Thursday, October 1, 2009

കഠാരി ഗോവിന്ദന്‍ കഥകള്‍ - ഒന്നാം ഖണ്ഡം

കഠാരി എന്ന പേരു കേട്ടിട്ട് ആളൊരു ഗുണ്ടയോ ക്വൊട്ടേഷന്‍ ടീമിലെ അംഗമോ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കക്ഷി ബേസിക്കലി വളരെ പാവം. ('എസ് കത്തി' പോലുമല്ല.) ഉണക്കപ്പയറു പോലെയുള്ള അരോഗദൃഡഗാത്രനാണെങ്കിലും താനൊരു മിനി അര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറാണെന്നു കരുതാനുള്ള ഹൃദയവിശാലത. 'കോംപ്ലെക്ഷന്‍ ഡാര്‍ക്ക്' ആണെങ്കിലും 'ജെറ്റ് ബ്ലാക്ക്' അല്ല... ഒരുതരം 'ഗ്ലോസ്സി ഡാര്‍ക്ക് ബ്രൗണ്‍' എന്നു പറയാം. ആകെക്കൂടി ഒന്നരക്കിലോ തൂക്കം വരുന്ന കൂര്‍ത്ത തലയ്ക്കിരുവശവും എഴുന്നു നില്‍ക്കുന്ന എതാനും മുടിയിഴകള്‍ വിശാലമായ നെറ്റിത്തടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു… അണ്ണാന്‍ ചകിരി കടിച്ചുപിടിച്ചിരിക്കുന്നതു പോലെയുള്ള ലോകത്താരെയും അനുസരണമില്ലാത്ത മീശ… ഒട്ടിയ കവിളുകളും ഓഞ്ഞ താടിയെല്ലും. ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന നീണ്ട കഴുത്ത് വന്നു നില്‍ക്കുന്നതാവട്ടെ എല്ലുകള്‍ തെളിഞ്ഞ തോളുകള്‍ക്കു നടുവിലും. ഒടിഞ്ഞു തൂങ്ങിയമാതിരിയുള്ള മെലിഞ്ഞ കൈകള്‍. വാരിയെല്ലുകള്‍ വലനെയ്ത നെഞ്ചിനു താഴെയായി ഒരു കൊച്ചു കുടം കമഴ്ത്തിയതു പോലെയുള്ള തിളങ്ങുന്ന വയറിനു മീതെ മടക്കിക്കുത്തിയ നീല ലുങ്കി… പുറത്തുകാണാവുന്ന തരത്തില്‍ ധരിച്ചിരിക്കുന്ന വരയന്‍ അണ്ടര്‍വെയറിലൂടെ താഴേയ്ക്കു വരുന്ന കാലുകള്‍ കണ്ടാല്‍ അവ മനുഷ്യന്റേതല്ലെന്നു തോന്നിപ്പോകും. കയ്യിലെപ്പോഴും ഒരു കെട്ടു ബീഡിയുണ്ടാവും, ലൈവായി ഒരെണ്ണം ചുണ്ടത്തും… ചാടിച്ചാടിയുള്ള വരവു കണ്ടാല്‍ അന്തരീക്ഷത്തിലൂടെ ഒരു അദൃശ്യ സൈക്കിള്‍ ചവിട്ടി വരുന്നെന്നേ തോന്നൂ…
എന്നും ചെലുത്തുന്ന കള്‍സിന്റെ 'പാരാമീറ്റെര്‍ വേരിയേഷന്‍’ അനുസരിച്ച് വ്യത്യസ്തതയുള്ള കലാപരിപാടികള്‍ കാഴ്ചവയ്ക്കുന്ന പ്രതിഭ… അയ്യപ്പബൈജുവിനെപ്പോലെ പില്‍ക്കാലത്ത് പ്രശസ്തരായ പലരുടെയും ടെക്സ്റ്റ്ബുക്ക്. ഇതൊക്കെ അദ്ദേഹത്തിന്റെ ചില സ്പെസിഫിക്കേഷനുകള്‍ മാത്രം.

         കഠാരി ഗോവിന്ദന്‍ അഥവാ പൊടിയന്‍ ഗോവിന്ദന്‍ ഇരുപതാം നൂറ്റാണ്ടു കണ്ടതിലേറ്റവും വ്യതസ്തനായ ഒരു മഹദ്‌വ്യക്തിയായിരുന്നു. കുട്ടനാട്ടിലെ എടത്വായ്ക്കടുത്ത് കളങ്ങര എന്ന ഞങ്ങളുടെ കൊച്ചു (കു)ഗ്രാമം മുതല്‍ അങ്ങ് അമേരിക്കയിലെ ഹൂസ്റ്റണിലും ഫിലദെല്‍ഫിയയിലുമൊക്കെ വരെ ആരാധകരുള്ള ഒരു താരം.
               ഇദ്ദേഹത്തിന്‌ കഠാരി എന്ന വിളിപ്പേരു വരാനുണ്ടായ കാരണത്തെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ പല കഥകളുണ്ട്. അതില്‍ ജെനുവിന്‍ ആയ സംഭവമിതാണ്‌. ഏകദേശം നാലു പതിറ്റാണ്ടു മുന്‍പ് വിവാഹാനന്തര വിരുന്നുസല്‍ക്കാരങ്ങള്‍ക്കായി ഭാര്യവീട്ടിലേക്കു പോയ കക്ഷിക്കു സ്ഥലം പെരുത്തിഷ്ടപ്പെട്ടു. "ശ്വശുരഗ്രഹേ പരമസുഖം..." എന്നൊക്കെ അദ്ദേഹമവിടെയിരുന്നു ഇടയ്ക്കിടെ ആത്മഗതം ചെയ്തെങ്കിലും അതു മനസ്സിലാക്കാനാന്‍ തക്ക കപ്പാസിറ്റിയൊന്നും അക്ഷരവൈരികളായ അവര്‍ക്കില്ലായിരുന്നു. അങ്ങനെ വിരുന്നുവാസം വിജയകരമായ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചപ്പോഴാണ്‌. സ്ഥലത്തില്ലാതിരുന്ന ഏതാനും ചെറുപ്പക്കാര്‍ നവവരനെ പരിചയപ്പെടാനെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ തന്റെ യോഗ്യതകള്‍ വിശദീകരിച്ച് വരന്‍ നടത്തിയ ലഘുപ്രസംഗത്തില്‍ താനൊരു കുപ്രസിദ്ധ റൗഡിയാണെന്നും കളരി, മര്‍മ്മാണി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുമുണ്ടെന്നും വിനയപുരസ്സരം പ്രസ്താവിച്ചു. തന്റെ വട്ടപ്പേര്‌ "കഠാരി ഗോവിന്ദന്‍" എന്നാണെന്നുള്ള നിര്‍ദ്ദോഷമായ വസ്തുത കൂടി കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. (ഇങ്ങനെയൊക്കെപ്പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ്‌ എന്നത് ഇന്നും അജ്ഞാതമാണ്‌). യുവാക്കള്‍ക്ക് ഹരമായി. തങ്ങളുടെ പുതിയ ഹീറോ ആയ കഠാരിയെ സല്‍ക്കരിക്കാന്‍ അവര്‍ മത്സരിച്ചു. പിറ്റേന്ന് വൈകിട്ട് നല്ല പട്ടച്ചാരായവും കോഴിയിറച്ചിയുമൊന്നിച്ചു സമ്മേളിച്ച ഒരു ഈവ്നിംഗ് പാര്‍ട്ടിയില്‍ വെച്ച് ശ്രീമാന്‍ കഠാരി അടിച്ചു പൂസായി. കള്ളും ആക്സസ്സറീസുമൊക്കെ കൊണ്ടുവന്നവരുടെ തന്തയ്ക്കും തള്ളയ്ക്കും തരവഴിക്കുമെല്ലാം നിര്‍ലോഭം പുലഭ്യം പറഞ്ഞു. മര്‍മ്മാണിയല്ലേ... വല്ലതും മിണ്ടിക്കഴിഞ്ഞാല്‍ ഇങ്ങേരെങ്ങാനും മര്‍മ്മത്തു ചൂണ്ടിയാലോ... പിന്നെ ഫ്രോസണ്‍ ഇമേജായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമല്ലോ എന്നൊക്കെയുള്ള ഭയം കാരണം ആരുമൊന്നും മിണ്ടിയില്ല. എന്നാല്‍ കളി കൈവിട്ടുപോയിത്തുടങ്ങിയെന്ന്‌ സഹൃദയന്മാര്‍ക്കു മനസ്സിലായത് കഠാരി ശരീരോപദ്രവം തുടങ്ങിയപ്പോഴാണ്‌. ഒരുത്തനെ കുപ്പി കൊണ്ടെറിഞ്ഞ കഠാരി അടുത്തവന്റെ മുഖത്താകെ കോഴിക്കറിയുടെ ചാറു തേച്ചുപിടിപ്പിച്ചു. (നാടുവിട്ടുപോയ ആ നിര്‍ഭാഗ്യവാനെ കണ്ടെത്താന്‍ കുറെ അലയേണ്ടി വന്നെന്നും കേട്ടു) മൂന്നാമത്തവന്റെ മീശയില്‍ വിളക്കിന്റെ തിരിനാളം ചേര്‍ത്ത് അവിടമാകെ കരിച്ചു കളഞ്ഞപ്പോഴേക്കും കഠാരി ആകെക്കൂടി ഒരു സാച്ചുറേറ്റഡ് സാഡിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു. എന്തിനേറെപ്പറയുന്നു, അദ്ദേഹത്തിന്റെ പീഢനങ്ങള്‍ക്കിരയായവരും ഇരയാകാന്‍ കാത്തിരുന്നവരുമായ യുവാക്കള്‍ സഹികെട്ട് തിരിച്ചടിച്ചു…. മര്‍മ്മാണിഗുരുക്കളെ അവര്‍ ചവിട്ടിക്കൂട്ടി ഭിത്തിയില്‍ പറ്റിച്ചു..! എല്ലാരും പോയെന്നുറപ്പായപ്പോള്‍ കിടക്കുന്ന കിടപ്പില്‍ മൂപ്പര്‍ ഉറക്കെ വിളിച്ചുപറഞ്ഞു

"പിള്ളേരായിപ്പോയി...ഇല്ലേല്‍ കാണിച്ചു തരാമായിരുന്നു.. ങ്ഹാ..."
ശ്രീമാന്‍ കഠാരി ഈ വീരകൃത്യങ്ങളെല്ലാം നിര്‍വ്വഹിച്ചു സ്വവസതിയില്‍ മടങ്ങിയെത്തുന്നതിനു മുമ്പേ ആ പേര്‌ ഞങ്ങളുടെ നാട്ടില്‍ പാട്ടായിരുന്നു. അങ്ങനെ പൊടിയന്‍ ഗോവിന്ദന്‍ കഠാരി ഗോവിന്ദനായി.
ഇങ്ങനെയൊക്കെയാണെങ്കിലും കഠാരി ഒരു 'മള്‍ട്ടിടാസ്ക്ക് പെര്‍ഫോമിംഗ്' സര്‍വ്വകലാവല്ലഭനായിരുന്നു. ഒരേ സമയം ഞങ്ങളുടേതടക്കം മൂന്നു വീടുകളുടെ പി.ആര്‍.ഓ. (ഗള്‍ഫുകാര്‍ക്കു വേണ്ടി മന്ദൂബ് എന്നും പറയാം.) ആയ കഠാരി ചില ദിവസങ്ങളില്‍ കാണിച്ചുകൂട്ടുന്ന വിക്രിയകള്‍ക്ക് ഞങ്ങള്‍ കനത്ത വില കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. കക്ഷി എന്റെ വീട്ടിലെയും കൂടി കാര്യസ്ഥനായിരുന്നെന്നു പറഞ്ഞല്ലോ. രാവിലെ ഞങ്ങളുണരുന്നതു തന്നെ പുള്ളിക്കാരന്റെ മുരടനക്കല്‍ കേട്ടുകൊണ്ടാവും. പിന്നെ പിതാശ്രീയും കക്ഷിയും അന്നത്തെ അജന്‍ഡ തയ്യാറാക്കല്‍, കട്ടന്‍കാപ്പി കുടിക്കല്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടി. ഇടയ്ക്ക് നാട്ടിലെവിടെയെങ്കിലുമുള്ള ഏതെങ്കിലുമൊരു വീട്ടിലെ ആരെയെങ്കിലും പരാമര്‍ശിക്കുന്നതോടെ ചര്‍ച്ച ആവഴിക്കു നീങ്ങുകയായി. പിന്നെ അവരുടെ കുടുംബചരിത്രമെഴുതാന്‍ പാകത്തിലുള്ള വിശേഷങ്ങള്‍. ഏന്റെ അപ്പനും കൂടെ ചര്‍ച്ചിക്കുന്ന ഈ മൊതലിനും നാട്ടുകാരുടെ ഇത്രയധികം വിപുലമായ ഒരു ഡേറ്റാബേസ് ഉണ്ടെന്നുള്ളത് ഈ ചര്‍ച്ചകളിലൂടെയാണെനിക്കു മനസ്സിലായത്.
ഇങ്ങനെയൊക്കെ തുടങ്ങുന്ന മിക്ക ദിവസങ്ങളിലും ഉച്ചയോടുകൂടി മിസ്റ്റര്‍ കഠാരി അപ്രത്യക്ഷനാവും. പിന്നെ പൊങ്ങുന്നത് ശശിയുടെ ഷാപ്പിലായിരിക്കും. ഇറങ്ങുമ്പോള്‍ തന്റെ അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്നും വിസാ/മാസ്റ്റര്‍/അമെക്സ് കാര്‍ഡുകളിലേതെങ്കിലുമൊരെണ്ണമെടുത്ത് നീട്ടുന്ന സ്റ്റൈലില്‍ ഒരു കൊച്ചു ഡയറി ശശിയുടെ മേശയിലേക്കു നിരക്കി വെക്കും. തനിക്കു തോന്നിയ ഏതെങ്കിലുമൊരു ത്രീ ഡിജിറ്റ് എമൗണ്ട് എഴുതി കടമ നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യത്തില്‍ ശശി സാധനം തിരിച്ചു കൊടുക്കുകയും ചെയ്യും. ഇനിയാണ്‌ യഥാര്‍ത്ഥ കഠാരി ആരാണെന്നു നമ്മള്‍ അറിയാന്‍ പോകുന്നത്. ഷാപ്പില്‍ നിന്നും സുമാര്‍ ഇരുന്നൂറ്‌ വാര നീങ്ങുമ്പോഴേക്കും 'ഓഫ്‌റോഡര്‍' (റോഡില്‍ നിന്നും മാറി വേലിയിലാവുന്ന അവസ്ഥ) ആയി മാറുന്ന കഠാരി അല്‍പം കൂടി കഴിയുമ്പോള്‍ 'ഫോര്‍വീല്‍ഡ്രൈവിലേക്ക്'(നാലുകാലില്‍ എന്നൊക്കെ വിവരമില്ലാത്ത ഫൂള്‍സ് പറയും)മാറും. പിന്നെ ഒടുക്കത്തെ റോഡ്ഗ്രിപ്പാണ്‌. അദ്ദേഹം സ്വവസതിയെ ലക്‌ഷ്യമാക്കി ഹിമാലയന്‍ റാലി നടത്തും. ഈ റാലിയില്‍ 'പിറ്റ്‌സ്റ്റോപ്പു'കളുണ്ടാവും.. പക്ഷേ 'ചെക്കേര്‍ഡ് ഫ്ലാഗ്' കാണുമ്പോഴേക്കും അതു ഞങ്ങള്‍ക്കു പണിയായിട്ടുണ്ടാവും...
               ഓരോ ദിവസത്തെയും കഥകള്‍ ഞാന്‍ എഴുതി വെച്ചിരുന്നെങ്കില്‍ എനിക്ക് ആയുഷ്കാലം മുഴുവനും ഓടിക്കാന്‍ പറ്റിയ ഒരു ടോപ്പ് റാങ്ക്‌ഡ് മെഗാസീരിയല്‍ നിര്‍മ്മിക്കാമായിരുന്നു എന്നത് ഇപ്പോളൊരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു. ഓര്‍മ്മയില്‍ നിന്നൊരിക്കലും മായാത്ത ചില അനുഭവങ്ങളുണ്ട്, പിന്നാലെ പറയാം. കാത്തിരിക്കുക... ഞാനും കാത്തിരിക്കും.. നിങ്ങളുടെ വാക്കുകള്‍ക്കായി..

അടുത്ത പോസ്റ്റ്: കഠാരി ഗോവിന്ദനും ഗാന്ധിമാര്‍ഗ്ഗവും അല്‍പം അഹിംസയും

2 comments:

Senu Eapen Thomas, Poovathoor said...

കഠാരി ഗോവിന്ദന്റെ വീര ഗാഥ ഇവിടെ ബൂലോകത്തിനു ദാനം ചെയ്ത ജുബിനു വണക്കം.

ഈ കഠാരി ഗോവിന്ദന്‍ ജുബിന്റെ പിതാശ്രീയുടെ സന്തത സഹചാരിയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു ചിന്ന സന്ദേഹം... നിങ്ങള്‍ കുടുംബമായി പുലികളാണു അല്ലെ.

കൊള്ളാം... ഇനിയും പോരട്ടെ ഇത്തരം ഐറ്റംസ്‌.

ആശംസകളോടെ,
സെനു, പഴമ്പുരാണംസ്‌.

Jubin Jacob Kochupurackan said...

കഠാരി ഗോവിന്ദന്റെ ഒരു സീരീസ് തന്നെ വരുന്നുണ്ട്... കാത്തിരിക്കുക...