംഗ്...

അടുത്തത്.....2002 ല്‍ ഒരു..............നെ (ഒരു സുഹൃത്തിന്‍റെ പേരാണ് അവിടെ എഴുതാന്‍ വിചാരിച്ചത്) ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ ശ്രമിച്ചു സായൂജ്യമടയേണ്ടി വന്ന ഒരു ആശാന്‍റെ കഥയാണ്... ദുഖകരമായ മറ്റൊരു സത്യം കൂടി...- ആ ആശാന്‍ ഞാനായിരുന്നു. ഒരു ദിവസം കണ്ണാടിയില്‍ നോക്കി ഇളിച്ചുകാണിച്ചിട്ട് സ്വയം പേടിച്ചതിന്റെ പേരില്‍ ഡാര്‍വിന്‍ മുതലുള്ള സകല പരിണാമസിദ്ധാന്തവാദികളെയും തെറിപറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്‌ രംഗപ്രവേശം നടത്തിയ ഒരു മച്ചാന്റെ എളിയ അപേക്ഷ... സംഗതി വളരെ നിസ്സാരം... എന്‍റെ അയല്‍വാസിയായ ടിയാന് ഡ്രൈവിങ്ങ് പഠിക്കണം. automobile engineering പഠിച്ചതിന്റെ അഹങ്കാരമാണോ എന്തോ... ആ ഉദ്യമം ഞാന്‍ തലയിലേറ്റി. അതെനിക്കു മറക്കാനാവാത്ത ശുഭമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്തു... സംഭവം പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ ഒരു ബൈക്ക് വാടകയ്ക്കെടുക്കുന്നു...(എന്‍റെ ശകടം പണിയിലാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ വണ്ടിയെ രക്ഷപ്പെടുത്തിയിരുന്നു..) വാടക ബൈക്കുമായി ഞങ്ങള്‍ വിട്ടു..എവിടേലും ആളൊഴിഞ്ഞ കോണില്‍ കൊണ്ട് പോയിട്ട് വേണം ഇവനെ ഒന്നു ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍. ഞാനോര്‍ത്തു. അങ്ങനെ കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഒരിടത്ത്‌ നിര്‍ത്തിയിട്ട്‌ ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന്‌ നല്ലൊരു ക്ലാസ് കൊടുത്തു.. എല്ലാം മൂളിക്കേട്ടു അവന്‍...(സാമദ്രോഹി..) പുത്തന്‍ ഹീറോ ഹോണ്ടാ പാഷന്‍ തന്‍റെ കാലുകള്‍ക്കിടയില്‍ വച്ചിട്ട് എന്നെ നോക്കി അവന്‍ ചിരിച്ച (കൊല)ച്ചിരി ഞാനൊരിക്കലും മറക്കില്ല. കിക്കെറില്‍ കാലമര്‍ന്നു...പാഷന്‍ ഉണര്‍ന്നു...(ആ ഭോഷന്‍റെ മനസ്സിലെ കുടിലചിന്തകളും..) ഞാനാകട്ടെ കളരിയാശാനെപ്പോലെ ക്ലച്ച്..ഗിയര്‍..ത്രോട്ടില്‍...എന്നിങ്ങനെ വായ്ത്താരി മുഴക്കിക്കൊണ്ടിരുന്നു... അവന്‍ ക്ലച്ച് പിടിച്ചു..ഗിയര്‍ ഇട്ടു... ആക്സിലറേറ്റര്‍ പിടിച്ചു പൂര്‍വ്വജന്മ ശത്രുവിന്‍റെ പിടലിയെന്നോണം പിടിച്ചു തിരിച്ചു...ഒരു നിമിഷത്തെ അശ്രദ്ധ..ഞാനറിയാതെ പറഞ്ഞു... " ഡാ... ക്ലച്ച് വിടെടാ..." ആക്സിലറേറ്റര്‍ കുറയ്ക്കുന്ന കാര്യം പറയാന്‍ ഞാന്‍ വിട്ടു പോയി...(എല്ലാം അവന്‍ അറിഞ്ഞു ചെയ്തോളും എന്ന് കരുതിപ്പോയി.) പിന്നെ സംഭവിച്ചത്‌ പറയേണ്ടല്ലോ.. ഗീവര്‍ഗീസ് പുണ്യവാളന്‍റെ കുതിരയേപ്പോലെ മുന്‍കാല്(വീല്) ഉയര്‍ത്തി പാഷന്‍ കുതിച്ചു...എന്‍റെ കണ്ണില്‍ ഇരുട്ടു കയറി...സാരഥി കന്നിക്കാരനാണെന്ന് തെളിയിക്കുന്ന കാറിച്ചയും കൂവലും... വണ്ടിയുടെ ഇരമ്പവും എല്ലാം ചേര്‍ന്നു എന്‍റെ പ്രജ്ഞ നശിപ്പിച്ചു. വീഴാതിരിക്കാന്‍ ഞാന്‍ ആവുന്നത്ര അള്ളിപ്പിടിച്ചിരുന്നു... പക്ഷെ...എല്ലാം വളരെ പെട്ടെന്നായിരുന്നു. ആരുടെ കയ്യില്‍ ജീവന്‍ കൊടുക്കണം എന്ന ആശയക്കുഴപ്പത്തില്‍ നിന്നിരുന്ന ഒരു പഴയ വേലിയിലേക്ക് (പണ്ട് നമ്മുടെ നെടുമുടിവേണുവും മറ്റും പെമ്പിള്ളേരെയും കാത്ത് ചാരിനിന്നിരുന്ന ടൈപ്പ് സാധനം..) പാഷന്‍ ക്രാഷ് ലാന്‍ഡ് ചെയ്തു. അതോടെ എന്‍റെ കണ്ണില്‍ ഇരുട്ടു പൂര്‍ണമായി നിറഞ്ഞു. ആരൊക്കെയോ നല്ല ഉച്ചത്തില്‍ തെറിവിളിക്കുന്നത് കേട്ടാണ്‌ കണ്ണിലെ ഇരുട്ടു പതിയെ നീങ്ങിയത്... "വെള്ളമാണന്നാ തോന്നുന്നത്.." എന്നൊക്കെയുള്ള അനുമാനങ്ങളും ബാക്കി ഡയലോഗ്സും കേട്ടപ്പോള്‍ എനിക്ക് നിഷേധിക്കെണമെന്നു തോന്നി. ഒച്ച പൊങ്ങുന്നില്ല...താഴെക്കിടന്നു കൊണ്ട് ആംഗ്യഭാഷയില്‍ കാര്യമവതരിപ്പിക്കാന്‍ ശ്രമിച്ച ഞാന്‍ മറ്റൊന്ന് കണ്ടു വളരെ ഘോരമായോന്നു ഞെട്ടി... എന്‍റെ ശിഷ്യന്‍..അഥവാ കന്നിസാരഥി...അവനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്നു ശുശ്രൂഷിക്കുന്നു. സോഡാ, വിശറി, പ്രഥമ ശുശ്രൂഷ തുടങ്ങിയ സൌകര്യങ്ങളുടെ നടുവില്‍ രാജാവായിരുന്നു വിലസുകയാണ് മച്ചാന്‍. ഞാനാകട്ടെ വണ്ടിയില്‍ നിന്ന് വീണപ്പോള്‍ ആരോ എടുത്തു ഒരിടത്ത്‌ ചാരിയിരുത്തിയ നിലയിലും. എന്തോ പറയാനായി വാ തുറന്നപ്പോള്‍ ഒരു തടിമാടന്‍ അടുത്തു വന്നു പറഞ്ഞു (ഇവനിതെവിടുന്നു വന്നു...? പന്നി..) "പോലീസ് ഇപ്പൊ വരും വിഷമിക്കേണ്ട..." ഞാന്‍ ആ കാലമാടനെ വളരെ ദയനീയമായോന്നു നോക്കി. അപ്പോള്‍ വരുന്നു എവിടെ നിന്നോ അടുത്ത അശരീരി.. "എന്നാലും വെള്ളമടിച്ചിട്ടു ബൈക്കില്‍ കയറി അഭ്യാസം കാണിക്കുന്ന ഇവനെയൊക്കെ സമ്മതിക്കണം.." ധൈര്യത്തിനു വേണ്ടി എന്‍റെ ശിഷ്യന്‍ രണ്ടു 'ചെറുത്' അടിച്ചിട്ടുണ്ടായിരുന്നു എന്ന കാര്യം ആശാനായ ഞാന്‍ പോലും അറിഞ്ഞിരുന്നില്ല... പക്ഷെ നാട്ടുകാര്‍ അതറിഞ്ഞു എന്ന് മാത്രമല്ല എന്നെക്കൂടി പ്രതിചേര്‍ക്കുകയും ചെയ്തു. സമയം പോയതെങ്ങനെയെന്നറിയില്ല. ആ കാത്തിരുപ്പിനൊടുവില്‍ (കുത്തിയിരുപ്പിന് എന്ന് വേണേലും പറയാം...) പോലീസ് എത്തി. ശേഷം ചിന്ത്യം.

Sunday, September 6, 2009

ഒരു ശ്വാനന്‍റെ ദുരന്തം

ഒരു കാര്യം നേരത്തെ പറഞ്ഞുകൊള്ളട്ടെ..
ഈ കഥയിലെ നായകന്‍ ഞാനല്ല..തല്‍ക്കാലം ഞാന്‍ ചാക്യാരോ...കഥാകാരനോ ആണ്..
ഇനി കഥയിലേക്ക്‌..
ഒരു ക്രിസ്മസ് ദിനം.. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുന്നു... അത്തരം ഒരു കടത്തിണ്ണ ബാര്‍ ആക്കി മാറ്റിയ ഒരു സംഘം സഹൃദയന്മാര്‍ ആള്‍ ഒന്നുക്ക് ആറ് എന്ന കണക്കില്‍ കു‌പ്പികളും ടചിങ്ങ്സും ഒക്കെയായി ക്രിസ്മസ് ആഘോഷിക്കുന്നു. സംഭവം പൊടിപൊടിക്കാന്‍ ചിക്കന്‍, ബീഫ് ഇത്യാദി ഫ്രയ്കളും കൊട്ടപ്പടി രംഗത്തുണ്ട്. അങ്ങനെ സംഭവം നല്ല ഫുള്‍സ്വിങ്ങില്‍ നടന്നു വരവെയാണ് യഥാര്‍ത്ഥ നായകന്‍റെ വരവ്... കക്ഷി മറ്റാരുമല്ലായിരുന്നു... ഒരു ചൊക്ലിപ്പട്ടി...!
തളര്‍ന്നു തൂങ്ങിയ വാല്‍ 250 ആര്‍ പി എമ്മില്‍ കറക്കിയുള്ള വരവും അനന്തരം അത്യന്തം ദയനീയമായ നോട്ടവും. പ്രസ്തുത പ്രകടനം പെരുത്തിഷ്ടപ്പെട്ട ഒരു മൃഗസ്നേഹി തന്‍റെ കയ്യിലുണ്ടായിരുന്ന ഏതാനും ഇറച്ചിക്കഷണങ്ങള്‍ നായയ്ക്ക് നേരെയിട്ടു. ക്ഷണനേരം കൊണ്ട് അവിടം വെളുപ്പിച്ച പട്ടി ഈ സീസണിലെ തന്‍റെ യജമാനനെ ഭക്ത്യാടരപൂര്‍വ്വം ഒന്നു നോക്കി. ശ്വാനനയനങ്ങളിലെ ദൈന്യത അദ്ദേഹത്തെ പിടിച്ചുലച്ചു. പെട്ടെന്നാണ്‌ യജമാനാണ് ഒരു ഐഡിയ...ഇവനു ഒരു സ്മാള്‍ കൊടുത്താലോ...?
അദ്ദേഹം ഉടന്‍ തന്നെ അലറുന്നു...
"ആരവിടെ..."
നിമിഷാര്‍ദ്ധം കൊണ്ട് ഒരു കിങ്കരന്‍ കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു...
അങ്ങനെ ആ പാവംപിടിച്ച പട്ടിയെ സംഘാംഗങ്ങള്‍ ചേര്‍ന്നു പിടിച്ചു നിര്‍ത്തി വായ ബലമായി തുറന്നു
ഒരു പൈന്റ്റ് അങ്ങട് ഒഴിച്ചു... തുള്ളി പോലും താഴെപ്പോയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അനന്തരം എല്ലാവരും ചാരിതാര്‍ഥത്യത്തോടെ പരസ്പരം നോക്കുന്നു...
പതിയെ വേച്ചുവേച്ചു നടന്നതല്ലാതെ നായ ഉപദ്രവങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നു തന്നെ പറയാം. (മുജ്ജന്മത്തില്‍ മര്യാദക്കാരനായ നല്ല ഒരു കുടിയനായിരുന്നു അവനെന്നു തോന്നിപ്പോകുന്നു..)
അപ്പോഴാണ് ടിയാന്‍റെ യജമാനന് വീണ്ടും ഒരു ചിന്ത.
"ഇവനു കൊടുത്തത് തികഞ്ഞില്ലാ..എന്നുണ്ടോ...ആവോ..?"
അദ്ദേഹം തന്‍റെ സംശയം കൂടെയുള്ള ദുരാത്മാക്കളായ കിങ്കരന്‍മാരോട് അറിയിച്ചു. അവരും അതിനെ പിന്താങ്ങി... കിങ്കരന്‍മാരിലോരാള്‍ കുപ്പിയുമായി പ്രത്യക്ഷപ്പെടുന്നു....
എല്ലാരും ചേര്‍ന്നു വീണ്ടും പട്ടിയെ പിടിക്കുന്നു... വായ തുറക്കാന്‍ ശ്രമിക്കുന്നു.
പെട്ടെന്നാണതു സംഭവിച്ചത്...ആ നായിന്റെ മോന്‍ വയലന്റായി...!
മുന്നില്‍ കുപ്പിയുമായി നില്‍ക്കുന്ന കിങ്കരനെ അവന്‍ കടന്നാക്രമിച്ചു...കൈത്തണ്ടയില്‍ കടിച്ചു തൂങ്ങി...
കടിവിടുവിക്കാന്‍ ശ്രമിച്ച എല്ലാര്‍ക്കും കിട്ടി നല്ല ഒന്നാന്തരം കടി. ആകെ ബഹളമയം...ഇതിനിടെ പട്ടിയുടെ യജമാനനായി സ്വയം അവരോധിച്ച മാന്യദേഹത്തിനും കിട്ടി അഞ്ചാറ് കടി...
പട്ടി തികച്ചും അക്രമാസക്തന്‍ ആന്നെന്നു അറിഞ്ഞപ്പോഴെയ്ക്കും എല്ലാവരും കടിക്കിരയായിരുന്നു...അതിനെ ശാന്തനാക്കാനോ വിരട്ടിയോടിക്കാനോ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു... അവസാനം ഒരു അറ്റകൈ പ്രയോഗിക്കാന്‍ ഒരു ധൈര്യശാലി മുതിര്‍ന്നു... അദ്ദേഹം പട്ടിയുടെ കാലില്‍ തൂക്കിയെടുത്ത് നിലത്തോട്ടൊരടി... "ഇഹലോകസുഖങ്ങളെല്ലാം ക്ഷണികം.." എന്ന പ്രപഞ്ചസത്യം ഉരുവിട്ട് കൊണ്ട് ആ ശ്വാനശ്രേഷ്ടന്‍ കണ്ണുകളടച്ചു...

പിറ്റേന്നു ദേഹമാസകലം മുറിവുകളുമായി പേവിഷ പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ ജാഥയായി പോകുന്നവരെ കണ്ടു ചിരിക്കുമ്പോഴും... ദുരന്തനായകനായ ആ നായുടെ കാര്യം ഓര്‍ത്തു നെടുവീര്‍പ്പിട്ടു. കഥാകൃത്ത്.. 

Thursday, September 3, 2009

ഓണം ഗ്രഹപ്പിഴകള്‍.

പോസ്റ്റിന്റെ പേരു വായിച്ചിട്ടു വെറുതേ ബേജാറാവണ്ട. ഒരു ഹതഭാഗ്യന്റെ (ഞാന്‍ തന്നെ...) വിലാപമാണതെന്നു കരുതിയാല്‍ മാത്രം മതി. നൈറ്റ്ഡ്യൂട്ടിയും കഴിഞ്ഞ് നേരേ റൂമിലെത്തി കമ്പ്യൂട്ടറില്‍ കുത്തിക്കളിക്കുമ്പോളാണ് ഇന്നു തിരുവോണമാണല്ലോ ദൈവേ...മറന്നുപോയല്ലോ എന്നൊക്കെയുള്ള ആത്മഗതത്തോടു കൂടിയ ഞെട്ടല്‍ ഉണ്ടായത്. ഇന്നലെ വൈകിട്ടെപ്പോഴോ അല്‍പ്പം ചോറുണ്ടതാണ്. വിശന്നിട്ടാണേല്‍ കണ്ണും മൂക്കുമൊന്നും കാണുന്നില്ല. എന്തെങ്കിലും വാങ്ങാമെന്നു വെച്ചാലോ റമസാന്‍ കാരണം ഹോട്ടലെല്ലാം അടവ്. "ഈസരാ... പെട്ടല്ലോ.." വേറേ വഴിയില്ലാതെ വന്നപ്പോള്‍ അവിടെയിരുന്ന് എന്നെ നോക്കി പല്ലിളിച്ച 'ഏഴിന്റെ വെള്ളം'(7-അപ്പ് തന്നെ പുള്ളേ..)എടുത്ത് ജെയിംസ് ബോണ്ട് വോഡ്ക മാര്‍ട്ടിനി കുടിക്കുന്ന ഗമയില്‍ തൊള്ളയിലേക്കൊഴിച്ചു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന ഓണാശംസകള്‍ കാണാനുള്ള മനക്കട്ടി തല്‍ക്കാലമില്ലാത്തതു കൊണ്ട് (ഓരോരോ സാമദ്രോഹികള്‍ നല്ല കിടിലന്‍ സദ്യയുടെ പടമുള്ള മെയിലൊക്കെ അയക്കുമെന്നേ...മനുഷ്യന്റെ മനസ്സമാധാനം കളയാന്‍..) ഏസിയുടെ തണുപ്പു കൂട്ടിയിട്ട് തലവഴി പുതച്ചു മൂടി ഒറ്റക്കിടപ്പങ്ങ് കിടന്നു... ഒരു പത്തു മണിയായപ്പോള്‍ മൊബൈലിന്റെ നിലവിളി. ഉറക്കം പോയ അരിശത്തില്‍ ശബ്ദതാരാവലിയില്‍പ്പോലുമില്ലാത്ത എന്തൊക്കെയോ പറഞ്ഞ് എഴുന്നേറ്റു നോക്കിയപ്പോള്‍ സഹപ്രവര്‍ത്തകനായ പാലാക്കാരന്‍ ജയേട്ടനാണ്. ഓഫീസിലെ എന്തേലും ഗുലുമാലു പണിയുടെ വിവരമറിയാനാവും. "എന്തിനാ വെറുതേ കണ്ട ബലായെല്ലാം വലിച്ചു വെക്കുന്നേ..?" എന്ന് എന്നോടു തന്നെ ചോദിച്ച ഞാന്‍ ഫോണ്‍ സൈലെന്റിലാക്കിയിട്ട് തിരിഞു കിടന്നു. എന്നോടാ കളി... (ഓണമുണ്ണാത്ത വയറേ...ചുരുണ്ടുകൂടിക്കിട... എന്നു പുതുമൊഴി..)
          ഉറക്കക്ഷീണവും വിശപ്പുമെല്ലാം കൂടി എനിക്കു സുഖനിദ്ര തന്നു. വൈകിട്ടെഴുന്നേറ്റ് കുളിയും കഴിഞ്ഞ് 'ഭക്ഷണമുസ്തഫ' (പഴയ ഭക്ഷ്യഅ മന്ത്രി ടി.എച്ച്. മുസ്തഫ അല്ല.. ഇതു ഞങ്ങളുടെ മെസ്സ് മുസ്തഫ)കൊണ്ടു വന്ന ചോറിന്‍പൊതിയഴിച്ച് കപ്പുകുപ്പെന്നു വെട്ടിവിഴുങ്ങിയിട്ട് പുറത്തേക്കിറങ്ങി "ഹ്രാം.." എന്നൊരു ഏമ്പക്കം വിട്ടതു കേട്ട് വഴിയേ പോയ പാക്കിസ്ഥാനികള്‍ പോലും പേടിച്ചു നോക്കുന്നതു ഞാന്‍ കണ്ടു. വൈകിട്ട് ആറുമണിക്കു കിട്ടിയ ഈ ചോറാണ് എന്റെ ഇക്കൊല്ലത്തെ ഓണസദ്യ. "ങ്ഹാ... ഗള്‍ഫില്‍ വന്നാല്‍ ഇതൊക്കെയാ അവസ്ഥ.." ഞാന്‍ മുറുമുറുത്തു. പെട്ടെന്നാണ് മറ്റൊരു കാര്യം ഞാന്‍ ഓര്‍ത്തത്. അല്ലാ ഇതിനു മുന്‍പെപ്പൊഴാണ് ഞാന്‍ തിരുവോണനാളില്‍ സമയത്തു ഭക്ഷണം കഴിച്ചിട്ടുള്ളത്..? ഒന്നു പിന്നിലേക്കു നോക്കട്ടെ. (പിന്നില്‍ ഭിത്തി... )
              അതേ... എല്ലാ ഓണത്തിനും ഞാന്‍ വീട്ടില്‍ നിന്നും അകലെയെവിടെയെങ്കിലുമായിരിക്കും. അതല്ലെങ്കില്‍ ഉച്ചയ്ക്കു തന്നെ എങ്ങോട്ടെങ്കിലും പോകേണ്ടിവരും ഏന്നുള്ളതു കോണ്ട് സമയത്തൊന്നും കഴിക്കാന്‍ കിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 1994ലാണ് എന്റെ ഓര്‍മ്മയിലാകെ ഞാന്‍ സ്വന്തം വീട്ടില്‍ നിന്നു കൃത്യസമയത്ത് തിരുവോണസദ്യ കഴിച്ചത് (അന്നു നല്ല വെള്ളപ്പൊക്കമായിരുന്നു.. പപ്പടവും ബീഫ്കറിയും മോരുമായിരുന്നു പ്രധാന വിഭവങ്ങള്‍. ഞാന്‍ നിറഞ്ഞ മനസ്സോടെ എന്നുമോര്‍ക്കുന്ന ഓണവും അതു തന്നെ). ബാക്കിയൊക്കെ സമയം തെറ്റിയും ചിലപ്പോള്‍ കഴിക്കാന്‍ തന്നെ സാധിക്കാതെയുമൊക്കെയായി കടന്നു പോയ ഓണങ്ങളായിരുന്നു. എറണാകുളത്തുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന 1995ലെ തിരുവോണദിനം വിശപ്പിന്റെ മണമുള്ള ഒരു യാത്രയുടെ ഓര്‍മ്മകള്‍ തരുന്നു. ഇങ്ങനെയൊക്കെയായാലും ഞാന്‍ വരുമ്പോള്‍ അത് എതു പാതിരാത്രിക്കായാലും ഞങ്ങളുടെ സ്നേഹധനയായ അമ്മ എനിക്കു പ്രത്യേകതാല്‍പര്യത്തോടെ ഊണുവിളമ്പിത്തരുമെന്നത് ഓണസദ്യ നഷ്ടപ്പെട്ടതിന്റെ കോമ്പന്‍സേഷനായി എനിക്കു തോന്നിയിരുന്നുതാനും. 1996 ലാകട്ടെ വീട്ടില്‍ വരുന്ന ഏതോ വിരുന്നുകാരെ വഴികാണിക്കാനായി ചാടിക്കയറിപ്പോയ എനിക്ക് സൈക്കിള്‍ പണിമുടക്കിയതു മൂലം വര്‍ക് ഷോപ്പില്‍ കുത്തിയിരിക്കാനായിരുന്നു നിയോഗം. അതിനിടയില്‍ വിരുന്നുകാര്‍ വഴിതെറ്റാതെ വീട്ടില്‍ വന്ന് ഓണമുണ്ടു മടങ്ങിപ്പോയെന്നതും അവശനായി സൈക്കിളിലേറിച്ചെന്ന എന്നെ പിതാശ്രീ ചീത്തപറഞ്ഞെന്നതും ചരിത്രം. പിന്നീട് 1999ല്‍ വീട്ടില്‍ക്കിടന്ന ഓട്ടോറിക്ഷയുമെടുത്ത് ഓണദിവസം രാവിലെ ഇറങ്ങിപ്പോയ പതിനാറുകാരനായ ഞാന്‍ അന്ന് ഓട്ടോ ഓടിച്ച് ആയിരം രൂപയ്ക്ക് മേല്‍ സമ്പാദിച്ചെങ്കിലും ഉച്ചയ്ക്കൊന്നും കഴിക്കാനും പറ്റിയില്ല, പോരാഞ്ഞ് വൈകിട്ട് തിരികെ വരുമ്പോള്‍ വണ്ടി പഞ്ചറായതു കൊണ്ട് നടന്നു കാലു കുഴയുകയും ചെയ്തു. 2000 ലെ തിരുവോണനാള്‍ ഇതേ വണ്ടി എന്റെ ഡ്രൈവറായിരുന്ന ഒരുത്തന്‍ എവിടെയോ കൊണ്ടുപോയി മറിച്ച് അപകടമുണ്ടാക്കിയെന്ന വാര്‍ത്ത കേട്ട് ജലപാനം പോലുമില്ലാതെ അതിന്റെ പിന്നാലെ അലയാന്‍ പോയ എനിക്ക് ആ ഓണവും കൈവിട്ടുപോയി.2001 മുതല്‍ 2004 വരെയുള്ള ഓണദിവസങ്ങളില്‍ ഏതെങ്കിലും വര്‍ക് ഷോപ്പിലോ കിടക്കുന്ന വണ്ടികളില്‍ പേരും നമ്പറുമൊക്കെ എഴുതുന്ന തിരക്കിലായിരുന്നു ഞാന്‍.(അക്കാലത്ത് എന്റെ പ്രധാന വരുമാനമാര്‍ഗ്ഗവും അതൊക്കെയായിരുന്നു) 2005 ലാകട്ടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതു കാരണം ബാനര്‍, ചുവരെഴുത്ത്, കട്ടൗട്ട് ഇത്യാദികളുടെ ജോലിയുമായി ഞാന്‍ കൊണ്ടു പിടിച്ച പാച്ചിലായിരുന്നു. കൈനിറയെ കാശ് കിട്ടുന്ന സന്തോഷത്തില്‍ വീട്ടില്‍ നിന്നുള്ള ഒരുപിടിച്ചോറു നഷ്ടപ്പെടുത്തിയതില്‍ ഇപ്പോഴും കുറ്റബോധമുണ്ടെനിക്ക്. 2006 ല്‍ സുഹൃത്തിന്റെ സ്റ്റുഡിയോയില്‍ ചില അത്യാവശ്യജോലികള്‍ ചെയ്യേണ്ടി വന്നതിനാല്‍ തിരുവോണനാളില്‍ രാത്രി പത്തരയ്ക്കാണ് കമ്പ്യൂട്ടറിനു മുന്നില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞത്. അങ്ങനെ ആ ഓണവും സ്വാഹ!.
         2007ല്‍ ഗള്‍ഫിലെത്തിയപ്പോളാണ് ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ ഓണസദ്യകളെക്കുറിച്ചുള്ള നഷ്ടബോധം എന്നില്‍ തീവ്രമായത്. അങ്ങനെ മലയാളികളായ ചിലസുഹൃത്തുക്കളൊത്ത് ഞങ്ങള്‍ ജോലിസ്ഥലത്ത് സംഘടിപ്പിച്ച ഓണസദ്യ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വിജയമായി. തമിഴര്‍ മുതല്‍ ഉത്തരേന്ത്യക്കാര്‍ എന്നു മാത്രമല്ല അമേരിക്ക, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ബ്രിട്ടന്‍ എന്നീ രാജ്യക്കാരായ ഏതാനും സഹപ്രവര്‍ത്തകരും ഞങ്ങള്‍ക്കു മുന്നില്‍ നിരന്നിരുന്നു. (ഞങ്ങളുടെ സൂപ്രണ്ടായ ബ്രാഡ്‌ലി സായിപ്പാകട്ടെ‍ അതിനിടയില്‍ സൂപ്പാണെന്നു കരുതി എരിവുള്ള രസം എടുത്തു മോന്തിയിട്ട് കണ്ണുകാണാന്‍ വയ്യാത്ത പരുവത്തില്‍ ഇരിക്കുന്നതു കണ്ട് ഞങ്ങളില്‍ ചിലരെങ്കിലും ഊറിച്ചിരിക്കുന്നതു കണ്ട് ആ ദൃശ്യം ഞാന്‍ ക്യാമറയില്‍ പകര്‍ത്തുകയുമുണ്ടായി. ആ ഫോട്ടോ ഇടയ്ക്കൊക്കെ ഒരു ചിരിക്കു വകനല്‍കാറുണ്ട്)എല്ലാവര്‍ക്കും വിളമ്പിക്കഴിഞ്ഞ് കഴിക്കാനിരുന്നപ്പോള്‍ എനിക്ക് വിശപ്പ് തീരെത്തോന്നിയില്ല. ഇടയ്ക്കെങ്കിലും വീടിനെയോര്‍ത്ത് കണ്ണുകള്‍ സജലമായി. 2008ലെ ഓണക്കാലത്ത് ഖത്തറില്‍ നിന്നും പറന്നെത്തുമ്പോള്‍ വീട്ടിലെല്ലാരും ചേര്‍ന്നുള്ള ഒരോണസദ്യയും എന്റെയൊരു ‍ആഗ്രഹമായിരുന്നു. എന്നാല്‍ തിരുവോണത്തിന്റെ രണ്ടു നാള്‍ മുന്‍പ് എന്റെ അളിയന്‍ ഏതാനും ദിവസം മുന്‍പു വാങ്ങിയ പുതുപുത്തന്‍ ടോയോട്ട ഇന്നോവയുമായെത്തി. എക്സ്ട്രാഫിറ്റിംഗ്സിനെപ്പറ്റി ചര്‍ച്ച അവസാനിച്ചത് "കോയമ്പത്തൂരിനു പോകാം.." എന്ന ഡയലോഗിലായിരുന്നു. അങ്ങനെ തിരുവോണത്തലേന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോയമ്പത്തൂരിലേക്കു വിട്ട ഞങ്ങള്‍ അന്നു വൈകിട്ടു തന്നെ തിരികെയെത്താമെന്നാണ് കണക്കുകൂട്ടിയിരുന്നത് (മണ്ടന്മാര്‍... ഞാന്‍ പണ്ടേ കണക്കിനു പിന്നോട്ടാ.. അളിയനും അങ്ങനെയാണോ എന്നെനിക്കറിയില്ല.. ചോദിച്ചിട്ട് പറയാം ട്ടൊ..)ഏതായാലും ഞങ്ങള്‍ കോയമ്പത്തൂരില്‍ നിന്നും യാത്രതിരിക്കുമ്പോള്‍ തിരുവോണനാള്‍ രാത്രി പത്തുമണിയായിരുന്നു. അതോടെ വീട്ടില്‍ നിന്നുള്ള ഓണസദ്യ ഇനിയുള്ള ജീവിതത്തിലും എനിക്കു വിധിച്ചിട്ടില്ല എന്നൊരു തോന്നല്‍ എന്റെ മനസ്സില്‍ ബലപ്പെട്ടു തുടങ്ങിയിരുന്നു.
         ഇക്കൊല്ലം ഏതായാലും ഓണത്തിനു നാട്ടില്‍പ്പോകാന്‍ കഴിയില്ലെന്നറിഞ്ഞതു കൊണ്ട് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തിയിരുന്നു. ഒരാഴ്ച വീട്ടില്‍ താമസിച്ചിട്ട് ഉടന്‍ തന്നെ മടങ്ങേണ്ടി വന്നതിന്റെ ചെറിയൊരു നൊമ്പരം മനസ്സിലുണ്ടെങ്കിലും ഞാന്‍ തല്‍ക്കാലം അതു മറക്കുകയാണ്. അല്ലാ.. ഞാനീപ്പറഞ്ഞതൊക്കെ പഴയകാര്യങ്ങളല്ലേ... പുതിയതു കേള്‍ക്കൂ... ഓണപ്പിറ്റേന്ന് ജോലി കഴിഞ്ഞ് ഉറക്കച്ചടവോടെ വീട്ടിലേക്കു പോകാന്‍ നില്‍ക്കുമ്പോളാണ് ഓഫീസിലേക്കു വരികയായിരുന്ന ജയേട്ടനെക്കണ്ടത്. കണ്ടപാടെ മൂപ്പര്‍ തട്ടിക്കയറി... കാര്യമെന്താണെന്നല്ലേ... എന്റെ വില്ലയില്‍ നിന്നും ഒരു വിളിപ്പാടകലെത്താമസിക്കുന്ന ജയേട്ടനും കുടുംബവും ഓണസദ്യയുണ്ണാനായിരുന്നു എന്നെ വിളിച്ചത്. ഞാന്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ഉറക്കമായിരിക്കുമെന്നു കരുതി അദ്ദേഹം വീട്ടിലേക്കു വന്നുമില്ല. ഇത്രയും സംഗതികളറിഞ്ഞ് ഷോക്കായി നിന്ന ഞാന്‍ ഓരോന്നോര്‍ത്തോര്‍ത്ത് വീണ്ടും വീണ്ടും ഞെട്ടി. മുന്നിലെത്തുന്നതുപോലും തട്ടിത്തെറിപ്പിച്ചു കളയുന്ന വിധിയെ വീട്ടിലേക്കു പോകും വഴി ഞാന്‍ ശപിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ഓണമുണ്ണാതിരിക്കാനായി കൂടോത്രം ചെയ്തിരിക്കാന്‍ സാധ്യതയുള്ള സകലശത്രുക്കളെയും അറഞ്ഞുകുത്തി പ്‌രാകുകയും കൂടി ചെയ്തപ്പോള്‍ അല്‍പം സമാധാനം തോന്നുന്നുണ്ടെന്ന വിവരവും സസന്തോഷം അറിയിക്കട്ടെ.



ദുരാഗ്രഹം: അടുത്ത ഓണമൊന്നായിക്കോട്ടെ... കാണിച്ചുതരാം..

നാടകമേ ഉലകം (അടുത്ത ബെല്ലോടു കൂടി അമ്മാവന്‍ ഓടുന്നു...)

(ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു 1993 ല്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാമതെത്തിയ കഥയുടെ പുനരാവിഷ്ക്കാരം)
പള്ളിപ്പെരുന്നാളിനു നാടകം കണ്ടപ്പോഴേ ഞാന്‍ തീരുമാനിച്ചതാണ് ഒരു നാടകം തട്ടിക്കൂട്ടണമെന്ന്. തീരുമാനം ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന കുട്ടിശെയ്ത്താന്‍മാരോട് അറിയിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടിയതോടെ സംഗതി എങ്ങനെ നടപ്പിലാക്കാം എന്നായി ഞങ്ങളുടെ ചിന്ത. പറ്റിയ ഒരു കഥ വേണം. അതാണ്‌ ആദ്യത്തെ കടമ്പ. അങ്ങനെ ഞാനൊരു കഥ ഒരിടത്തു നിന്നും പൊക്കി.സംഭവമിതാണ്. മാത്തു എന്ന പയ്യന്‍ രണ്ടാനമ്മയുടെ ശല്യം സഹിക്കവയ്യാതെ നാടുവിടുന്നു. അവന്റെ സ്നേഹധനനായ അച്ച്ഛന്‍ ആകെ തളരുന്നു... വര്‍ഷങ്ങള്‍ ടപ്പ് ടപ്പേന്നു നീങ്ങുന്നു... കുടുംബം കടക്കെണിയിലാവുന്നു. ബാങ്കുകാരും വില്ലേജ് ഓഫീസറും ഒക്കെ ചേര്‍ന്ന് ജപ്തി നടപടികള്‍ക്കായി വരുന്നു... ചട്ടി..കലം ഇത്യാദി സ്ഥാവര ജംഗമ സ്വത്തുക്കള്‍ പുറത്തേയ്ക്കെറിയുന്ന നിഷ്ക്കളങ്കമായ കായികവിനോദത്തിലേര്‍പ്പെട്ടിരിക്കെ, ആകാശത്തു നിന്നെന്നപോലെ രംഗത്ത് പൊട്ടിവീഴുന്ന മാത്തു എല്ലാ ബാധ്യതയും തീര്‍ത്തു കുടുംബത്തെ കരകയറ്റുന്നു.ശുഭം എന്ന് സ്ക്രീനില്‍ തെളിഞ്ഞു വരുന്നിടത്ത് കഥ തീരുന്നു. (നാടകത്തില്‍ ടൈറ്റില്‍ ഇല്ലാത്തതു കൊണ്ടു 'ശുഭം' എന്ന് പറഞ്ഞു തന്നെ നിര്‍ത്തണം..)'ത്രെഡ്' പറഞ്ഞു തീര്‍ത്തപ്പോള്‍ തന്നെ കൂട്ടത്തില്‍ എല്ലുമൂപ്പുള്ളവന്മാരെല്ലാം ചേര്‍ന്ന് കൊള്ളാവുന്ന വേഷങ്ങള്‍ വീതിച്ചെടുത്തു. ഞാന്‍ പെരുവഴിയിലായി... ശ്ശെടാ ഇതു നല്ല കച്ചോടം... എനിക്കാണേല്‍ സ്റ്റേജില്‍ കയറുക എന്നത് ഒരു ദീര്‍ഘകാലസ്വപ്നമാണ്. ഞാന്‍ ഇതിനൊരു പരിഹാരം കാണാന്‍ തന്നെ തീരുമാനിച്ചു. തലപുകഞ്ഞാലോചിച്ചു... (ആ പുക കണ്ട ചില സാമദ്രോഹികള്‍ എന്‍റെ പുക പൊങ്ങിയെന്നു വരെ പറഞ്ഞുണ്ടാക്കി..)അങ്ങനെ എനിക്കൊരു പിടിവള്ളി കിട്ടി. മാത്തു എന്ന കഥാപാത്രം നാടുവിട്ടു കഴിയുമ്പോള്‍ എന്തു ചെയ്തു, എങ്ങനെ ജീവിച്ചു എന്നൊന്നും യഥാര്‍ത്ഥ കഥയില്‍ പ്രതിപാദിക്കുന്നില്ല. അവിടെ എനിക്കൊരു നക്ഷത്രം മിന്നി. മാത്തുവിനു അകന്ന ബന്ധത്തില്‍ അഥവാ 'വഹയില്‍' ഒരു അമ്മാവനുണ്ടായിരുന്നു. മക്കളില്ലാതെ ദുഃഖത്തിലാണ്ടിരുന്ന അമ്മാവനെ മാത്തു ദൂരദേശത്തു വെച്ചു കണ്ടുമുട്ടുന്നു. അമ്മാവന്‍റെ പൊന്നുമോനായി അവന്‍ വളരുന്നു..വലിയ ആളാവുന്നു.സംഭവത്തിന്റെ ട്വിസ്റ്റ് എല്ലാര്‍ക്കും പെരുത്തു ബോധിച്ചു. പക്ഷെ അമ്മാവന്‍ വേഷം ചെയ്യാന്‍ ആര്‍ക്കും താല്പര്യമില്ല....( അതു തന്നെയാണല്ലോ എന്റെ ആവശ്യവും..) അങ്ങനെ 'അഭിനയപ്രാധാന്യമുള്ള' ഒരു വേഷം ഞാന്‍ ചുളുവില്‍ നേടിയെടുത്തു.അടുത്തമാസം നടക്കുന്ന അരങ്ങേറ്റത്തിനു വേണ്ടി ഞങ്ങള്‍ ഘോരഘോരം റിഹേഴ്സല്‍ നടത്തി….സ്ഥലത്തെ പ്രധാന തൊഴിലില്ലാക്കമ്പനിയായ 'ഈഗിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്' ന്‍റെ വാര്‍ഷികാഘോഷമാണന്ന്. (പിരിവെന്ന പേരില്‍ നാട്ടുകാരുടെ കയ്യിലിരിക്കുന്ന പണം പരുന്തിനെപ്പോലെ വന്നു റാഞ്ചിക്കൊണ്ടു പോകുന്നത് കൊണ്ട് ആരോ അറിഞ്ഞിട്ട പേരാണ് ഈഗിള്‍ എന്നത്.)റിഹേഴ്സല്‍ തകര്‍ത്തു നടക്കുന്നു. സ്ഥലത്തെ പ്രധാന ബുദ്ധിജീവികളില്‍ ചിലര്‍ ബീഡിയും കട്ടന്‍ചായയും മാത്രം പ്രതിഫലമായി വാങ്ങിക്കൊണ്ട് ഞങ്ങള്‍ക്ക് സാങ്കേതികോപദേശങ്ങള്‍ നല്‍കിവരുന്നു.അങ്ങനെ ആ (സു/ദുര്‍) ദിനം വന്നു ചേര്‍ന്നു. രാത്രിയില്‍ പ്രൊഫഷണല്‍ നാടകസമിതിയുടെ നാടകമുള്ളതിനാല്‍ ഞങ്ങളുടെ പരിപാടി സമയത്തില്‍ മാറ്റം മാറ്റം വരുമെന്ന് ക്ലബ് ഭാരവാഹികളിലൊരാളായ 'വിസ്കി മോനിച്ചന്‍' അറിയിച്ചു. സന്ധ്യക്കാവാമെന്നു പറഞ്ഞപ്പോള്‍ ഗാനമേളക്കാര്‍ പിന്നെ എവിടെപ്പോകുമെന്നു മറുചോദ്യം എന്നെ നിശബ്ദനാക്കി."കര്‍ത്താവേ...കഷ്ട്ടപ്പെട്ടൊരു നാടകമുണ്ടാക്കിയപ്പോള്‍ അതു ദേ...പരുന്തുംകാലെ പോകുമെന്നായിരിക്കുന്നു..." അപ്പോഴാണ്‌ ക്ലബ് കമ്മിറ്റിയുടെ അടുത്ത തീരുമാനം... ഞങ്ങളുടെ നാടകത്തിനു 'സ്ലോട്ട്' കിട്ടിയിരിക്കുന്നു... ഞായറാഴ്ച രാവിലെ 10 മണിക്ക്. അതായത് ഉദ്ഘാടനയോഗം കഴിയുമ്പോള്‍ തന്നെ ഞങ്ങള്‍ തുടങ്ങണം... ഗത്യന്തരമില്ലാതെ എല്ലാരും തലകുലുക്കി. സത്യക്രിസ്ത്യാനിയായ ഞാന്‍ അന്നേദിവസം പള്ളിയില്‍ പോകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു. മൂക്കില്‍ പല്ലുവേദന,മുട്ടേല്‍ പനി എന്നൊക്കെപ്പറഞ്ഞു ഞാന്‍ പള്ളിയില്‍ പോകുന്നതില്‍ നിന്നും എങ്ങനെയോ ഒഴിവായി."എങ്ങും പോയേക്കരുത്‌...അടങ്ങിയൊതുങ്ങിക്കിടന്നോണം...." എന്ന ശാസനാരൂപത്തിലുള്ള നിര്‍ദ്ദേശം തലകുലുക്കി സമ്മതിച്ച ഞാന്‍, അപ്പനുമമ്മയും പോയ ഉടനെ പിന്നിലെ വാതിലിലൂടെ നാടകവേദി ഉന്നം പിടിച്ചു കാലുകൊടുത്തു. സ്ഥലത്തെത്തിയപ്പോള്‍ ബാക്കി എല്ലാവരും റെഡിയാണ്. ഞാന്‍ 'മേക്കപ്പ്' നടത്താനായി പാഞ്ഞു. യശശരീരനായ എന്‍റെ വല്യപ്പച്ചന്‍ ഉപയോഗിച്ചിരുന്ന വെള്ളെഴുത്ത് കണ്ണാടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തിട്ട് തലയില്‍ കുറെ ടാല്‍ക്കം പൌഡറും കുടഞ്ഞിട്ടു കഴിഞ്ഞപ്പോള്‍ അത്രയും ഭാഗം ക്ലീന്‍ ക്ലീന്‍... പഴയ ഒരു ജുബ്ബ ആരോ കൊണ്ടുതന്നു. അതും പിന്നെയൊരു വെള്ളമുണ്ടും. അമ്മാവന്‍ റെഡി.അങ്ങനെ നാടകം തുടങ്ങി, രംഗങ്ങള്‍ ഓരോന്നോരോന്നായി മാറിമറഞ്ഞു. എല്ലാവരും തകര്‍ത്തഭിനയിക്കുകയാണ്. ഒടുവില്‍ എന്‍റെ രംഗം വന്നു. അമ്മാവന്‍ മാത്തുവിനെ ചേര്‍ത്തുപിടിച്ചു ഡയലോഗ് പറയുകയാണ്‌. അപ്പോഴതാ കാണികള്‍ക്കിടയില്‍ നിന്നും തീക്ഷ്ണമായ ചില നോട്ടങ്ങള്‍.... അന്ന് പള്ളിയില്‍ പോകാത്തവരായ ഞാനടക്കമുള്ള അവിശ്വാസികളുടെ മാതാപിതാക്കളാണതെന്നു മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. അമ്മാവന്‍ ഡയലോഗ് മറന്നു... ഗദ്ഗദകണ്ഠനായി നിലകൊള്ളുന്ന ഞാന്‍ മറ്റൊന്നുകൂടി കണ്ടു ശരിക്കും ഞെട്ടി. മാതാപിതാക്കള്‍ ഓരോരുത്തരായി വേദിയിലേക്ക് കുതിക്കുന്നു. കയ്യില്‍ കടലാവണക്കിന്‍റെയും മറ്റും എടുത്താല്‍ പൊങ്ങാത്ത വലിയ പത്തലാണുള്ളത്... എന്‍റെ കണ്ണില്‍ ഇരുട്ട് കയറി... മാത്തുവായി അഭിനയിക്കുന്ന ജിതിനെ ഞാന്‍ കുടഞ്ഞെറിഞ്ഞു... തിരിഞ്ഞോടാന്‍ തുടങ്ങുമ്പോഴേക്കും വൈകിപ്പോയിരുന്നു. അമ്മാവന്‍റെ ഒത്ത നടുവിന് തന്നെ ഒരു വീക്ക് കിട്ടി. പെരുത്തുകയറുന്ന ഒരുതരം അനുഭൂതി... ഞാനോടി... പിന്നിലുണ്ടായിരുന്ന കര്‍ട്ടന്‍ എനിക്കുമുന്‍പേ ഓടിയ ഏതോ ധൈര്യശാലി കീറിയിട്ടിട്ടുണ്ടായിരുന്നു. ആ കീറലിലൂടെ പറന്നിറങ്ങിയ ഞാനും കാറിക്കൊണ്ടോടി. പിന്നില്‍ ആക്രോശങ്ങളും ഗോഗ്വാ വിളികളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു.ഞാനിപ്പോള്‍ ഓടുന്നത് പഞ്ചായത്ത് വക ഗ്രൌണ്ടിലൂടെയാണ്. അവിടമാകെ ഒരു യുദ്ധക്കളത്തിന്റെ പ്രതീതി... എവിടെയും അപ്പനമ്മമാരുടെ ക്രൂരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമകാലികരായ കൂട്ടുകാര്‍.ക്രൂരയായ രണ്ടാനമ്മയെ അവതരിപ്പിച്ച എന്റെ അയല്‍ക്കാരി സുബി അവളുടെ അമ്മയുടെ കയ്യിലെ കവിളംമടല് കൊണ്ടുള്ള അടിയേറ്റ് എട്ടുനാടും പോട്ടെ കാറുന്ന ദയനീയ കാഴ്ചയും പാഞ്ഞു പോകുന്ന പോക്കില്‍ ഞാന്‍ കണ്ടു. ഒരെണ്ണം മുതുകത്തു കിട്ടിയതിന്‍റെ വേദന മെല്ലെ അരിച്ചുകയറുന്നുണ്ട്. ഇനി പിടികൊടുത്താല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു പോയ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്റെ അവസ്ഥയായിരിക്കുമെനിക്ക്.- തല്ലിക്കൊന്നു ഉപ്പിലിടും... അപ്പോഴാണ്‌ ആ ദുരന്തം സംഭവിച്ചത്... എന്‍റെ മുണ്ടഴിഞ്ഞു കാലില്‍ക്കുരുങ്ങി... പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയും അസാമാന്യ ഭാരവുമുള്ള ഞാന്‍ സപ്ലൈകോയുടെ വണ്ടിയില്‍ നിന്നും അരിച്ചാക്കു വീഴുന്നത് പോലെ 'ഇട്ട പൊധിനോ' ന്ന് വീണു നിലംപരിശായി.വീണത്‌ മാത്രമേ ഈയുള്ളവനോര്‍മ്മയുള്ളൂ... പിന്നെ കണ്ണുതുറക്കുമ്പോള്‍ മേലാകെ വേദന... "ഇനി ഞായറാഴ്ച പള്ളിയില്‍ പോകാതെങ്ങാനും തെണ്ടിത്തിരിയാന്‍ പോയാല്‍ അന്ന് നിന്നെ കൊന്നു കുഴിച്ചുമൂടും..." എന്ന് മുഴങ്ങിക്കേട്ട ഭീഷണിയുടെ അശരീരി പിതാശ്രീയുടെതാണ് എന്ന് ഞാന്‍ തെല്ലു ഭീതിയോടെ തിരിച്ചറിഞ്ഞു... (ഇനിയെന്നാ കുഴിച്ചുമൂടാനാ... എന്ന എന്‍റെ ആത്മഗതം കേട്ടു പിടിവിട്ടു ചിരിക്കുന്ന അനിയന്മാരെ നോക്കി പല്ലുകടിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. )എപിലോഗ്: മാത്തുവായി വേഷമിട്ട ജിതിന്‍ ഇന്ന് എഞ്ജിനീയറാണ്. അടുത്തിടെ കണ്ടപ്പോള്‍ കക്ഷി എന്നെ ഈ കഥ ഓര്‍മ്മിപ്പിച്ചു. അറിയാതെ ഞാന്‍ പുറം തടവിപ്പോയി

ചെളി പുരണ്ട ജീവിതം... (ഒരു ദുരന്തത്തിന്റെ ബാക്കിപത്രം)

അന്നൊരു ശനിയാഴ്ചയായിരുന്നു. ( കണ്ടകശനി എന്നൊക്കെ പറയാം). കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ പാടെ പിതാശ്രീയ്ക്ക് ഒരേ നിര്‍ബന്ധം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ജോയിച്ചായന്റെ വീട് വരെ ഒന്നു പോകണം. ഏത് യാത്രയ്ക്കും സാരഥിയാണല്ലോ ഞാന്‍. അതുകൊണ്ട് തന്നെ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. CPI(M) ന്റെ ആജ്ഞ CPI അനുസരിക്കുന്നതു പോലെ ഞാന്‍ മിണ്ടാതെ ക്രിമ്മാതെ എഴുനേറ്റു ചെന്നു പല്ലും തേച്ചു മുഖവും കഴുകിയ ശേഷം കണ്ണാടിക്ക് മുന്നില്‍ നിന്നു Mr.Bean കാണിക്കുന്നത് പോലെ കുറെ ഗോഷ്ട്ടിയൊക്കെ കാണിച്ചു മുഖവും അവിടുത്തെ എല്ലാ ഭാവങ്ങളും വര്‍ക്കിംഗ് കണ്ടീഷന്‍ ആണെന്ന് ഉറപ്പു വരുത്തി. ഉടനെ തന്നെ പോയി കുളിച്ചു കുട്ടപ്പനായി ഒരുങ്ങി സിംപ്ലനായി ചെന്നു എന്റെ ചേതക്കിന്റെ കിക്കറിനിട്ടു ചവിട്ടി, അവനെയും ഉണര്‍ത്തി. ഉറക്കം പോയതോര്‍ത്ത് എന്നേക്കാള്‍ മൂന്നു വയസ്സിനു മൂത്ത ശകടം എന്നെ അറഞ്ഞുകുത്തി പ്രാകിക്കാണും ( അത് വഴിയേ മനസ്സിലായി..).
വീട്ടില്‍ നിന്നും മെയിന്‍ റോഡിലൂടെ പത്തു പതിനഞ്ച് കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു ഞങ്ങള്‍ ജോയിച്ചായന്റെ സാമ്രാജ്യത്തിലേക്കുള്ള പഞ്ചായത്ത് വഴിയിലേക്കു തിരിഞ്ഞു. കുറെ നാളായി ആവഴിക്കെങ്ങും പോകാതിരുന്നത് കാരണം വഴിയുടെ ഭീകരാവസ്ഥ എനിക്കത്ര പിടിയില്ലായിരുന്നു. ഏകദേശം ഒരു മൂന്നു കിലോമീറ്റര്‍ മുന്നോട്ട് ചെന്നപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ഏതാണ്ട് ഒന്നരയടി താഴ്ചയില്‍ ചെളി മാത്രം പായസം പോലെ കുഴഞ്ഞു കിടക്കുന്ന വഴി. പിതാശ്രീയെ ഞാന്‍ പ്രതിഷേധം അറിയിച്ചു. പക്ഷെ അദ്ദേഹം പോളിറ്റ് ബ്യൂറോയെപ്പോലെ കടുംപിടുത്തം പിടിച്ചു നിന്നു. അപ്പോഴാണ്‌ ഞാന്‍ മറ്റൊരു സുന്ദര ദൃശ്യം കണ്ടത്. ചെളിക്കുഴിയില്‍ ഇറങ്ങാതെ വഴിയുടെ ഇരുവശത്തുമായി തെളിഞ്ഞു നില്ല്ക്കുന്ന തുരുത്തുകളിലൂടെ സര്‍ക്കസ്സുകാരെപ്പോലെ ശ്രദ്ധാപൂര്‍വ്വം ചുവടു വെച്ചു നീങ്ങുന്ന സ്കൂള്‍/കോളേജ് 'കളേഴ്സ്'. ഇവരുടെ മുന്‍പില്‍ എന്റെ riding experience കാണിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ പ്രതിഷേധം പ്രഹസനമായി. ഞങ്ങള്‍ രണ്ടു മനുഷ്യാത്മാക്കളെയും വഹിച്ചു കൊണ്ടു എന്റെ കിഴവന്‍ ചേതക് ചെളി കൊണ്ടുണ്ടാക്കിയ സ്വിമ്മിംഗ്പൂളിലേക്കിറങ്ങി. സൈലെന്സര്‍ പോലും ചെളിയില്‍ പൂണ്ടു പോകുന്ന രീതിയിലുള്ള ഒരു യാത്ര. എവിടെയെങ്കിലും കാലുകുത്തേണ്ടി വന്നാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അക്രമമായിപ്പോയില്ലേ... എന്നൊരു സംശയം എന്റെ തലച്ചോറിനെ മാന്തിപ്പറിച്ചു തിന്നാന്‍ ശ്രമിക്കുന്നു. അങ്ങനെ ഓട്ടോ പൈലെറ്റ് മോഡില്‍ നീങ്ങുമ്പോഴാണ് ടൈറ്റാനിക് മുങ്ങാനിടയാക്കിയ മഞ്ഞുമല പോലെ ഒരു വില്ലന്‍ എന്റെ ചേതക്കിനു മുന്നിലവതരിച്ചത്. ചെളിയില്‍ മുങ്ങിക്കിടന്നിരുന്ന ചെറിയൊരു പാറക്കഷണം... അത് ധാരാളം മതിയായിരുന്നു എന്റെ വിധി മറ്റൊന്നാക്കാന്‍... സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാക്കുന്നതിനു മുന്‍പുതന്നെ എന്റെ ശകടം ഒരുവശം കുത്തി മറിഞ്ഞു... ഞാന്‍ ചെളിയില്‍ പൂണ്ടു. കണ്ണിനു മുന്‍പില്‍ ചെളിമറ, മൂക്കില്‍ ചെളിമണം, വായില്‍ ചെളിയുടെ സ്വാദ്... വണ്ടി എന്റെ കാലിനു മുകളില്‍ കിടക്കുന്നതിനാല്‍ എഴുന്നേല്‍ക്കാനും പറ്റുന്നില്ല. പിതാജി എവിടെപ്പോയോ ആവോ... ചെളിയില്‍ വീണിട്ടില്ല എന്നുറപ്പാണ്. ഒരുതരത്തില്‍ ഞാന്‍ കാല് വലിച്ചൂരി... (ആയിനത്തില്‍ കാലില്‍ കിടന്ന ഹാഫ് ഷൂ നഷ്ട്ടപെട്ടു.) ആകെ മുങ്ങി നിവര്‍ന്ന ഞാന്‍ ചുറ്റുപാടുമൊന്നു നോക്കി. എവിടെനിന്നൊക്കെയോ അടക്കിപ്പിടിച്ച ചിരികള്‍... എന്റെ അഭ്യാസം കണ്ടു ഫാന്സാകും എന്ന് ഞാന്‍ കരുതിയ പെണ്‍കിടാങ്ങള്‍... എന്‍ജോയ് ചെയ്തു ചിരിക്കുകയാണ്... ( പന്നിക്കുഞ്ഞുങ്ങള്‍... ഇവര്‍ക്കൊക്കെ ഇപ്പൊ എന്താ വേണ്ടേ..? എന്ന് ഇന്നച്ചന്‍ സ്റ്റൈല്‍ ചോദ്യം വായില്‍ വന്നതാണ്... ചെളികാരണം ഔട്പുട്ട് കിട്ടിയില്ലെന്ന് മാത്രം.)
അടുത്തെവിടെയോ വെള്ളം കോരിയൊഴിക്കുന്ന ശബ്ദം... (ഹൊ.. ഭാഗ്യം... ചെവിയില്‍ മാത്രം ചെളി കേറിയിട്ടില്ല.)
ശബ്ദം കേട്ടിടത്തോട്ടു നോക്കിയപ്പോള്‍ കണ്ടത്... എന്റെ പിതാശ്രീയെ കുറെയാളുകള്‍ ചേര്ന്നു വഴിയരികിലെ ഒരു വീടിന്റെ മുന്നിലുള്ള കിണറ്റിന്‍കരയിലിരുത്തി വെള്ളമൊഴിച്ചു കൊടുക്കുന്നു... പുള്ളിക്കാരന്‍ തന്റെ ഡബിള്‍ മുണ്ടിലെ ചെളി കഴുകിക്കളയാന്‍ ശ്രമിക്കുന്നു. എനിക്ക് കലിയടക്കാനായില്ല... ഞാന്‍ എങ്ങനെയോ ചെളിയിലൂടെ കാലും വലിച്ചു അങ്ങോട്ട് ചെന്നു. കളിമണ്‍പ്രതിമ പോലെയുള്ള എന്റെ വരവ് കണ്ടു ആരോ കൊച്ചുകുട്ടികള്‍ കാറിക്കോണ്ടോടുന്നത് കണ്ടു ഞാന്‍ അമ്പരന്നു... ദൈവമേ.. ഇത്രയ്ക്ക് ഭീകരമാണോ എന്റെ രൂപം... പെട്ടെന്ന് ആ വീടിന്റെ മുന്‍ഭാഗത്തുള്ള ജനാലയുടെ ഗ്ലാസ്സില്‍ ഒരു മിന്നായം പോലെ ഞാനെന്റെ വിശ്വരൂപം കണ്ടു... ഉള്ളത് പറഞ്ഞാല്‍ ഞാനും പേടിച്ചു പോയി... (പിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...) ഉടനെ നാട്ടുകാരില്‍ ഒരാള്‍ ഒരു ബക്കറ്റ് വെള്ളവുമായി വന്നു. രാജീവ് ഗാന്ധിയുടെ പൂര്‍ണ്ണകായപ്രതിമ പോലെ നിന്നിരുന്ന എന്റെ തലവഴി വെള്ളം കമഴ്ത്തി. അങ്ങനെ പത്തു പതിനഞ്ച് ബക്കറ്റ് വെള്ളം വേണ്ടി വന്നു എന്റെ യഥാര്ത്ഥ രൂപം തെളിഞ്ഞു തുടങ്ങാന്‍. ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ടു നിന്ന കഴുകല്‍ മഹാമഹത്തിനൊടുവില്‍ ഞാന്‍ ഏകദേശം സാധാരണ മനുഷ്യനായി രൂപാന്തരപ്പെട്ടു.
ഇതിനോടകം എന്റെ ഓഫ് വൈറ്റ് നിറമുള്ള പാന്റ്സ് കാവിമുണ്ട്‌ പോലെയായിക്കഴിഞ്ഞിരുന്നു. പോക്കറ്റിലുണ്ടായിരുന്ന നോക്കിയയ്ക്ക്‌ ഭാരം കൂടി. പഴ്സിലുണ്ടായിരുന്ന ഇന്ത്യന്‍ കറന്‍സി മറ്റേതോ രാജ്യത്തെ നോട്ടു പോലെയായി. (മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ മുടിവരച്ചു ചേര്‍ത്തതുപോലെ ചെളി ഒട്ടിപ്പിടിച്ചതാണ് അങ്ങനെ തോന്നാന്‍ കാരണം.)
ഒടുവില്‍ യാത്ര തുടരാന്‍ തീരുമാനിച്ച ഞങ്ങള്‍ ചേതക്കിനെ അന്വേഷിച്ചു ചെന്നപ്പോള്‍ റഷ്യയുടെ കുര്സ്ക് മുങ്ങിക്കപ്പല്‍ മുങ്ങിയത് പോലെ സംഗതി മുങ്ങിപ്പോയിരുന്നു. പിന്നെ അവനെയും പൊക്കിയെടുത്തു കുളിപ്പിച്ചു. കുറെനേരത്തെ അധ്വാനത്തിന് ശേഷം പുള്ളി സ്റ്റാര്‍ട്ട് ആയി. നല്ലവരായ നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞു നീങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു... "ഇനി അപ്പനല്ല അപ്പൂപ്പന്‍ പറഞ്ഞാലും ഈ വഴി ഞാന്‍ വരില്ല..."