Sunday, February 25, 2018

തെങ്ങു ചതിച്ചാശാനേ


കുറെനാൾ മുമ്പ്‌ എന്റെ വീടിനടുത്ത്‌ ഒരു കൂട്ടർ വാടകയ്ക്ക്‌ താമസിക്കാൻ വന്നു. ആ കുടുംബത്തിലെ ചെക്കന്റെ കല്യാണവും ആ സമയത്തു തന്നെയായിരുന്നു ഒത്തുവന്നത്‌. കല്യാണമൊക്കെ കഴിഞ്ഞ്‌ വിരുന്നും കഴിഞ്ഞാണ്‌ അവിടം വരെ പോകാനായത്‌. ചെക്കനും പെണ്ണും ഫോട്ടോസെഷനിലാണ്‌. സെന്റ്‌ ജോർജ്ജ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ പിന്നിലാണ്‌ സംഭവസ്ഥലം. അപ്പിഹിപ്പിക്ക്‌ പുറമ്പോക്കു ശാന്തയിലുണ്ടായതു പോലെ ഒരുത്തൻ നിന്ന് ഒരു നിക്കോൺ എഫ്‌.എം 10ൽ പടമെടുക്കുന്നു. ഇക്കാലത്തും ഫിലിമിൽ ഷൂട്ട്‌ ചെയ്യുന്ന അവന്റെ ധൈര്യം കണ്ട്‌ ഞാൻ അമ്പരന്നു. ഔട്ട്ഡോർ ഷൂട്ടിനു പറ്റിയ ഫ്രെയിമൊന്നും ഇല്ലാത്ത ആ സ്ഥലത്ത്‌ ഇവൻ എങ്ങനെ പടമെടുക്കുന്നോ എന്തോ. പിന്നിൽ ചെന്ന് ആ ഫ്രെയിം ഒന്നു മനസ്സിൽ കാണാൻ ശ്രമിച്ചു. സബാഷ്‌... അതാ വധൂവരന്മാർക്കിടയിൽ ഒരു മണ്ടപോയ തെങ്ങ്‌..!
മെല്ലെ ചെന്ന് അവനോടു ചോദിച്ചു
"അല്ല ഭായ്‌... ഈ പടത്തിന്റെ ബാക്ക്‌ഗ്രൗണ്ട്‌ പിന്നീട്‌ മാറ്റുമോ..?"
പുച്ഛത്തിന്റെ വലിയൊരു ഗോഡൗൺ തുറന്നതുപോലെ ആ മുഖം എന്റെ നേരേ തിരിഞ്ഞു.
"നിങ്ങൾ പുതിയ ആളുകളൊക്കെ അങ്ങനെ മാറ്റും... എനിക്കതിന്റെ ആവശ്യമില്ല... നാച്ചുറൽ ബൂട്ടിയാണ്‌ ഞാൻ നോക്കുന്നത്‌..!"
ഇതു കേട്ടതും ഞാൻ അടുത്തുനിന്ന ഒരു തൈവാഴയുടെ പിണ്ടി വരെ പിടിച്ചു ഞെരിച്ചുകളയുന്നതു കണ്ട്‌ കാര്യം പിടികിട്ടിയ സുഹൃത്തുക്കളിലാരോ എന്നെ വിളിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. അപ്പോഴും എന്റെ മനസ്സിൽ അപശകുനമായി ആ ഫ്രെയിമുണ്ടായിരുന്നു. മണ്ടയടച്ച തെങ്ങ്‌ പുരയിടത്തിൽ നിന്നാൽ തന്നെ അവലക്ഷണമാണ്‌. അപ്പോൾ കല്യാണഫോട്ടോയുടെ കാര്യമോ... ആ എന്തു പുല്ലെങ്കിലുമാവട്ടെ. ഞാൻ ആ കാര്യം മനഃപൂർവ്വം മറന്നു.
ഈ സംഭവത്തിന്റെ പിറ്റേ ആഴ്ച നവദമ്പതികളുടെ വീടിന്റെ തിണ്ണയിൽ ആ ഫോട്ടോ തൂങ്ങിയതും ഞാൻ ഒരു നടുക്കത്തോടെ കണ്ടു. വാർക്കക്കമ്പിയുടെ പരസ്യത്തിൽ ഫയൽവാൻ കോൺക്രീറ്റ്‌ തൂണും പിടിച്ചു നിൽക്കുന്നതു പോലെ അവനും പെമ്പിളയും. നടുവിൽ അന്തസ്സായി ആ തെങ്ങുമുണ്ട്‌..!
പിന്നെയും ഒരാഴ്ച കഴിഞ്ഞ്‌ ഞാൻ എടത്വായിലൂടെ വരുമ്പോൾ നവവരന്റെ തന്തപ്പടി പോലീസ്‌ സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്നു. ശവത്തിനെപ്പോലെ തലവഴി ഒരു കെട്ടുമുണ്ട്‌.
"അയ്യോടാ... ഇതെന്നാ പറ്റി..?"
എന്റെ ചോദ്യത്തിനു മറുപടി പറയാനാവാതെ ഒരു മൂളൽ മാത്രം പുറപ്പെടുവിച്ച അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അയൽക്കാരനായ പൊതുപ്രവർത്തകൻ മറുപടി പറഞ്ഞു.
"ഓ.. എന്നാ പറയാനാ മോനേ... പുതുപ്പെണ്ണു പണികൊടുത്തതാ..."
"ങ്‌ഹേ... അതെന്തു പണി...?"
ഇനി ഇങ്ങേരെങ്ങാനും വയസ്സുകാലത്ത്‌... ഹേയ്‌ അതാവില്ല...
"കുളിക്കാൻ വെള്ളം കോരിവെക്കാൻ പറഞ്ഞു... അവൾക്കിഷ്ടപ്പെട്ടില്ല... അവളു തോട്ടീന്ന് വെള്ളം കോരിക്കോണ്ടു വന്ന് ഇങ്ങേരുടെ തലവഴി ഒഴിച്ചു... എന്നിട്ട്‌ അലുമിനിയം തൊട്ടി കൊണ്ട്‌ തലയ്ക്കിട്ടൊരു കീറും കൊടുത്തു... ആറു കുത്തിക്കെട്ടാ...!"
കൊള്ളാം ബെസ്റ്റ്‌ മരുമോൾ...
"അവക്കു വട്ടാ... മൂത്ത വട്ട്‌..."
താടി കൂട്ടിക്കെട്ടിയിട്ടും അതിനിടയിലൂടെ ആ പാവം മനുഷ്യന്റെ വാക്കുകൾ... കർത്താവേ... ആ മണ്ട പോയ തെങ്ങ്‌ സിംബോളിക്‌ ആയി കാണിച്ചതാണോ..? അവന്റെ അപ്പന്റെ മണ്ടയാണല്ലോ പോയത്‌... മനസ്സിൽ ഒരായിരം ചിന്തകളുമായി ഞാൻ അവരോടു യാത്രപറയുമ്പോഴും ആ ഫ്രെയിം മനസ്സിൽ നിറഞ്ഞു; ആ തെങ്ങും..

Tuesday, May 28, 2013

ഉരുകിപ്പോയ കുടൽ..!

ഈ കഥയിലെ നായകന്‍ ജീവനോടെയുണ്ടോ... അതോ ആരുടെയെങ്കിലും കൈവീണു പണ്ടാരടങ്ങിയോ എന്നൊന്നും എനിക്കറിയില്ല. ഏതായാലും സഹനായകന്‍ ശ്രീമാന്‍ പൈങ്ങോട്ടൂരാന്‍ അഥവാ പൈങ്ങു എന്ന എന്‍റെ സഹപ്രവര്‍ത്തകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. സാജു എന്നു പേരുള്ള കഥാനായകനെ നാട്ടുകാര്‍ 'അണ്ടിയാപ്പീസര്‍' എന്നാണ്‌ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. പുള്ളിക്കാരന്‍ ഒരു സാദാ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്നു താനും. സാജുവിനെക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തി ഞാന്‍ സമയം കളയുന്നില്ല... എല്ലാം വഴിയേ മനസ്സിലായിക്കോളും.
മദ്യപിക്കുമെങ്കിലും മറ്റു മദ്യപന്മാരെ കാണുന്നതേ അലര്‍ജിയാണ്‌ സാജുവിനും പൈങ്ങുവിനും... അടിച്ചു പാമ്പായി ആരെങ്കിലും ഇവരുടെ മുന്നില്‍ പെട്ടാല്‍ പിന്നെ അവന്‍റെ ജന്മം പട്ടിനക്കിയെന്നു കൂട്ടിയാല്‍ മതി. ഒരു ദിവസം വൈകുന്നേരം കവലയില്‍ നിന്നും വീട്ടിലേക്കു നടന്നു വരുന്ന വഴിയാണ്‌ പൈങ്ങുവിന്‍റെ പിന്നില്‍ ഒരു വിളി.
"ഡാ... നിക്കെടാ.. ഞാനൂടൊണ്ടെടാ..."
സാജുവാണ്‌... എവിടെ നിന്നോ പാഞ്ഞു വരുന്ന വരവാണ്‌. രണ്ടുപേരുമൊന്നിച്ച് നടന്നു നീങ്ങി.
"എന്നതാടാ കയ്യില്‍..?"
സാജുവിന്‍റെ കയ്യിലൊരു പൊതിയിരിക്കുന്നത് കണ്ട് ആകാംക്ഷാഭരിതനായ പൈങ്ങുവിന്‍റെ ചോദ്യം.
"പെയ്സ്റ്റാടാ... പല്ലുതേക്കാന്‍..."
സാജു പൊതിയഴിച്ചു... കോള്‍ഗേറ്റിന്‍റെ വലിയ ഒരു ട്യൂബ്. അത്രയും വലിയ പേസ്റ്റ് ആദ്യമായി കാണുന്നുവെന്ന്‌ പൈങ്ങു ഭാഷ്യം...
ഇരുവരും നടന്നു നടന്ന്‌ ടൗണ്‍ കഴിയാറായപ്പോള്‍ ഒരു കടത്തിണ്ണയില്‍ എന്തോ ഒരനക്കം. ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ സ്ഥലത്തെ പ്രധാന പാമ്പുകളിലൊന്നാണ്‌. 'ഇരയെടുത്തിട്ട്' കിടക്കുന്നതിനിടയില്‍ എന്തോ ശബ്ദമുണ്ടാക്കിയതാണ്‌. നല്ലൊരു കക്ഷിയെ കിട്ടിയ സന്തോഷത്തില്‍ സാജു പൈങ്ങുവിനെ ഒന്നു നോക്കി... പൈങ്ങു ഒരു ചിരിയും ചിരിച്ചു... രണ്ടു പേരും ചേര്‍ന്ന്‌ പാമ്പിനെ ഉണര്‍ത്താനുള്ള ശ്രമമാരംഭിച്ചു. ആദ്യം പേരുവിളിച്ചു... പിന്നെ അപ്പനും അമ്മക്കും എല്ലാം വിളിച്ചു. സൈലന്‍സറില്ലാത്ത ലോറി ലോഡും കൊണ്ട് കേറ്റം കേറുന്ന ശബ്ദത്തില്‍ രണ്ടു പേരുംകൂടി തെറിപ്പാട്ടു പാടി... ങേ ഹേ.. നോ രക്ഷ... പൈങ്ങുവിന്‍റെ കണ്ണില്‍ നേരിയ നിരാശ... പക്ഷേ സാജു തോല്‍ക്കാനൊരുക്കമായിരുന്നില്ല. കയ്യിലിരുന്ന പേസ്റ്റിന്‍റെ ട്യൂബെടുത്തു തുറന്നു.
"നീയെന്നാ കാണിക്കാന്‍ പോവ്വാ..?"
പൈങ്ങുവിന്‌ സംശയം
"ഇപ്പോ കാണിച്ചു തരാം.. കണ്ടു പഠിക്ക്.."
ഇതും പറഞ്ഞ് സാജു പാമ്പമ്മാവന്‍റെ മുണ്ട് ഒരു വശത്തേക്കു മാറ്റി. പുറം തിരിഞ്ഞു കിടക്കുകയായിരുന്ന ആ നിര്‍ഭാഗ്യവാന്‍റെ മൂലത്തിലേക്ക് ട്യൂബ് തിരുകി... ട്യൂബ് നല്ലോണം ഞെക്കി പേസ്റ്റ് നിര്‍ദ്ദാക്ഷിണ്യം അടിച്ചു കയറ്റി. പേസ്റ്റ് തീര്‍ന്നിട്ടും പാമ്പുണര്‍ന്നില്ല... ഇരുവരും പരസ്പരം നോക്കി... ഒഴിഞ്ഞ ട്യൂബ് ഒരു വശത്തേക്കെറിഞ്ഞിട്ട് എന്തോ വലിയകാര്യം സാധിച്ച ഭാവത്തില്‍ ഇരുവരും വീട്ടിലേക്കു വിട്ടു.
--------------------------------------------------------
പിറ്റേന്ന്‌ അതിരാവിലെ പൈങ്ങുവും സാജുവും എവിടെയോ പോകാനായി ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ്‌ ദൂരെ നിന്നൊരു ശബ്ദം കേട്ടത്. അതാ വരുന്നു തലേദിവസത്തെ താരം... ആകെ കാറിക്കൂവിയാണ്‌ വരവ്... നിലവിളിയോട് നിലവിളി... വരവ് തങ്ങളുടെ നേര്‍ക്കാണെന്നറിഞ്ഞ പൈങ്ങു ഒന്നു പരുങ്ങി. കര്‍ത്താവേ... ഈ സാമാനം രാവിലെ തന്നെ വന്നു തലേക്കേറുമോ..എന്തോ... പക്ഷേ സാജു കുലുങ്ങിയില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ തന്നോടെന്തോ സംശയം ചോദിക്കാനായിരിക്കും ആ വരവെന്ന്‌ സാജു മനസ്സിലാക്കിയിരുന്നു. അടുത്തെത്തിയതും തന്‍റെ നിലവിളിയുടെ ടോണ്‍ അല്‍പം ഹൈപിച്ചിലേക്കു മാറ്റിക്കൊണ്ട് അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു..
"മക്കളേ ആരും ............മോന്‍ ദാമോദരന്‍റെ ഷാപ്പീന്നു കള്ളു കുടിക്കല്ലേടാ... ആ കഴുവേര്‍ട മോന്‍ ഇന്നലെ എനിക്കെന്തോ കലക്കിത്തന്നു... ഞാനതടിച്ചിട്ടു വരുന്നവഴി നമ്മടെ വറീച്ചന്‍റെ കടേടെ തിണ്ണേല്‍ക്കേറിക്കിടന്നു..."
ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാക്കിയിട്ട് ശബ്ദം താഴ്ത്തി മൂപ്പിലാന്‍ തുടര്‍ന്നു...
"ഉറക്കത്തില്‍ ഞാനറിയാതെ തൂറിപ്പോയെടാ മക്കളേ... ഇന്നു വെളുപ്പിനെ അതു കഴുകാന്‍ തോട്ടിലെറങ്ങിയപ്പൊ... എന്നാ മാതിരി നീറ്റലാ പണ്ടാരം... വെള്ളത്തിലാകെ പത... മീനൊക്കെ ചത്തുപൊങ്ങിയെടാ... എന്‍റെ കൊടലുരുകിപ്പോയെന്നാടാ തോന്നുന്നെ... കൊടലുരുകിപ്പോയെടാ മോനേ... ഞാനിനി എന്നാ ചെയ്യുവോ... നീറിയിട്ടു വയ്യായേ...!!"
നിലവിളി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.
സംഗതിയുടെ ടേണിംഗ് പോയിന്‍റ്‌‌ കണ്ട് പിടിവിട്ട് ചിരിക്കാനൊരുങ്ങിയ പൈങ്ങുവിന്‍റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തിട്ട് സാജു ഗൗരവത്തില്‍ പറഞ്ഞു
"ചേട്ടാ... ഇതു സംഗതി സീരിയസാ... വേഗം ദാ അങ്ങോട്ടു ചെല്ല്‌..."
സാജു കൈചൂണ്ടിക്കാണിച്ച ദിക്കില്‍ 'പ്രാഥമികാരോഗ്യകേന്ദ്രം' എന്നെഴുതിയിരിക്കുന്നതു കണ്ട് ഒറ്റക്കുതിപ്പിനു റോഡും കടന്ന്‌ ആശുപത്രിയിലേക്കു പാഞ്ഞ ടിയാന്‍റെ പിന്നാലെ പൈങ്ങുവും സാജുവും വിട്ടു. ഡോക്ടറുടെ മുറിയിലേക്ക് കയറിയതിനേക്കാള്‍ സ്പീഡില്‍ മൂപ്പര്‍ പറന്നിറങ്ങുന്നതു കണ്ട് അന്തംവിട്ട സാമദ്രോഹികള്‍ രണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഡോക്ടറുടെ മുഖം കണ്ട് ചിരിയടക്കാന്‍ പാടുപെട്ടു. ഇതിനിടയില്‍ പാവം പാമ്പ് അടുത്ത ആശ്രയവും തേടി എങ്ങോട്ടോ ഓടി മറഞ്ഞിരുന്നു....

Tuesday, March 20, 2012

ഓർഡിനറി-ടാറ്റാ വണ്ടി വഴിയിൽ കിടത്തിയില്ല.!


-------------------------------------------------------------------
ഗവി പശ്ചാത്തലമാക്കി നവാഗതനായ സുഗീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നെന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ആ പടമൊന്നു കാണണമെന്ന്. എന്നാൽ ചിത്രീകരണസമയത്തു തന്നെ പുറത്തുവന്ന ചില സ്റ്റിൽസിൽ ഒരു ടാറ്റാ ബസ് കണ്ടതോടെ മനസ്സ് മടിച്ചു, കാരണം കെ.എസ്.ആർ.ടി.സി ഒരിക്കലും ടാറ്റാ വണ്ടികൾ മലമ്പ്രദേശത്തേക്ക് സർവ്വീസിനയക്കാറില്ല, അങ്ങനെ ചെയ്തിട്ടുള്ളപ്പോഴൊക്കെ ഊർധ്വനും ഛിന്നനും വലിച്ച് വഴിയിൽ ചത്തുകിടന്നിട്ടുള്ള വണ്ടികൾ അവർക്ക് പാരയായിട്ടുമുണ്ട്. മേൽപ്പറഞ്ഞ ഗതി ഈ സിനിമയ്ക്കുണ്ടാവുമോ എന്നായിരുന്നു എന്നെപ്പോലുള്ള ചിലരുടെയെങ്കിലും പേടി. എന്നാൽ ആ പേടി അസ്ഥാനത്തായി എന്നതാണ്‌ സത്യം. പടം വഴിയിൽ കിടത്തിയില്ല, അഥവാ മടുപ്പിച്ചില്ല.
അച്ഛൻ മരിച്ച ഒഴിവിൽ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിക്കെത്തിയ ഇരവിക്കുട്ടൻപിള്ള(കുഞ്ചാക്കോ ബോബൻ) യെ കേന്ദ്രീകരിച്ചാണ്‌ കഥ തുടങ്ങുന്നതെങ്കിലും, ഡ്രൈവർ സുകു (ബിജു മേനോൻ), സ്ഥിരം യാത്രക്കാരനും മദ്യപാനിയുമായ വക്കച്ചൻ (ബാബുരാജ്) എന്നിവരിലേക്കും എന്തിന്‌ ആ പഴയ ടാറ്റാ ബസ്സിലേക്കു പോലും പടർന്നുകയറുന്ന സിനിമയുടെ ആദ്യപകുതി വളരെ രസകരമായിത്തന്നെ നീങ്ങുന്നു. ബാബുരാജിന്റെയും ബിജുമേനോന്റെയും തകർപ്പൻ ഡയലോഗുകൾക്ക് തീയേറ്ററിൽ നല്ല സ്വീകരണമാണ്‌ ലഭിക്കുന്നത്.
     ഗവിയിലെ പഞ്ചായത്ത് മെമ്പറായ വേണുമാഷായി ലാലു അലക്സും വളർത്തുമകളായ അന്നയായി ആൻ അഗസ്റ്റിനുമെത്തുന്നു. നാട്ടിലെ ഒരു പരുക്കൻ ചെറുപ്പക്കാരനായ ഡാം ഓപ്പറേറ്റർ ഭദ്രൻ എന്ന വേഷത്തിൽ ആസിഫ് അലിയെത്തുന്നത് തന്റെ കരിയറിലെ ഏറ്റവും വ്യതസ്തമായ ഒരു കഥാപാത്രവുമായിട്ടാണ്‌. പുതുമുഖമായ ശ്രിത ശിവദാസാണ്‌ മറ്റൊരു നായിക.
ചുരുങ്ങിയ സമയം കൊണ്ട് ഗവി എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരായ ഇരവിക്കും സുകുവിനും അവിചാരിതമായി ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. എന്നാൽ അവർ അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ്‌ ശരിക്കും സിനിമയുടെ ഇതിവൃത്തമെങ്കിലും നിഷാദ് കെ. കോയ, മനുപ്രസാദ് എന്നിവരുടെ തിരക്കഥ സിനിമയ്ക്കും പ്രേക്ഷകർക്കും പരുക്കേൽപ്പിക്കാതെ ഒരു യാത്ര തന്നെ പ്രദാനം ചെയ്യുന്നു.
       കേരളത്തിന്റെ മലമ്പ്രദേശ റോഡുകളുടെ മനോഹാരിത പകർത്തുന്നതിൽ ഒരു പരിധി വരെ ഛായാഗ്രാഹകനായ ഫൈസൽ അലി വിജയിച്ചെന്നു പറയാം. ഗവിയിൽ ചിത്രീകരിച്ചെന്നു പറയുമ്പോഴും നല്ലൊരു ശതമാനവും പത്തനംതിട്ട ജില്ലയിൽ പോലുമല്ല ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് അത്യാവശ്യം യാത്ര ചെയ്യുന്ന പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ടെങ്കിലും പടം കണ്ടിട്ട്  “ഇതാണ്‌ ഗവി...” എന്നു കരുതി യാത്രയ്ക്കൊരുങ്ങി കുറിയാണ്ടും തലയിൽക്കെട്ടി നിൽക്കുന്നവരോട് “അതങ്ങഴിച്ചേക്ക് ഗഡി..” എന്നു പറയാനാണ്‌ തോന്നുന്നത്.
രാജീവ് നായരുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നു.
വി. സാജനാണ്‌ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായരാണ്‌.
ആദ്യപകുതിയിൽ നല്ലൊരു എന്റർടെയ്നറും രണ്ടാം പകുതിയിൽ ഒരു സസ്പെൻസ് ത്രില്ലറുമൊരുക്കാൻ ശ്രമിച്ച സംവിധായകൻ ഒരുപരിധിവരെ വിജയിച്ചെന്നു പറയാം. അഭിനേതാക്കളിൽ ബിജുമേനോനും ആസിഫ് അലിയും ബാബുരാജും കുഞ്ചാക്കോ ബോബനും തിളങ്ങി. സ്ത്രീകഥാപാത്രങ്ങളിൽ ആരും അത്രയക്ക് വന്നില്ലെന്ന് നിസ്സംശയം പറയാം.

ഇത്രയൊക്കെ പറഞ്ഞെങ്കിലും ഒരു സത്യം കൂടി പറയുമ്പോൾ നിങ്ങൾ ഈ സിനിമ കാണാൻ തീരുമാനിക്കും, അതെന്താണെന്നു ചോദിച്ചാൽ ഇത്രേയുള്ളൂ. സൂപ്പർതാര സിനിമകൾ കാണുമ്പോഴുള്ള വീർപ്പുമുട്ടൽ ഈ പടത്തിനില്ല. കണ്ടിറങ്ങുമ്പോൾ ചാരായമടിച്ചിട്ട് കിടന്നവന്റെ ഹാങ്ങോവറുമില്ല. സമാധാനമായി കാണാം, കണ്ടിട്ട് ഇറങ്ങിപ്പോകാം... ചില ദൃശ്യങ്ങളെങ്കിലും കല്ലുകടിയില്ലാതെ മനസ്സിൽ കിടക്കുകയും ചെയ്യും.
എന്റെ റേറ്റിംഗ്: 3.5/5

Saturday, October 29, 2011

ഏഴാം അറിവ്- ലക്ഷ്യം തെറ്റിയ ദീപാവലി വാണം (7 aum arivu detailed review)


ആരാണ്‌ ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. എന്നാൽ ആരാണ്‌ മുരുഗദോസ്സ് എന്നാണ്‌ പടം കണ്ടിറങ്ങുന്നവർ ചോദിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ക്രിസ്റ്റഫർ നോളൻ എന്നുപോലും ചിലർ ഇദ്ദേഹത്തെ വാഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഗജിനി പോലെയുള്ള സിനിമകൾ ഏറെക്കുറെ ആ അഭിപ്രായത്തെ ശരിവെക്കുന്നതുമായിരുന്നു. എന്നാൽ ഏഴാം അറിവ് അഥവാ സെവെൻത് സെൻസ് എന്നൊരു പേരിട്ട് അവതരിപ്പിച്ച ഈ സിനിമയ്ക്കു പ്രചോദകമായതും വിസ്മൃതിയിൽ മറഞ്ഞുകിടന്നതുമായ ബോധിധർമ്മൻ എന്ന ബുദ്ധസന്യാസിയുടെ കഥ വർത്തമാനകാലത്തോടു ചേർത്തുവെക്കാൻ മനസ്സുകാണിച്ച മുരുഗദോസ്സിന്‌ എന്റെ വക കയ്യടി. കാഞ്ചീപുരത്തെ പല്ലവരാജവംശത്തിൽ പിറന്ന ബോധിധർമ്മൻ സന്യാസം സ്വീകരിച്ചു നാടുവിടുന്നു, പിന്നീട് ചൈനയിലെത്തുന്നു. അവിടെ ഒരു ഗ്രാമത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. ഇന്നും ബോധിധർമ്മനെ ചൈനീസ് ജനത ആരാധിക്കുന്നു എന്നും മുരുഗദോസ്സ് പറഞ്ഞുവെക്കുന്നു. 
               ഒരു മനുഷ്യന്റെ ഡി.എൻ.എ എന്നാൽ അവന്റെ സ്വത്വത്തിന്റെയും പാരമ്പര്യത്തിന്റെയും കണങ്ങൾ ഒളിഞ്ഞിരിക്കുന്ന മാന്ത്രികച്ചെപ്പാണെന്ന് ഇന്നത്തെ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുമ്പോളാണ്‌ ബോധിധർമ്മനെപ്പോലെയുള്ള ഒരാളുടെ പുനർജന്മത്തിന്റെ പ്രസക്തി. ഇതിനായി ബോധിധർമ്മന്റെ പിൻതലമുറയെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുന്ന ശുഭ (ശ്രുതിഹാസൻ) എന്ന വിദ്യാർത്ഥിനിയുടെ ഗവേഷണരേഖകൾ ചൈനീസ് ഗവണ്മെന്റിനു ലഭിക്കുന്നു. ആ ഉദ്യമത്തെ ഏതുവിധേനയും തടഞ്ഞാലേ രക്ഷയുള്ളൂ എന്നും മനസ്സിലാക്കി അവർ ഡോങ്ങ് ലീ (ജോണി ട്രൈ ന്യൂയെൻ) എന്ന കൊടും ഭീകരനെ സർക്കാർ ചെലവിൽ ഇന്ത്യയിലേക്കയക്കുന്നു. ഹിപ്‌നോട്ടിസത്തിലും കായികാഭ്യാസത്തിലും നിപുണനായ ഡോങ്ങ് ലീ ‘ഓപ്പറേഷൻ റെഡ്’ എന്ന ദൗത്യവുമായി തമിഴ്നാട്ടിലെത്തി ഒരു കറുത്ത ഹമ്മർ എച് 3യിൽ ശുഭയെ കൊല്ല്ലാൻ നടക്കുന്നു. തടയുന്നവരെയൊക്കെ അയാൾ കൊന്നൊടുക്കുന്നു. മറ്റുള്ളവരെ ഹിപ്‌നോട്ടൈസ് ചെയ്ത് അവരെക്കൊണ്ട് തന്റെ എതിരാളികളെ കൊല്ലിക്കുകയാണിയാൾ ചെയ്യുന്നത്. എന്നാൽ നിമിഷനേരം കൊണ്ട് ഹിപ്‌നോട്ടിസത്തിലൂടെ മാർഷ്യൽ ആർട്സും പഠിപ്പിക്കാമോ എന്നു ചോദിച്ചാൽ കഥയിലും ഹിപ്‌നോട്ടിസത്തിലും ചോദ്യമില്ല സർ... കാഞ്ചീപുരം സ്വദേശിയും ബോധിധർമ്മന്റെ പിൻതലമുറക്കാരനുമായ സർക്കസ് കലാകാരൻ അരവിന്ദിനെയും ശുഭയെയും പിന്തുടരുന്ന ഡോങ്ങ് ലീ തിരക്കേറിയ ഒരു തെരുവിൽ വാഹനങ്ങളുപയോഗിച്ച് ഇരുവരെയും കൊല്ലാക്കൊല ചെയ്യുന്ന രംഗം തലയിൽ കൈവെച്ചാണ്‌ കണ്ടത്. (ഇടയ്ക്ക് കണ്ണടഞ്ഞു പോവുകയും ചെയ്തു) ആകെ ഒരു സോംബി സിനിമയുടെ പ്രതീതി. എതിലേയോ പോയ ഒരു പെണ്ണ്‌ ഓടി വന്ന് സൂര്യയുടെ കരണം പുകയ്ക്കുന്ന സീൻ ടെർമിനേറ്റർ എന്ന സിനിമയിൽ നിന്നും ചൂണ്ടിയതല്ലേ എന്നു ചോദിച്ചാൽ, ഇനി ചൂണ്ടിക്കാണിക്കാനേ നേരമുണ്ടാവൂ. ഇത്രയും വൃത്തികെട്ട CGI വർക്കുകൾ സാക്ഷാൽ കെ.ടി.കുഞ്ഞുമോന്റെ പടങ്ങളിൽ പോലും വന്നിട്ടുണ്ടാകില്ല. പീറ്റർ ഹെയ്നിനും ഈ പാതകത്തിൽ പങ്കുണ്ടെന്നു കരുതുന്നു. പറന്നു പോകുന്ന ഓട്ടോറിക്ഷയും കുറെ കാറുകളും... എന്ന കൊടുമൈ സർ...! 85 കോടി.. ങ്‌ഹാ....!
                പുരാതനകാലത്തെ ദൃശ്യവൽക്കരിക്കുന്നതിൽ പരാജയപ്പെടാറുള്ള ഇന്ത്യൻ സിനിമയ്ക്കൊരു അപവാദമായാണ്‌ ഏഴാം അറിവിന്റെ തുടക്കത്തിലെ സീനുകൾ കാണുന്നത്. ചൈനീസ് പ്രകൃതിഭംഗി അനന്യസാധാരണമായ മിഴിവോടെ പകർത്തിയ ഛായാഗ്രാഹകൻ രവി.കെ.ചന്ദ്രന്‌ അടുത്ത കയ്യടി. 
ബോധിധർമ്മനായും വർത്തമാനകാലത്തെ അരവിന്ദ് എന്ന സർക്കസ് കലാകാരനായും പകർന്നാടിയ സൂര്യയ്ക്കാണ്‌ ഇനി കയ്യടി കൊടുക്കണോ വേണ്ടയോ എന്നാലോചിക്കുന്നത്. കാരണം സാധാരണയിൽ കവിഞ്ഞ് സൂര്യ എന്താണ്‌ ഇതിൽ ചെയ്തിരിക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല. സ്റ്റണ്ടിന്റെ പേരിൽ കയ്യടിക്കണമെന്ന് നിങ്ങൾ വാശിപിടിച്ചാൽ ആ കയ്യടിയുടെ പകുതി സ്റ്റണ്ട് മാഷായ പീറ്റർ ഹെയ്നിനും കൊടുക്കേണ്ടേ എന്നു ഞാൻ ചോദിക്കും.
ആയോധനകലയിലും വൈദ്യശാസ്ത്രത്തിലും അതീന്ദ്രിയജ്ഞാനത്തിലുമൊക്കെ അഗ്രഗണ്യരായിരുന്ന നമ്മുടെ പൂർവ്വികരിലൊരാളായിരുന്നു ബോധിധർമ്മൻ. എങ്കിലും നാം അവരെപ്പോലുള്ളവരെ ഇന്നും വേണ്ടവണ്ണം ഓർക്കുന്നില്ല; അഥവാ ഓർത്താലും അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. എന്നാൽ വിദേശികളോടും അവരുടെ പാരമ്പര്യത്തോടും നമ്മൾ കാണിക്കുന്ന അനാവശ്യ ഭക്തി. ഇത്തരം ഇരട്ടത്താപ്പിനെതിരെയാണ്‌ മുരുഗദാസ് വാളോങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി നല്ല ഒഴുക്കോടെയാണ്‌ പോകുന്നത്. എന്നാൽ നിലവാരമില്ലാത്ത പാട്ടുകൾ കൃത്യമായ ഇടവേളകളിൽ തിരുകിയിരിക്കുന്നതിനാൽ ആ സുഖവും ഇടയ്ക്ക് നഷ്ടപ്പെടുന്നു. (ഹാരിസ് ജയരാജിന്റെ സംഗീതത്തെപ്പറ്റി എഴുതാൻ നിർബ്ബന്ധിക്കരുത്..)
     രണ്ടാം പകുതി അനാവശ്യ ധൃതിയോടെയാണോ ചെയ്തിരിക്കുന്നതെന്ന് ഒരു സംശയമില്ലാതില്ല. കാരണം നല്ല രീതിയിൽ പോകേണ്ടിയിരുന്ന കഥ ദുർബലമാകുന്നത് ഇവിടെയാണ്‌. തിരക്കഥയുടെ ദൃഡത നഷ്ടപ്പെട്ട് ആകെ കുഴഞ്ഞു മറിഞ്ഞാണ്‌ സിനിമ തീരുന്നത്. അവസാനത്തെ സീനിൽ കാണുന്ന സൂര്യയുടെ പ്രസംഗം കൂടിയാവുമ്പോൾ ഒരുപാട് പ്രതീക്ഷകൾ നൽകി മോഹിപ്പിച്ച ഒരു സിനിമയുടെ ദാരുണാന്ത്യമാണ്‌ കാണേണ്ടി വന്നത്.
നന്നായി തുടങ്ങിവെച്ച ഒരു പ്രോജക്ട് എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി തീർത്ത കഥയാണ്‌ ഏഴാം അറിവെന്ന ചിത്രത്തിനു പിന്നിൽ. അഭിനേതാക്കളിൽ സൂര്യയ്ക്കൊപ്പമെത്താൻ ശ്രുതി ഹാസനായില്ലെന്നു പറയാം. മറ്റ് അഭിനേതാക്കളെക്കാൾ അധികം കയ്യടി നേടുന്നത് ജോണി ട്രൈ ന്യൂയൻ തന്നെയാണ്‌. നമ്മുടെ സ്വന്തം ഉണ്ടപ്പക്രു അജയകുമാറും സൂര്യയോടൊപ്പം ഇടയ്ക്ക് മിന്നിമായുന്നുണ്ട്. പശ്ചാത്തലസംഗീതം പലപ്പോഴും അരോചകമാണ്‌. സയൻസ് ഫിക്ഷനായിട്ടും വസ്തുതാപരമായ ചില പിഴവുകളും ഇടയ്ക്കിടെ മുഴച്ചു നിൽക്കുന്നുണ്ടെന്നതും വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്തതുകൊണ്ടാവാം. ഹിപ്‌നോട്ടിസം പോലെയുള്ള കാര്യങ്ങളെ അജ്ഞതയോടെയാണ്‌ സമീപിച്ചിരിക്കുന്നതെന്നുറപ്പ്. തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ച് നന്നായി പഠിക്കാതെ സിനിമയെടുക്കരുതെന്ന് വരും കാലത്തെ ഓർമ്മിപ്പിക്കാനെങ്കിലും ഈ ചിത്രത്തിനാവും. 85കോടി രൂപ മുടക്കിയ ഈ സിനിമയുടെ ഗ്രാഫിക്സ് എങ്കിലും നന്നാക്കാമായിരുന്നു. (അതോ ഇനി വില്ലന്റെ ഹമ്മറിന്‌ പെട്രോളടിക്കാനാണോ ബജറ്റിലധികവും ചെലവായത്..?)

കേൾക്കാത്ത പാതി: സിനിമകണ്ട് ചൈനാവിരുദ്ധവികാരമുണർന്ന ചില തമിഴ് മക്കൾ ചൈനീസ് മുഖമുള്ള നേപ്പാളിച്ചെക്കന്മാരെപ്പോലും ആക്രമിക്കുന്നു എന്നാണ്‌ ഒടുവിൽ കേട്ടത്. ഏതായാലും ദീപാവലിക്കു കത്തിച്ചുവിട്ട എലിവാണം അയൽപക്കത്തെ വൈക്കോൽത്തുറുവിൽ വീഴാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

Thursday, July 14, 2011

സോൾട്ട് & പെപ്പർ (Salt N' Pepper- Review)

        ജീവിക്കാൻ വേണ്ടി കഴിക്കണോ.. അതോ കഴിക്കാനായി ജീവിക്കണോ.. ഭക്ഷണപ്രിയർ വിയർക്കുന്ന ചോദ്യം. എന്നാൽ വിശപ്പും ദാഹവും എല്ലാ ജീവികൾക്കുമുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള മലയാളികളുടെ വിശപ്പിന്‌ ശമനമായെന്നു തോന്നുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ‘സോൾട്ട് & പെപ്പർ’ എന്ന ചിത്രം കാണാൻ ആൾത്തിരക്കൊഴിയാത്തത് തന്നെയാണ്‌ അതിന്റെ ലക്ഷണം. പൊട്ടിച്ചിരിപ്പിക്കും എന്നൊക്കെയുള്ള അവകാശവാദങ്ങളോടെ പുറത്തിറങ്ങിയ മൂന്നുകോമാളികളുടെ പടത്തിനു കയറി കാശുകളഞ്ഞതിന്റെ ഹാങ്ങോവറിൽ നിന്ന ഏതാനും സുഹൃത്തുക്കളെയും കൂട്ടിയാണ്‌ ഈ ചിത്രത്തിനു കയറിയത്. ടൈറ്റിലിൽ തന്നെ മുന്നിൽ നിരന്ന ഭക്ഷണസാധനങ്ങളുടെ നിറക്കാഴ്ച കണ്ട് വിശപ്പുണർന്നവർ ചെന്നെത്തിയത് കപടതകളേതുമില്ലാത്ത സ്വാഭാവികതയുടെ ദീപ്തമായൊരു ലോകത്തേക്കാണ്‌.
   ആർക്കിയോളജിസ്റ്റായ കളത്തിപ്പറമ്പിൽ കാളിദാസ(ലാൽ)ന്റെയും ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ(ശ്വേതാ മേനോൻ)യുടെയും ജീവിതങ്ങളുടെ ചുവരിൽ ഒരു ദോശ ചിത്രം വരയ്ക്കുകയാണ്‌. അവിവാഹിതനും ഭക്ഷണപ്രിയനായ കാളിദാസന്റെ വിശ്വസ്തനായ പാചകക്കാരൻ ബാബു എന്ന വേഷം ബാബുരാജ് ഇന്നുവരെ ചെയ്തിട്ടുള്ളതിലേറ്റവും വ്യതസ്തവും ചിരിയുണർത്തുന്നതുമാണ്‌. കാളിദാസനും ബാബുവും തമ്മിൽ കണ്ടുമുട്ടുന്ന രംഗം സമീപകാലസിനിമകളിലെ ഏറ്റവും നല്ല സീനുകളിലൊന്നാണെന്നതിനു തെളിവ് മിനിറ്റുകളോളം നീണ്ട കരഘോഷം. കാളിദാസന്റെ മരുമകനായ മനു രാഘവിനെ ആസിഫ് അലി അവതരിപ്പിക്കുമ്പോൾ മായയുടെ റൂംമേറ്റായ മീനാക്ഷിയെ മൈഥിലിയാണ്‌ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഭാഗം നന്നായിത്തന്നെ ചെയ്തു. ആർക്കിയോളജി വകുപ്പിൽ കാളിദാസന്റെ മേലുദ്യോഗസ്ഥനായ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയരാഘവനാണ്‌. അദ്ദേഹം പുരാവസ്തുഗവേഷണത്തിനെന്ന പേരിൽ നിലം കുഴിക്കുന്നതെന്തിനാണെന്ന തിരിച്ചറിവ് ആരെയും ചിരിപ്പിക്കും.
  ഗാനങ്ങൾക്കും പശ്ചാത്തലത്തിനും ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. പ്രത്യേകിച്ച് “പ്രേമിക്കുമ്പോൾ..” എന്ന ഗാനം കഥാസന്ദർഭത്തിൽ നിന്നും ഒട്ടും മുഴച്ചുനിൽക്കുന്നില്ല. ‘അവിയൽ ബാൻഡ്’ ചെയ്ത പ്രൊമോ സോങ്ങ് “ആനക്കള്ളൻ..” തീരുന്നതു വരെ ആരും തീയേറ്ററിൽ നിന്നും പുറത്തിറങ്ങില്ല.“ദോശകഴിക്കാൻ കയറി ബിരിയാണി കഴിച്ചിറങ്ങി” എന്ന പരസ്യവാചകം അതിശയോക്തിയല്ലെന്ന് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും സമ്മതിക്കും. 
  സാങ്കേതികമായും നല്ല നിലവാരം പുലർത്തുന്നതാണ്‌ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളോരോന്നും.‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ‘റെഡ് വൺ’ ക്യാമറ ഇങ്ങനെയും ഉപയോഗിക്കാമെന്ന് തെളിയിച്ചതിന്‌ ഷൈജുവിന്‌ നന്ദി. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത വിദ്വാൻ (നവാസ് ഇസ്മയിൽ) ഈ പടമൊന്നു കാണുന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയ ഗുണം ചെയ്യും. ലളിതമായൊരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുന്ന ശ്രമകരമായൊരു ദൗത്യത്തിനൊടുവിൽപ്പോലും തിരക്കഥയിൽ ഒരിടത്തും ഇഴച്ചിലനുഭവപ്പെടാതെ ശ്രദ്ധിച്ചിട്ടുണ്ട്. ശ്യാം പുഷ്കരനും ദിലീഷ് നായർക്കും തങ്ങളുടെ പ്രയത്നം ഫലം കണ്ടതിൽ അഭിമാനിക്കാം. സംവിധായകനായ ആഷിഖ് അബുവും ടീമും ചേർന്ന് മലയാളസിനിമയ്ക്ക് നൽകിയിരിക്കുന്നത് ഒരു നല്ല സദ്യ തന്നെ.

Thursday, February 24, 2011

പട്ടിപ്പല്ലൻ..!

കുട്ടപ്പൻചേട്ടന്‌ സിഗ്നേച്ചർ സ്റ്റൈലിൽ രണ്ടു പല്ലുണ്ടായിരുന്നു; തേറ്റാ പോലെ എറിച്ചു നിൽക്കുന്നത്. ഡ്രാക്കുളസിനിമ കാണാത്തതുകൊണ്ടോ രക്തദാഹികളായ മറ്റു പിശാചുക്കളെക്കുറിച്ച് കേട്ടു കേൾവ്വിയില്ലാത്തതുകൊണ്ടോ എന്തോ, നാട്ടുകാർക്ക് കുട്ടപ്പൻചേട്ടന്റെ പല്ലുകൾ കണ്ടിട്ട് ഏതോ ചാവാലിപ്പട്ടിയെയാണ്‌ ഓർമ്മവന്നത്. അങ്ങനെ ആ മലയോരഗ്രാമത്തിലുള്ളവർ ചേർന്ന് കുട്ടപ്പൻചേട്ടന്റെ പേരു മാറ്റി. അവർ ഒരേസ്വരത്തിൽ വിളിച്ചു
“പട്ടിപ്പല്ലൻ..!”
കാലം കടന്നുപോയി. കുട്ടപ്പൻചേട്ടൻ റബർ തടിയും പഞ്ഞിത്തടിയുമൊക്കെ വിറകാക്കി വിറ്റു കാശുണ്ടാക്കി. നാട്ടുകാർ വിളിച്ചു
“വിറകുകാരൻ പട്ടിപ്പല്ലൻ..”
അങ്ങനെ കുട്ടപ്പൻചേട്ടൻ അതുവിട്ട് തടിക്കച്ചവടം തുടങ്ങി. ഇത്തവണ ഉഗ്രൻ കോളായിരുന്നു. പണം കുമിഞ്ഞുകൂടി. നാട്ടുകാർ പേരൊന്നു പരിഷ്കരിച്ചു...
“പട്ടിപ്പല്ലൻ മുതലാളി...”
മക്കളെ പഠിപ്പിച്ച് ഇംഗ്ളണ്ടിലും അമേരിക്കയിലുമൊക്കെ അയച്ച് സ്വസ്ഥം ഗൃഹഭരണമെന്നുരുവിട്ട് വീടിന്റെ വരാന്തയിൽ ചാരുകസേരയിൽ കിടന്ന കുട്ടപ്പൻചേട്ടനെ നാട്ടുകാർ അപ്പോൾ വിളിച്ചത്
“പട്ടിപ്പല്ലനച്ചായൻ..”
അങ്ങനെയിരിക്കെ കുട്ടപ്പൻചേട്ടന്റെ മക്കൾ ചേർന്ന് ഒരുഗ്രൻ വീടുവെക്കാൻ പ്ളാനിട്ടു. അപ്പോഴാണ്‌ ടിയാന്റെ പ്രിയപത്നി മേരിക്കുട്ടി ഒരു അപകടം മണത്തറിഞ്ഞത്.
അവർ കെട്ടിയോനോട് ഇങ്ങനെ പറഞ്ഞു
“ദേ മനുഷ്യാ, നിങ്ങളു വെല്യ മൊതലാളിയൊക്കെയാണേലും നാട്ടുകാർ നിങ്ങളെ എന്നതാ വിളിക്കുന്നെ..? പട്ടിപ്പല്ലൻ എന്നല്യോ..? അതുള്ള നാട്ടിൽ എന്നാ വീടുവെച്ചിട്ടെന്താ..? നമുക്കെങ്ങോട്ടേലും മാറിത്താമസിക്കാം, നമ്മളെ ആരും അറിയാത്തിടത്ത്...“

അത് കുറിക്കുകൊണ്ടു. കുട്ടപ്പൻചേട്ടൻ പത്തറുപതുകിലോമീറ്റർ ദൂരെ മാറി ഒരിടത്തൊരു പ്ളോട്ടുവാങ്ങി. വീടു പണിതു... നാട്ടുകാരാരും അറിയാതെ.
അങ്ങനെ വീടുപണി തീർന്നു. പഴയ വീട്ടിൽ നിന്നും പുതിയസ്ഥലത്തേക്കു താമസം മാറിയപ്പോൾ നാട്ടുകാരായ ചില ശിങ്കിടികളെയും കുട്ടപ്പൻചേട്ടൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടുസാമാനങ്ങളൊക്കെ അൺലോഡ് ചെയ്യാനായിരുന്നു അത്. പുതിയ സ്ഥലത്തെത്തി സാധനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോൾ മേൽപ്പറഞ്ഞ കക്ഷികളെ കുട്ടപ്പൻചേട്ടൻ ചില്ലറയും കൊടുത്ത് പായ്ക്ക് ചെയ്തു.

അവർ ബസ്‌സ്റ്റോപ്പിലേക്കു നടന്നു. ബസ്സുകാത്ത് നിൽക്കുമ്പോൾ അടുത്തുള്ള ചായക്കടക്കാരനൊരു സംശയം
”അല്ലാ... നിങ്ങളെവിടുന്നാ...? ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ...“
ഒന്നു മടിച്ചെങ്കിലും മറുപടി ഉടനായിരുന്നു
”ഞങ്ങള്‌... ദേ അവിടെ പട്ടിപ്പല്ലന്റെ സാധനങ്ങളും കൊണ്ടു വന്നതാ..“
കടക്കാരനു വീണ്ടും സംശയം
“പട്ടിപ്പല്ലനോ...? അതാരാ..?”
ആ സാമദ്രോഹികൾ സർവ്വചരിത്രവും അവിടെ വിളമ്പി, അടുത്ത ബസ്സിനു കയറിപ്പോവുകയും ചെയ്തു.
കുട്ടപ്പൻചേട്ടനെയും കുടുംബത്തെയും പരിചയപ്പെടാനെത്തിയവർ പരസ്പരം ആ പേര്‌ കൈമാറി..
പട്ടിപ്പല്ലൻ...!
അങ്ങനെ കുട്ടപ്പൻചേട്ടൻ ഒരു സത്യം മനസ്സിലാക്കി... സ്ഥലം മാറിയതുകൊണ്ട് പേരു മാറണമെന്നില്ല....

Friday, January 28, 2011

അർജ്ജുനൻ സാക്ഷി (Arjunan Sakshi Review)


എല്ലാം മുകളിലിരുന്ന് ഒരുവൻ കാണുന്നുണ്ട് എന്ന്‌ പറയാറുണ്ട്. ഏതൊരു കുറ്റകൃത്യത്തിനും ഒരു സാക്ഷിയുമുണ്ടാവും. അത് മനുഷ്യനാവാം, മൃഗമാവാം, മരങ്ങളോ മണ്ണോ മഞ്ഞുതുള്ളിയോ ആവാം. എറണാകുളം കളക്ടറായിരുന്ന ഫിറോസ് മൂപ്പൻ (മുകേഷ്) കൊല്ലപ്പെട്ടിട്ട് 10 മാസം കഴിഞ്ഞിട്ടും തെളിവുകളില്ലാതെ സി.ബി.ഐ പോലും ആ കേസ് ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ മാതൃഭൂമി റിപ്പോർട്ടറായ അഞ്ജലി മേനോന്‌ (ആൻ അഗസ്റ്റിൻ) അർജ്ജുനൻ  എന്ന പേരിൽ ലഭിക്കുന്ന ഒരു കത്തിൽ നിന്നാണ്‌ തുടക്കം. താൻ കളക്ടറുടെ കൊലപാതകം നേരിട്ടു കണ്ടതാണെന്നും, നിയമപാലകരിലോ, നീതിന്യായവ്യവസ്ഥയിലോ സർക്കാരിലോ വിശ്വാസമില്ലാത്തതിനാൽ മുന്നോട്ടു വരാനാവില്ലെന്നും ആ കത്തിൽ പറയുന്നു. പത്രത്തിൽ ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ കൊലയാളികൾക്ക് ഇരിക്കപ്പൊറുതിയില്ലാതെ വരുന്നു. ഭീഷണിയുമായി നിരവധി കോളുകളും വീടുകയറി അക്രമവുമൊക്കെ കണ്ടുമടുത്ത ചേരുവകൾ. യാദൃശ്ചികമായി ഈയവസരത്തിൽ കൊച്ചിയിലെത്തുന്ന യുവ ആർക്കിടെക്റ്റായ റോയ് മാത്യൂ (പൃഥ്വിരാജ്) സാഹചര്യങ്ങളുടെ മറിമായം കൊണ്ട് അർജ്ജുനനായി തെറ്റിദ്ധരിക്കപ്പെടുന്നതോടെ കൊലയാളികൾ അയാളുടെ നേർക്കും അക്രമം അഴിച്ചുവിടുന്നു. ഈ രംഗത്തിനുവേണ്ടി ചെയ്തിരിക്കുന്ന ഒരു കാർ ചേസും അതിനെത്തുടർന്നുള്ള അപകടങ്ങളും പ്രേക്ഷകരിൽ ഭയമുണർത്താൻ പോന്നവയാണ്‌. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള ഏതൊരു സിനിമയിലും ക്വൊട്ടേഷൻ, ഗുണ്ടായിസം തുടങ്ങിയവ അവിഭാജ്യഘടകമാണെന്ന് ഈ സംവിധായകനും നിർഭാഗ്യവശാൽ ധരിച്ചുവശായിരിക്കുന്നു. അങ്ങനെ സത്യം കണ്ടെത്താനുള്ള യാത്രയിൽ മറ്റു പല സത്യങ്ങളും മനസ്സിലാക്കി പ്രബലരായ കൊലയാളികളെ വലയിലാക്കുന്നിടത്ത് സിനിമ തീരുന്നു. ക്ളൈമാക്സ് എന്നത് ഒരു ക്രാഷ്‌ലാൻഡിങ്ങ് ആയിരുന്നില്ലേ എന്ന് തോന്നിപ്പിക്കും വിധമാണ്‌ സംവിധാനം. നമ്മൾ എന്ന സിനിമയിലൂടെ നൂലുണ്ടയായി വന്ന് ക്ളാസ്‌മേറ്റ്സിൽ വാലുവാസുവായ വിജീഷ് തന്റെ ശരീരം നന്നായി ഒരുക്കിയെടുത്ത് മസിലും പെരുക്കി പൃഥ്വിക്കൊപ്പം മുഴുനീളകഥാപാത്രമായുണ്ട്. നെടുമുടി വേണു, ക്യാപ്റ്റൻ രാജു, തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നായികയായ ആൻ അഗസ്റ്റിന്റെയും സ്ഥിതി വ്യതസ്തമല്ല. വില്ലന്മാരായ (ബിജു മേനോനും സുരേഷ്‌കൃഷ്ണയുമടക്കം) എല്ലാവരും തനി ക്ളീഷേ പ്രകടനമാണ്‌ കാഴ്ചവെച്ചത്. സലിം കുമാറും സുരാജ് വെഞ്ഞാറമൂടുമൊന്നും ഓവറാക്കിയില്ല എന്നൊരു സമാധാനവുമുണ്ട്. വിജയരാഘവന്റെ പൊലീസ് വേഷവും പതിവുശൈലി തന്നെ. ജഗതിയുടെ കഥാപാത്രം മനസ്സിൽ തട്ടുന്നതാണ്‌. അവസാനത്തെ വലയിലാക്കൽ ഇവിടം സ്വർഗ്ഗമാണ്‌ എന്ന സിനിമയുടെ ക്ളൈമാക്സിനെ ഓർമ്മിപ്പിച്ചു. ആദ്യപകുതി ചടുലമായിരുന്നെങ്കിലും ഇടവേളയ്ക്കു ശേഷം ആകെയൊരു അളിപുളിയായി. നല്ലൊരു ത്രില്ലറാക്കാമായിരുന്ന ഒരു സബ്ജെക്ട് രഞ്ജിത് ശങ്കറിന്റെ കയ്യിലൊതുങ്ങാതെ പോയ കാഴ്ചയ്‌ക്കാണ്‌ ഇവിടെ പ്രേക്ഷകൻ സാക്ഷിയായത്.

ലാസ്റ്റ് വേർഡ്: മൊത്തത്തിൽ തരക്കേടില്ല.
കഥ, തിരക്കഥ, സംവിധാനം: രഞ്ജിത് ശങ്കർ
അഭിനേതാക്കൾ: പൃഥ്വിരാജ്, ആൻ അഗസ്റ്റിൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാപ്റ്റൻ രാജു, ആനന്ദ്, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്‌, വിജീഷ് തുടങ്ങിയവർ.
ബാനർ: എസ് ആർ ടി. റിലീസ്


ഒരു വാക്ക്: ആദ്യമായാണ്‌ ഞാനൊരു റിവ്യൂ എഴുതുന്നത്. വ്യക്തിപരമായ അഭിപ്രായമാണിത്. കുറവുകൾ സദയം സഹകരിക്കുക.

Saturday, January 1, 2011

സമയരഥം. (നീണ്ടകഥ)

സ്ഥലം ഇടപ്പള്ളി സിഗ്നൽ ജംൿഷൻ.
സമയം രാത്രി ഒൻപതര.
ചുമലിൽക്കിടക്കുന്ന ബാഗ് നേരെയാക്കിയിട്ട് വിനു ഹൈവേയുടെ വടക്കുഭാഗത്തേക്കു കണ്ണും നട്ടു നിന്നു. സാധാരണ പ്രവൃത്തിദിനങ്ങളിൽ ഇവിടെ ഈ സമയത്ത് ധാരാളമാളുകൾ കാണുംപക്ഷേ വാരാന്ത്യമായതു കൊണ്ട് എല്ലാരും നേരത്തെ കൂടണഞ്ഞിരിക്കുന്നു.
ശനിയാഴ്ചയായതു കൊണ്ട് അല്പം നേരത്തേയിറങ്ങാമെന്നു കരുതിയിരിക്കുമ്പോഴാണ്‌ നാശം പിടിക്കാൻ ജീയെമ്മിന്റെ വരവ്. നാലര മണിക്കൂർ അങ്ങേരു കാരണം തുലഞ്ഞു. ആലപ്പുഴ വഴി ഇനിയിപ്പോ ട്രെയിനൊന്നുമുണ്ടാവില്ല. വിനു അക്ഷമനായി വീണ്ടും വാച്ചിൽ നോക്കി. വല്ല ലോറിക്കാരും വന്നാൽ കൈകാണിച്ചു കയറാൻ നോക്കാം. ലോറിക്കു കയറാൻ വൈറ്റിലയാണു പറ്റിയ സ്ഥലം. ഏതെങ്കിലും ടൂവീലർകാരനെയെങ്കിലും കിട്ടിയാൽ അങ്ങോട്ടിറങ്ങാമായിരുന്നു. വിനു വീണ്ടും വടക്കോട്ടു നോക്കി. ഹൈവേയുടെ അങ്ങേയറ്റത്ത് രണ്ടു ഹെഡ്‌ലൈറ്റുകൾ തിളങ്ങി. ഇടയ്ക്കിടെ ഫോഗ്‌ലാമ്പുകളും മിന്നുന്നുണ്ട്. റാലികാറുകളുടേതു പോലുള്ള ശബ്ദം. ഏതെങ്കിലും ഫ്രീക്ക് പയ്യന്മാരാവും. കൊച്ചിയിൽ അത്തരക്കാർക്കു പഞ്ഞമില്ലല്ലോ. ആ കാറിങ്ങടുത്തെത്തിക്കഴിഞ്ഞു. വിനുവിനെ കണ്ടിട്ടെന്നോണം ഡ്രൈവർ ഓരം ചേർത്ത് വണ്ടി നിറുത്തി. മിത്‌സുബിഷി ലാൻസറാണ്‌വണ്ടി. കറുത്തനിറത്തിൽ കുളിച്ച ബോഡിയിലാകെ ഓട്ടോപാർട്സ് കമ്പനികളുടെയും മറ്റും പരസ്യ സ്റ്റിക്കറുകൾ. ഭംഗിയുള്ള അലോയ് റീമ്മുകളിൽ വീതിയേറിയ റാലി ടയറുകൾ. പിന്നിൽ ഉയർന്നു നില്ക്കുന്ന ഹൈഡ്രോളിക് ഓപ്പറേറ്റഡ് സ്പോയിലർ കാണുമ്പോൾ ആകെ ഒരു വിമാനച്ചന്തം.പ്രൊഫെഷണൽ റാലിക്കാരനാവും.
ചിന്തിച്ചു നിൽക്കവേ വിൻഡോഗ്ളാസ്സ് താണു.
എങ്ങോട്ടാ..?”
കനമുള്ള ശബ്ദം..
വിനു തെക്കോട്ട് കൈചൂണ്ടി. ഭാഗ്യമായി ലിഫ്റ്റ് കിട്ടിയാൽ വൈറ്റില വരെയെങ്കിലും ചെന്നു പറ്റാമല്ലോ.
കേറിക്കോ...ഞാനങ്ങോട്ടാ...
വിനു തെല്ലു മടിയോടെ ഡോർ തുറന്നു കയറി. റാലി മോഡൽ സീറ്റുകൾ. ഡോറടഞ്ഞതും ഒരു മുരൾച്ചയോടെ കാർ കുതിച്ചു. വിനു ഡ്രൈവറുടെ നേർക്കു നോക്കി. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ ആ മുഖം ഒരു നോക്കു കണ്ടു. തീരെ പയ്യനല്ല. മുപ്പത്തിയഞ്ചോളം വയസ്സുവരും. ചീകിയൊതുക്കിയ മുടി. വല്ലാത്തൊരു തിളക്കമുള്ള ചെറിയ കണ്ണുകൾ..നീണ്ട നാസികയ്ക്കു താഴെ കട്ടിമീശ. കവിളിൽ ഒന്നോരണ്ടോ ദിവസം പ്രായമുള്ള കുറ്റിരോമങ്ങൾ. ഇടത്തേ കാതിൽ ഒരു സ്റ്റഡ്. ടോമിഹിൽഫിഗറിന്റെ ടീഷർട്ട്. ഉറച്ച ശരീരം. ബലിഷ്ഠമായ കൈകളിൽ റിസ്റ്റ്ബാൻഡും ലെതർ റാലി ഗ്ളൗസും ധരിച്ചിരിക്കുന്നു.
ആളാകെ സ്റ്റൈലിഷാണല്ലോ... വിനു മനസ്സിലോർത്തു. അവൻ വണ്ടിക്കകമാകെ ഒന്നു നോക്കി. തലകീഴായി മറിഞ്ഞാലും ഒന്നും സംഭവിക്കാതിരിക്കാനുള്ള ആന്റിറോൾ കേജിംഗ്. ഡോർപാഡുകളും മറ്റും എടുത്തുമാറ്റിയിരിക്കുന്നു. ഡാഷ്ബോർഡിൽ റാലിവാഹനങ്ങളിലെപ്പോലെ കുറെ അഡീഷണൽ ഗേജുകളും മറ്റും. വണ്ടി പൈപ്‌ലൈൻ സിഗ്നലിലെത്തി. ഒരു ടാങ്കർ ലോറി കാക്കനാട് ഭാഗത്തേക്ക് കയറിപ്പോകുന്നു. വണ്ടി നിന്നു. ഡ്രൈവർ വിനുവിനു നേരെ തിരിഞ്ഞു.
എന്താ പേര്‌..?”
വിനു ഒരു നിമിഷം ശങ്കിച്ചു... ഇങ്ങനെയുള്ളവരോടൊക്കെ പേരു പറയണോആളു കുഴപ്പക്കാരനല്ലെന്നു തോന്നുന്നു... പറഞ്ഞേക്കാം.
വിനു... വിനു വിശ്വനാഥ്
മുൻപിലേക്കു നോക്കിയിരിക്കുകയായിരുന്ന അയാൾ ഗിയർ ലിവറിലേക്കു കൈ നീട്ടി. വണ്ടി കുതിച്ചു. അപ്പോളതാ അടുത്ത ചോദ്യം.
എവിടാ വീട്..?”
വിനു അയാളുടെ മുഖത്തേക്കു തന്നെ നോക്കിപ്പറഞ്ഞു
ആലപ്പുഴ...
ങാഹാ... അപ്പോ ആലപ്പുഴയ്ക്കാണോ... ഞാനും കുറച്ചു തെക്കോട്ടാആലപ്പുഴ കഴിഞ്ഞും പോണം
വിനുവിന്റെ മുഖം വിടർന്നു. ലോറിക്കാരെ കാത്തു നിൽക്കാതെ നേരെ പോകാമല്ലോ. വണ്ടി വൈറ്റില ഓവർബ്രിഡ്ജ് കയറി.
ഡ്രൈവർ തുടർന്നു.
എന്നെ പരിചയപ്പെടുത്തിയില്ലല്ലോ... ഞാൻ ജിജോ. ജിജോ കോശി. വീട് ആലപ്പുഴ ജില്ലയിൽ തന്നെയാഎ.സി.റോഡിൽരാമങ്കരി. കുട്ടനാടൻ ജന്മികുടുംബം എന്നൊക്കെ ചിലർ കളിയാക്കാറുണ്ട്. ഒരു കണക്കിനതു ശരിയാ. പണ്ടൊക്കെ ആ പ്രദേശം മുഴുവനും ഞങ്ങടെയായിരുന്നു... ഇപ്പോ അതൊക്കെ വിറ്റൊഴിവാക്കി. എനിക്കീ കൃഷിയൊന്നും നോക്കാൻ പറ്റില്ലെന്നേ. ഒരു പെങ്ങളുണ്ട് കെട്ടിച്ചയച്ചു അവളിപ്പോ സ്റ്റേറ്റ്സിലാ, ചേട്ടച്ചാരുണ്ട്പുള്ളിയുടെ വീതം മാത്രം കൃഷിയൊണ്ട്. ഞാനിങ്ങനെ റാലിയും റേസിങ്ങുമൊക്കെയായിട്ടു നടക്കുന്നുഇപ്പോത്തന്നെ ബാംഗ്ളൂരിൽ നിന്നു ഒരു റാലി കഴിഞ്ഞുവരുന്ന വഴിയാ...
അയാളുടെ സംസാരം വിനുവിനു രസിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ്‌അടുത്ത ചോദ്യം.
ആലപ്പുഴയിലെവിടാ വീട്...?“
കളർകോട്ടാ...
വിനു തെല്ലു മടിയോടെ പറഞ്ഞു.
അതുശരി... ഇവിടെ എവിടെയാ ജോലി..?”
കേരളാ ട്രേഡ്സ് ആൻഡ് എക്സ്പോർട്സിലാ... ഇടപ്പള്ളിയിലാ ഫിനാൻഷ്യൽ ഡിവിഷൻഞാൻ അക്കൗണ്ട്സിലാ...
ഓ... ദാറ്റ് സൗണ്ട്സ് ഗുഡ്...”
അയാൾ വിനുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു... അവനും ചിരിച്ചുഇനിയും സംശയം മാഞ്ഞിട്ടില്ലാത്ത മുഖത്തോടെ.
വിനുവിന്റെ മനസ്സിൽ നിന്നും ഭയം കുടിയിറങ്ങിത്തുടങ്ങി. അവനയാളോടു സംസാരിക്കാൻ പുതിയ വിഷയങ്ങൾ കണ്ടെത്താൻ ശ്രമിച്ചു.
ഈ വണ്ടി എവിടെയാ മോഡിഫൈ ചെയ്തത്..?”
പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു...
എന്താ ഇഷ്ടപ്പെട്ടോ...?
അയാൾ ചിരിയോടെ വിനുവിനെ നോക്കി.
പിന്നേ... അടിപൊളിയായിട്ടുണ്ട് മാഷേ... തകർപ്പൻ...
താങ്ക്സ്... ഇതു ഞാൻ കോയമ്പത്തൂരിലാ ചെയ്തത്കരി റേസിംഗിലെ കുറെ പയ്യന്മാരുണ്ട് എന്റെ ഫ്രണ്ട്സ്... അവന്മാരാ സ്ട്രക്ചറും മെക്കാനിക്കൽസും. പെയ്ന്റ് ആൻഡ് ഫിനിഷിംഗ് അങ്ങു ബാംഗ്ളൂരിലും ചെയ്തു... മൂന്നാലഞ്ചു ലക്ഷം രൂപാ നിന്ന നിൽപ്പിലങ്ങു പൊട്ടി... പകരം കിട്ടിയ സാധനം ദേയാ, പൊറകിലെ സീറ്റിൽ കെടപ്പൊണ്ട്...
അയാൾ പിൻസീറ്റിലേക്കു കൈചൂണ്ടി. അവൻ തിരിഞ്ഞു നോക്കി. പിന്നിലെ സീറ്റിൽ ഭംഗിയുള്ള ഒരു വലിയ ട്രോഫി.
രാംകുമാർ മെമ്മോറിയൽ റാലി... കേട്ടിട്ടുണ്ടോ..അതു കഴിഞ്ഞു വരുന്ന വഴിയാ. കഴിഞ്ഞ വർഷം റണ്ണറപ്പായിരുന്നുഫസ്റ്റ് കിട്ടേണ്ടതായിരുന്നു. കൂടെ നാവിഗേറ്ററായിട്ടു വന്ന തൃശൂർക്കാരനൊരു നായിന്റെ മോൻ എനിക്കിട്ടു പണി തന്നു. അങ്ങനെ ഒന്നാം സ്ഥാനം ആമ്പിള്ളേരു കൊണ്ടുപോയി... അന്നുമുതലൊരു വാശിയായിരുന്നു. സ്ഥിരം പ്രാക്ടീസ്ക്വാളിറ്റി സ്പെയേഴ്സ്അങ്ങനെ ഒരുകൂട്ടം തയ്യാറെടുപ്പുകൾ. ഇത്തവണ നാവിഗേറ്റർ ഒരു പാവം പാണ്ടിച്ചെക്കനായിരുന്നു. സേലത്തുകാരൻ ശിവ. എൻജിനീയറിംഗ് പഠിക്കുന്നവനാ. ഒരു ശല്യവുമില്ല നല്ല കൂറൊള്ള ചെറുക്കനാ... വരുന്ന വഴി അവനെ കോയമ്പത്തൂരിലെ അവന്റെ കോളെജിൽ വിട്ടു. അവിടുന്നു നേരെ കാലു കൊടുത്തിട്ട് പിന്നെ ഇടപ്പള്ളിയിൽ ഇയാളെ കേറ്റാനാ നിറുത്തിയത്...
അയാൾ പറഞ്ഞു നിറുത്തി.
വിനു അയാളുടെ സംസാരം താല്പര്യത്തോടെ കേട്ടിരിക്കുകയായിരുന്നു. വണ്ടി അപ്പോൾ മരടു കഴിഞ്ഞിരുന്നു. സംസാരിക്കുമ്പോഴും ഇയാൾ എത്ര ശ്രദ്ധയോടെയാണു സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത്. അവൻ മനസ്സിലോർത്തു.
കൊച്ചിക്ക് അതിരിടുന്ന വലിയ പാലത്തിലേക്ക് കാർ പാഞ്ഞുകയറുമ്പോൾ മഴതുടങ്ങി.
“നശിപ്പിച്ചല്ലോ... ഇവിടം വരെ മഴയില്ലാരുന്നു... ഇപ്പം ദേ പടിക്കൽകൊണ്ട് കലം തല്ലിപ്പൊട്ടിച്ചെന്നു പറഞ്ഞതുപോലെ...”
ജിജോ പിറുപിറുത്തു.
മുന്നിലൊരു ലോറി പോകുന്നുണ്ട്. അതിന്റെ പിൻചക്രങ്ങളിൽ നിന്ന് വെള്ളവും ചെളിയും കലർന്ന കണികകൾ പിന്നിലേക്കു പാറിപ്പോകുന്നു. പാലത്തിൽ വെച്ചുതന്നെ ആ ലോറിയെ ഓവർടേക്ക് ചെയ്ത് കാർ അരൂരിലേക്കിറങ്ങി. മഴ തെല്ലു ശമിച്ചു...
“കട്ടൻ കാപ്പിയടിക്കുന്നോ....?”
ഇടത്തു കണ്ട തട്ടുകടയിലേക്കു ചൂണ്ടി ജിജോ ചോദിച്ചു.
“ഹേയ് വേണമെന്നില്ല...”
വിനു മടിച്ചു
“എന്നാലേ, എനിക്കു വേണമെന്നുണ്ട്...”
വണ്ടി നിറുത്തി ജിജോ ചാടിയിറങ്ങി തട്ടുകടയിലേക്കു കയറി.
“രണ്ടു കാപ്പി..”
വിനു വേണ്ടെന്ന ഭാവത്തിൽ ആംഗ്യം കാട്ടിയെങ്കിലും ജിജോ വിട്ടില്ല. മനസ്സില്ലാമനസ്സോടെ അവനുമിറങ്ങി കടയിലേക്കു കയറി. ചൂടുകാപ്പി മൊത്തിക്കുടിക്കുന്നതിനിടയിൽ റോഡിന്റെ എതിർവശത്ത് ഒരു സീഫുഡ്സ് കൊണ്ടുപോകുന്ന തരത്തിലുള്ള മിനിലോറി വന്നു നിന്നു. അതിൽ നിന്നും ഡ്രൈവറും ക്ളീനറും ഇറങ്ങി റോഡ് മുറിച്ചുകടന്ന് ഇപ്പുറത്തെത്തി. കടയിലേക്ക് കയറുമ്പോഴാണ്‌വിനു അത് കണ്ടത്. ഡ്രൈവറുടെ നെറ്റിക്കൊരു മുറിവ്, ഷർട്ടിൽ ചോര.
“ദെന്തു പറ്റീടാ സാദീ...?”
കടക്കാരൻ തെല്ല് പരിഭ്രമത്തോടെ ചോദിച്ചു, അവർ പരിചയക്കാരാവണം.
“അവിടാകെ കച്ചറയാടാ... വണ്ടീന്റെ ഫ്രണ്ട് ഗ്ളാസ്സും എറിഞ്ഞ് പൊട്ടിച്ച്... കാറ്റഴിച്ച് വിടണേനും മുമ്പ് വിട്ടു വന്ന വഴിയാ...“
”എന്താടാ പ്രശ്നം..? അതു പറ...“
”ഒന്നും പറയെണ്ടാ... ആരാണ്ട് പന്നികള്‌അവന്റെയൊക്കെ നേതാവിനെ വേറേതോ പന്നീന്റെ മക്കള്‌വെട്ടി പണ്ടാരടക്കീന്നു പറഞ്ഞ് വാളും വടീം പന്തോം പണ്ടാരോക്കെയായി റോട്ടിലെറങ്ങി അറാമ്പെറപ്പ് കാണിക്ക്വാടാ...“
ഏതോ രാഷ്ട്രീയകക്ഷിയുടെ നേതാവിനെ എതിർകക്ഷികൾ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടർന്നുള്ള സംഘർഷമാണതെന്ന് അവർ തമ്മിൽ സംസാരിച്ചതിൽ നിന്നും വിനുവിന്‌മനസ്സിലായി. ദൈവമേ... ആ വഴിയാണ്‌അങ്ങോട്ടേക്കു പോകേണ്ടത്. അവൻ ജിജോയ്ക്ക് നേരെ നോക്കി... ജിജോയെ കാണാനില്ല...! അവൻ ചുറ്റുപാറ്റും നോക്കി. കാപ്പി അതുപോലെ തന്നെ ഇരിപ്പുണ്ട്. റോഡിൽ കാർ കിടപ്പുമുണ്ട്. അവൻ കാപ്പിയുടെ ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി ചുറ്റും നോക്കി. ഇല്ല പരിസരത്തെങ്ങും അയാളെ കാണാനില്ല. ഏതായാലും കാറിൽ കയറിയിരിക്കാം എന്നോർത്ത് അവൻ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി.
ഡോറടച്ചതും പെട്ടെന്ന് ഡ്രൈവർസൈഡിലെ ഡോർ തുറന്ന് ജിജോ അകത്തേക്ക് കയറി.
“പോയേക്കാം..?”
“എവ്ടാരുന്നു മാഷേ.... ആകെ പേടിച്ചു പോയല്ലോ...”
വിനു തന്റെ അങ്കലാപ്പ് മറച്ചുവെച്ചില്ല.
“ഓ അതോ, എനിക്ക് പെട്ടെന്നൊരു ഫോൺ വന്നു... വീട്ടീന്ന്, ചേടത്തിയാ... ചേട്ടന്റെ വൈഫ്... വരുന്ന വഴിക്ക് കപ്പ കിട്ടിയാൽ വാങ്ങണമെന്നും പറഞ്ഞ്. ഈ നട്ടപ്പാതിരയ്ക്കെവിടുന്നാ കപ്പേം കഞ്ഞീമൊക്കെ...”
“കാപ്പി കുടിച്ചില്ല..”
വിനു ഓർമ്മിപ്പിച്ചു...
“ഓ.. ഇനി കാപ്പീം ചായേമൊക്കെ വീട്ടിച്ചെന്നു മതി... ഇയാളു കുടിച്ചില്ലേ..? അതു മതി...”
കാർ മുന്നോട്ടു നീങ്ങി.
“അതേയ്, വഴിക്ക് എന്തൊക്കെയോ പ്രശ്നമുണ്ടെന്നു ഇങ്ങോട്ടു വരുന്നവർ പറഞ്ഞുകേട്ടു... സൂക്ഷിച്ചു പോണേ..”
വിനു ഓർമ്മിപ്പിച്ചു.
“എന്തോന്നു പ്രശ്നം... ”
ജിജോ അലസഭാവത്തിൽ ചോദിച്ചു.
“ആരൊക്കെയോ ചേർന്ന് വെട്ടും കുത്തുമൊക്കെയാണത്രേ..”
വിനുവിന്റെ സ്വരത്തിൽ ഭയം നിഴലിച്ചു.
“വെട്ടുന്നവരൊക്കെ വെട്ടട്ടെ, നമ്മളായിട്ടൊന്നിനും അങ്ങോട്ടു പോകാതിരുന്നാൽ പോരേ..?”
ജിജോ ടോപ്ഗിയറിലേക്ക് ലിവർ പിടിച്ചിട്ടു.
കറുത്തിരുണ്ട നെറ്റിയിൽ വെള്ള വരകളുമായി ദേശിയപാത നീണ്ടുനിവർന്ന് കിടക്കുന്നു. കാറിന്റെ വേഗതയ്ക്കൊപ്പം വിനുവിന്റെ മനസ്സിലെ ഭീതിക്കും കനമേറിത്തുടങ്ങി.
കുറെ ദൂരം ചെന്നപ്പോൾ വഴിയിൽ ഹൈവേ പൊലീസിന്റെ ടവേര കിടക്കുന്നു. ഹൈവേ വഴി വരുന്ന വാഹനങ്ങൾ കിഴക്കോട്ട് തിരിച്ചു വിടുകയാണവർ സമാന്തരമായി മറ്റൊരു വഴിയുണ്ടാവണം. മുന്നിലൊരു ടാറ്റാ സുമോ പോകുന്നുണ്ട്. അവർ ഇടത്തേക്കു തിരിഞ്ഞു.
“എന്തു വന്നാലും പോലീസുകാർക്കു കെടക്കണ്ടാ...”
പൊലീസുകാർ വാഹനങ്ങളെ കൈകാട്ടി വിടുന്നതു കണ്ട് ജിജോ പറഞ്ഞു.
വിനു മെല്ലെ ചിരിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും കാർ പോക്കറ്റ് റോഡിലൂടെ ഓടിത്തുടങ്ങിയിരുന്നു. വഴി രണ്ടായി തിരിയുന്നിടത്ത് ജിജോ നിറുത്തി. മുന്നിൽ പോയിരുന്ന സുമോ കാണാനില്ല. വലത്തേക്ക് തിരിഞ്ഞ് ഓടിത്തുടങ്ങി. ചെറിയ വീടുകളും ചതുപ്പുനിലങ്ങളുമൊക്കെയുള്ള ഒരു പ്രദേശമാണത്. ഒന്നു രണ്ടു കിലോമിറ്റർ കഴിഞ്ഞു. വീണ്ടും വലത്തേക്കൊരു വളവ്. പെട്ടെന്നാണവരത് കണ്ടത്. റോഡിൽ ഒരാൾ വീണുകിടക്കുന്നു... അടുത്തെങ്ങും കൊഴുത്ത ചോര.
“ഓ.. ഗോഡ്..”
ജിജോ അറിയാതെ വിളിച്ചു പോയി. വിനുവിന്‌ശ്വാസം നിലയ്ക്കാറായിരുന്നു.
ജിജോ പെട്ടെന്ന് എൻജിൻ ഓഫ് ചെയ്തു ഹെഡ്‌ലൈറ്റുകളുമണച്ചു. കുറ്റാക്കൂരിരുട്ട്. അടുത്തെവിടെയോ ബഹളങ്ങൾ കേൾക്കാം... ആരൊക്കെയോ ഓടിവരുന്നു. ആരവം അടുത്തുവരികയാണ്‌.
“ഈശ്വരാ...”
വിനു നെഞ്ചിൽ കൈവെച്ചു.
ജിജോ ഭാവഭേദമില്ലാതെ ഡാഷ്ബോർഡിലെ ഗ്ളൗബോക്സ് തുറന്നു. എന്തോ ഒന്നു പുറത്തെടുത്തു. മീറ്റർ ഡയലുകളുടെ അരണ്ട വെളിച്ചത്തിലും വിനു അത് വ്യക്തമായി കണ്ടു. നിക്കൽ ഫിനിഷുള്ള ഒരു പിസ്റ്റൾ. അതിന്റെ മാഗസിൻ ഊരി തിരകളുണ്ടെന്നുറപ്പുവരുത്തുകയാണ്‌ ജിജോ. അതും കൂടിയായപ്പോൾ വിനുവിന്റെ ശ്വാസം മുട്ടി.
“ഹേയ്.. പേടിക്കെണ്ടെടോ... സ്വയരക്ഷയ്ക്ക് എടുത്തുപെരുമാറാൻ സർക്കാർ ലൈസൻസുള്ള സാധനമാ... വെറുതേ ഒരു പ്രിക്കോഷൻ..”
ലോക്ക് വലിച്ച് ലോഡ് ചെയ്തുകൊണ്ട് ജിജോ പുറത്തേക്കിറങ്ങി.
പെട്ടെന്ന് ഇരുട്ടിൽ നിന്നൊരു രൂപം ജിജോയുടെ മുകളിലേക്ക് ചാടി വീഴുന്നതു കണ്ടു.
 നിമിഷാർദ്ധം കൊണ്ട് ഒരു വെടി മുഴങ്ങി.
ഒരു ഞരക്കവും കേട്ടു. ഒരു നിലവിളി വിനുവിന്റെ തൊണ്ടയിൽ തടഞ്ഞു നിന്നു.

(തുടരും)

Monday, September 20, 2010

ഐസ് വേണോ ഐസ്....

 കുറച്ചുനാൾ മുമ്പ് ഞാനൊന്നു ചാകേണ്ടതായിരുന്നു; എന്റെ പഴയ ചേതക്കും കൊണ്ട്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിരക്കേറിയ റോഡിൽ ഒരു ഓട്ടോറിക്ഷയുടെ റിയർവ്യൂ മിറർ എന്റെ തോളിലാണു കൊണ്ടത്... അതിനു കാരണക്കാരനായ ഒരു ഓട്ടോക്കാരൻ എന്നെ തെറിയും വിളിച്ച് സംഭവസ്ഥലത്തു നിന്നും തലയൂരി. ഞാനാകട്ടെ പട്ടാപ്പകൽ നഗ്നനായവനെപ്പോലെ പകച്ചുനിന്നു. ശരിക്കും തെറ്റ് അവന്റെ ഭാഗത്താണ്‌.. പക്ഷേ എന്നിട്ടും... ഞാനാകെ വല്ലാതായിപ്പോയി. അന്ന് ഞങ്ങളുടെ പ്രദേശത്ത് കറന്റ് പോയതിനാൽ അല്പം ദൂരെയുള്ള ഒരു സുഹൃത്തായ ബിനുവിന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ ചില അടിയന്തിര വർക്കുകൾ ചെയ്യാൻ പോകുന്ന വഴിയായിരുന്നു ഞാൻ. അവിടെച്ചെന്ന് പി.സിയുടെ മുന്നിലിരിക്കുമ്പോഴും ആ അഹങ്കാരിയായ ഓട്ടോക്കാരന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ. തിരിച്ചൊന്നും പറയാൻ പോലും പറ്റാഞ്ഞതിന്റെ വിഷമം വേറെയും. ഏതായാലും പോട്ടെ... അവനു കിട്ടാനുള്ളത് കിട്ടിക്കോളും... ഞാൻ സമാധാനിക്കാൻ ശ്രമിച്ചു. ഞാൻ വർക്ക് തുടങ്ങി.
* * * *
സമയം രാത്രി രണ്ടര. ഇപ്പോഴാണ്‌ പണിയെല്ലാമൊന്നൊതുങ്ങിയത്. ബിനുവിന്‌ ചില നിർദ്ദേശങ്ങളും നൽകി ഞാൻ ഇറങ്ങാനൊരുങ്ങുമ്പോൾ വാതിലിൽ ഒരു മുട്ട്... ഇതാരപ്പാ ഈ നേരത്ത്..? ഞങ്ങൾ മുഖത്തോടു മുഖം നോക്കി... അവൻ പതിയെ പീപ്‌ഹോളിലൂടെ പുറത്തേക്കു നോക്കി... പെട്ടെന്ന് അത്ഭുതത്തോടെ വാതിൽ തുറന്നു...
“ആഹാ... ടീച്ചറമ്മയായിരുന്നോ... എന്നാ ഈ നേരത്ത്...?”
വാതിൽക്കൽ നിന്നിരുന്ന വൃദ്ധയോടവൻ ചോദിച്ചു.
“ശ്ശ്ശ്ശ്...”
അവർ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് മിണ്ടരുതെന്ന് ആംഗ്യം കാട്ടി... അവർ വീടിനുള്ളിലേക്കു കയറി. എന്നിട്ട് പറഞ്ഞു.
“മോനേ ഞാൻ ഇന്നാളു പറഞ്ഞില്ലായിരുന്നോ എന്റെ മരുമോളുടെ കാര്യം..? മറ്റവൻ വന്നിട്ടുണ്ട്...”
പാവം ടീച്ചറമ്മയുടെ ഏകമകൻ ഗൾഫിലാണ്‌. മകന്റെ ഭാര്യ നാട്ടിലുണ്ട്. നല്ല പെൺകുട്ടിയാണ്‌, പക്ഷേ ഈയിടെയായി എന്തൊക്കെയോ ചുറ്റിക്കളികളുണ്ടോ എന്നൊരു സംശയം ടീച്ചറമ്മ ബിനുവിനോടു പറഞ്ഞിരുന്നു. എങ്കിലും സംശയത്തിനിട നൽകുന്ന ഒന്നും തന്നെ അവളിൽ കാണാതിരുന്നതിനാൽ എല്ലാവരും ടീച്ചറമ്മയുടെ ആശങ്കയെ തള്ളിക്കളഞ്ഞു. അങ്ങനെയിരിക്കെയാണ്‌ ഇപ്പോൾ പ്രതി ഞങ്ങളുടെ മുന്നിലുണ്ടെന്ന് ടീച്ചറമ്മ പറയുന്നത്.
“അങ്ങനെയാണെങ്കിൽ ഇന്നവനെ പിടികൂടണം... നീ വാ...”
ബിനു ആവേശഭരിതനായി... പക്ഷേ എനിക്കെന്തോ ഒരു മടി... എങ്കിലും മനസ്സിലിരുന്ന് ആരോ പറയുന്നു അവന്റെ കൂടെച്ചെല്ലാൻ... ഞാൻ അവരുടെയൊപ്പം നടന്നു.. ബിനുവിന്റെ വീടിനെതിർവശത്തായി അൽപ്പം മാറിയാണ്‌ ടീച്ചറമ്മയുടെ വീട്. ഞാൻ പരിസരമാകെ ഒന്നു നിരീക്ഷിച്ചു. രണ്ടാം നിലയിൽ വെളിച്ചം കാണുന്നുണ്ട്. വീടിന്റെ മുന്നിൽ നിന്നും അൽപ്പം മാറി ഒരു ഓട്ടോറിക്ഷ കിടക്കുന്നു... ജനാലച്ചില്ലിൽ നിഴലുകളനങ്ങുന്നു. ബിനു ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ച് പതിഞ്ഞസ്വരത്തിൽ സംസാരിക്കുന്നു. മിനിട്ടുകൾക്കുള്ളിൽ അവിടേക്ക് ഞങ്ങളുടെ കൂട്ടുകാർ ഓരോരുത്തരായെത്തിത്തുടങ്ങി. ബിനു എല്ലാവരെയും ടീച്ചറമ്മയുടെ വീടിനു ചൂറ്റും പലഭാഗങ്ങളിലായി വിന്യസിച്ചു. മിനിറ്റുകൾ ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് കാർഷെഡ്ഡിലെ ലൈറ്റ് തെളിഞ്ഞു. വാതിൽക്കൽ ഒരാൾരൂപം പ്രത്യക്ഷപ്പെട്ടു. അയാൾ പുറത്തേക്കിറങ്ങിയതും ഒരു സ്ത്രീരൂപം കൂടി വാതിൽക്കലെത്തി. പുരുഷകേസരിയെ യാത്രയാക്കി അവൾ അകത്തേക്കു കയറി. നായകൻ നടന്നു റോഡിനടുത്തെത്തിയതും പിടലിക്കൊരു ക്ളിപ്പു വീണതും പെട്ടെന്നായിരുന്നു...
“യ്യോ... ന്റമ്മേ...”
അവന്റെ നിലവിളി... ബിനുവാണ്‌ ടിയാനെ പിടികൂടിയിരിക്കുന്നത്. നല്ല പരിചയമുള്ള ശബ്ദം... ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഞാനൊന്നാലോചിച്ചു. പെട്ടെന്നെനിക്കോർമ്മ വന്നു... ഇതവനാണല്ലോ....രാവിലത്തെ തെറിക്കുട്ടൻ..! അപ്പോഴേക്കും നാട്ടുക്കൂട്ടത്തിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു.
“ആരാ നീ..? എന്തിനിവിടെ വന്നു..? നീയും ഇവളുമായെന്താ ബന്ധം..?..?”
ഇങ്ങനെ ഫ്രെയിം ചെയ്ത എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി അവൻ പറഞ്ഞു.
“ഞാനേയ്... ഐസു വാങ്ങിക്കാൻ വന്നതാ...”
“ങേ..”
ജനക്കൂട്ടത്തിന്‌ കൂട്ട ഞെട്ടൽ...
“ഐസോ... എന്നാത്തിന്‌..? നിന്റെ ................???”
ബാക്കി ഡയലോഗ് അൺപാർലമെന്ററിയായിരുന്നു... അവന്റെ തന്തയും തള്ളയും കുഴിയിലുള്ളവരുമെല്ലാം ഉറക്കമുണർന്നു തുമ്മാൻ പാകത്തിനുള്ളത്. അവന്റെ മുഖത്തു ചോരമയമില്ല...
“അത്... ഒരു സ്മോൾ... അടിക്കാൻ...ഐസ്...“
അവൻ വിക്കി... ഞാൻ മുന്നോട്ടു ചെന്നു.. ഇനി എന്റെ വഹയാകട്ടെ വെടിവഴിപാട്..
”നീ ഈ വീട്ടിൽക്കേറി സ്മോളല്ല ഡബിൾ ലാർജാ അടിച്ചോണ്ടിരുന്നതെന്നു ഞങ്ങൾക്കറിയാം... നാണമില്ലേടാ തെണ്ടീ.... കണ്ടവന്റെ ഭാര്യേടെ കൂടെ... നിന്റെയൊക്കെ സ്മോളടിക്കുന്ന യന്ത്രം പ്രവർത്തിക്കാതാക്കുന്നതു കാണണോടാ..? നീയെന്തോന്നാ എന്നെ രാവിലെ വിളിച്ചത്..? എല്ലാത്തിനും കൂടി ഞാനങ്ങു തരാൻ പോവ്വാ....“
ഞാൻ ഫോമിലായി... ഇത്രയും നേരത്തിനകം അവനെ ആരും കൈവെച്ചിരുന്നില്ല.... അതിന്റെ ആവശ്യമില്ലായിരുന്നു... അവൻ പാതി ചത്തിരുന്നു. ഇതിനിടെ ടീച്ചറമ്മ മരുമോളെയും കൂട്ടി രംഗത്തെത്തി ഉറക്കെ പ്രഖ്യാപിച്ചു...
”കാര്യങ്ങളൊക്കെ ഇവിടം വരെയായ സ്ഥിതിക്ക് ഇനി ഇവൾ നിന്റെ കൂടെക്കഴിയട്ടെ... എന്റെ മോനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം...“
അവർ അവളെ പിടിച്ചൊരു തള്ളും കൊടുത്തു. കുറേ നേരത്തെ വാഗ്വാദത്തിനു ശേഷം (കട്ടു തിന്നുന്നതു പതിവാക്കിയവരെ പിടികൂടിയാൽ വാഗ്വാദം ഉറപ്പാ...) അവൾ അവന്റെ കൂടെ ഓട്ടോയ്ക്കു നേരേ നടന്നു... ഏയ് ഓട്ടോ എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ... വണ്ടിയിൽ കയറി സ്റ്റാർട് ചെയ്തപ്പോഴാണു മറ്റൊരു ചതി.... മൂന്നു വീലുകളും ആരോ അഴിച്ചു മാറ്റിയിരിക്കുന്നു... അതു ഞങ്ങളുടെ കൂട്ടത്തിലെ ഏതോ കുരുത്തംകെട്ടവന്മാരുടെ പണിയായിരുന്നു.

* * * *
പിറ്റേന്നു രാവിലെ വീണ്ടും ഞാൻ നമ്മുടെ ഓട്ടോക്കാരനെ കണ്ടു. ചുമ്മാ ചോദിച്ചു
”ഐസു വേണോടാ... ഒരു സ്മോളടിക്കാൻ...????“
അവൻ ഐസായി കൈ കൂപ്പി.

* * * *
പിറ്റേ ആഴ്ച ടീച്ചറമ്മയുടെ മകനെത്തി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.
അധികം വൈകാതെ നിയമപരമായി ആ ബന്ധം പിരിഞ്ഞു.

* * * *
ഓട്ടോക്കാരൻ വല്യകാര്യത്തിൽ കൂട്ടിക്കൊണ്ടു പോയ പെൺകിളി ഒരു വർഷത്തിനകം മറ്റൊരുത്തനൊപ്പം മറ്റൊരുത്തനൊപ്പം ഒളിച്ചോടി.. അവിടെനിന്നും ഈയിടെ വീണ്ടും വേലിചാടിയ ലവളിപ്പോ ഒരു പൊലീസുകാരന്റെ കഴുത്തിൽ ചുറ്റിയിരിക്കുകയാണെന്നാ കുട്ടനാടന്റെ കിങ്കരന്മാരുടെ റിപ്പോർട്ട്.

Tuesday, September 14, 2010

ഒരു ബാംഗ്ളൂർ ബ്ളോഗ് ജനിക്കുന്നു..

“അനൂപ്... നീയെന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. പ്ളീസ്... ഐ കാണ്ട് ടോളറേറ്റ് ദാറ്റ്..”
അനൂപ് ഫോണും പിടിച്ചിരുന്നു വിയർത്തു. കേരളത്തിന്റെ ശാലീനസൗന്ദര്യം തുളുമ്പുന്ന മുഖം... കോപ്പ്... അത്യാവശ്യം കൊള്ളാവുന്ന പീസാണല്ലൊന്നു കരുതിയാണ്‌ ഒന്നു മുട്ടിയത്.. ഇപ്പോ മുട്ടി നിൽക്കുന്നത് അവൾക്കും... ശ്ശെടാ...
“ഹൂസ് ദാറ്റ് അനൂ..?”
പ്രീതിക്ക് സംശയം...
“ഹേയ്... ആരുമല്ല...ഒരു ഫ്രണ്ട്..”
അനൂപ് ഒഴിഞ്ഞുമാറി.
“നോ... ഇറ്റ്സ് ബിന്ദു.. ദാറ്റ് ഷെയിംലെസ്സ് ബിച്ച്... ആൻഡ് യൂ ആർ ട്രൈയിംഗ് റ്റു ഹൈഡ് ഇറ്റ്... ലയർ..”
പ്രീതിയുടെ മുഖം ചുവന്നു. അവൾ ചാടിയെണീറ്റു. ടോപ് നേരെയാക്കിയിട്ടിട്ട് കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. അനൂപ് തരിച്ചിരുന്നു പോയി. വഴിയേ പോയ വയ്യാവേലി കാരണം ഇപ്പൊ മുറപ്പെണ്ണു കൂടി പിണങ്ങി. അവൻ സീറ്റ് നേരെയാക്കിയിട്ടു സ്വിച്ച് കീ തിരിച്ചു. കറുത്ത കുതിരയെപ്പോലെ ഹോണ്ടാ സിറ്റി ബാംഗ്ളൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് പാഞ്ഞു.
ജാലഹള്ളി ക്രോസ് റോഡിനടുത്തുള്ള അപ്പാർട്മെന്റിന്റെ വാതിൽ തുറന്ന് അകത്തു കടന്നപ്പോഴേക്കും അനൂപിന്റെ ഫോൺ ബെല്ലടിച്ചു. ബിന്ദുവാണ്‌...
“എവിടെയാ ചെക്കാ..?”
“ഞാൻ ജാലഹള്ളിയിൽ... എന്റെ ഫ്ളാറ്റിൽ.”
“അതെയോ.. ഞാനിതാ എത്തിപ്പോയ്..”
ഫോൺ കട്ടായി. അനൂപ് ഒരു മാൾബറോ എടുത്തു തീ കൊളുത്തി.
പത്തു മിനിറ്റ് കഴിഞ്ഞതും ഡോർബെൽ മുഴങ്ങി. ബിന്ദു അകത്തു വന്നതും അനൂപ് വാതിലടച്ച് ബോൾട്ടിട്ടു.
“നീയെന്താ എന്നെ റേപ്പ് ചെയ്യാൻ പോവ്വാ..?”
അനൂപ് ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു. ബിന്ദു തന്റെ വാനിറ്റിബാഗ് സോഫയിലേക്കെറിഞ്ഞു. അനൂപിന്റെ കഴുത്തിൽ ഒരു വള്ളി പോലെ അവൾ പടർന്നുകയറി... അനൂപ് അവളെയും കൊണ്ട് കിടക്കയിലേക്കു മറിഞ്ഞു.
* * *
പ്രഭാതം.. നഗരമുണർന്നു തുടങ്ങുന്നു... ബാൽക്കണിയിലിരുന്ന് അനൂപ് ഒരു സിഗററ്റിനു ജീവനേകി. മൂടൽമഞ്ഞിന്റെ നേർത്ത ആവരണത്തിലൂടെ നഗരക്കാഴ്ചകളാസ്വദിക്കുകയായിരുന്നു ബിന്ദു അപ്പോൾ... ബാൽക്കണിയിലൂടെ അകത്തേയ്ക്കൊഴുകിയെത്തിയ കാറ്റിൽ തന്റെ നഗ്നമേനി കുളിർന്നു തുടങ്ങിയപ്പോൾ അവൾ തന്റെ വസ്ത്രങ്ങളോരോന്നായി എടുത്തണിഞ്ഞു. അവയ്ക്കിടയിൽ നിന്നും താഴേയ്ക്കൂർന്നു വീണ ഒരു ചെറിയ പ്ളാസ്റ്റിക് കവർ അവൾ കുനിഞ്ഞെടുത്തു. വാനിലാ ഫ്ളേവർ...റിബ്ഡ് കോൺഡം.
“വാനില... കുന്തം.. ഇപ്പോ ഇതിനും ഡ്യൂപ്ളിക്കേറ്റുണ്ട് ...”
അവൾ മുറുമുറുത്തു.
അനൂപ് തിരിഞ്ഞു നോക്കി... പുകച്ചുരുളുകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ ബിന്ദുവിന്റെ മുഖത്തു തറച്ചു.
“ഞാനിറങ്ങുന്നു... വൈകിട്ട് സ്റ്റെക്സിയിലുണ്ടാവും ഞാൻ... ബ്രിഗേഡ് റോഡിലെത്തുമ്പോൾ വിളിച്ചാ മതി. അവൾ പുറത്തേക്കിറങ്ങി. അനൂപ് അവിടെത്തന്നെയിരുന്നു. പെട്ടെന്ന് ഫോണിലൊരു മെസ്സേജ്. പ്രീതിയാണ്‌.
”നമ്മളിനി കാണില്ല... ഒരിക്കലും.. ബൈ... ബൈ ഫോറെവർ..“
* * *
കുളികഴിഞ്ഞിറങ്ങിയ ഉടനെ ബിന്ദു ചെയ്തത് ലാപ്ടോപ്പുമായി കിടക്കയിലേക്ക് വീഴുകയായിരുന്നു. തലേന്നത്തെ സാഹസങ്ങളോരോന്നായി ഓർമ്മയിൽ നിന്നും ചികഞ്ഞ് അവൾ തന്റെ കമ്പ്യൂട്ടറിലേക്കിട്ടു, കമ്യൂണിറ്റി സൈറ്റുകളിൽ പുതുതായി ഫേക്ക് ഐഡിയിൽ അവൾ ഒരു ബ്ളോഗ് തുടങ്ങി. വീരകൃത്യങ്ങളെല്ലാം അതിലേക്കു ചൊരിഞ്ഞു. കമന്റ്സിനായി അവൾ കാത്തിരുന്നു. ഇതേസമയം അവളുടെ ബ്ളോഗിലെ നായകൻ എട്ടാം നിലയിൽ നിന്നും വീണ്‌ തലചിതറിക്കിടപ്പുണ്ടയിരുന്നു. അവന്റെ ആത്മഹത്യാക്കുറിപ്പെഴുതിയ കടലാസുകഷണത്തെ ധനുമാസക്കാറ്റ് പറത്തിക്കൊണ്ടുപോയി ഏതോ അഴുക്കുചാലിൽ വീഴ്ത്തിക്കളഞ്ഞു. ബിന്ദുവിന്റെ ബ്ളോഗ് മെഗാഹിറ്റായി മാറിയത് കാണാൻ അനൂപ് ബാക്കിയില്ലാതെ പൊയ ദു:ഖം ആരെയും അലട്ടിയില്ല.... ബിന്ദുവിനെപ്പോലും.

Friday, September 10, 2010

ഇങ്ങനെയും ഒരു കണ്ടുമുട്ടൽ...

പതിവു പോലെ പഴങ്കഥയല്ല, പക്ഷേ ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്.
എന്നാൽപ്പിന്നെ അതിനു ക്ളാപ്പടിച്ചേക്കാം അല്ലേ.

2006 ഡിസംബർ അവസാനവാരം... ആ ഇലപൊഴിയും ശിശിരത്തിൽ ആകെയുണ്ടായിരുന്ന ഒരു കിളി പിണങ്ങിപ്പറന്നു പോയതിന്റെ വേദനയിൽ കുട്ടനാടൻ താടിരോമങ്ങളെ ഫാക്ടംഫോസിട്ടു വളർത്തിക്കൊണ്ടിരിക്കുന്നു. (അക്കഥ പിന്നെപ്പറയാം.)
ലൊക്കേഷൻ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ. ഒരു പ്രമുഖ ക്രിസ്ത്യൻ സഭയുടെ യുവജനവിഭാഗത്തിന്റെ വാർഷികക്യാമ്പ് നടക്കുന്നു. കുട്ടനാടനും ഉറ്റസുഹൃത്ത് പള്ളിപ്പാടൻ സാമും ക്വയർ ആൻഡ് മ്യൂസിക് കോ ഓർഡിനേറ്റേഴ്സ്. രണ്ടുപേരും പ്രായത്തിൽക്കവിഞ്ഞ ശബ്ദവും ശരീരവും അതിലുപരി ജാഡയുമായി കിളികൾക്കിടയിലൂടെ നടക്കുന്നു. ആയിടെ പുറത്തിറങ്ങിയ ഒരു മ്യൂസിക് ആൽബത്തിന്റെ സംഗീതസംവിധായകനെന്ന ലേബൽ കുട്ടനാടന്‌ കിളിമനസ്സുകളിൽ ഫ്രീപാസ് നേടിക്കൊടുത്തപ്പോൾ പള്ളിപ്പാടൻ ഗാനരചയിതാവിന്റെ നേര്യതെടുത്ത് തലയിൽ കെട്ടി അതിൽ കഴുക്കോലും നാട്ടി അതേലൊരു കൊടിക്കൂറയും പാറിച്ചു നടക്കുന്നു.
പെട്ടെന്ന് കുട്ടനാടന്റെ ഫോണിലൊരു കോൾ. പരിചയമില്ലാത്ത നമ്പർ. എടുത്തു.
ഒരു കിളിശബ്ദം....!
കുട്ടനാടൻ: ഹലോ...
കിളി: ഹലോ ജുബിൻ ജേക്കബല്ലേ..?
കുട്ടനാടൻ: അതേ ആരാ...??
കിളി: ഞാൻ ഷൈനി. (തൽക്കാലം ആ പേരു മതി) ഒന്നു പരിചയപ്പെടാൻ വിളിച്ചതാ...
കുട്ടനാടൻ:...................
കിളി:............................
കുട്ടനാടൻ:................................
അങ്ങനെ ഫോണിലൂടെ പരിചയപ്പെടലും കുശലവുമെല്ലാം നടന്നു. കിളിയുടെ സ്വരത്തിലൊരു പ്രണയത്തിന്റെ മണം. പക്ഷേ ആയിടെ അനച്ചവെള്ളത്തിൽ നീരാട്ടുനടത്തിയ കുട്ടനാടന്‌ തൽക്കാലം അത്തരമൊരങ്കത്തിനു മനസ്സില്ലായിരുന്നു. തൽഫലമായി ഷൈനിക്കിളിയെ പള്ളിപ്പാടൻ ഏറ്റെടുത്തു, പക്ഷേ ആളെ നേരിട്ടുകാണാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഒന്നുരണ്ടു മാസത്തേക്ക് ഷൈനിക്കിളിയുടെ കോളുകൾ ഇരുവരുടെയും ഫോണുകളിൽ പാറിനടന്നു. പക്ഷേ അവളുടെ വീട്ടിൽ അധികം താമസിയാതെ സംഗതി അറിഞ്ഞു. അതൊടെ ഫോൺവിളിയും നിന്നു. 2007 ഏപ്രിൽ മാസം കുട്ടനാടൻ ഖത്തറിലേക്കു പറന്നു. ഷൈനിക്കിളി ഓർമ്മയിൽ നിന്നും ടെമ്പററിലി ഡിലീറ്റഡ്.
ഫ്ളാഷ്ബ്ളാക്ക്... ച്ഛെ.. ഫ്ളാഷ്ബാക്ക് കട്ട്.
* * * *
കഴിഞ്ഞ ഏപ്രിലിൽ ഓർക്കുട്ടിന്റെ വരാന്തയിലൂടെ ഊണും കഴിഞ്ഞുലാത്തുമ്പോൾ കുട്ടനാടന്റെ മനസ്സിലേക്ക് മേൽപ്രസ്താവിച്ച ഫ്ളാഷ്ബാക്ക് സീൻ ബൈ സീനായി കടന്നു വന്നു. അറിയാവുന്ന വിവരങ്ങൾ വെച്ച് ഒരു സെർച്ച് കൊടുത്തു. കിട്ടിയ കിളികളുടെ പ്രൊഫൈലുകളിൽ നിന്നു ഷോർട്‌ലിസ്റ്റു ചെയ്യപ്പെട്ട മൂന്നെണ്ണത്തിലൊരെണ്ണം അവളായിരുന്നു.
“ഹൈ.. ഓർമ്മയുണ്ടോ..? എവിടെയാ ഇപ്പോൾ..? എന്തു ചെയ്യുന്നു.”
എന്നൊക്കെ മധുരതരമായി സ്ക്രാപ്പടിച്ചു വിട്ടു. രണ്ടുമൂന്നു ദിവസമായി... അനക്കമൊന്നും കാണുന്നില്ല. ഡെഡ് പ്രൊഫൈലായിരിക്കും. ഹരിശ്രീ സംഗമത്തിന്റെ പിറ്റേന്ന് അതിന്റെ ഹാങ്ങോവറിൽ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോൾ ദാ വരുന്നു ഒരു അൺനോൺ നമ്പർ കോൾ... എടുത്തു.
“ഹലോ...”
കുട്ടനാടൻ മൊത്തമായും ചില്ലറയായും തരിച്ചു പോയി... ഹെന്റമ്മച്യോ....ഷൈനിക്കിളി..!!!
പിന്നെ ഒരൊന്നൊന്നര മണിക്കൂർ പോയതു കുട്ടനാടറിഞ്ഞില്ല. പഴയതുപോലെ തന്നെ വാചാലയായ അവളുടെ കോൾ അവസാനിക്കുമ്പോൾ കുട്ടനാടന്റെ വലത്തേ ചെവിയുടെ മാംസം വെന്തു തുടങ്ങിയിരുന്നു. നോക്കിയ എൻ-85 ന്റെ നവദ്വാരങ്ങളിലൂടെയും പുകപറക്കുന്നു. ചെവിയിൽ വെള്ളം പുരട്ടി തണുപ്പിച്ചിട്ട് കുട്ടനാടൻ ഒരു ദീർഘശ്വാസം വിട്ടു... അങ്ങനെ അവൾ കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ബി ടെക് ചെയ്യുന്നു. പിന്നെ എസ്.എം.എസ്സിന്റെ അയ്യരുകളിയായിരുന്നു. നീയാണെന്റെ ബെസ്റ്റ് ഫ്രണ്ടെന്നും ബായ്ക്കെന്നുമൊക്കെ അരുളിച്ചെയ്യുന്ന കുറേ മേഘസന്ദേശങ്ങൾ. ഇങ്ങനെയുള്ള ഫ്രണ്ട്സാണല്ലോ കുറച്ചുകഴിയുമ്പോൾ തലയിലാകുന്നത്. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ടിയാളെ കാണാനുള്ള ആഗ്രഹം കലശലായി കുട്ടനാടന്‌. ആഗ്രഹം അവതരിപ്പിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി.
“അതിനെന്താ ഇങ്ങോട്ടു പോന്നോളൂ... പക്ഷേ ഞാൻ അടുത്ത ദിവസം വീട്ടിലേക്ക് പോവ്വാണ്‌...”
അവളുടെ വീട് നിലമ്പൂരാണ്‌. അമൃത എക്സ്പ്രസിന്‌ കയറും ഷൊർണൂരിൽ നിന്ന് നിലമ്പൂർ പാസ്സെഞ്ചറിൽ പോകും. കുട്ടനാടൻ ഉടൻ തന്നെ തന്റെ ഒട്ടനവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന തടിയൻ നിനോയെ വിളിച്ചു. അവനും വരട്ടെ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒരു സപ്പോർട്ടാവുമല്ലോ. പള്ളിപ്പാടനെ വിവരമറിയിച്ചു ഷൈനിക്കിളിയുടെ പുതിയ നമ്പർ വേണമെന്ന പള്ളിപ്പാടന്റെ ആവശ്യം കുട്ടനാടൻ നിഷ്കരുണം നിഷേധിച്ചു. അവനിപ്പം അങ്ങനെ സുഖിക്കേണ്ട. കഷ്ടപ്പെട്ട് തപ്പിയെടുത്തോണ്ട് വന്നപ്പോൾ വീതം ചോദിക്കുന്നോ.. അഹങ്കാരി.. അഭ്യുദയകാംക്ഷികളും ദോഷൈകദൃക്കുകളുമായ ഒരു കൂട്ടം കൂട്ടുകാരെയും സംഗമവാർത്ത അറിയിച്ചു.
ലൊക്കേഷൻ: തിരുവല്ല റെയിൽവേ സ്റ്റേഷൻ
സമയം രാത്രി ഒന്നര.
പ്ളാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് കുട്ടനാടനും തടിയനും തങ്ങളുടെ ശരീരത്തിൽ നിന്ന് ഏ പോസിറ്റീവും ഏബീ നെഗറ്റീവും ഊറ്റുന്ന രക്തദാഹികളായ കൊതുകുകളെ തുരത്തുന്ന ജോലിയിൽ വ്യാപൃതരായിരിക്കുന്നു. കുട്ടനാടൻ മുടി ചീകിയൊതുക്കി മുഖത്തെ വിയർപ്പുമയം കർചീഫ് കൊണ്ട് ഒപ്പി.
ട്രെയിൻ വരാറായി. കുട്ടനാടന്റെ ചങ്കിന്റെ ആർപി എം ഉയർന്നു. ഷൈനിക്കിളിയെ കണ്ടാൽ എങ്ങനെയിരിക്കുമോ ആവോ... ശബ്ദം കേട്ടിട്ട് വെളുത്തുതുടുത്ത ഒരു സുന്ദരിക്കുട്ടിയാണെന്നു തോന്നുന്നു. ട്രെയിനിന്റെ വെളിച്ചം തെക്കേയറ്റത്തു കാണായി... കുട്ടനാടന്റെ ബി.പി ഉയർന്നു. നിനോ ബാഗെടുത്തു തയ്യാറായി. ട്രെയിൻ അടുത്തെത്തി. പിന്നിലെ ലേഡീസ് കമ്പാർട്മെന്റിന്റെ വാതിൽക്കലൊരു പെണ്ണുണ്ട്. കുട്ടനാടൻ ട്രെയിനൊപ്പം മെല്ലെ ഓടി. ട്രെയിൻ നിന്നു... വാതിൽക്കലെ പെൺകുട്ടി മെല്ലെ പുറത്തേക്കു വന്നു. ആ ഭാഗത്തെ ലൈറ്റ് പണിമുടക്കിയിരുന്നതിനാൽ ആളിനെ കാണാൻ വയ്യ.
“ജുബിൻചേട്ടൻ..??”
ഇരുട്ടിൽ നിന്ന് അവളുടെ ശബ്ദം..
കുട്ടനാടന്റെ തൊണ്ടയുണങ്ങി...നിനോ അവളുടെ പിന്നിലാണിപ്പോൾ..
പെട്ടെന്ന് അവിടുത്തെ ട്യൂബ്‌ലൈറ്റ് തെളിഞ്ഞു. അവളുടെ രൂപം മുന്നിൽ വിളങ്ങി നിന്നു..
“ന്റമ്മോ..”
കുട്ടനാടന്റെ കണ്ണിൽ ഇരുട്ടുകയറി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. നിനോ കുട്ടനാടനെ വലിച്ച് അകത്തേക്കിട്ടു. അവളും ഒപ്പം കയറിയിരുന്നു. കുട്ടനാടൻ അവളുടെ യഥാർത്ഥ രൂപം മനസ്സിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു. കൃത്യം മുപ്പത്തിയൊൻപതു കിലോ ഭാരമുള്ള കിലുമ്പിയ ശരീരം... ഒട്ടിയ കവിളുകൾക്ക് മുകളിൽ എങ്ങനെയോ നിലകൊള്ളുന്ന എടുത്താൽ പൊങ്ങാത്ത ഒരു കണ്ണാടി. ഭീകരം എന്നൊന്നും പറഞ്ഞാൽ മതിയാവില്ല... വീട്ടിലെ ചിരട്ടത്തവിക്ക് ഇതിലും ഗ്ളാമറുണ്ട്. (താരതമ്യത്തിന്‌ തവി ക്ഷമിക്കട്ടെ..)
 അവൾ എന്തൊക്കെയോ ചോദിച്ചു.കുട്ടനാടൻ എന്തൊക്കെയോ പറഞ്ഞു. ട്രെയിൻ എങ്ങനെയോ ഓടി ഷൊർണ്ണൂരെത്തി. നിനോയാണ്‌ കുട്ടനാടനെ തല്ലിയുണർത്തിയത്. അവൾ പോയിക്കഴിഞ്ഞിരുന്നു.
 നിനോ കുട്ടനാടനെ തൃശൂർക്കുള്ള ഒരു പ്രൈവറ്റ് ബസ്സിൽ കയറ്റിവിട്ടിട്ട് ചെന്നൈക്ക് ട്രെയിൻ കയറി.
പാവം കുട്ടനാടൻ....
ഇടയ്ക്ക് വിവരമറിയാൻ വിളിച്ച കൂട്ടുകാർ ശരിക്കും വിവരമറിഞ്ഞു....
ഈ ദുരന്തമറിഞ്ഞ പള്ളിപ്പാടൻ ആർത്തു ചിരിച്ചു കൊണ്ട് മുംബൈയിലെ തെരുവുകളിലൂടെ ഓടിനടന്നു. എങ്ങനെയോ തത്തിപ്പൊത്തി വീട്ടിലെത്തിയ കുട്ടനാടനാവട്ടെ പനിയും കുളിരും കിടുകിടുപ്പും...
ശേഷം ചിന്ത്യം...

Tuesday, June 15, 2010

വെടിയും പുകയും...


ബോംബ്സ്ഫോടനം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നത്ര നടുക്കം വേറെയാർക്കുമുണ്ടാകാൻ വഴിയില്ല, അതിനു കാരണം പണ്ട് നടന്നൊരു സംഭവമാണ്‌.
ഏകദേശം പന്ത്രണ്ടു വർഷം മുൻപുള്ള പുഞ്ചക്കൃഷിക്കാലം. വിത കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നതേയുള്ളൂ. ഇളംപച്ച നിറത്തിൽ പാടത്താകെ നെൽച്ചെടിനാമ്പുകൾ തലനീട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പാടമാകെ പച്ചവിരിച്ച് മനോഹരമാകും. ഇതിനിടയിലാണ്‌ ഞങ്ങൾ കുട്ടനാട്ടുകാർക്ക് ചില ശത്രുക്കളുണ്ടാവുന്നത്. പ്രാവ്, മാടത്ത, കൊക്ക്, പകലുണ്ണാൻ, പൊട്ടൻമുണ്ടി എന്നു വേണ്ട അയൽവക്കത്തെ ചില സാമദ്രോഹികളുടെ കോഴികൾ വരെ പാടത്തേക്കിറങ്ങും; കാശുമുടക്കി വിതച്ചിരിക്കുന്ന നെല്ലു തിന്നാൻ...
പിന്നേയ്.. നിന്റെ തന്ത കണ്ട വകയല്ലേ... പോ​‍ാ​‍ാ കോഴീ...
എന്നു പറഞ്ഞ് ഞങ്ങൾ കോഴിയെ ഓടിച്ചാലും കയ്യെത്താദൂരത്തിരിക്കുന്ന മറ്റു സാധനങ്ങളുടെ (മുണ്ടി, പ്രാവ് മുതലായവ) കാര്യത്തിൽ മേൽപ്പറഞ്ഞ തന്തയ്ക്കുവിളി അപ്രായോഗികമായിരുന്നു. പ്രാവ് നെല്ലുതിന്നാനാണു വരുന്നതെങ്കിൽ കൊക്കും മറ്റും വരുന്നത് അതിനിടയിലെ ചെറുമീനുകളെ പിടിച്ചുതിന്നാനാണ്‌. എന്നാലും വളർന്നുവരുന്ന നെൽച്ചെടിയെ ചവിട്ടിയൊടിച്ചാണ്‌ ഈ അഭ്യാസമെന്നത് ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇവറ്റയെ എങ്ങനെയും ഓടിക്കാൻ പാട്ട കൊട്ടുക, പടക്കം പൊട്ടിക്കുക, അറ്റകൈക്ക് എയർഗൺ അല്ലെങ്കിൽ മസിൽലോഡ് റൈഫിൾ (നാടൻതോക്ക്) ഉപയോഗിച്ച് വെടിവെക്കുക (ചെവിയും പോളയുമൊന്നും കേൾക്കാത്ത പൊട്ടൻമുണ്ടിക്ക് എന്തോന്നു പാട്ടകൊട്ട്, എന്തോന്നു പടക്കം) തുടങ്ങിയ മാർഗ്ഗങ്ങളാണ്‌ സ്വീകരിച്ചിരുന്നത്. 
ഈ സംഭവം നടക്കുന്നതിനു ഒരു വർഷം മുമ്പേ പപ്പയുടെ ചേട്ടൻ വീട്ടിൽ വന്നു തന്റെ ലൈസൻസിനു കീഴിലുള്ള മസിൽലോഡും ഉപയോഗിക്കാതെ എണ്ണപുരട്ടി വെച്ചിരിക്കുകയായിരുന്ന ട്വൽവ്ബോറും എടുത്ത് എറണാകുളത്തെ വീട്ടിലേക്കു കൊണ്ടു പോയിരുന്നു. അതു കൊണ്ട് വീട്ടിലാകെയുള്ളത് മേൽപ്പറഞ്ഞ തോക്കുകളുടെ ബിനാമിയായ ബാരലു വളഞ്ഞ ഒരു മസിൽ-ലോഡും എന്റെ സ്വത്തായ സ്പ്രിങ്ങൊടിഞ്ഞ ഒരു എയർഗണ്ണുമാണ്‌. രണ്ടും വകയ്ക്കു കൊള്ളില്ല.
അപ്പോൾ ഇനി ആകെയുള്ള രക്ഷ പടക്കമാണ്‌. എടത്വാച്ചന്തയിൽ നല്ല ഓലപ്പടക്കം കിട്ടും. പോയി ഒരു പാക്കറ്റ് വാങ്ങി. 
അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂളില്ല. ഈയുള്ളവനും രണ്ടാം മുറിയും മൂന്നാം മുറിയുമായ അനിയന്മാരും ചേർന്ന് പടക്കം പൊട്ടിക്കൽ ചടങ്ങു നടത്താൻ തീരുമാനിച്ചു. എന്റെ അനിയന്മാരെന്നു പേരു മാത്രമേയുള്ളൂ... എന്തിലും എന്റെ ചേട്ടന്മാരാണവൻമാർ... സർവ്വലോക പോക്രികളാണു രണ്ടും. (പാവം ഞാൻ...) ഇതിനിടയിൽ ഞങ്ങളുടെ അയൽക്കാരനും എന്റെ ഏറ്റവുമിളയ അനിയൻ ജോസിന്റെ വാലുമായ ശ്രീമാൻ ടോണിയും സംഭവസ്ഥലത്തെത്തിച്ചേർന്നു. ആൾ ഒരു പ്രത്യേക കഥാപാത്രമാണ്‌. ജന്മനാ തലയുടെ ഷേപ്പ് അൽപം തിരിഞ്ഞാണിരിക്കുന്നത്.. വളർന്നു വന്നപ്പോ കയ്യിലിരുപ്പും അതുപോലെ തന്നെ തിരിഞ്ഞുപോയി. വായിൽ ഒറ്റ പല്ലില്ലാതെ എല്ലാം പുഴുവിനു തിന്നാൻ കൊടുത്ത മഹാനുഭാവൻ... എന്നാലും ആ വാതുറന്നാൽ നമ്മുടെ സംസ്ഥാനം ഭരിക്കുന്ന ബഹു. മന്ത്രിമാരൊക്കെ മാറിനിൽക്കും... അമ്മാതിരി വെടലത്തരം മാത്രമേ അവൻ പറയൂ..
വീടിനു തെക്കുവശത്തുള്ള കളത്തിൽ പടർന്നു പന്തലിച്ച കിളിച്ചുണ്ടൻ മാവിനു കീഴിൽ ഞങ്ങളിരുന്നു. നടുക്കൊരു വിളക്കും കത്തിച്ചുവെച്ചു.
പാടത്തേക്കു നോക്കിയപ്പോൾ ഒരൊറ്റ കിളിയില്ല... ശ്ശെടാ.. ഇതു പണ്ടാരാണ്ടു പറഞ്ഞപോലായല്ലോ...
ഇത്രേം പാടുപെട്ട് പടക്കവും വാങ്ങിവെച്ച് ഞങ്ങൾ നാലു വീരൻമാരിവിടെ കാത്തിരുന്നിട്ട് അതിന്റെ ശബ്ദം കേൾക്കാനെങ്കിലും ഒരു കാക്കപോലും വരുന്നില്ല...
അങ്ങനെ കിളിയെ നോക്കിയിരുന്നു കണ്ണുകഴച്ച ഞങ്ങൾ ഓരോരോ കഥകൾ പറയാൻ തുടങ്ങി. നല്ല കാറ്റുണ്ടെങ്കിലും ഞങ്ങൾ വട്ടം കൂടിയിരിക്കുന്നതു കാരണം വിളക്കു കെട്ടിരുന്നില്ല.
സമയം കടന്നുപോയി...  തിരിനീളം കുറവായിരുന്ന ഏതാനും പടക്കങ്ങൾ വിളക്കിനു ചുറ്റും ചിതറിക്കിടന്നിരുന്നു. കത്തിക്കുമ്പോഴുണ്ടായേക്കാവുന്ന അപകടമൊഴിവാക്കാൻ ഞാനാണവ മാറ്റിയിട്ടത്; കാരണം നല്ല തീരുവയുള്ള പടക്കങ്ങളാണ്‌ ഇത്തവണ കിട്ടിയത്. പൊട്ടിയാൽ വിവരമറിയും...
ഇതിനിടയിൽ എന്റെ രണ്ടാമത്തെ അനിയൻ ജെസ്വിന്റെ കയിലൊരു ഓലക്കാൽ പ്രത്യക്ഷപ്പെട്ടു. കക്ഷി അതുമായി എന്തൊക്കെയോ ചെയ്യുകയാണ്‌. മൊത്തത്തിലൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തെങ്കിലും ഏതോ സ്വപ്നലോകത്താണു മൂപ്പരെന്നറിയാവുന്നതു കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. എന്നാൽ എന്റെ ആ നിഷ്ക്രിയത്വം മുതലെടുത്തുകൊണ്ട് അവന്റെ കൈയിലെ ഓലക്കാൽ വിളക്കിനു നേരേ നീണ്ടു... ജോസിനും ടോണിയുമൊന്നും ഇതു ശ്രദ്ധിക്കുന്നതേയില്ല. അവന്മാർ എന്തോ കട്ടുതിന്നുന്ന കാര്യം പറയുകയാണ്‌. അപ്പോഴതാ ജെസ്വിന്റെ കയ്യിലെ ഓലക്കാലിനു തീ പിടിക്കുന്നു... അവനത് നേരേ താഴെക്കിടക്കുന്ന പടക്കങ്ങളിലൊന്നിന്റെ തിരിയിലേക്കു തൊടുവിക്കുന്നു....
എടാ ദ്രോഹീ...!!!
ഞാനലറി... കിംഫലം... അപ്പോഴേക്കും തീ പടക്കത്തിന്റെ തിരിയിലേക്കു പടർന്നുകയറിക്കഴിഞ്ഞിരുന്നു പെട്ടെന്നു തന്നെ എല്ലാരും വർത്തമാനകാലത്തിലേക്ക് മടങ്ങി വന്നുവെങ്കിലും താമസിച്ചു പോയിരുന്നു.
ഭ്ഠോം....ഠമാർ.. പഠാർ
ദിഗന്തങ്ങളെന്നല്ല ഏഴുലോകവും കിടുങ്ങുമാറൊരു സ്ഫോടനപരമ്പരയാണു പിന്നെ നടന്നത്. ഞങ്ങൾ നാലും നാലു ദിക്കിലേക്കു മറിഞ്ഞു... എങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ ചാടിയെഴുന്നേറ്റു. ഒന്നും കാണാൻ വയ്യ... ആകെ പുകയും പൊടിപടലവും വെടിമരുന്നിന്റെ മണവും... കാലിലൊക്കെ എന്തോ കുത്തിക്കയറിയിരിക്കുന്നു... മുഖത്തുമുണ്ടൊരു നീറ്റൽ... എന്താണോ സംഭവിച്ചത്... ഒന്നും മനസ്സിലാകുന്നില്ല...
പിന്നൊരു കാറിച്ചയായിരുന്നു... കാറലിനു കോറസായി അവന്മാരുമുണ്ട്... ആകെയൊരു കോലാഹലം... പുകയടങ്ങി... താഴേക്കു നോക്കിയപ്പോൾ ഞങ്ങളിരുന്നിടത്ത് ഏതാണ്ട് ഒരു മീറ്റർ വ്യാസത്തിൽ പുല്ലു പോലുമില്ലാതെ ക്ളീനായിരിക്കുന്നു. കുറച്ചുമാറി വിളക്കും പടക്കത്തിന്റെ പായ്ക്കറ്റും കിടപ്പുണ്ട്... ജെസ്വിൻ കരച്ചിലിനിടയിൽ തന്റെ തലയിൽ നിന്നും പുല്ലും പടലുമൊക്കെ വലിച്ചുമാറ്റുന്നു... ജോസിന്റെയും എന്റെയുമൊക്കെ മുഖത്തും തലയിലുമൊക്കെ മണ്ണു വീണിട്ട് ആകെ തേച്ചുപിടിപ്പിച്ചിരിക്കുന്നതു പോലെ...
ടോണിയുടെ കാര്യമാണു രസം... കൂട്ടക്കരച്ചിലിനിടയിൽ ഞാൻ നോക്കുമ്പോഴുണ്ട് ടോണിയുടെ വായിൽ നിന്നും കുമുകുമാന്നു പുക ചാടുന്നു... കാറലിന്റെ ശക്തിയനുസരിച്ച് പുകയുടെ വരവിനും ഏറ്റക്കുറച്ചിലുണ്ട്...
ഇവനെന്താ ഡീസൽ എൻജിനാണോ..?”
അതുകണ്ട് ഞാൻ മനസിൽ ചോദിച്ചു. ഇരുപത്തിനാലു മണിക്കൂറും  ഉടച്ച തേങ്ങാമുറിപോലെ തുറന്നു പിടിച്ച ആ വായിലൂടെ ഒരു മെട്രിക് ടൺ പുകയെങ്കിലും അകത്തു കയറിയിട്ടുണ്ടാവും. അതാണു ഓട്ടുകമ്പനിയുടെ പുകക്കുഴലിലൂടെയെന്നോണം പുറത്തേക്കു തള്ളുന്നത്. സിനിമയിലും കാർട്ടൂണിലും മാത്രം കണ്ടിട്ടുള്ള ഇത്തരമൊരു രംഗം കണ്ടതും ഞാൻ വേദനയും പേടിയുമെല്ലാം മറന്നു പൊട്ടിച്ചിരിച്ചുപോയി.
എന്നാലും ഇങ്ങനെയൊരു ചതിചെയ്യാൻ ജെസ്വിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്ന് ഞങ്ങൾക്ക് അന്നുമിന്നുമറിയില്ല.

റിവേഴ്സ് ഗിയർ:
ഈയിടെ ക്രിസ്മസിനു ഞാൻ പടക്കം പൊട്ടിക്കുന്നതു കണ്ടപ്പോൾ ടോണി വളരെ പാടുപെട്ട് ഇരുകൈകൊണ്ടും തന്റെ വായടച്ചുപിടിക്കുന്നതും കണ്ടു. പണ്ടത്തെപ്പോലെങ്ങാനും പൊട്ടിത്തെറിച്ചാൽ പുക തുപ്പി താമരാക്ഷൻപിള്ളയായി പേരുദോഷമുണ്ടാകരുതല്ലോ...ചൂടുവെള്ളത്തിൽ വീണ ടോണി......