Thursday, July 14, 2011

സോൾട്ട് & പെപ്പർ (Salt N' Pepper- Review)

        ജീവിക്കാൻ വേണ്ടി കഴിക്കണോ.. അതോ കഴിക്കാനായി ജീവിക്കണോ.. ഭക്ഷണപ്രിയർ വിയർക്കുന്ന ചോദ്യം. എന്നാൽ വിശപ്പും ദാഹവും എല്ലാ ജീവികൾക്കുമുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള മലയാളികളുടെ വിശപ്പിന്‌ ശമനമായെന്നു തോന്നുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ‘സോൾട്ട് & പെപ്പർ’ എന്ന ചിത്രം കാണാൻ ആൾത്തിരക്കൊഴിയാത്തത് തന്നെയാണ്‌ അതിന്റെ ലക്ഷണം. പൊട്ടിച്ചിരിപ്പിക്കും എന്നൊക്കെയുള്ള അവകാശവാദങ്ങളോടെ പുറത്തിറങ്ങിയ മൂന്നുകോമാളികളുടെ പടത്തിനു കയറി കാശുകളഞ്ഞതിന്റെ ഹാങ്ങോവറിൽ നിന്ന ഏതാനും സുഹൃത്തുക്കളെയും കൂട്ടിയാണ്‌ ഈ ചിത്രത്തിനു കയറിയത്. ടൈറ്റിലിൽ തന്നെ മുന്നിൽ നിരന്ന ഭക്ഷണസാധനങ്ങളുടെ നിറക്കാഴ്ച കണ്ട് വിശപ്പുണർന്നവർ ചെന്നെത്തിയത് കപടതകളേതുമില്ലാത്ത സ്വാഭാവികതയുടെ ദീപ്തമായൊരു ലോകത്തേക്കാണ്‌.
   ആർക്കിയോളജിസ്റ്റായ കളത്തിപ്പറമ്പിൽ കാളിദാസ(ലാൽ)ന്റെയും ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മായ(ശ്വേതാ മേനോൻ)യുടെയും ജീവിതങ്ങളുടെ ചുവരിൽ ഒരു ദോശ ചിത്രം വരയ്ക്കുകയാണ്‌. അവിവാഹിതനും ഭക്ഷണപ്രിയനായ കാളിദാസന്റെ വിശ്വസ്തനായ പാചകക്കാരൻ ബാബു എന്ന വേഷം ബാബുരാജ് ഇന്നുവരെ ചെയ്തിട്ടുള്ളതിലേറ്റവും വ്യതസ്തവും ചിരിയുണർത്തുന്നതുമാണ്‌. കാളിദാസനും ബാബുവും തമ്മിൽ കണ്ടുമുട്ടുന്ന രംഗം സമീപകാലസിനിമകളിലെ ഏറ്റവും നല്ല സീനുകളിലൊന്നാണെന്നതിനു തെളിവ് മിനിറ്റുകളോളം നീണ്ട കരഘോഷം. കാളിദാസന്റെ മരുമകനായ മനു രാഘവിനെ ആസിഫ് അലി അവതരിപ്പിക്കുമ്പോൾ മായയുടെ റൂംമേറ്റായ മീനാക്ഷിയെ മൈഥിലിയാണ്‌ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഭാഗം നന്നായിത്തന്നെ ചെയ്തു. ആർക്കിയോളജി വകുപ്പിൽ കാളിദാസന്റെ മേലുദ്യോഗസ്ഥനായ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയരാഘവനാണ്‌. അദ്ദേഹം പുരാവസ്തുഗവേഷണത്തിനെന്ന പേരിൽ നിലം കുഴിക്കുന്നതെന്തിനാണെന്ന തിരിച്ചറിവ് ആരെയും ചിരിപ്പിക്കും.
  ഗാനങ്ങൾക്കും പശ്ചാത്തലത്തിനും ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. പ്രത്യേകിച്ച് “പ്രേമിക്കുമ്പോൾ..” എന്ന ഗാനം കഥാസന്ദർഭത്തിൽ നിന്നും ഒട്ടും മുഴച്ചുനിൽക്കുന്നില്ല. ‘അവിയൽ ബാൻഡ്’ ചെയ്ത പ്രൊമോ സോങ്ങ് “ആനക്കള്ളൻ..” തീരുന്നതു വരെ ആരും തീയേറ്ററിൽ നിന്നും പുറത്തിറങ്ങില്ല.“ദോശകഴിക്കാൻ കയറി ബിരിയാണി കഴിച്ചിറങ്ങി” എന്ന പരസ്യവാചകം അതിശയോക്തിയല്ലെന്ന് ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും സമ്മതിക്കും. 
  സാങ്കേതികമായും നല്ല നിലവാരം പുലർത്തുന്നതാണ്‌ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളോരോന്നും.‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ‘റെഡ് വൺ’ ക്യാമറ ഇങ്ങനെയും ഉപയോഗിക്കാമെന്ന് തെളിയിച്ചതിന്‌ ഷൈജുവിന്‌ നന്ദി. ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത വിദ്വാൻ (നവാസ് ഇസ്മയിൽ) ഈ പടമൊന്നു കാണുന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയ ഗുണം ചെയ്യും. ലളിതമായൊരു കഥാതന്തുവിനെ വികസിപ്പിച്ചെടുക്കുന്ന ശ്രമകരമായൊരു ദൗത്യത്തിനൊടുവിൽപ്പോലും തിരക്കഥയിൽ ഒരിടത്തും ഇഴച്ചിലനുഭവപ്പെടാതെ ശ്രദ്ധിച്ചിട്ടുണ്ട്. ശ്യാം പുഷ്കരനും ദിലീഷ് നായർക്കും തങ്ങളുടെ പ്രയത്നം ഫലം കണ്ടതിൽ അഭിമാനിക്കാം. സംവിധായകനായ ആഷിഖ് അബുവും ടീമും ചേർന്ന് മലയാളസിനിമയ്ക്ക് നൽകിയിരിക്കുന്നത് ഒരു നല്ല സദ്യ തന്നെ.

Thursday, February 24, 2011

പട്ടിപ്പല്ലൻ..!

കുട്ടപ്പൻചേട്ടന്‌ സിഗ്നേച്ചർ സ്റ്റൈലിൽ രണ്ടു പല്ലുണ്ടായിരുന്നു; തേറ്റാ പോലെ എറിച്ചു നിൽക്കുന്നത്. ഡ്രാക്കുളസിനിമ കാണാത്തതുകൊണ്ടോ രക്തദാഹികളായ മറ്റു പിശാചുക്കളെക്കുറിച്ച് കേട്ടു കേൾവ്വിയില്ലാത്തതുകൊണ്ടോ എന്തോ, നാട്ടുകാർക്ക് കുട്ടപ്പൻചേട്ടന്റെ പല്ലുകൾ കണ്ടിട്ട് ഏതോ ചാവാലിപ്പട്ടിയെയാണ്‌ ഓർമ്മവന്നത്. അങ്ങനെ ആ മലയോരഗ്രാമത്തിലുള്ളവർ ചേർന്ന് കുട്ടപ്പൻചേട്ടന്റെ പേരു മാറ്റി. അവർ ഒരേസ്വരത്തിൽ വിളിച്ചു
“പട്ടിപ്പല്ലൻ..!”
കാലം കടന്നുപോയി. കുട്ടപ്പൻചേട്ടൻ റബർ തടിയും പഞ്ഞിത്തടിയുമൊക്കെ വിറകാക്കി വിറ്റു കാശുണ്ടാക്കി. നാട്ടുകാർ വിളിച്ചു
“വിറകുകാരൻ പട്ടിപ്പല്ലൻ..”
അങ്ങനെ കുട്ടപ്പൻചേട്ടൻ അതുവിട്ട് തടിക്കച്ചവടം തുടങ്ങി. ഇത്തവണ ഉഗ്രൻ കോളായിരുന്നു. പണം കുമിഞ്ഞുകൂടി. നാട്ടുകാർ പേരൊന്നു പരിഷ്കരിച്ചു...
“പട്ടിപ്പല്ലൻ മുതലാളി...”
മക്കളെ പഠിപ്പിച്ച് ഇംഗ്ളണ്ടിലും അമേരിക്കയിലുമൊക്കെ അയച്ച് സ്വസ്ഥം ഗൃഹഭരണമെന്നുരുവിട്ട് വീടിന്റെ വരാന്തയിൽ ചാരുകസേരയിൽ കിടന്ന കുട്ടപ്പൻചേട്ടനെ നാട്ടുകാർ അപ്പോൾ വിളിച്ചത്
“പട്ടിപ്പല്ലനച്ചായൻ..”
അങ്ങനെയിരിക്കെ കുട്ടപ്പൻചേട്ടന്റെ മക്കൾ ചേർന്ന് ഒരുഗ്രൻ വീടുവെക്കാൻ പ്ളാനിട്ടു. അപ്പോഴാണ്‌ ടിയാന്റെ പ്രിയപത്നി മേരിക്കുട്ടി ഒരു അപകടം മണത്തറിഞ്ഞത്.
അവർ കെട്ടിയോനോട് ഇങ്ങനെ പറഞ്ഞു
“ദേ മനുഷ്യാ, നിങ്ങളു വെല്യ മൊതലാളിയൊക്കെയാണേലും നാട്ടുകാർ നിങ്ങളെ എന്നതാ വിളിക്കുന്നെ..? പട്ടിപ്പല്ലൻ എന്നല്യോ..? അതുള്ള നാട്ടിൽ എന്നാ വീടുവെച്ചിട്ടെന്താ..? നമുക്കെങ്ങോട്ടേലും മാറിത്താമസിക്കാം, നമ്മളെ ആരും അറിയാത്തിടത്ത്...“

അത് കുറിക്കുകൊണ്ടു. കുട്ടപ്പൻചേട്ടൻ പത്തറുപതുകിലോമീറ്റർ ദൂരെ മാറി ഒരിടത്തൊരു പ്ളോട്ടുവാങ്ങി. വീടു പണിതു... നാട്ടുകാരാരും അറിയാതെ.
അങ്ങനെ വീടുപണി തീർന്നു. പഴയ വീട്ടിൽ നിന്നും പുതിയസ്ഥലത്തേക്കു താമസം മാറിയപ്പോൾ നാട്ടുകാരായ ചില ശിങ്കിടികളെയും കുട്ടപ്പൻചേട്ടൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടുസാമാനങ്ങളൊക്കെ അൺലോഡ് ചെയ്യാനായിരുന്നു അത്. പുതിയ സ്ഥലത്തെത്തി സാധനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോൾ മേൽപ്പറഞ്ഞ കക്ഷികളെ കുട്ടപ്പൻചേട്ടൻ ചില്ലറയും കൊടുത്ത് പായ്ക്ക് ചെയ്തു.

അവർ ബസ്‌സ്റ്റോപ്പിലേക്കു നടന്നു. ബസ്സുകാത്ത് നിൽക്കുമ്പോൾ അടുത്തുള്ള ചായക്കടക്കാരനൊരു സംശയം
”അല്ലാ... നിങ്ങളെവിടുന്നാ...? ഇതിനു മുമ്പിവിടെ കണ്ടിട്ടില്ലല്ലോ...“
ഒന്നു മടിച്ചെങ്കിലും മറുപടി ഉടനായിരുന്നു
”ഞങ്ങള്‌... ദേ അവിടെ പട്ടിപ്പല്ലന്റെ സാധനങ്ങളും കൊണ്ടു വന്നതാ..“
കടക്കാരനു വീണ്ടും സംശയം
“പട്ടിപ്പല്ലനോ...? അതാരാ..?”
ആ സാമദ്രോഹികൾ സർവ്വചരിത്രവും അവിടെ വിളമ്പി, അടുത്ത ബസ്സിനു കയറിപ്പോവുകയും ചെയ്തു.
കുട്ടപ്പൻചേട്ടനെയും കുടുംബത്തെയും പരിചയപ്പെടാനെത്തിയവർ പരസ്പരം ആ പേര്‌ കൈമാറി..
പട്ടിപ്പല്ലൻ...!
അങ്ങനെ കുട്ടപ്പൻചേട്ടൻ ഒരു സത്യം മനസ്സിലാക്കി... സ്ഥലം മാറിയതുകൊണ്ട് പേരു മാറണമെന്നില്ല....