Sunday, October 18, 2009

ഔത അലിയാസ് കുട്ടിയുടെ ഭീകരകൃത്യങ്ങള്‍ ....! HORRIBLE..!

ഔത അഥവാ കുട്ടി ഒരു ലെജന്‍ഡായിരുന്നു. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ മണ്മറഞ്ഞു പോയിട്ടും കേട്ടറിവുകള്‍ ധാരാളം മതിയായിരുന്നു ആ മഹാനെ മനസ്സിലാക്കാന്‍. സ്ഥലത്തെ പ്രമാണിമാരും എന്‍റെ വല്യമ്മച്ചിയുടെ കുടുംബത്തിന്‍റെ ഒരു ശാഖയുമായ അഞ്ചില്‍ വീട്ടിലെ കാര്യസ്ഥനായിരുന്നു ശ്രീമാന്‍ കുട്ടി. വിവിധതരം ഉഡായിപ്പുകള്‍ ഒരേസമയം തലയ്ക്കുള്ളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള സ്കില്‍ അപാരമായിരുന്നുവെന്ന്‌ ഇന്നും നാട്ടിലെ മുതിര്‍ന്നവരുടെ സാക്‌ഷ്യം. ഏതാനും സംഭവങ്ങള്‍ (സെന്‍സറിംഗ് കഴിഞ്ഞവ മാത്രം)

സീന്‍ ഒന്ന്‌:

1970കളിലെന്നോ ഒരു വേനല്‍ക്കാലം ... പുറക്കരി പാടത്തിന്റെ ബണ്ടിന്മേലുള്ള ഒരു താല്‍ക്കാലിക ചായക്കട. ആ ഭാഗത്തെ കൊയ്ത്തു പ്രമാണിച്ചു തുടങ്ങിയതാണ്‌. കൊയ്ത്തും മെതിയും പതിരുപിടുത്തവും പതമളക്കലുമെല്ലാം കഴിഞ്ഞ് അഞ്ചില്‍ വീട്ടിലേക്കു നെല്ലു കൊണ്ടു പോകാനുള്ള വള്ളങ്ങള്‍ കടവില്‍ നിരന്നു കിടക്കുന്നു. വലിയ ഒരു വളപ്പു മുഴുവന്‍ അഞ്ചില്‍ക്കാരുടേതാണ്‌. നെല്ലു മുഴുവനും വള്ളങ്ങളില്‍ കയറ്റിക്കഴിഞ്ഞ് ശ്രീമാന്‍ കുട്ടി ചായക്കടയിലെ അക്കൗണ്ട് സെറ്റില്‍മെന്‍റ്‌ നടത്താനെത്തി. കഴിഞ്ഞ ഒരു മാസത്തോളമായി ടിയാന്‍ അവിടെ പറ്റുപറയുന്നു. തീറ്റിക്കാണെങ്കില്‍ ഒരു ദാക്ഷണ്യവുമില്ല താനും. മൂന്നു നേരവും ഇവിടുന്നാണ്‌ ലോഡിംഗ്.

"അമ്പത്തിമൂന്നു രൂപ എഴുപത്തഞ്ച് പൈസാ..."

കടക്കാരന്‍ പ്രഖ്യാപിച്ചു... (ഇന്നത്തെ അമ്പതു രൂപയല്ല അന്ന്‌ എന്നോര്‍ക്കുക... ഇന്നത്തെ അയ്യായിരം രൂപയുടെ വിലയുണ്ട് എഴുപതുകളുടെ തുടക്കത്തില്‍ അമ്പതു രൂപയ്ക്ക്)

സംഗതി കേട്ടയുടനെ കുട്ടി ഒന്നു ചിരിച്ചു. ചായക്കടക്കാരന്‍റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു

"ഇങ്ങോട്ടു വാ..."

അഞ്ചില്‍ക്കാരുടെ കളത്തിലേക്കു കടക്കാരനെയും കൂട്ടിയെത്തിയ കുട്ടി അവിടെ നെല്ലു നിറച്ച് നിരത്തി വെച്ചിരിക്കുന്ന കുറെ പഴയ കുട്ടകള്‍ കാണിച്ചിട്ടു പറഞ്ഞു

"ഇതങ്ങോട്ടെടുത്തോ...."

കടക്കാരനു വിശ്വസിക്കാനായില്ല... അഞ്ചില്‍ക്കാരുടെ ആ വര്‍ഷത്തെ നെല്ലില്‍ കുറച്ചു കിട്ടിയാല്‍ കൊള്ളാമെന്നു ആയാളാഗ്രഹിച്ചിരിക്കുകയായിരുന്നു.

"നല്ല മണിത്തൂക്കമുള്ള നെല്ല്‌... പവന്‍റെ നിറവും... മണമടിച്ചാല്‍ വയറു നിറയും"

അയാള്‍ മനസ്സില്‍ പറഞ്ഞു... എങ്ങനെ പോയാലും പത്തുനൂറു രൂപയ്ക്കുള്ള വകുപ്പുണ്ട്... ഇതിനിപ്പോ കാശങ്ങോട്ടു കൊടുക്കേണ്ടി വരുമല്ലോ...

"ഇതു മുഴുവനും അങ്ങോട്ടെടുത്തോ... ബാക്കിയും നിങ്ങളു വെച്ചോ...."

കടക്കാരന്‍റെ മനസ്സു വായിച്ചിട്ടെന്നോണം കുട്ടിയുടെ ഔദാര്യം... ആനന്ദലബ്ധിക്കിനിയെന്തു വേണം.

കടക്കാരന്‍റെ കണ്ണു നിറഞ്ഞു.. ഔട്ട് ഓഫ് ഫോക്കസ് ആയ ദൃഷ്ടിയില്‍ നിന്നും കുട്ടിയുടെ കൊച്ചുവള്ളവും അകന്നു പോയി.

അയാള്‍ ഒരു പടുതാ എടുത്ത് നെല്ലിന്‍ കുട്ടകളെല്ലാം മൂടിയിട്ടു.

രണ്ടുമൂന്നു ദിവസം കഴിഞ്ഞുകാണും, ടി കടക്കാരന്‍ ഒരു കൊച്ചുവള്ളവും തുഴഞ്ഞ് ഞങ്ങളുടെ തോട്ടിലൂടെ വന്നു. കണ്ടവരോടെല്ലാം അയാള്‍ കുട്ടിയെപ്പറ്റി അന്വേഷിച്ചു. പക്ഷേ ആര്‍ക്കും ഒന്നും മനസ്സിലായില്ല; കാരണം കുട്ടി അയാള്‍ക്കു കൊടുത്തിരുന്ന വിലാസം ഇങ്ങനെയായിരുന്നു.

"പിടികിട്ടാമണ്ണില്‍ കുട്ടി, കളങ്ങര ദേശം"

ഇതില്‍ നിന്നും ആളെ മനസ്സിലാക്കിയ നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഒരു ചതിയുടെ കഥ പുറത്തു വന്നത്. കുട്ടി പോയതിന്‍റെ രണ്ടാം ദിവസം അഞ്ചില്‍ വീട്ടിലെ ഒരു പണിക്കാരനായ മത്തന്‍ വന്ന്‌ കടയുടമയോട് തന്‍റെ കുട്ടകള്‍ കളത്തില്‍ നിന്നും എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് കളമൊഴിക്കണമത്രേ... കടക്കാരനാവട്ടെ കട പൊളിക്കുന്ന തിരക്കിലായിരുന്നു... ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഒന്നുരണ്ട് സില്‍ബന്തികളെയും കൂട്ടിച്ചെന്ന്‌ കുട്ടകളോരോന്നുമെടുത്ത് കടവിലുണ്ടായിരുന്ന തന്‍റെ വള്ളത്തിലേക്ക് മാറ്റാനൊരുമ്പെട്ടു. നെല്ലല്ലേ.. വള്ളത്തിലേക്ക് നേരേ കുടഞ്ഞിട്ടാല്‍ മതിയല്ലോ.... ആദ്യത്തെ കുട്ട വള്ളത്തിലേക്ക് കുടഞ്ഞിട്ടതും ഷോക്കടിച്ച ഞെട്ടിയ പോലെ കടക്കാരന്‍ അലറി..

"എന്‍റെ എടത്വാപ്പള്ളി പുണ്യാളച്ചാ...."

വള്ളത്തില്‍ വീണതു കുറെ മണ്ണും പതിരും... അയാളോടിച്ചെന്നു ബാക്കിയുള്ളവരോട് കുട്ടകള്‍ താഴെ വെക്കാന്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്നു കുട്ടകള്‍ പരിശോധിച്ചു... കുട്ട നിറച്ചിരിക്കുന്നത് മണ്ണും പതിരും ചപ്പുചവറുമൊക്കെക്കൊണ്ടാണ്‌. മുകളില്‍ ആളെ പറ്റിക്കാന്‍ ഒരിഞ്ച് കനത്തില്‍ നല്ല നെല്ലു തൂവിയിരിക്കുന്നു. അങ്ങനെ കൊടും ചതി മനസ്സിലാക്കിയ ഉടന്‍ തന്നെ കുട്ടിയെ തേടിയിറങ്ങിയതാണു പാവം... കേട്ടവര്‍ കേട്ടവര്‍ നെഞ്ചത്തു കൈ വെക്കുന്ന തരത്തിലുള്ള ഈ മറ്റേ പണി ചെയ്ത കുട്ടിയുടെ വീട്ടിലേക്ക് നാട്ടുകാരും കടക്കാരനൊപ്പം ചെന്നപ്പോള്‍ അവിടെ മറ്റൊരു കൂട്ടര്‍ കുട്ടിയെയും തേടി വന്നിട്ടുണ്ടായിരുന്നു... കരുമാടിയിലെവിടെയോ ഒരിടത്തു നിന്നും പത്തുപന്ത്രണ്ട് താറാവിനെ വാങ്ങി കാശു കൊടുക്കാതെ മുങ്ങിയ കേസാണ്‌... അവരുടെ കയ്യിലുള്ള കുട്ടിയുടെ വിലാസമെഴുതിയ പേപ്പര്‍ കണ്ട് നാട്ടുകാരൊന്നടങ്കം പൊട്ടിച്ചിരിച്ചു.. അതിലെഴുതിയിരിക്കുന്നു...

"ഊമ്പന്തറ പെശകന്‍... കളങ്ങര ദേശം.."

ഏറെ വിഷമിച്ചു വന്ന കടക്കാരന്‍ പോലും സ്വയം മറന്നു ചിരിച്ചു... എന്നിട്ടു മടങ്ങുന്ന വഴിക്കൊരു ആത്മഗതവും

"നീയാളു പെശകാണല്ലോടാ കുട്ടീ.."
നാട്ടുകാര്‍ വായും പൊളിച്ചു നിന്നു...


സീന്‍ രണ്ട്

കുട്ടിയുടെ വീടിനു മുന്നില്‍ ഒരു കൂട്ടമാളുകള്‍ നിന്നു തെറിവിളിക്കുന്നു... കുട്ടിയുടെ പെമ്പ്രന്നോത്തി മറിയ ആളുകളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ പാടുപെടുന്നു... കുട്ടി സ്ഥലത്തില്ലെന്നുറപ്പ്. പുതിയ കേസെന്താണെന്നറിയാന്‍ പാഞ്ഞു ചെന്ന നാട്ടുകാരോട് അവര്‍ തട്ടിക്കയറി.. മുറ്റത്ത് കുത്തിയിരിക്കുന്ന കരിങ്കുരങ്ങു പോലെയുള്ള രണ്ട് പിള്ളേരെ ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു...

"ഇതു കണ്ടോ ഈ നാറി ഒരുത്തന്‍ കാരണം ഞങ്ങടെ പിള്ളേര്‍ടെ കോലം..."

നാട്ടുകാര്‍ അതുങ്ങളുടെ മുഖത്തേയ്ക്കൊന്നു നോക്കി... പത്തു പതിനെട്ടു വയസ്സു പ്രായം വരുന്ന രണ്ട് ആണ്‍കുട്ടികള്‍.. അവറ്റകളുടെ മുഖമാണേല്‍ ഒരുമാതിരി ടാറില്‍ വീണ കുരങ്ങനെപ്പോലെ നീരുവെച്ച് വീര്‍ത്തിരിക്കുന്നു.

"ഇവര്‍ക്കെന്തു പറ്റിയതാ...."
നാട്ടുകാരിലൊരാള്‍..

"മുടി ചുരുളാന്‍ മരുന്നു കൊടുത്തതാ..... കുട്ടി...!"

പിള്ളേരുടെ കൂട്ടര്‍...

"ങ്ഹേ... മരുന്നോ... എന്തു മരുന്ന്‌...????"

നാട്ടുകാര്‍ക്ക് വീണ്ടും സംശയം...

"അതവനോടു തന്നെ ചോദിച്ചിട്ടേ ഞങ്ങളിന്നു പോവുന്നുള്ളൂ..."

ഒടുവില്‍ കുട്ടിയുടെ യശമാന്മാരായ അഞ്ചില്‍ വീട്ടിലെ ആരൊക്കെയോ വന്ന്‌ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച് അവരെ തിരിച്ചയച്ചു... അല്‍പം കഴിഞ്ഞപ്പോളതാ കുട്ടി വരുന്നു... കണ്ട പാടേ നാട്ടുകാര്‍ കുട്ടിയെ പൊതിഞ്ഞു... അവര്‍ക്ക് മരുന്നിന്‍റെ ഡീറ്റെയ്ല്‍സ് വേണം...കുട്ടി ഒന്നു പരുങ്ങി... എന്നിട്ട് പതിയെ ആ രഹസ്യം പുറത്തുവിട്ടു. പാടത്തിന്‍റെ ചിറയിലുള്ള വലിയ ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിനടുത്തുകൂടി പോയപ്പോഴാണ്‌ അതില്‍ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നതു കണ്ടത്. ഉടന്‍ തന്നെ എവിടെ നിന്നൊ ഒരു കുപ്പി സംഘടിപ്പിച്ച് സാധനം ശേഖരിച്ചു. അങ്ങനെ ട്രാന്‍സ്ഫോര്‍മര്‍ ഓയിലുമായി നടന്നു വരുമ്പോഴാണ്‌ കുറേപ്പിള്ളേര്‍ കൂടി നിന്ന്‌ മുടിചുരുട്ടുന്നതിനെപ്പറ്റി കൂലങ്കഷമായി സംസാരിക്കുന്നത്. ചുരുണ്ട മുടി എന്നത് ഒരു പുതിയ ട്രെന്‍ഡാണെന്നും മുടി ചുരുണ്ടു കിട്ടാന്‍ ചെറുപ്പക്കാര്‍ എന്തും ചെയ്യുമെന്നും അവരുടെ സംഭാഷണം ശ്രദ്ധിച്ച കുട്ടിക്കു മനസ്സിലായി. കുട്ടിയുടെ തലയ്ക്കുള്ളില്‍ സാമാന്യം വലിയൊരു ബള്‍ബ് മിന്നി പൊട്ടിത്തെറിച്ചു കുപ്പിച്ചില്ല്‌ ചിതറി. നേരേ നടന്നു... വഴിക്കു നിന്നും കിട്ടിയ ഒരു ഇഷ്ടികക്കഷണം കുട്ടിയുടെ ഐഡിയയ്ക്കു പവര്‍ കൂട്ടി... ആരും കാണാത്ത ഒരിടത്തു ചെന്നിരുന്നു ആ ഇഷ്ടികക്കഷണം പൊടിച്ചു നല്ല സൂപ്പര്‍ഫൈന്‍ ക്വാളിറ്റിയില്‍ പൗഡറാക്കി... എന്നിട്ട് നിര്‍ദ്ദിഷ്ട ഔഷധക്കുപ്പിയിലേക്കിട്ടു നന്നായി കുലുക്കി... സംഗതി കലങ്ങി. തിരികെ നടന്നു പഴയ സ്പോട്ടിലെത്തിയപ്പോഴേക്കും രണ്ടു പേര്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ഒന്നുമറിയാത്തതു പോലെ അവരോട് കാര്യം തിരക്കി... പാടത്തു പണിയും മണ്ണുവാരലുമൊക്കെയായി നടന്ന പിള്ളേര്‍ തങ്ങളുടെ ആവശ്യമറിയിച്ചു. കുട്ടി ഉടന്‍ തന്നെ സഹായവാഗ്ദാനവും നടത്തി. താനൊരു സിദ്ധവൈദ്യനാണെന്നും കയ്യിലിരിക്കുന്നത് മുടിചുരുട്ടാനുള്ള അതിശക്തവും അത്യപൂര്‍വ്വവുമായ എണ്ണയാണെന്നുമൊക്കെ അടിച്ചുവിട്ടു. പിള്ളേരുടെ മേലാകെ കുളിരും മണ്ണാങ്കട്ടയുമൊക്കെ കോരി...

"അണ്ണാ... എത്ര രൂപാ വേണം അതിന്‌...എത്ര വേണേലും തരാം... അതിങ്ങു താ..."
അവര്‍ കെഞ്ചി. പക്ഷേ കുട്ടി സമ്മതിച്ചില്ല.

"ഏയ്... ഇതു തരാനൊന്നും പറ്റില്ല... ഞാനിതു നമ്മടെ അഞ്ചിലെ കൊച്ചമ്പ്രാന്‍റെ മുടിചുരുട്ടാനായിട്ട് പ്രത്യേകം ഉണ്ടാക്കിയ പെഷ്യലാ.. പെഷ്യല്‌..."
പിള്ളേരാകട്ടെ കരഞ്ഞും കാലു പിടിച്ചുമൊക്കെ അപേക്ഷിച്ചു... അങ്ങനെ കുട്ടി ഒരു വില പറഞ്ഞു (അതിന്നും രഹസ്യം..) പിള്ളേരത് സസന്തോഷം സമ്മതിച്ചു. എണ്ണയുടെ കൂട്ടത്തില്‍ ഡയറക്ഷന്‍സ് ഫോര്‍ യൂസ് കൂടി കൊടുക്കാന്‍ കുട്ടി മറന്നില്ല... (എന്നാലല്ലേ വൈദ്യനാണെന്ന ക്ലെയിമിന്‌ ഒരു ആധികാരികതയൊക്കെ വരൂ..)

"ഇത് കാല്‍ തുടമെടുത്ത് തലേല്‍ തേക്കുക... പിന്നെ രണ്ടു ദിവസത്തേയ്ക്കു കുളിക്കരുത്..."

പിള്ളേര്‍ക്കു വീണ്ടും സമ്മതം. കയ്യിലുണ്ടായിരുന്ന തുട്ടും കൊടുത്ത് കുപ്പിയും വാങ്ങി പിള്ളേര്‍ കിഴക്കോട്ടു പാഞ്ഞു. അതിന്‍റെ പരിണിതഫലമായിരുന്നു തലനീരിറങ്ങി മുഖമാകെ വീര്‍ത്ത് കരിമന്തി നാണിക്കുന്ന കോലത്തില്‍ കുട്ടിയുടെ മുറ്റത്ത് കുത്തിയിരുന്ന പിള്ളേര്‍.
കുട്ടി ഈ ചരിത്രമൊക്കെ പറഞ്ഞു തീര്‍ന്നപ്പോഴും നാട്ടുകാരുടെ വാ പൊളിഞ്ഞു തന്നെയിരുന്നു.



സീന്‍ മൂന്ന്‌

ഇതൊന്നുമായിരുന്നില്ല കുട്ടിയുടെ യഥാര്‍ത്ഥ അക്രമം... അതുകൂടി പറഞ്ഞാലേ കുട്ടി ആരാണെന്നു മനസ്സിലാവൂ.
അഞ്ചില്‍ വീട്ടിലെ മക്കളിലൊരാളുടെ കല്യാണം. കല്യാണവീട്ടില്‍ എന്തിനും ഏതിനും കുട്ടി വേണം. 'അച്ചുവിന്‍റെ അമ്മ' സിനിമയിലെ ഒടുവിലാനെപ്പോലെ കുട്ടി അങ്ങുമിങ്ങും പാഞ്ഞു നടന്ന്‌ തിരക്കിട്ടെന്തൊക്കേയോ ചെയ്യുന്നു. അതിനിടയിലാണ്‌ പുതിയൊരു പ്രശ്നം... ആകെ മൂന്നു കക്കൂസാണ്‌ വീട്ടിലുള്ളത്. അന്നാണെങ്കില്‍ പൈപ്പ്‌ലൈനൊന്നും ഇല്ല. കക്കൂസിനുള്ളില്‍ പണിതിരിക്കുന്ന സിമന്‍റ്‌ ടാങ്കില്‍ വെള്ളം കോരി നിറയ്ക്കണം. കല്യാണം കൂടാനെത്തിയിരിക്കുന്ന വല്യവീട്ടിലെ കൊച്ചമ്മമാരെല്ലാം ചേര്‍ന്ന്‌ തീറ്റയും ശേഷം അണ്‍ലോഡിംഗും പ്രമാദമായിത്തന്നെ നടത്തുന്നു... ഫലമോ.. കുട്ടിക്കിരിക്കാന്‍ നേരമില്ല... എപ്പോഴും കക്കൂസുകളില്‍ വെള്ളത്തിനു ഷോര്‍ട്ടേജില്ലാതെ നോക്കണം. വെള്ളം കോരിക്കോരി ഉരം പറിയാറായ കുട്ടി അന്നു രാത്രി എന്തോ പണിയൊപ്പിച്ചു. ഏതായാലും കല്യാണദിവസം രാവിലെ ചെറുക്കന്‍ ഇറങ്ങാന്‍ നേരമായിട്ടും ബന്ധുക്കളില്‍ പലരെയും കാണാതായത് എല്ലാവരെയും വിഷമിപ്പിച്ചു. ഒടുവില്‍ ആരോ തിരക്കിയിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ഒരേസമയം പരിതാപകരവും ചിരിപ്പിക്കുന്നതുമായിരുന്നു. വീടിനു മുന്നിലെ കടവിലും പിന്നിലെ കുളത്തിലുമൊക്കെ വെള്ളത്തിലിറങ്ങിക്കിടന്ന്‌ ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്ന കൊച്ചമ്മമാര്‍..!! കാര്യം തിരക്കിയിട്ടാണേല്‍ ആരുമൊട്ട് പറയുന്നില്ല താനും... ഒടുവില്‍ പ്രായമുള്ളൊരു വല്യമ്മ സഹികെട്ടു പറഞ്ഞു.

"ആസനം പുകഞ്ഞിട്ടു വയ്യെടാ മക്കളേ... കക്കൂസില്‍ പോയപ്പോ മൊതല്‌ തൊടങ്ങിയതാ..."

ആര്‍ക്കുമൊന്നും മനസ്സിലായില്ല... കക്കൂസില്‍ പോയാലെങ്ങനാ ഇതുപോലെ പണികിട്ടുന്നത്. അപ്പുറത്തുമിപ്പുറത്തുമൊക്കെയായി ജലവിശ്രമം കൊള്ളുന്ന ചേച്ചിമാരും അമ്മായിമാരുമൊക്കെ ഇതേ അവസ്ഥയിലാണ്‌. ആകെ ഒച്ചപ്പാടായി ബഹളമായി... കുട്ടിയെ മാത്രം കാണുന്നില്ല... കുട്ടി അബ്സ്കൗണ്ടിംഗ്..!!!

"ഇതവന്‍റെ പണിയാ... അവനെ മാത്രം നോക്കിയാ മതി..."

ആരൊക്കെയോ കുട്ടിയെ തിരക്കി പാഞ്ഞു. അവസാനം എവിടെയോ തളര്‍ന്നു കിടന്നുറങ്ങുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തി. കാര്യം തിരക്കി... ചെറിയൊരു ചിരിയോടെ വളരെ കൂളായിത്തന്നെ കുട്ടി അവരോടു പറഞ്ഞു...

"അതേ... ഇന്നലെ എന്നെ വെള്ളം കോരിച്ച് വശംകെടുത്തിയപ്പോഴേ ഞാന്‍ തീരുമാനിച്ചതാ ഒരു പണികൊടുക്കണമെന്ന്‌... അതു ഞാന്‍ ചെയ്യുവേം ചെയ്തു... ഇന്നലെ രാത്രി പറമ്പില്‍ നിക്കുന്ന സകല കാന്താരിച്ചെടിയേന്നും മൊളകു പറിച്ച് ഞാനാ ടാങ്കില്‌ കലക്കിയത്... എന്നാ... വല്ലോം അറിയാനൊണ്ടോ..?"

ഇതു കേട്ട യുവതുര്‍ക്കികളിലാരോ കുട്ടിയെ കൈവെക്കാന്‍ തുനിഞ്ഞെനിലും കാരണവന്മാരിടപെട്ട് തടഞ്ഞു... അങ്ങനെ കുട്ടി കാരണം ഒരിക്കല്‍ക്കൂടി നാട്ടുകാരുടെ വാ പൊളിഞ്ഞു.














1 comment:

Mohanam said...

ഒവ്വ.. ഹൊറിബിള്‍...

എന്തിരടേ തേങ്ങയടിക്കാന്‍ ഈ ഞാന്‍ തന്നെ വേണാ....

ഇന്നാ പിടിച്ചോ.....(((((((ഠേ))))).......