Friday, October 9, 2009

"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...." -കഠാരി ഗോവിന്ദന്‍

വൈകി വായിക്കുന്നവര്‍ക്കു വേണ്ടി:
കഠാരി ആരെന്നറിയുവാന്‍ ഇവിടെ ഞെക്കുക: കഠാരി ഗോവിന്ദന്‍

           ഒരു വെള്ളിയാഴ്ച വൈകുന്നേരം. സൂര്യന്‍ കടയടച്ചു പടിഞ്ഞാട്ടു പോയിക്കഴിഞ്ഞു.... ദാ വരുന്നൂ നമ്മുടെ കഥാനായകന്‍. വഴിയിലെവിടെയൊക്കെയോ വെച്ചുണ്ടായ ചില്ലറ 'ക്രാഷ് ആന്‍ഡ് ക്ലാഷസ്' കാരണം ബോഡിയില്‍ അങ്ങിങ്ങായി പെയിന്റ് പോയിരിക്കുന്നു. ബട്ട് നെവെര്‍ മൈന്‍ഡ്, (സിരകളിലോടുന്ന ആന്റിസെപ്റ്റിക്സിന്റെ കാരുണ്യത്താല്‍ നാളെ നേരം പുലരുമ്പോള്‍ ബോഡി പഴയതു പോലെയാവും)
ഇന്നു പതിവിലേറെ 'അഡിറ്റീവ്സ്' അടിച്ചു കേറ്റിയിട്ടുണ്ടെന്നു തോന്നുന്നു... വീടിനടുത്തുള്ള ഒരു പറമ്പിന്റെ അതിരുകല്ലില്‍ പിടിച്ചു നിന്ന കക്ഷി ചുറ്റുപാടുമൊന്നു നോക്കി. എന്നിട്ട് പുല്‍ച്ചാടി വരുന്നതു പോലെ ചാടിച്ചാടി ഒരു വരവായിരുന്നു. എല്ലാരും വഴിയൊഴിഞ്ഞു കൊടുക്കുന്നു... ആശാന്‍ സ്വഭവനത്തിലേക്കു കയറിയതും കൊടുങ്ങല്ലൂരമ്മയ്ക്കുള്ള സ്തുതിഗീതികള്‍ ഉച്ചത്തില്‍ മുഴങ്ങി. പിന്നെന്തൊക്കെയൊ എടുത്തെറിയുന്ന ശബ്ദം. "ഠമാര്‍.. പഠാര്‍ര്‍ര്‍..." എന്നൊക്കെ കേള്‍ക്കുന്നു. എന്നതാണോ എന്തോ... "അയ്യോ കൊല്ലുന്നേ..." എന്നു ചെല്ലമ്മയുടെ നിലവിളി. കൂട്ടബഹളം. ഉഷയും കൊച്ചുമ്മിണിയുമെന്നു വേണ്ട മക്കളെല്ലാം കൂട്ടത്തിലുണ്ടെന്നു ബോധ്യപ്പെടുത്തുന്ന 'യുണീക് ഡയലോഗ്സ്'.
                   ഇവരുടെ ബന്ധുക്കളിലൊരാളും കഠാരിയുടെ ‘വഹ’യില്‍ ഒരു അനന്തരവനുമായ ഷിബു കാര്യമന്വേഷിച്ചു ചെന്നപ്പോളതാ സംഭവസ്ഥലത്തു നിന്നും ഒരു പ്ലേറ്റ്, ചോറും കറികളും സഹിതം അന്തരീക്ഷത്തിലൂടെ പറന്നു വരുന്നു. അത് ഷിബുവിന്റെ ചെവിക്കരികിലൂടെ മൂളിപ്പറന്നുപോയി അപ്പുറത്തെ പറമ്പില്‍ ക്രാഷ്‌ലാന്‍ഡ് ചെയ്തു.

 "പറക്കുംതളിക… പറക്കുംതളിക… എന്നൊക്കെ കേട്ടിട്ടേയുള്ളായിരുന്നു...ഇപ്പോ കണ്ടു.."
 എന്നും പറഞ്ഞ് പേടിച്ച് ഷിബു വീട്ടിലേക്കു തിരിച്ചു പാഞ്ഞു ചെന്ന്‌ കട്ടിലില്‍ കയറി പനിച്ചു കിടന്നുവെന്നു പറയപ്പെടുന്നു.
അതിനിടയില്‍ ആരൊക്കെയോ ഞങ്ങളുടെ വീട്ടിലേക്കു പാഞ്ഞു വന്നു ഒരു മെമ്മോ തരുന്നു. 

"തമ്പിച്ചായോ.. ഒന്നവിടം വരെ വാ...കഠാരി ബഹളമുണ്ടാക്കുന്നു.... ഇന്നെന്തെങ്കിലുമൊക്കെ നടക്കും..." 
ഇതു കേട്ട് ഒരു താല്‍പര്യവുമില്ലാത്ത ഭാവത്തില്‍ പിതാജി ടോര്‍ച്ചുമെടുത്ത് കഠാരിയുടെ വീട്ടിലേക്കു വിട്ടു; പിന്നാലെ ഞാനും അനിയന്മാരും... കഠാരിസദനം പൂര്‍ണ്ണമായും ഇരുട്ടിലാണ്‌... ബഹളം കാരണം ആരൊക്കെ എവിടൊക്കെയാണെന്നുള്ള ഏകദേശ ചിത്രം കിട്ടുന്നുണ്ട്. തൊട്ടപ്പുറത്ത് കഠാരിയുടെ അമ്മയും പെങ്ങളുമൊക്കെ താമസിക്കുന്ന വീട്ടില്‍ മാത്രം വെട്ടം കാണാം. അവിടെ ആരുമില്ല താനും. മുംബൈ താജില്‍ തീവ്രവാദികളും കമാന്‍ഡോസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കുറെയകലെ മാറി സൂം ലെന്‍സുകളുമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിന്ന മാധ്യമപ്രവര്‍ത്തകരെപ്പോലെ നാട്ടുകാരെല്ലാം ഒരു അകലം വിട്ടുനിന്ന്‌ പുതിയപുതിയ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പടച്ചുവിടുന്നു. ബഹളം നടക്കുന്ന സ്ഥലത്തേയ്ക്ക് പപ്പാ ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീരശൂരപരാക്രമിയായ സാക്ഷാല്‍ ശ്രീമാന്‍ കഠാരി കുനിഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പിടലി-വിത്ത്-തല സഹധര്‍മ്മിണിയാളുടെ ഇടതുകക്ഷത്തിലാണ്‌…! ഫ്രീയായി നില്‍ക്കുന്ന വലംകൈയ്ക്ക് ഒരു വ്യായാമം കൊടുക്കാനെന്നോണം ചെല്ലമ്മ ഒരു അലുമിനിയം കലമെടുത്ത് കണവന്റെ മുതുകില്‍ പതിനാറാം കാലത്തില്‍ മുത്തായ്പ്പ് വായിക്കുന്നു… ഇത്രയും സംഭവങ്ങളുടെ ബേസിക് സൗണ്ട്‌ട്രാക്കായി ചെല്ലമ്മ തന്നെയാണ്‌ "അയ്യോ പൊത്തോ.." എന്നു കാറിക്കൊണ്ടിരുന്നത്…! (വാട് ആന്‍ ഐഡിയ സര്‍ജീ....) എന്നത് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അനന്തരം കഠാരിയെ മോചിപ്പിച്ച ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ ആകെക്കൂടി ഒരു പന്തികേട്. കഴുത്തില്‍ പുതിയൊരുതരം ആഭരണം പോലെയൊരു വളയം…. സംഗതി സെറാമിക്കാണ്‌…! മക്കളിലാരോ (പ്രോബബ്ലി വിനോദ്) ഒരു മണ്‍കലമെടുത്ത് മൂപ്പരുടെ തലയില്‍ ഇടിച്ചു പൊട്ടിച്ചതിന്റെ വളയമാണ്‌ കലാപരമായി അങ്ങോരുടെ കണ്ഠാലങ്കാരമായി മാറിയത്. മുഖമാസകലം കഞ്ഞിയും കറികളും കൊണ്ട് ഫേഷ്യല്‍ ചെയ്യപ്പെട്ടിരിക്കുന്നു…ഇതൊക്കെ പോരാഞ്ഞ് മണ്ണെണ്ണയുടെ രൂക്ഷഗന്ധവും അവിടമാകെ നിറഞ്ഞു നിന്നിരുന്നു. കൊച്ചുമ്മിണിയുടെ കയ്യിലിരിക്കുന്ന ഒഴിഞ്ഞ മണ്ണെണ്ണപ്പാട്ട കണ്ടപ്പോഴേ അതും പിടികിട്ടി... ഇതിനിടയില്‍ കഠാരി മൂക്കുചീറ്റിയതില്‍ നിന്നും ഏകദേശം നൂറുമില്ലി മണ്ണെണ്ണ താഴേയ്ക്കു വീണു...!
"ഇതു കണ്ടോ...? ഇവരെല്ലാംകൂടി എന്റെ തലവഴിയൊഴിച്ച മണ്ണെണ്ണയാ..."
കഠാരി ചീറിക്കൊണ്ട് ചോദിച്ചു. എനിക്കതു കേട്ട് ചിരിവന്നു...
"അതുണ്ടായിരുന്നേല്‍ ഇവിടെ മൂന്നു ദിവസം വെളക്കു കത്തിക്കാമാരുന്നു..."
ചെല്ലമ്മയുടെ അലസമായ ആത്മഗതം.
"പ്ഭാ..........മോളേ, കഴുവേര്‍ടമോളേ. നിന്നെ കൊന്നു കൊത്തിക്കീറി കോഴിക്കിട്ടു കൊടുക്കും..."
കഠാരി വീണ്ടും ഫോമിലായി. ഇത്തവണ പപ്പാ ഇടപെട്ടു...
"ഡാ... ചെറുക്കാ, നീയിങ്ങ് വാ ചോദിക്കട്ടെ..."
                      കഠാരിയെ ചെറുക്കാ എന്നേ പപ്പാ വിളിക്കാറുള്ളൂ. കഠാരി ശാന്തനായി പടിയിറങ്ങി ഞങ്ങളോടൊപ്പം വീട്ടിലേയ്ക്കു വന്നു. അങ്ങനെ ഞങ്ങള്‍ക്കൊപ്പം വന്ന ‍കഠാരി പതിവുപോലെ മുറ്റത്ത് 'N' എഴുതിയതുപോലെ കുത്തിയിരുന്നു. ഇതിനിടയില്‍ ഞങ്ങളെ പിന്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ കഠാരി കുടുംബാംഗങ്ങളും നാട്ടുകാരില്‍ ഉറക്കമില്ലാത്ത കുറെ പിശാശുകുഞ്ഞുങ്ങളും അവിടെ അണിനിരന്നു. ഇനി നടക്കാന്‍ പോകുന്നതൊരു 'നാട്ടുക്കൂട്ട'മാണ്‌. വിചാരണ തുടങ്ങി. കഠാരിയുടെ അസഭ്യവര്‍ഷം സഹിക്കാന്‍ വയ്യാതെയാണ്‌ ഇങ്ങനെയൊക്കെ ചെയ്തതെന്ന്‌ ശ്രീമതിയുടെ വിശദീകരണം കഠാരിയെ ചൊടിപ്പിച്ചു... കക്ഷി അതു നിഷേധിച്ചെന്നു മാത്രമല്ല അളിഞ്ഞ രണ്ടു തെറികൂടി വിളിച്ച് ത്ന്റെ 'നിരപരാധിത്വം' തെളിയിക്കുകയും ചെയ്തു. കഠാരിയുടെ ചില തെറികള്‍ കേട്ടാല്‍ പിന്നെ ചെവിക്കുള്ളില്‍ അരമണിക്കൂര്‍ നേരത്തേയ്ക്ക് നേര്‍ത്തൊരു മൂളല്‍ മാത്രമേയുണ്ടാവൂ... (സ്റ്റേഷനും പൂട്ടി ആകാശവാണി സ്റ്റാഫ് വീടണയുന്ന സമയത്ത് റേഡിയോ തുറന്നാല്‍ കേള്‍ക്കുന്നതു പോലെ)
പപ്പ നിര്‍ദ്ദേശിച്ച കുറെ ഉപാധികള്‍ ഇരുകൂട്ടര്‍ക്കും ബോധിച്ചു. ബാക്കിയെല്ലാവരും പിരിഞ്ഞുപോയിട്ടും കഠാരി അവിടെയിരിപ്പുണ്ടായിരുന്നു... അല്‍പം കഴിഞ്ഞ് മൂപ്പരെഴുന്നേറ്റ് എളിയില്‍ നിന്നുമൊരു ബീഡിയെടുത്ത് കത്തിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ചാടിച്ചാടി നടന്നു പോകുന്നതു കണ്ട് ഞങ്ങളും അകത്തു കയറി വാതിലടച്ചു. അപ്പോഴേയ്ക്കും മണി പന്ത്രണ്ടായിരുന്നു.
                 പിറ്റേന്നു രാവിലെ ഞങ്ങളുടെ അയല്‍വാസി സാബുവിന്റെ വാമഭാഗവും സര്‍വ്വത്ര അലമ്പുമായ കൊച്ചുമോള്‍ എന്ന 'കതിനാക്കുറ്റി' പുതിയ പരദൂഷണകൃതികളിലൊരെണ്ണത്തില്‍ ഈയുള്ളവനെയും സഹനടനാക്കി കാസ്റ്റ് ചെയ്തു. (കഥയെന്തായിരുന്നുവെന്നത് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല... ഒന്നും രണ്ടുമൊന്നുമല്ലല്ലോ അവളുണ്ടാക്കിയിരുന്നത്...) അവരുടെ വീടിന്റെ മുന്നിലുള്ള വഴിയിലൂടെ ഞാന്‍ സ്കൂട്ടറും കൊണ്ടു പോകുന്നതിലുള്ള കൃമികടിയായിരുന്നു അതിന്റെ പിന്നില്‍... രാവിലെ കോളേജില്‍ പോകാനൊരുങ്ങി നിന്ന എനിക്കാകെ പ്‌രാന്തായി... വണ്ടി സ്റ്റാന്‍ഡില്‍ വെച്ച് ഇറങ്ങിച്ചെന്ന്‌ ചോദിച്ചു
"ഡീ...നിനക്കെന്തിന്റെ സോക്കേടാടീ കൂത്തിപ്പട്ടീ... പൊതു വഴിയെന്താ നിന്റെ തന്തേടെ വകയാന്നോ..??"
ഒന്നു രണ്ടു വര്‍ഷം പാര്‍ട് ടൈമായെങ്കിലും ഓട്ടോ ഓടിച്ചിട്ടുള്ളതിന്റെ പിന്‍ബലത്തില്‍ ഡ്രൈവേഴ്സ് സ്റ്റാന്‍ഡേര്‍ഡില്‍ ഞാന്‍ ഒന്നുരണ്ട് നല്ലവര്‍ത്തമാനം അവളെ പറഞ്ഞ് എന്റെ വൊക്കാബുലറിയുടെ ആഴം തെളിയിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഒരു മാലാഖയെപ്പോലെ കഠാരി രംഗപ്രവേശം ചെയ്തത്... വന്നപാടെ എന്റെ കൈക്കു പിടിച്ചിട്ടു പറഞ്ഞു...
"ജുബനെ...വേണ്ടാ.... പ്രതികാരം ...ഈഷ്ഷ്വരനുള്ളതാ..."
".............ങ്ഹേ...................???!!!"
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്റ്റക്കായിപ്പോയി.... ഇത് കഠാരി തന്നെയോ..?
"ഇങ്ങു വാ.... പറയട്ടെ...."
                  ഒന്നിനും കഴിയാതെ വാപൊളിച്ചു നിന്നു പോയ എന്നെ കഠാരി കൈക്കു പിടിച്ചുവലിച്ചു നേരെ വീട്ടിലേക്കു കൊണ്ട് കയറ്റി... മമ്മിയും പപ്പയുമെല്ലാം വന്ന്‌ എന്നെ ഓരോന്നു പറഞ്ഞ് തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. പക്ഷേ കഠാരിയുടെ വ്യതസ്തമായ അപ്രോച്ച് എന്നിലുണ്ടാക്കിയ ഷോക്കു കാരണം ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല... കഠാരി വീണ്ടും എന്തൊക്കെയോ പറഞ്ഞിട്ട് ഒരു ബീഡിയുമെടുത്ത് കത്തിച്ച് ചാടിച്ചാടി നടന്നു പോയി... അപ്പുറത്ത് ഞാന്‍ നടത്തിക്കൊണ്ടിരുന്ന ഭരണിപ്പാട്ടിന്റെ രണ്ടാം റൗണ്ട് ആരോ ഏറ്റെടുത്തിരിക്കുന്നു. കഠാരിയുടെ പത്നീമണി ചെല്ലമ്മയാണെന്നു തോന്നുന്നു... ആ വകുപ്പില്‍ ചെല്ലമ്മയുടെ എടുത്താല്‍ പൊങ്ങാത്ത കൈമുട്ടു കൊണ്ട് കൊച്ചുമോളുടെ മുതുകത്ത് "ധകിന്‍.. ധകിന്‍.." എന്നു രണ്ടു കീറും കിട്ടി... കൊച്ചുമോള്‍ ഹാപ്പിയായി അകത്തു കയറി വാതിലടച്ചു എന്നെയും കുടുംബത്തെയും നാട്ടുകാരെ ഒന്നടങ്കവും ഇല്ലാതാക്കാനുള്ള പ്രാര്‍ത്ഥനയാരംഭിച്ചു... പ്രാര്‍ത്ഥനയ്ക്കിടയില്‍ കരഞ്ഞു ശല്യം ചെയ്താല്‍ എടുത്തു ഭിത്തിയിലേക്കെറിയുമെന്ന്‌ രണ്ടുവയസ്സുള്ള കൊച്ചിനെ ഭീഷണിപ്പെടുത്തുന്നതും കേട്ടു.
                   ഈ അലമ്പുകള്‍ കാരണം ഒരു ദിവസത്തെ കോളേജില്‍പോക്കു മുടങ്ങിയതിന്റെ സന്തോഷത്തില്‍ ഞാന്‍ വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ വേറെന്തോ ഒരു കശപിശ കേട്ടു. 'കഠാരിബാഗ്' ഭാഗത്തു നിന്നാണ്‌. പതിയെ ഒന്നെത്തിനോക്കി... ആരാണോ..എന്തോ.. നല്ല തെറിയും പ്‌രാക്കുമൊക്കെ ഉച്ചത്തില്‍ കേള്‍ക്കാം; നെഞ്ചത്തടിച്ചു കരയുന്നുമുണ്ട്... കഠാരിയുടെ കൂടപ്പിറപ്പും അവിവാഹിതയും വികലാംഗയുമായ കമലയാണത്. (വഴക്കുണ്ടാക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ വഴിക്കു കുറ്റി നാട്ടി അതിനോടു വഴക്കുണ്ടാക്കുന്ന ടൈപ്പൊരു സമാധാനപ്രിയ...)നാട്ടുകാരില്‍ ചിലരൊക്കെ അവിടെക്കൂടിയിരിക്കുന്നു... ഞാനവിടേയ്ക്കു ചെന്നു നോക്കിയപ്പോഴേ എന്റെ ഉള്ളൊന്നു പിടഞ്ഞു... കമലയുടെ ആകെ സമ്പാദ്യമായ ഒന്നരസെന്റ് സ്ഥലത്തെ വാഴക്കൃഷിയാകെ വെട്ടി നശിപ്പിച്ചിരിക്കുന്നു... നല്ല കരുത്തുള്ള വാഴകളായിരുന്നു അവ... കൂമ്പുവന്നു തുടങ്ങിയിരുന്നുതാനും... എന്നാലും ഇതാരപ്പാ ഈ കടുംകൈ ചെയ്തത്...? ഇനി അച്ചുമാമനെങ്ങാനും ഈവഴി വന്നോ..? (ആ കാലഘട്ടത്തിലായിരുന്നു മൂപ്പര്‍ക്കും ഇതേ അസുഖമുണ്ടായിരുന്നത്..) എന്റെ സംശയത്തിനുത്തരമെന്നോണം അതു ചെയ്തയാള്‍ എന്റെ മുന്നിലേക്കു വന്നു... ഞാന്‍ ഞെട്ടിപ്പോയി... കഠാരി..!!! കയ്യിലൊരു തുരുമ്പിച്ച വടിവാളുമുണ്ട്... രാവിലെ 'ടാങ്ക് നിറയ്ക്കാന്‍' കാശ് ചോദിച്ചിട്ടു കൊടുക്കാഞ്ഞതിലുള്ള വൈരാഗ്യമായിരുന്നത്രേ ഈ ക്രൂരകൃത്യത്തിനു പിന്നില്‍. എന്നെ ഗാന്ധിമാര്‍ഗ്ഗവും അഹിംസയുമെല്ലാം ഉപദേശിച്ച് ഒരു വഴക്കില്‍ ‍നിന്നും പിന്തിരിപ്പിച്ചതിന്റെ സന്തോഷത്തില്‍ പപ്പ എന്തോ ചില്ലറ കൊടുത്തിരുന്നു മൂപ്പര്‍ക്ക്. അതു ഡൗണ്‍ പേമെന്റാക്കി ബാക്കി ക്രെഡിറ്റ് പറഞ്ഞു ഫുള്‍ടാങ്കടിച്ചതിന്റെ ആഫ്ട്ര്‍ എഫെക്റ്റായിരുന്നു ഈ അക്രമം. ഇതെങ്ങനെയോ അറിഞ്ഞ കമലയുടെ കരച്ചിലിലെ പരാതിയും പരിഭവവും ഞങ്ങളുടെ നേര്‍ക്കായി... അങ്ങനെ വാഴകളുടെ നഷ്ടപരിഹാരവും എന്റപ്പന്റെ കയ്യീന്നു തന്നെ പോയിക്കിട്ടി... പപ്പയുടെ ടൈം ബെസ്റ്റ് ടൈം... താടിക്കു കയ്യും കൊടുത്ത് കിഴക്കോട്ടും നോക്കിയിരിക്കുമ്പോഴും കഠാരിസൂക്തമായിരുന്നു എന്റെയുള്ളില്‍ മുഴങ്ങിയിരുന്നത്...
"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...."














3 comments:

Rincy said...

nalla humour sense

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അങ്ങിനെയാടോ ഈ തമാശകള്‍ ഇങ്ങനെ എഴുതുന്നത്?ഉത്തരം പേനകൊണ്ട് എന്നാണോ?

Jubin Jacob Kochupurackan said...

:)